Sunday, June 28, 2009

വിചാരണ വേണം മാധ്യമങ്ങള്‍ക്കും

കേരളത്തിലെ മാധ്യമങ്ങള്‍ എങ്ങനെ ജനവിരുദ്ധരാഷ്ട്രീയംകൈകാര്യംചെയ്യുന്നു എന്നും ജനങ്ങളെ എങ്ങനെയെല്ലാം കബളിപ്പിക്കുന്നു എന്നും സംശയരഹിതമായി തെളിഞ്ഞ കുറെയേറെ സംഭവങ്ങളാണ് കഴിഞ്ഞനാളുകളിലുണ്ടായത്. ഭരണഘടനാപദവി വഹിക്കുന്ന അഡ്വക്കറ്റ് ജനറലിനെ ലാവ്ലിന്‍കേസ് സംബന്ധിച്ച നിയമോപദേശം അനുകൂലമാക്കാന്‍ സിപിഐ എം നേതാവ് ടെലിഫോണില്‍ ബന്ധപ്പെട്ടെന്നും സിബിഐ ആ ഫോണുകള്‍ ചോര്‍ത്തി രേഖയാക്കി രാജ്‌ഭവനിലെത്തിച്ചെന്നും കേരളത്തിലെ രണ്ട് പ്രമുഖപത്രങ്ങള്‍ ഒരേപോലെ വാര്‍ത്തയെഴുതിയിരുന്നു. അങ്ങനെയൊരു ഫോണ്‍ ചോര്‍ത്തല്‍ അസംഭവ്യമാണെന്നും നിയമവിരുദ്ധമാണെന്നും സിബിഐ അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അത് ഗുരുതരമായ നിയമ-ഭരണഘടനാപ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുമെന്നും ഈ പംക്തിയില്‍ ഞങ്ങള്‍ ചൂണ്ടിക്കാണിച്ചതാണ്. നിയമരംഗത്തെ വിദഗ്ധരും അതാവര്‍ത്തിച്ചു. അതൊന്നും മുഖവിലയ്ക്കെടുക്കാതെ, തങ്ങള്‍ എഴുതിയ ഒരു പച്ചക്കള്ളം സ്ഥാപിക്കാനുള്ള തീവ്രമായ ശ്രമമാണ് പിന്നീട് പത്രങ്ങള്‍ നടത്തിയത്.

ആദ്യദിവസം ഫോണ്‍ ചോര്‍ത്തി എന്ന് മുഖ്യവാര്‍ത്ത നല്‍കിയ മനോരമ പിന്നീട് ചോര്‍ത്തി എന്ന് ഉദ്ദേശിച്ചിട്ടില്ലെന്നായി. മാതൃഭൂമിയാകട്ടെ, സ്വന്തം വ്യാജവാര്‍ത്തയില്‍ ഉറച്ചുനില്‍ക്കുകയും സിബിഐയുടെ നിഷേധത്തെപ്പോലും തെറ്റായി അവതരിപ്പിക്കുകയുംചെയ്തു. ഒടുവില്‍, സിബിഐ എന്ന പൊലീസ് ഏജന്‍സിക്ക് കേസുകള്‍ തെളിയിക്കാന്‍ സ്വയംതീരുമാനിച്ച് ആരുടെയും ഫോണ്‍ ചോര്‍ത്താനാവില്ല എന്നും അങ്ങനെ ചെയ്യുന്നത് ഭരണഘടനയെപ്പോലും വെല്ലുവിളിക്കുന്ന കുറ്റകൃത്യമാണെന്നുമുള്ള യാഥാര്‍ഥ്യം ബന്ധപ്പെട്ടവര്‍ക്ക് അംഗീകരിക്കേണ്ടിവന്നിരിക്കുന്നു. എസ്എന്‍സി ലാവ്ലിന്‍കേസില്‍ ഗവര്‍ണറുടെ തീരുമാനം അനുകൂലമാക്കുന്നതിനായി ജനങ്ങളില്‍ തെറ്റായ ധാരണ സൃഷ്ടിക്കാന്‍ സിബിഐയും തല്‍പ്പരകക്ഷികളായ ഏതാനും മാധ്യമങ്ങളും വഴിവിട്ട പലതും ചെയ്തിട്ടുണ്ട്. വ്യാജവിവരങ്ങള്‍ അടിക്കടി നല്‍കിയ സിബിഐ, കേസിനെ അന്യായമായ സ്വന്തം വഴിക്ക് കൊണ്ടുപോകുന്നതിന് തറയൊരുക്കം നടത്താന്‍ മാധ്യമങ്ങളെയും ഉപജാപങ്ങളെയും ആശ്രയിച്ചു. അതിന്റെ ഭാഗമായാണ് സംഭവിക്കാത്ത ഫോണ്‍ ചോര്‍ത്തല്‍ പ്രധാനവാര്‍ത്തയായത്. സാധാരണനിലയില്‍ ഇത്തരമൊരു പച്ചക്കള്ളം നാട്ടിലാകെ ചര്‍ച്ചാവിഷയമായപ്പോള്‍; അതില്‍ ഗവര്‍ണറും അഡ്വക്കറ്റ് ജനറലുമടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നിരിക്കെ സിബിഐ വാര്‍ത്ത പരസ്യമായി നിഷേധിക്കേണ്ടതായിരുന്നു. അതാണ് മര്യാദ. എന്നാല്‍, സിബിഐ അധികൃതര്‍ സ്വീകരിച്ചത് വാര്‍ത്ത ചോര്‍ത്തിക്കൊടുക്കലിന്റെ അതേ രീതിയില്‍ പേരിനൊരു നിഷേധം മാധ്യമങ്ങള്‍ക്ക് രഹസ്യമായി വിളിച്ചുകൊടുക്കുക എന്ന എളുപ്പവഴിയാണ്. അഡ്വക്കറ്റ് ജനറല്‍ എന്ന ഭരണഘടനാ പദവിയുടെ അന്തസ്സും ഔന്നത്യവും ചോദ്യംചെയ്യുന്ന അത്തരമൊരു സമീപനം സ്വാഭാവികമായും വിവാദവിഷയമായി. തന്റെ ഫോണ്‍ ചോര്‍ത്തി എന്ന വാര്‍ത്ത യാഥാര്‍ഥ്യമാണോ, അല്ലെങ്കില്‍ എന്തുകൊണ്ട് പരസ്യമായ നിഷേധപ്രകടനം നടത്തുന്നില്ല എന്ന എ ജിയുടെ സംശയത്തിനാണ്, ഇപ്പോള്‍ സിബിഐ രേഖാമൂലം മറുപടിനല്‍കിയത്. ഫോണ്‍ ചോര്‍ത്തിയിട്ടില്ല; ചോര്‍ത്താന്‍ ഉദ്ദേശിച്ചിരുന്നുമില്ല എന്നാണ് ആ മറുപടി. അത് സിബിഐയുടെ എന്തെങ്കിലും നന്മയുടെയോ വീണ്ടുവിചാരത്തിന്റെയോ ഫലമായി സംഭവിച്ചതല്ല. മറിച്ച്, നിയമവ്യവസ്ഥയെയും ഭരണഘടനയെയും മറികടന്ന് സിബിഐ പ്രവര്‍ത്തിച്ചു എന്ന് സ്ഥാപിക്കപ്പെട്ടാലുണ്ടാകുന്ന പ്രത്യാഘാതം ഭയന്നുള്ള രക്ഷപ്പെടല്‍മാത്രമാണ്.

