Friday, March 19, 2010

വിദേശമൂലധനം ഉന്നതവിദ്യാഭ്യാസരംഗത്തും

വിദേശ സര്‍വകലാശാലകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിന് അവസരം നല്‍കുന്ന നിയമത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയതോടെ ആഗോളമൂലധനത്തിന്റെ ഏറെക്കാലത്തെ ആഗ്രഹത്തിനാണ് ഇന്ത്യ പച്ചക്കൊടി കാണിച്ചത്. എല്ലാമേഖലയിലും വിദേശമൂലധനത്തിന് നിയന്ത്രണങ്ങളില്ലാതെ പ്രവേശനം നല്‍കുകയെന്നതാണ് രണ്ടാം യുപിഎ സര്‍ക്കാരിന്റെ നയം. 1991ല്‍ മന്‍മോഹന്‍സിങ് ധനമേഖലയില്‍ ചെയ്ത കാര്യങ്ങള്‍ അതിവേഗത്തില്‍ ഉന്നതവിദ്യാഭ്യാസരംഗത്ത് ചെയ്യുകയാണ് തന്റെ ലക്ഷ്യമെന്ന് മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുത്ത ഘട്ടത്തില്‍ത്തന്നെ കപില്‍ സിബല്‍ വ്യക്തമാക്കുകയുണ്ടായി. വിദ്യാഭ്യാസത്തെ ചരക്കായി കാണുന്ന ആഗോളവല്‍ക്കരണ കാഴ്ചപ്പാടുകള്‍ക്ക് അനുസരിച്ചാണ് കേന്ദ്രം നയം രൂപീകരിക്കുന്നത്. അതിനു സഹായകരമായ നിയമനിര്‍മാണങ്ങള്‍ക്കാണ് ഇപ്പോള്‍ തിടുക്കം കാണിക്കുന്നത്്. സേവനവ്യാപാരങ്ങളെ സംബന്ധിച്ച ഗാട്ട്സ് കരാറിന് അനുസരിച്ചാണ് വിദേശമൂലധനത്തിന് അംഗീകാരം നല്‍കാന്‍ ശ്രമിക്കുന്നത്. സ്വദേശിയെന്നോ വിദേശിയെന്നോ വ്യത്യാസമില്ലാതെ എല്ലാ സ്ഥാപനങ്ങള്‍ക്കും ഒരേ പരിഗണന നല്‍കണമെന്നതാണ് ഗാട്ട്സിന്റെ വ്യവസ്ഥ. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക സംരക്ഷണവും സഹായവും നല്‍കാന്‍ കഴിയാത്ത സ്ഥിതിയായിരിക്കും ഭാവയില്‍ ഉണ്ടാകുക. സ്വതന്ത്രമായ മത്സരത്തില്‍ ആര്‍ക്കും പ്രത്യേക പരിഗണന നല്‍കേണ്ടതില്ലെന്നതാണ് മുദ്രാവാക്യം. വിദേശത്തുള്ള ഏതു സര്‍വകലാശാലയ്ക്കും ഒരേ പരിഗണന നല്‍കണമെന്നാണ് ഗാട്ട്സ് അനുശാസിക്കുന്നത്.

ഉയര്‍ന്ന നിലവാരമുള്ള സര്‍വകലാശാലകളുടെ വൈജ്ഞാനിക സമ്പത്ത് ഇന്ത്യയുടെ ഉന്നതവിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കാന്‍ കഴിയുമെന്ന പൊതുയുക്തിക്കകത്തല്ല പ്രശ്നത്തിന്റെ കാമ്പ് കിടക്കുന്നത്. പൂര്‍ണമായും കച്ചവടതാല്‍പ്പര്യമുള്ള സര്‍വകലാശാലകളുടെ കേളീരംഗമായി രാജ്യം മാറും. ആര്‍ക്കും യഥേഷ്ടം സര്‍വകലാശാലകള്‍ തുടങ്ങുന്നതിന് വിദേശ സര്‍വകലാശാലകളുടെ പേര് ഉപയോഗിക്കുകയും ചെയ്യാം. രണ്ടു തരത്തിലുള്ള സ്ഥാപനങ്ങളായി ഉന്നത വിദ്യാഭ്യാസരംഗം മാറുന്നതിനുള്ള പൂര്‍ണമായ അവസരം ഒരുക്കുകയായിരിക്കും ഇതുവഴി ചെയ്യുന്നത്. നമ്മുടെ ഉന്നതവിദ്യാഭ്യാസരംഗത്തിന്റെ വളര്‍ച്ച ഉറപ്പാക്കാന്‍ കഴിയുന്ന നിയമത്തിനുമാത്രമേ രാജ്യം അംഗീകാരം കൊടുക്കാന്‍ പാടുള്ളൂ. എല്ലാം സ്വതന്ത്രമാക്കണമെന്ന പ്രഖ്യാപനത്തിന്റെ ഭാഗമായി അംഗീകാരം നല്‍കിയ കല്‍പ്പിത സര്‍വകലാശാലകളുടെ ഇന്നത്തെ അവസ്ഥയെ സംബന്ധിച്ച് മാനവവിഭവശേഷി വകുപ്പ് തന്നെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ടല്ലോ. ഒരു തരത്തിലുള്ള പരിശോധനയുമില്ലാതെയാണ് സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കിയിരുന്നത്. സ്വകാര്യ എന്‍ജിനിയറിങ് കോളേജുകളുടെയും മെഡിക്കല്‍ കോളേജുകളുടെയും അംഗീകാരം നല്‍കുന്ന സ്ഥാപനങ്ങളുടെ വിശ്വാസ്യതയും സംശയത്തിലാണ്. എഐസിടിഇയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ സിബിഐ കൈയോടെ പിടികൂടിയ സംഭവം ഈ സ്ഥാപനങ്ങളുടെ സ്ഥിതി തുറന്നുകാണിക്കുന്നതാണ്. അനിയന്ത്രിതമായ സ്വകാര്യവല്‍ക്കരണ നടപടികള്‍ വഴി ഏതു താല്‍പ്പര്യമാണ് സംരക്ഷിക്കപ്പെട്ടതെന്ന് പരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇത്തരം പരിശോധനകള്‍ക്കുശേഷം മാത്രമേ പുതിയ നിയമത്തെ കുറിച്ച് ആലോചിക്കാന്‍ പാടുള്ളൂ.

