Friday, November 22, 2013

മംഗള്‍യാന്റെ ക്യാമറ കണ്‍തുറന്നപ്പോള്‍ ഭൂമിയുടെ ഉപഗ്രഹചിത്രം

ഇന്ത്യയുടെ ചൊവ്വാദൗത്യപേടകമായ മംഗള്‍യാന്‍ അഥവാ മാഴ്‌സ് ഓര്‍ബിറ്റര്‍ എടുത്ത ഭൂമിയുടെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടു. ഇന്ത്യന്‍ ചൊവ്വാപര്യവേക്ഷണ ദൗത്യത്തിന്റെ ഭാഗമായി പുറത്തുവരുന്ന ആദ്യ ചിത്രങ്ങളാണിത്.

 ഭൂമിയില്‍ നിന്നും 70000 കിലോമീറ്റര്‍  ഉയരത്തില്‍ നിന്നും എടുത്ത ചിത്രത്തില്‍  നാം അധിവസിക്കുന്ന പച്ചപ്പാര്‍ന്നഭൂമിയുടെ മഞ്ഞയും ക്രീം നിറത്തിലുള്ളതുമായ ഒരു ഭാഗമാണ് ഇന്ത്യയും അയല്‍ പ്രദേശങ്ങളും .ഇന്ത്യയ്ക്ക്  മുകളിലൂടെ  സഞ്ചരിച്ചില്ലങ്കിലും മംഗള്‍യാന്‍ പുറത്തുവിട്ട ഇന്ത്യയുടെ ചിത്രം നവംബര്‍  20 ന്  ഉച്ചക്ക് 1. 50 ന് എടുത്തതാണെന്ന്  ഐ എസ് ആര്‍ ഒ അറിയിച്ചു .ശ്രീഹരിക്കോട്ടയില്‍നിന്ന് കഴിഞ്ഞ നവംബര്‍ അഞ്ചിന് വിക്ഷേപിച്ച മംഗള്‍യാന്‍ പേടകത്തിലെ ക്യാമറ പ്രവര്‍ത്തിപ്പിച്ച ശേഷമുള്ള ഭൂമിയുടെ ആദ്യചിത്രം കൂടിയാണിത്

ഭൂമിക്കു ചുറ്റും 91.5 മണിക്കൂറെടുത്ത് ചുറ്റിക്കൊണ്ടിരിക്കുന്ന  മംഗള്‍യാനില്‍ നവംബര്‍  16 ഓടെ അതിന്റെ  ഭ്രമണപഥം  ഉയര്‍ത്താനുള്ള  ഏറ്റവും ഒടുവിലത്തെ ശ്രമവും വിജയിച്ചിരുന്നു. പേടകത്തിന്റെ ഭ്രമണപഥത്തിന് ഭൂമിയില്‍നിന്നുള്ള ഏറ്റവും കൂടിയ അകലം ഇതോടെ 192,874 കിലോമീറ്ററായി. ഇപ്പോള്‍  അഞ്ചാമത്തെ ഭൂഭ്രമണപഥത്തിലേക്ക്   മംഗള്‍യാന്‍  വിജയകരമായി എത്തിയിരിക്കുകയാണ് .

'മംഗള്‍യാന്‍ പേടകത്തെ അടുത്ത ഭ്രമണപഥത്തിലേക്ക് ഇനി നീക്കുക ഡിസംബര്‍ ഒന്നിനാണ്. സൗരഭ്രമണപഥത്തിലേക്കുള്ള ആ നീക്കം അത്യധികം നിര്‍ണായകമാണെന്നാണ്  ഐഎസ്ആര്‍ഒ യിലെ ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. തുടര്‍ന്ന് പത്തുമാസം സൗരഭ്രമണപഥത്തില്‍ സഞ്ചരിക്കുന്ന മംഗള്‍യാന്‍ പേടകം 2014 സപ്തംബര്‍ 24 ന് ചൊവ്വാഗ്രഹത്തിന്റെ ഭ്രമണപഥത്തിലെത്തും.
ഭൂമിയില്‍നിന്നും 600 മുതല്‍ 800 കിലോ മീറ്റര്‍ വരെ അകലത്തിലുള്ള ചിത്രങ്ങളാണ് സാധാരണ ഉപഗ്രഹ ചിത്രങ്ങളായി ലഭ്യമാകുന്നത്. അതുകൊണ്ട് തന്നെ 3.5  കിലോമീറ്റര്‍ ദൂരപരിധി വരെയുള്ള ഈ ചിത്രങ്ങള്‍ക്ക് പ്രത്യേകതയുണ്ടെന്ന്  ഐ എസ് ആര്‍ ഒ കരുതുന്നു.

ഇതേസമയം ഇന്ത്യയുടെ ചൊവ്വാ ദൗത്യമായ മാഴ്‌സ് ഓര്‍ബിറ്റര്‍ ബഹിരാകാശരംഗത്ത് ഭാരതം  പ്രവചനങ്ങള്‍ക്കപ്പുറമുള്ള  ശക്തിയുള്ളവരെന്നു തെളിയിച്ചതായി ഐ എസ് ആര്‍ ഒ  ചെയര്‍മാന്‍  കെ .രാധാകൃഷ്ണന്‍. മംഗല്‍യാന്‍ ദൗത്യം ബഹിരാകാശ രംഗത്ത്   ഇന്ത്യക്ക് പുതിയ ചരിത്രം സമ്മാനിക്കും.

വിക്ഷേപിച്ച് മണിക്കൂറുകള്‍ക്കകം തന്നെ 440 ന്യൂട്ടന്‍ ലിക്വിഡ് എന്‍ജിന്‍ 416 സെക്കന്‍ഡ് പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥം ഉയര്‍ത്തിയത്. ഇസ്രൊയുടെ ടെലിമെട്രി, ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്കിലെ സ്‌പേസ്‌ക്രാഫ്റ്റ് കണ്‍ട്രോള്‍ സെന്ററിലായിരുന്നു ഇതിന്റെ നിയന്ത്രണമെന്നും എല്ലാം പ്രതീക്ഷിച്ച പോലെ തന്നെ പ്രവര്‍ത്തിച്ചുവെന്നും  ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ വ്യക്തമാക്കി .

janayugom

No comments:

Post a Comment