ഇവിടെ ഉയര്‍ന്നുവരുന്ന സുപ്രധാനവും ഗൌരവതരവുമായ പ്രശ്നം എത്ര വലിയ കള്ളവും സത്യസന്ധമായ വാര്‍ത്തയെന്നു തോന്നിക്കുംവിധം ജനങ്ങള്‍ക്ക് പകര്‍ന്നുനല്‍കാന്‍ നാണവുംമാനവുമില്ലാതെ പ്രമുഖ മാധ്യമങ്ങള്‍ തയ്യാറാകുന്നു എന്നതും അത്തരം നെറികെട്ട പണിക്ക് സിബിഐയെപ്പോലുള്ള ഔന്നത്യം ഭാവിക്കുന്ന ഏജന്‍സികള്‍ ഒത്താശചെയ്യുന്നു എന്നതുമാണ്. ഫോണ്‍ ചോര്‍ത്തല്‍ വാര്‍ത്ത തെറ്റായിരുന്നു എന്ന സിബിഐയുടെ നിഷേധക്കുറിപ്പ് വായിക്കാന്‍ ഈ പത്രങ്ങള്‍മാത്രം വാങ്ങുന്ന ജനങ്ങളില്‍ മഹാഭൂരിപക്ഷത്തിനും അവസരംകിട്ടിയിട്ടില്ല. വ്യാജമായി സൃഷ്ടിച്ചതും മ്ളേച്ഛമായി പ്രചരിപ്പിച്ചതുമായ ഒരുകള്ളം കുറെയേറെ ജനങ്ങളുടെ മനസ്സില്‍ യാഥാര്‍ഥ്യമാണെന്നരീതിയില്‍ നില്‍ക്കുകയാണ് എന്നര്‍ഥം. സ്വന്തം വാര്‍ത്ത വ്യാജമാണെന്നറിഞ്ഞിട്ടും അത് തിരുത്താന്‍ തയ്യാറാകാതിരിക്കുകയും ബന്ധപ്പെട്ടവര്‍ തിരുത്തിയപ്പോള്‍ വായനക്കാരില്‍നിന്ന് അക്കാര്യം മറച്ചുവയ്ക്കുകയും ചെയ്യുന്നത് ഏതെങ്കിലും മാധ്യമ മര്യാദയുടെ ഭാഗമായാണെന്ന് കരുതാനാവില്ല. ഒരുതരം അഴുകിച്ചീഞ്ഞ മാധ്യമ സംസ്കാരത്തിന്റെയും കാപട്യത്തിന്റെയും ഉല്‍പ്പന്നമാണ് ഈ പെരുമാറ്റദൂഷ്യം.

മാധ്യമങ്ങള്‍ അവയുടെ വര്‍ഗതാല്‍പ്പര്യമാണ് കൈകാര്യംചെയ്യുക എന്നതും മലയാള മനോരമ, മാതൃഭൂമി തുടങ്ങിയ പത്രങ്ങള്‍ മൂലധനതാല്‍പ്പര്യത്തിന്റെ ഉപകരണങ്ങളാണെന്നതും ഓര്‍മിക്കുമ്പോള്‍തന്നെ, അത്തരം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് മാധ്യമങ്ങള്‍ സ്ഥാപനങ്ങളെന്ന നിലയിലും അതില്‍തൊഴിലെടുക്കുന്ന കുറെപ്പേര്‍ സ്വന്തംനിലയിലും വഴിവിട്ടതും അസാധാരണമായതുമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന് വ്യക്തമാകുന്ന അനുഭവങ്ങളില്‍ ഏറ്റവുമൊടുവിലത്തെ ഒന്നാണിത്. ഇത്തരം അനുഭവങ്ങള്‍ അടിക്കടി കേരളത്തില്‍ ഉണ്ടാകുന്നു എന്നത് നിസ്സാരമായി തള്ളിക്കളയേണ്ട സംഗതിയല്ല. മാധ്യമങ്ങള്‍ക്ക് സൂര്യനുതാഴെയുള്ള എന്തിനെയും വിചാരണചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട് എന്നു വാദിക്കുന്നതുപോലെത്തന്നെ വ്യാജവാര്‍ത്തകള്‍ പടച്ചുവിടുന്ന മാധ്യമങ്ങളുടെ ദുര്‍ന്നടപ്പും വിചാരണചെയ്യപ്പെടണം.