ദേശാഭിമാനി മുഖപ്രസംഗം

3 comments:

  1. വിദേശ സര്‍വകലാശാലകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിന് അവസരം നല്‍കുന്ന നിയമത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയതോടെ ആഗോളമൂലധനത്തിന്റെ ഏറെക്കാലത്തെ ആഗ്രഹത്തിനാണ് ഇന്ത്യ പച്ചക്കൊടി കാണിച്ചത്. എല്ലാമേഖലയിലും വിദേശമൂലധനത്തിന് നിയന്ത്രണങ്ങളില്ലാതെ പ്രവേശനം നല്‍കുകയെന്നതാണ് രണ്ടാം യുപിഎ സര്‍ക്കാരിന്റെ നയം. 1991ല്‍ മന്‍മോഹന്‍സിങ് ധനമേഖലയില്‍ ചെയ്ത കാര്യങ്ങള്‍ അതിവേഗത്തില്‍ ഉന്നതവിദ്യാഭ്യാസരംഗത്ത് ചെയ്യുകയാണ് തന്റെ ലക്ഷ്യമെന്ന് മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുത്ത ഘട്ടത്തില്‍ത്തന്നെ കപില്‍ സിബല്‍ വ്യക്തമാക്കുകയുണ്ടായി. വിദ്യാഭ്യാസത്തെ ചരക്കായി കാണുന്ന ആഗോളവല്‍ക്കരണ കാഴ്ചപ്പാടുകള്‍ക്ക് അനുസരിച്ചാണ് കേന്ദ്രം നയം രൂപീകരിക്കുന്നത്. അതിനു സഹായകരമായ നിയമനിര്‍മാണങ്ങള്‍ക്കാണ് ഇപ്പോള്‍ തിടുക്കം കാണിക്കുന്നത്്

    ReplyDelete
  2. ഇവിടുത്തെ വിദ്യാഭ്യാസക്കച്ചവടവും പകൽ കൊള്ളയും കുറയാൻ കാരണമാകുമെങ്കിൽ അതിനെ സ്വാഗതം ചെയ്യുകയാണു വേണ്ടത്. കോമ്പറ്റീഷൻ കൂടുമ്പോൾ ഇവിടുത്തെ കൃസ്ത്യൻ കച്ചവട സഭകൾ അല്പം റേറ്റു കുറക്കുമെങ്കിൽ അതൊരാശ്വാസമല്ലെ സഖാവേ. അതോ അവരെ കയറുരി വിടണമെന്നണോ ! കേരളാ മന്ദ്രിസഭയ്ക്ക് അവരുടെ രോമത്തിൽ തൊടാൻ പോലും പറ്റിയില്ല. വിദേശ നിക്ഷേപകർ വരുന്നതു വഴി സഭകളൂടെ കച്ചവടത്തിലെ കുത്തകയെങ്കിലും തകരട്ടെ. കാണുന്നതിനെയെല്ലാം കേറിയങ്ങെതിർക്കാതെ.

    ReplyDelete
  3. വിദ്യഭ്യാസത്തിനെ നിലവാരം മെച്ചപ്പെടുന്നെങ്കിൽ അത് സ്വാഗതാർഹം തന്നെ. വിദേശ യൂണിവേഴ്സിറ്റികൾ ഇവിടെ പ്രവർത്തിക്കുകയാണെങ്കിൽ ഇപ്പോൾ ആസ്ത്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാകും. പിന്നെ ഫീസിന്റെ കാര്യം. ലക്ഷക്കണക്കിന് രൂപ വിദ്യഭ്യാസത്തിനുവേണ്ടി പുറത്തുപോകുന്നത് ഇവിടെത്തന്നെ ചിലവാക്കുന്നതിൽ ആർക്കാണ് പ്രശ്നമുണ്ടാകുന്നത്. ഇപ്പോഴും കേരളത്തിലുള്ള ആയിരങ്ങൾ അടുത്ത സംസ്ഥാനങ്ങളിൽ അവർ പറയുന്ന ഫീസും കൊടുത്തു പഠിക്കുന്നുണ്ട്. പക്ഷെ കേരളത്തിൽ ഇപ്പോഴും ഉന്നത വിദ്യഭ്യാസത്തിന്റെ കാര്യത്തിൽ ഒരു വ്യക്തതയും ഇല്ല. ചുരുങ്ങിയ പക്ഷം അടുത്ത വർഷത്തേക്കുള്ള അഡ്മിഷൻ / ഫീസ് നിരക്കുകൾ ഇക്കൊല്ലമെങ്കിലും തീരുമാനിക്കാനുള്ള യോഗ്യതയുള്ള അധികാരികൾ ഇല്ല എന്നതാകാം കാരണം.

    ReplyDelete