Wednesday, January 1, 2014

ഓര്‍മകളില്‍ ജ്വലിക്കുന്നു തെരുവിന്റെ തീക്കനല്‍

തെരുവുകളില്‍ അവകാശബോധത്തിന്റെ തീക്കനല്‍ പകര്‍ന്ന സഫ്ദര്‍ ഹഷ്മിയുടെ ഓര്‍മകള്‍ക്ക് കാല്‍നൂറ്റാണ്ട്. മുതലാളിത്തം കാര്‍ന്നെടുക്കുന്ന അവകാശങ്ങളെക്കുറിച്ച് തൊഴിലാളികളോട് സംവദിച്ചുകൊണ്ടിരിക്കെ 1989ന്റെ പുതുവര്‍ഷരാവിലാണ് ഭരണവര്‍ഗ ഗുണ്ടകള്‍ സഫ്ദറിന്റെ ജീവനെടുത്തത്. സഫ്ദറിന്റെ സഹപ്രവര്‍ത്തകരും പിന്‍മുറക്കാരും ബുധനാഴ്ച അദ്ദേഹം കൊല്ലപ്പെട്ട "ഝണ്ടാപുരില്‍ ഒത്തുചേരും. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരിയടക്കമുള്ളവര്‍ പങ്കെടുക്കും.

ഉത്തരേന്ത്യയിലെ പുരോഗമനാശയക്കാരായ കലാകാരന്മാരെ സംഘടിപ്പിച്ചായിരുന്നു സഫ്ദറിന്റെ നേതൃത്വത്തില്‍ തെരുവുനാടക പ്രസ്ഥാനത്തിന് രൂപം നല്‍കിയത്. "ജനനാട്യമഞ്ച്"(ജനം) എന്ന് പേരിട്ടായിരുന്നു അവര്‍ തൊഴിലാളികള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നത്. ഡല്‍ഹിയിലെയും ഹരിയാനയിലെയും ഉത്തര്‍പ്രദേശിലെയും തെരുവുകള്‍ അവര്‍ക്ക് വേദികളായി. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ മുതലാളിത്തം തൊഴിലാളിയോട് കാണിച്ച ക്രൂരതകള്‍ അവര്‍ വിളിച്ചു പറഞ്ഞു. "ജനം" പറയുന്നത് തങ്ങളുടെ പ്രശ്നങ്ങളാണെന്ന് കണ്ട് തൊഴിലാളികള്‍ ചുറ്റും കൂടി. പണിശാലകളില്‍ നിന്നിറങ്ങി നാടകവേദിക്ക് ചുറ്റും തടിച്ചു കൂടുന്നവര്‍ വലിയൊരു സംഘശക്തിയായി. തങ്ങളെ ചോദ്യംചെയ്യാന്‍ കെല്‍പ്പുള്ളവരായി ആ കൂട്ടം മാറാതിരിക്കാന്‍ മുതലാളിമാര്‍ കണ്ടെത്തിയ പോംവഴി അക്രമമായിരുന്നു.

1989 ജനുവരി ഒന്നിന് വൈകിട്ട് ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയില്‍ സാഹിബാബാദിനടുത്ത ജണ്ഡാപുരില്‍ "ഹല്ലാബോല്‍" എന്ന നാടകം കളിച്ചുകൊണ്ടിരിക്കെയാണ് ഇരച്ചെത്തിയ ഒരുകൂട്ടം അക്രമികള്‍ നാടകസംഘത്തെ ആക്രമിച്ചത്. ഇരുമ്പുദണ്ഡുകൊണ്ട് തലയ്ക്കടിയേറ്റ് ഗുരുതരാവസ്ഥയിലായ സഫ്ദര്‍ പിറ്റേന്ന് തന്റെ സഖാക്കളെ തനിച്ചാക്കി വിടപറഞ്ഞു. മുകേഷ് ശര്‍മ, ദേവി ശരണ്‍ ശര്‍മ തുടങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു അക്രമം. "ജനനാട്യമഞ്ചി"ന്റെ പ്രവര്‍ത്തകര്‍ അദ്ദേഹം പിടഞ്ഞു വീണ മണ്ണില്‍ എല്ലാ പുതുവര്‍ഷപ്പുലരിയിലും ഒത്തുചേരും. സമൂഹം നേരിടുന്ന വെല്ലുവിളികളെ അവര്‍ നാടകത്തിലൂടെ ജനങ്ങളോട് വിളിച്ചു പറയും. തൊഴിലാളികളുടെ പ്രശ്നങ്ങളും സ്ത്രീത്വത്തിന് നേരെയുള്ള കടന്നാക്രമണങ്ങളും തുടങ്ങി വര്‍ഗീയതയും തീവ്രവാദവും എല്ലാം അവര്‍ക്ക് വിഷയങ്ങളായി.

deshabhimani

No comments:

Post a Comment