ദുഷ്ടലക്ഷ്യങ്ങള്‍ക്കായി വായനക്കാരോട്; കാശുമുടക്കി പത്രം വാങ്ങുന്ന ഉപയോക്താവിനോട് വഞ്ചന കാണിക്കുന്ന മാധ്യമങ്ങള്‍ക്ക് അതിനുള്ള തിരിച്ചടി കൊടുക്കാനും ജനകീയബോധം ഉണരേണ്ടതുണ്ട്. ഇക്കഴിഞ്ഞ നാളുകളില്‍ കേരളത്തിലെ സിപിഐ എമ്മിനെതിരെ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന നുണപ്രചാരണങ്ങള്‍ ഒന്നൊന്നായി തകര്‍ന്നുവീഴുന്ന കാഴ്ചയാണുണ്ടായത്. ആ തുടര്‍ച്ചയില്‍തന്നെ മാധ്യമങ്ങളുടെ വിശ്വാസ്യത വലിയൊരുപങ്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ശരിയായ അര്‍ഥത്തിലുള്ള മാധ്യമവിചാരണ പ്രോത്സാഹിപ്പിക്കുന്നതിലൂടെയേ ഈ വിഷയം കൈകാര്യംചെയ്യാനാകൂ. ഇന്നാട്ടിലെ മാധ്യമപ്രവര്‍ത്തകരും സാംസ്കാരിക മേഖലയിലുള്ളവരും യുവജനങ്ങളും വിദ്യാര്‍ഥികളുമെല്ലാം ഏറ്റെടുക്കേണ്ട പ്രശ്നമാണിത്.

ദേശാഭിമാനി മുഖപ്രസംഗം 29-06-2009

Saturday, June 27, 2009

മനോരമയും മാതൃഭൂമിയും ഇനിയെന്തുപറയും?

അഡ്വക്കറ്റ് ജനറലും സിപിഐ എം നേതാക്കളും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം സിബിഐ ചോര്‍ത്തിയെന്ന വ്യാജവാര്‍ത്ത സൃഷ്ടിച്ച മനോരമയും മാതൃഭൂമിയും വീണ്ടും പ്രതിക്കൂട്ടിലായി. ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്ന് സിബിഐ രേഖാമൂലം അറിയിച്ചതോടെയാണിത്. ധനപ്രിന്‍സിപ്പല്‍ സെക്രട്ടറി വരദാചാരിയുടെ കള്ളമൊഴിയുടെ ചുവടുപിടിച്ച് കെട്ടിച്ചമച്ച തല പരിശോധനാവാര്‍ത്ത മുന്‍പേ പൊളിഞ്ഞിരുന്നു. എജിയുടെ ഫോണിലേക്ക് സിപിഐ എം പ്രമുഖന്‍ വിളിച്ചത് സിബിഐ ചോര്‍ത്തിയെന്ന് ജൂണ്‍ മൂന്നിന് മലയാള മനോരമയുടെ പ്രധാന വാര്‍ത്തയായിരുന്നു. ഉന്നത സിപിഐ എം നേതാക്കളും എജിയും തമ്മിലുള്ള ഇരുപതിലധികം ഫോണ്‍ സംഭാഷണം സിബിഐ ചോര്‍ത്തിയെന്നായിരുന്നു അന്ന് മാതൃഭൂമിയുടെ കണ്ടെത്തല്‍. രണ്ടു പത്രത്തിന്റെയും ലേഖകര്‍ പേരു വച്ചെഴുതിയ വാര്‍ത്ത അടുത്ത ദിവസം സിബിഐ കേന്ദ്രങ്ങള്‍ നിഷേധിച്ചു. എന്നാല്‍, നിഷേധിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സിബിഐ ഉന്നതവൃത്തങ്ങള്‍ അറിയിച്ചതായി മാതൃഭൂമി വീണ്ടും നുണയെഴുതി. കള്ളം കൈയോടെ പിടിക്കപ്പെട്ടതു കണ്ട് മനോരമ ഒന്നുമറിയാത്ത ഭാവത്തില്‍ പിന്മാറി. എന്നാല്‍, മാതൃഭൂമി വിടാന്‍ ഭാവമില്ലാതെ വ്യാജസൃഷ്ടിയില്‍ പിടിച്ചുതൂങ്ങി. പ്രോസിക്യൂഷന്‍ അനുമതി നല്‍കി ഗവര്‍ണര്‍ ഉത്തരവിറക്കിയ വാര്‍ത്തയിലും മാതൃഭൂമിയുടെ നുണ കാണാം. 'സുപ്രധാനമായ ഒരു തീരുമാനം എടുക്കുന്നതിനു മുമ്പ് അഡ്വക്കറ്റ് ജനറല്‍ ടെലിഫോണിലൂടെ ഈ വിഷയത്തെക്കുറിച്ച് ബാഹ്യശക്തികളുമായി ആശയവിനിമയം നടത്തിയ വിവരങ്ങളും സിബിഐ ഗവര്‍ണറെ ബോധ്യപ്പെടുത്തിയിരുന്നു' എന്നാണ് ജൂണ്‍ എട്ടിന് ലീഡ് വാര്‍ത്തയില്‍ ആവര്‍ത്തിച്ചത്.

സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കേണ്ടെന്ന മന്ത്രിസഭാ തീരുമാനം ഗവര്‍ണര്‍ പരിഗണിക്കുന്നതിനിടെയാണ് പത്രങ്ങളും മറ്റു ചില മാധ്യമങ്ങളും ഫോണ്‍ ചോര്‍ത്തല്‍കഥ മെനഞ്ഞത്. ഗവര്‍ണര്‍ക്കുമേല്‍ യുഡിഎഫിനൊപ്പം നിന്ന് സമ്മര്‍ദം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിരുന്നു അത്. സിബിഐ ചോര്‍ത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ ഗവര്‍ണര്‍ പരിശോധിച്ചു തുടങ്ങിയെന്നുവരെ മാതൃഭൂമി എഴുതി. മുഖ്യമന്ത്രി എജിയുടെ നിയമോപദേശം തേടിയതിന്റെ പിറ്റേന്നു മുതല്‍ തുടങ്ങിയ ഫോണ്‍ വിളികളാണ് ചോര്‍ത്തിയതെന്നും എജി തിരക്കിട്ട് മറുപടി നല്‍കിയതിന്റെ തലേദിവസത്തെ ഫോണ്‍വിളിയും ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്നും മാതൃഭൂമി കണ്ടുപിടിച്ചിരുന്നു. ഫോണ്‍ചോര്‍ത്തലിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ വീണ്ടും വിദഗ്ധനിയമോപദേശം തേടിയെന്നാണ് മനോരമ പറഞ്ഞത്. ലാവ്ലിന്‍ വിവാദത്തിന് ഊക്ക് കൂട്ടാന്‍ വ്യാജകത്തുകളും ഇല്ലാത്ത ഫയലുകളുംവരെ ഇക്കൂട്ടര്‍ സൃഷ്ടിച്ചിരുന്നു.

ദേശാഭിമാനി

വിദ്യാഭ്യാസ പരിഷ്കാരം

എസ്എസ്എല്‍സി പരീക്ഷ നിര്‍ത്തലാക്കുന്നെന്ന വാര്‍ത്ത വിദ്യാര്‍ഥികളിലും രക്ഷാകര്‍ത്താക്കള്‍ക്കിടയിലും ഉല്‍ക്കണ്ഠ ഉളവാക്കുന്നതാണ്. കേന്ദ്ര മാനവവിഭവവികസന മന്ത്രി കപില്‍സിബല്‍ 100 ദിവസത്തിനകം നടപ്പാക്കാന്‍പോകുന്ന വിദ്യാഭ്യാസ പരിഷ്കാരങ്ങളെപ്പറ്റി വിശദീകരിക്കുന്ന കൂട്ടത്തിലാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി മാറിയ സാഹചര്യത്തില്‍ പത്താംക്ളാസിന്റെ അവസാനത്തില്‍ പൊതുപരീക്ഷയ്ക്ക് പ്രസക്തിയില്ലെന്നും തുടര്‍ന്നു പഠിക്കാത്തവര്‍ക്ക് മാത്രമായി പത്താംക്ളാസ് പൊതുപരീക്ഷ പരിമിതപ്പെടുത്തണമെന്നുമാണ് സിബല്‍ നിര്‍ദേശിച്ചത്. സംസ്ഥാന സര്‍ക്കാരുമായും വിദ്യാഭ്യാസ വിദഗ്ധരുമായും അധ്യാപക സംഘടനകളുമായും ചര്‍ച്ച നടത്തിയശേഷം സമവായമുണ്ടാക്കിയതിന്റെ അടിസ്ഥാനത്തിലല്ല ഏകപക്ഷീയമായാണ് ഇത്തരം ഒരു നിര്‍ദേശം കേന്ദ്രമന്ത്രി മുമ്പോട്ടുവച്ചതെന്നാണ് മനസ്സിലാക്കുന്നത്.

വിദ്യാഭ്യാസം സംസ്ഥാന ഗവമെന്റ് കൈകാര്യം ചെയ്യേണ്ടുന്ന സ്റ്റേറ്റ് വിഷയമായാണ് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, അടിയന്തരാവസ്ഥക്കാലത്ത് 42-ാം ഭരണഘടനാഭേദഗതിയിലൂടെ വിദ്യാഭ്യാസം കകറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. കകറന്റ് ലിസ്റ്റിന്റെ കാര്യത്തില്‍ കേന്ദ്ര ഗവമെന്റിന് മേല്‍ക്കൈ ഉണ്ടെന്നത് ശരിയാണ്. ഇത് സംസ്ഥാന ഗവമെന്റിന്റെ അധികാരങ്ങളില്‍ കൈകടത്തലാണെന്ന വിമര്‍ശം ന്യായമായും ഉയര്‍ന്നുവരുമെന്നതില്‍ സംശയമില്ല. വേണ്ടപ്പെട്ട രീതിയില്‍ ചര്‍ച്ച നടത്താതെ വിദ്യാഭ്യാസരംഗത്ത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കാന്‍ ഇടവരുന്ന മാറ്റം അഭിലഷണീയമല്ല. സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാര്‍ ഇതിനകംതന്നെ കപില്‍ സിബലിന്റെ നിര്‍ദേശത്തില്‍ ഭിന്നാഭിപ്രായം പ്രകടിപ്പിച്ചു കഴിഞ്ഞതായിട്ടാണ് കാണുന്നത്.

