Thursday, November 21, 2013

വിഴിഞ്ഞം പദ്ധതിക്ക് തടസ്സവുമായി വീണ്ടും റിസോര്‍ട്ട് ലോബി


തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ പാരിസ്ഥിതിക അനുമതിക്ക് തടസ്സം സൃഷ്ടിക്കാന്‍ സ്വകാര്യ റിസോര്‍ട്ട് ലോബി വീണ്ടും രംഗത്ത്. പദ്ധതിക്കായി വിഴിഞ്ഞത്ത് റോഡ് നിര്‍മ്മിച്ചതിനെതിരെ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന് റിസോര്‍ട്ടുകളുടെ സംഘടന പരാതി നല്‍കി . പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിക്കാതെയാണ് റോഡ് നിര്‍മ്മിച്ചതെന്നാണ് പരാതി. പദ്ധതിയുടെ പാരിസ്ഥിതികാനുമതി ശനിയാഴ്ച പരിഗണിക്കാനിരിക്കെയാണ് പ്രദേശത്ത് നിര്‍മിച്ച താല്‍ക്കാലിക റോഡ് നിയമലംഘനമെന്ന് ചൂണ്ടിക്കാട്ടി പരാതിനല്‍കിയത്.

എന്നാല്‍ ഈ വിഷയം ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ അടിയന്തരയോഗം ചേര്‍ന്നെങ്കിലും പ്രത്യേക തീരുമാനമൊന്നും എടുത്തില്ല. അനുമതിയില്ലാതെ റോഡ് നിര്‍മ്മിച്ചതില്‍ മാപ്പപേഷിച്ച് വനംപരിസ്ഥിതി മന്ത്രാലയത്തെ ഖേദം അറിയിക്കുമെന്ന് മന്ത്രി കെ ബാബു പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് റോഡ് നിര്‍മ്മിച്ചതെന്നും കെ ബാബു പറഞ്ഞു. റിസോര്‍ട്ട് ലോബിയുടെ പരാതി വനംവകുപ്പ് സ്വീകരിച്ച സാഹചര്യത്തിലാണ് അടിയന്തിരയോഗം ചേര്‍ന്ന് ഖേദം അറിയിക്കാന്‍ തീരുമാനിച്ചത്.

വിവാദത്തെ തുടര്‍ന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വിഴിഞ്ഞം പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. പദ്ധതിയെ തകര്‍ക്കാന്‍ റിസോര്‍ട്ട് ലോബിക്കൊപ്പം സര്‍ക്കാരും കൂട്ടുനില്‍ക്കുകയാണെന്ന് വി എസ് കുറ്റപ്പെടുത്തി. പദ്ധതിക്കായി എല്‍ഡിഎഫ് നടപ്പാക്കിയ കാര്യങ്ങള്‍പോലും റിസോര്‍ട്ട് ലോബിക്കായി യുഡിഎഫ് സര്‍ക്കാര്‍ മരവിപ്പിക്കുകയാണ്. വിഴിഞ്ഞം പോര്‍ട്ടിന്റെ കൈവശമുള്ള സ്ഥലത്ത് റോഡ് നിര്‍മ്മിച്ചതില്‍ തെറ്റില്ല. ഇവിടെയുള്ള അനധികൃത റിസോര്‍ട്ടുകള്‍ക്കും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെയാണ് നടപടി വേണ്ടതെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.

വിഴിഞ്ഞം പദ്ധതി നിമിത്തം മത്സ്യത്തൊഴിലാളികള്‍ക്കും ടൂറിസം ജീവനക്കാര്‍ക്കും നേരിടേണ്ടി വരാവുന്ന പ്രതികൂല പ്രത്യാഘാതങ്ങളെക്കുറിച്ച് നേരത്തെ ഹോട്ടല്‍ ലോബി പരാതി നല്‍കിയിരുന്നു. തുറമുഖ നിര്‍മ്മാണം അട്ടിമറിക്കാനുള്ള ആ ശ്രമം പാളിയിരുന്നു. അതിന് പിന്നാലെയാണ് പുതിയ പരാതിയുമായി റിസോര്‍ട്ട് ലോബി രംഗത്തെത്തിയത്

deshabhimani

No comments:

Post a Comment