Sunday, November 3, 2013

ശ്വേത നേരിട്ടത് കടുത്ത അപമാനം

കൊല്ലം: പ്രസിഡന്റ്സ് ട്രോഫി ജലോത്സവവേദിയില്‍ വിശിഷ്ടാതിഥിയായി ക്ഷണിച്ചുവരുത്തിയ സിനിമാനടി ശ്വേതാമേനോന് തുടക്കം മുതല്‍ ഏല്‍ക്കേണ്ടിവന്നത് കടുത്ത അപമാനം. വേദിവിടുംവരെ ശ്വേത അപമാനത്തിനിരയായി. കാറിലേക്കു കയറാന്‍ തുടങ്ങവെ ശല്യംചെയ്ത കോണ്‍ഗ്രസ് സംസ്കാരസാഹിതി ജില്ലാ ഭാരവാഹിയോട് ശ്വേത പരുഷമായി സംസാരിച്ചു. ഉദ്ഘാടകനായ ടൂറിസംമന്ത്രി എ പി അനില്‍കുമാര്‍ എത്താന്‍ വൈകിയതിനാല്‍ സമ്മേളനം ഒരു മണിക്കൂര്‍ വൈകി മൂന്നിനാണ് ആരംഭിച്ചത്.

ചുണ്ടന്‍ വള്ളങ്ങളുടെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്കിടെയാണ് വിശിഷ്ടാതിഥികളായ ശ്വേതയും കലാഭവന്‍ മണിയും എത്തിയത്. ഹോട്ടല്‍ റാവീസില്‍നിന്ന് കാറില്‍ എത്തിയ ഇരുവരെയും സ്വീകരിക്കാന്‍ ജലോത്സവ സംഘാടകസമിതി സ്റ്റിയറിങ് കമ്മിറ്റി ചെയര്‍മാനായ പീതാംബരക്കുറുപ്പ് വേദിയില്‍നിന്നിറങ്ങി എത്തി. കാറില്‍നിന്നിറങ്ങിയ ഇരുവര്‍ക്കും ചുറ്റും യൂത്തു കോണ്‍ഗ്രസുകാര്‍ തിക്കിത്തിരക്കി. വേദിയിലേക്കുള്ള വഴിയിലുടനീളം ശ്വേതയ്ക്കുനേരെ യൂത്തുകോണ്‍ഗ്രസുകാരുടെ ബോധപൂര്‍വമുള്ള സ്പര്‍ശനങ്ങളും ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങളുമുണ്ടായി. ഇവരില്‍നിന്നു സംരക്ഷണമൊരുക്കാനെന്ന വ്യാജേനയായിരുന്നു പീതാംബരക്കുറുപ്പിന്റെ "ഇടപെടല്‍".

വേദിയിലും ഇരുവരെയും യൂത്തുകോണ്‍ഗ്രസുകാര്‍ വളഞ്ഞു. മണിയുടെ ആശംസാപ്രസംഗത്തിനുശേഷം പീതാംബരക്കുറുപ്പാണ് ശ്വേതയെ സംസാരിക്കാന്‍ ക്ഷണിച്ചത്. പീതാംബരക്കുറുപ്പിന്റെ പെരുമാറ്റം അസഹ്യമായതോടെ പ്രസംഗത്തിനിടെ ശ്വേത പലപ്പോഴും പരുഷമായ നോട്ടത്തിലൂടെ പ്രതിരോധിക്കാന്‍ ശ്രമിച്ചു. എന്നാല്‍, അതൊന്നും വകവയ്ക്കാതെ ശല്യപ്പെടുത്തല്‍ തുടര്‍ന്നു. ശ്വേതയുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയ കലാഭവന്‍ മണി വള്ളപ്പാട്ടു പാടണമെന്ന കുറുപ്പിന്റെ മൈക്കിലൂടെയുള്ള ആവശ്യം നിരസിച്ചു. കാണികളുടെ അഭ്യര്‍ഥനയ്ക്കു വഴങ്ങി ശ്വേത രണ്ടുവരി സിനിമാഗാനം ആലപിച്ചശേഷം വള്ളംകളി മത്സരം കാണാന്‍ നില്‍ക്കാതെ വേദി വിട്ടു. കാറിലേക്കു യാത്രയാക്കാന്‍ പോകുംവഴിയും കുറുപ്പിന്റെയും യൂത്തുകാരുടെയും ശല്യപ്പെടുത്തല്‍ തുടര്‍ന്നു. തിരികെ ഹോട്ടലിലേക്കുപോകാന്‍ കാറില്‍ കയറുന്നതിനിടെയാണ് സംസ്കാരസാഹിതി ജില്ലാനേതാവ് ഇടുപ്പില്‍ പിടിച്ചതും സഹികെട്ട് ശ്വേത പരുഷമായി പ്രതികരിച്ചതും.

ഹോട്ടലിലേക്ക് യാത്രയാക്കാന്‍ കാറില്‍ കൂടെപ്പോയ സംഘാടകസമിതി അംഗത്തോട് എംപി ഉള്‍പ്പെടെയുള്ളവരില്‍നിന്നു തനിക്കുണ്ടായ അപമാനത്തെക്കുറിച്ച് ശ്വേത പറഞ്ഞു. മേയര്‍ പ്രസന്ന ഏണസ്റ്റ് ഫോണില്‍ വിളിച്ചപ്പോഴും തനിക്കുണ്ടായ ബുദ്ധിമുട്ട് ശ്വേത വിശദീകരിച്ചു. കലക്ടറെ ഫോണില്‍വിളിച്ചും പരാതി പറഞ്ഞു. എന്നാല്‍, താന്‍ നിസ്സഹായനാണെന്ന നിലപാടാണ് കലക്ടറുടെ ഭാഗത്തുനിന്ന് ഉണ്ടായത്.

deshabhimani

No comments:

Post a Comment