എസ്എസ്എല്‍സി പരീക്ഷ മറ്റ് പരീക്ഷകളെപ്പോലെയല്ല. ഒരാളുടെ ജീവിതത്തിലുടനീളം പരിശോധനയ്ക്ക് വിധേയമാക്കാനിടയുള്ള അടിസ്ഥാനരേഖയാണ് എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്. ഏത് തൊഴിലിനും അടിസ്ഥാനയോഗ്യതയായി പരിഗണിക്കുന്നത് ഈ സര്‍ട്ടിഫിക്കറ്റാണ്. അടിസ്ഥാനവിദ്യാഭ്യാസ യോഗ്യത നേടാന്‍ വേണ്ടതായ വര്‍ഷം സ്വാഭാവികമായും പത്ത് എന്നത് പന്ത്രണ്ടായി മാറ്റുകയാണ്. കാലംമാറുന്നതനുസരിച്ച് ഏത് മേഖലയിലും മാറ്റവും പരിഷ്കാരവും അനിവാര്യമാണെന്നതില്‍ തര്‍ക്കമൊന്നുമില്ല. മാറ്റമുണ്ടാകുമ്പോള്‍ സംശയവും ഉല്‍ക്കണ്ഠയും വിഷമവുമൊക്കെ സ്വാഭാവികമാണു താനും. മാറ്റം അവശ്യം ആവശ്യമാണെന്ന ബോധ്യം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടവര്‍ക്കൊക്കെ ഉണ്ടായിരിക്കണം.

കേരള സംസ്ഥാന രൂപീകരണത്തെതുടര്‍ന്ന് നടന്ന ആദ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് നിയമസഭയില്‍ കേവലഭൂരിപക്ഷം നേടി ഇ എം എസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. അന്നത്തെ പ്രഗത്ഭനായ വിദ്യാഭ്യാസമന്ത്രി പ്രൊഫ. ജോസഫ് മുണ്ടശേരി വിദ്യാഭ്യാസ ബില്ലവതരിപ്പിച്ച് പാസാക്കി. ഒന്നുമുതല്‍ പത്തുവരെ ക്ളാസുകളിലെ വിദ്യാഭ്യാസം ഏകീകരിച്ചു. അധ്യാപകരുടെ സേവന വേതനവ്യവസ്ഥയിലും സമഗ്രമായ മാറ്റം വരുത്തി. അന്നത്തെ വിദ്യാഭ്യാസ നിയമമാണല്ലോ വിമോചനസമരം എന്ന പേരില്‍ അറിയപ്പെട്ട സമരാഭാസത്തിന് മുഖ്യമായും കാരണമായത്. അതിനുമുമ്പ് മലബാറില്‍ എട്ടാംക്ളാസിന്റെ നടുവില്‍ എലിമെന്ററി സ്കൂള്‍ ലീവിങ് സര്‍ട്ടിഫിക്കറ്റ് (ഇഎസ്എല്‍സി) എന്ന പൊതുപരീക്ഷ ഉണ്ടായിരുന്നു. ഇഎസ്എല്‍സി പാസായവര്‍ പ്രൈമറി അധ്യാപകരായി ജോലിചെയ്തിട്ടുണ്ട്. തിരുകൊച്ചി ഭാഗത്ത് മിഡില്‍ സ്കൂളിലും പൊതുപരീക്ഷ ഉണ്ടായിരുന്നു. അത് പിന്നീട് നിര്‍ത്തലാക്കി. സെക്കന്‍ഡറി സ്കൂള്‍ വിദ്യാഭ്യാസം 11 വര്‍ഷം എന്നത് പത്തുവര്‍ഷമായി ചുരുക്കി. ഒരുവര്‍ഷം കോളേജ് വിദ്യാഭ്യാസത്തിന്റെ ഭാഗമായി. ഇന്റര്‍ മീഡിയറ്റ് എന്ന ഘട്ടത്തില്‍ മാറ്റംവരുത്തി പ്രീയൂണിവേഴ്സിറ്റിയും പ്രീഡിഗ്രിയും മറ്റുമായി. ഇപ്പോള്‍ കോളേജില്‍നിന്ന് പ്രീഡിഗ്രി വേര്‍പെടുത്തി സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കി. എന്നാല്‍, ഹയര്‍സെക്കന്‍ഡറിയില്‍ വൈവിധ്യവല്‍ക്കരണം നിലവിലുണ്ട്. കോളേജ് വിദ്യാഭ്യാസത്തിന്റെ ചവിട്ടുപടിയാണ് ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം. ഗണിതശാസ്ത്രം, സസ്യശാസ്ത്രം, ജീവശാസ്ത്രം, ഭൂമിശാസ്ത്രം, സാമൂഹ്യശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ എടുത്ത് ബിരുദവിദ്യാഭ്യാസത്തിനുള്ള അടിത്തറയാണ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കെട്ടിപ്പടുക്കുന്നത്. സെക്കന്‍ഡറി വിദ്യാഭ്യാസം സ്വയം സമ്പൂര്‍ണമാക്കി പൊതുവിദ്യാഭ്യാസത്തിന്റെ അവസാനഘട്ടമായി കരുതിയിരുന്ന എസ്എസ്എല്‍സി വേണ്ടെന്ന് വയ്ക്കുന്നത് ഗുണകരമാണോ എന്ന് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. നൂറുദിവസത്തിനകം നടപ്പാക്കാനുള്ള പരിപാടിയില്‍ ഉള്‍പ്പെടുത്തേണ്ടതല്ല ഈ പരിഷ്കാരം.

അഖിലേന്ത്യാതലത്തില്‍ ഇന്നത്തെ മാര്‍ക്ക് സമ്പ്രദായം ഉപേക്ഷിച്ച് ഗ്രേഡിങ് സമ്പ്രദായം സ്വീകരിക്കുന്നത് സ്വാഗതാര്‍ഹമായ നടപടിയാണ്. കേരളം ഇതിന് മാതൃകയാണ്. പരീക്ഷയുടെ ഭാരം കുട്ടികളുടെ തലയില്‍ നിന്നിറക്കി വയ്ക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഒന്നാംറാങ്കിനുവേണ്ടിയുള്ള പരക്കംപാച്ചിലും വേവലാതിയും മാനസികസംഘര്‍ഷവും പൊല്ലാപ്പുമൊക്കെ അവസാനിപ്പിക്കാന്‍ ഇത് സഹായിക്കും. ഇന്റേണല്‍ അസസ്മെന്റ് സമ്പ്രദായം കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ സഹായിക്കും. പരീക്ഷയ്ക്കുവേണ്ടി മാത്രം പഠിക്കുകയെന്ന നില അവസാനിപ്പിക്കാന്‍ ഈ സമ്പ്രദായം സഹായിക്കും. മൂന്ന് ടേമിലും ആവര്‍ത്തിച്ച് പരീക്ഷ നടത്തുന്ന സമ്പ്രദായത്തില്‍ മാറ്റംവരുത്തി രണ്ട് ടേമില്‍മാത്രം പരീക്ഷ നടത്തിയാല്‍ മതി എന്ന് തീരുമാനിച്ചപ്പോള്‍ കേരളത്തിലുണ്ടായിരുന്ന കോലാഹലവും മാധ്യമങ്ങള്‍ അതിനുനല്‍കിയ പ്രോത്സാഹനവും ഒരുവേള ഓര്‍ക്കുന്നത് നന്നായിരിക്കും. ഇപ്പോള്‍ കേരളത്തിന്റെ മാതൃക രാജ്യവ്യാപകമായി നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്ന് കാണുന്നതില്‍ സന്തോഷമുണ്ട്. കേന്ദ്ര മാനവവിഭവശേഷി വികസനമന്ത്രി പ്രകടിപ്പിച്ച അഭിപ്രായവും തീരുമാനവും ഏകപക്ഷീയമായി നടപ്പാക്കാതെ സംസ്ഥാനങ്ങളും വിദ്യാഭ്യാസ വിദഗ്ധരും അധ്യാപക സംഘടനകളും വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച നടത്തി സമവായമുണ്ടാക്കി നടപ്പാക്കുന്നതാണ് ശരിയായ രീതി.

രാധാകൃഷ്ണന്‍ കമീഷനും കോത്താരികമീഷന്‍ റിപ്പോര്‍ട്ടുമൊക്കെ ചര്‍ച്ചചെയ്തവരാണ് നമ്മള്‍. രാജീവ്ഗാന്ധിയുടെ കാലത്ത് പുത്തന്‍ സാമ്പത്തികനയത്തോടൊപ്പം പുത്തന്‍ വിദ്യാഭ്യാസനയവും പാര്‍ലമെന്റില്‍ അവതരിപ്പിച്ചശേഷം വ്യാപകമായി ചര്‍ച്ചചെയ്തതാണ്. പിന്നീട് ആക്ഷന്‍ പ്ളാന്‍ അംഗീകരിച്ചു. ഇതൊക്കെ മനസ്സില്‍വച്ചുകൊണ്ട്, വിദ്യാഭ്യാസ പരിഷ്കാരവും ഏകപക്ഷീയമായി തിരക്ക് പിടിച്ച് നടപ്പാക്കാതെ, സംസ്ഥാനങ്ങളുടെ അവകാശത്തില്‍ കടന്നുകയറ്റം നടത്താതെ, വേണ്ടവിധത്തില്‍ ചര്‍ച്ച നടത്തിയേ ദൂരവ്യാപക ഫലമുളവാക്കുന്ന വിഷയത്തില്‍ പ്രത്യേകിച്ചും വിദ്യാഭ്യാസ വിഷയത്തില്‍ തീരുമാനമെടുക്കാവൂ. ഭാവിതലമുറയെ ബാധിക്കുന്ന പ്രശ്നമാണെന്ന് ഓര്‍മവേണം.

ദേശാഭിമാനി മുഖപ്രസംഗം 27 ജൂണ്‍ 2009

Friday, June 26, 2009

ഇരുണ്ട നാളുകളുടെ ഓര്‍മ

ഇന്ദിര ഗാന്ധി ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് 1975 ജൂണ്‍ 25നാണ്. പ്രഖ്യാപനം പുറത്തുവരുന്നതിനുമുമ്പുതന്നെ മൊറാര്‍ജി ദേശായി, ജയപ്രകാശ് നാരായണന്‍, വാജ്പേയി, അദ്വാനി തുടങ്ങിയ നേതാക്കളെ അറസ്റ്റു ചെയ്ത് തടങ്കലിലാക്കി. വിവരം പുറത്തറിയാതിരിക്കാന്‍ പത്രങ്ങളുടെ വായ മൂടിക്കെട്ടി. പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥ അട്ടിമറിച്ചു. പൌരാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു. അറിയാനുള്ള അവകാശവും അഭിപ്രായപ്രകടന സ്വാതന്ത്ര്യവും പൌരന്മാരില്‍നിന്ന് പിടിച്ചുപറിച്ചു മാറ്റി. പതിനായിരങ്ങളെ കല്‍ത്തുറുങ്കിലടച്ച വിവരം പത്രങ്ങളില്‍ അച്ചടിച്ചുവരാന്‍ പാടില്ലെന്ന് വിലക്ക് ഏര്‍പ്പെടുത്തി. ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തുന്ന ഒരു ഉദ്യോഗസ്ഥന്‍ പത്രത്തിന്റെ കോപ്പി വായിച്ചുനോക്കി പ്രധാനവാര്‍ത്ത സെന്‍സര്‍ ചെയ്തതിനുശേഷം അനുവാദം നല്‍കിയാല്‍മാത്രമേ പത്രം അച്ചടിച്ച് പുറത്തുവരൂ എന്നായിരുന്നു നില. അടിയന്തരാവസ്ഥയ്ക്കെതിരെ ഒരക്ഷരം ഉരിയാടിയാല്‍ പൊലീസ് പിടികൂടും. കോണ്‍ഗ്രസുകാര്‍ക്ക് വ്യക്തിപരമായി വിരോധമുള്ളവരെയും പൊലീസ് പിടികൂടി ജയിലിലടച്ചു. കടുത്ത പൊലീസ് മര്‍ദനവും വ്യാപകമായി അരങ്ങേറി. അടിയന്തരാവസ്ഥയ്ക്കെതിരെ സിപിഐ എം ബന്ദ് ആഹ്വാനംചെയ്തു. നിരോധനാജ്ഞ ലംഘിച്ച് പലേടത്തും പ്രകടനം നടന്നു. പ്രകടനം നടത്തിയവരെ പൊലീസ് ക്രൂരമായി ലാത്തിച്ചാര്‍ജ് ചെയ്തു. കടുത്ത മര്‍ദനമായിരുന്നു നാടെങ്ങും. പ്രതിപക്ഷ പാര്‍ടി നേതാക്കളെ വ്യാപകമായി അറസ്റുചെയ്ത് ജയിലിലടച്ചു.

ഇതെഴുതുന്ന ആളുടെ ഒരു അനുഭവം ഓര്‍ക്കാതിരിക്കാന്‍ വയ്യ. 1969 ഡിസംബര്‍ ഒന്നിന് കോഴിക്കോട് കലക്ടറേറ്റ് പിക്കറ്റ് ചെയ്തതിന്റെ പേരില്‍ ഇ വി കുമാരനും 1000 പേരും പ്രതികളായി ഒരു കേസ് ചാര്‍ജ് ചെയ്തിരുന്നു. ഞാനും അതില്‍ പ്രതിയായിരുന്നു. ഒരു ബസ് കണ്ടക്ടര്‍ കൊടുത്ത മറ്റൊരു കേസിലും ഞാന്‍ പ്രതിയായിരുന്നു. ഒരു ദിവസം സ്വകാര്യബസില്‍ സഞ്ചരിക്കുമ്പോള്‍ ബസ് കണ്ടക്ടര്‍ എന്നോട് അപമര്യാദയായി പെരുമാറിയത് പേരാമ്പ്രയിലെ സഖാക്കള്‍ എങ്ങനെയോ കേട്ടറിഞ്ഞു. വിവരമറിഞ്ഞയുടനെ കണ്ടക്ടറോട് വിവരം ചോദിക്കാന്‍ കുറെപേര്‍ തയ്യാറായി ഉളിയേരിയിലെത്തി. ബസ് തിരിച്ചുവരുമ്പോള്‍ അവര്‍ ബസില്‍ ഇടിച്ചുകയറി വാക്കേറ്റമായി. ഞങ്ങള്‍ ഇടപെട്ട് ചോദ്യംചെയ്യാന്‍ വന്നവരെ പിന്തിരിപ്പിച്ചു. കണ്ടക്ടര്‍ കോണ്‍ഗ്രസുകാരനായിരുന്നു. ഞങ്ങള്‍ക്കെതിരെ പരാതി നല്‍കി. പേരാമ്പ്ര കോടതിയില്‍ കേസ് വിചാരണദിവസം എന്നെ ഹാജരാക്കാന്‍ ബസിലായിരുന്നു പോയത്. ഞാന്‍ ജയിലിലാണെന്ന വിവരം അടുത്ത സുഹൃത്തുക്കള്‍ക്കുപോലും അറിയാമായിരുന്നില്ല. എന്നെ പൊലീസ് അകമ്പടിയോടെ ബസില്‍ കണ്ടപ്പോള്‍ പല സുഹൃത്തുക്കളും വിവരം തിരക്കി. 'കുറച്ചുകാലമായല്ലോ കാണാതെ, എവിടെയായിരുന്നു. എവിടെനിന്നാണ് വരുന്നത്' എന്നൊക്കെയായിരുന്നു ചോദ്യം. പേരാമ്പ്ര ബസ്‌സ്റ്റാന്‍ഡില്‍ ബസിറങ്ങിയാല്‍ കോടതിയിലെത്താന്‍ കുറച്ച് ദൂരം നടന്നുപോകണം. കണ്ടപ്പോള്‍ സഖാക്കളും സുഹൃത്തുക്കളും ഒന്നിച്ചുനടന്നു. ടൌണില്‍ സംസാരമായി. കോടതിയിലെത്തിയപ്പോള്‍ എട്ടുവയസ്സുകാരിയായ മകള്‍ മിനിയും മൂന്നുവയസ്സുകാരനായ മകന്‍ അജയനും ഭാര്യയും മറ്റുള്ളവരും കാണാന്‍ കോടതിയിലെത്തി. കോടതിയില്‍ ഒരു ബെഞ്ചില്‍ ഇരിക്കാന്‍ സൌകര്യം കിട്ടി. മൂന്നുവയസ്സുകാരന്‍ മകന്‍ മടിയില്‍ സ്ഥാനംപിടിച്ചു. മജിസ്ട്രേട്ട് ഇത് കണ്ടുകാണും. അന്യായക്കാരനും മറ്റു കോണ്‍ഗ്രസുകാര്‍ക്കും വല്ലാത്ത പ്രയാസം. രണ്ടാമത്തെ തവണ കോടതിയിലെത്തിയപ്പോഴേക്കും അന്യായക്കാരന്‍ കേസ് സ്വമേധയാ പിന്‍വലിക്കാന്‍ തയ്യാറായിരിക്കുന്നു. സ്വാഭാവികമായും പൊല്ലാപ്പ് ഒഴിവായല്ലോ എന്നതില്‍ സന്തോഷവും ആശ്വാസവുമാണ് തോന്നുന്നത്. എന്നാല്‍, ഉര്‍വശി ശാപം ഉപകാരം എന്നതുപോലെ കേസ് വിചാരണ ജയിലില്‍നിന്ന് ഒരുദിവസത്തേക്കെങ്കിലും പുറത്തുകടക്കാന്‍ അവസരമായിരുന്നത് നഷ്ടപ്പെട്ടു. 16 മാസത്തിലൊരിക്കലും പരോള്‍ അനുവദിച്ചിരുന്നില്ല എന്നതുകൊണ്ട് പ്രത്യേകിച്ചും.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇ കെ ഇമ്പിച്ചിബാവ, കോടിയേരി ബാലകൃഷ്ണന്‍, എം വി രാഘവന്‍, എ കണാരന്‍, സി പി ബാലന്‍ വൈദ്യര്‍, പി കെ ശങ്കരന്‍, പി പി ശങ്കരന്‍, ഇ പത്മനാഭന്‍, കെ പത്മനാഭന്‍, ടി അയ്യപ്പന്‍, എന്‍ ചന്ദ്രശേഖരക്കുറുപ്പ്, ബാലന്‍ മാസ്റര്‍, മൂസക്കുട്ടി തുടങ്ങി ഒട്ടേറെ സഖാക്കളുണ്ടായിരുന്നു. അഡ്വ. എം കെ ദാമോദരന്‍ (അഡ്വക്കറ്റ് ജനറലായിരുന്ന), അഡ്വ. കുഞ്ഞനന്തന്‍നായര്‍, ഗംഗാധരന്‍ തുടങ്ങിയവരും ഞങ്ങളോടൊപ്പം എട്ടാം ബ്ളോക്കില്‍തന്നെയായിരുന്നു. സോഷ്യലിസ്റ്റ് നേതാക്കളായ കെ ചന്ദ്രശേഖരന്‍, പി കെ ശങ്കരന്‍കുട്ടി, വീരേന്ദ്രകുമാര്‍, കെ സി അബു, അബ്രഹാം മാന്വല്‍ തുടങ്ങിയവരും അഖിലേന്ത്യാ ലീഗ് നേതാക്കളായ സെയ്ദ് ഉമ്മര്‍ ബാഫക്കി തങ്ങള്‍, പി കെ അബൂബക്കര്‍, അബ്ദുള്ളക്കുട്ടി കേയി, മുഹമ്മദ് ഹാജി തുടങ്ങിയവരും കെ ജി മാരാര്‍ ഉള്‍പ്പെടെയുള്ള ജനസംഘം നേതാക്കളും അവിടെ ഉണ്ടായിരുന്നു. കുന്നിക്കല്‍ നാരായണനും കൂട്ടരും ഒപ്പമുള്ളവരായിരുന്നു. ജയില്‍ജീവിതം കൂടുതല്‍ വായിക്കാനും പഠിക്കാനും ഞങ്ങള്‍ ഉപയോഗപ്പെടുത്തി. ഞങ്ങള്‍ ജയിലിലെത്തി ഏതാനും മാസം കഴിഞ്ഞശേഷമാണ് പിണറായി വിജയനെ അറസ്റ്റു ചെയ്ത് ഞങ്ങള്‍ താമസിച്ച മുറിയിലേക്ക് കൊണ്ടുവന്നത്. കണ്ണൂര്‍ ഡിഎസ്പിതന്നെ നേതൃത്വമേറ്റെടുത്തു. സഖാവിനോട് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പൊലീസിലെ ചില മൃഗങ്ങള്‍ക്കുമുള്ള വിദ്വേഷവും പകയും തീര്‍ക്കാന്‍ ഈ അവസരം ഉപയോഗിച്ചു. സഖാവിന്റെ കാലിന്റെ വിരലില്‍ ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടിനിന്ന് പിറകോട്ടുതള്ളി വീഴ്ത്തുക എന്ന അഭ്യാസമുറയാണ് പൊലീസ് കാപാലികര്‍ പ്രയോഗിച്ചത്. അന്ന് പൊലീസും രാഷ്ട്രീയശത്രുക്കളും കാണിച്ച ഒടുങ്ങാത്ത പക ചിലര്‍ ഇന്നും തുടരുന്നു എന്നുമാത്രമേ വ്യത്യാസമുള്ളൂ. അന്നും ഇന്നും ഉശിരനായ പോരാളിയായി ശത്രുക്കളുടെ മുമ്പില്‍ മുട്ടുമടക്കാതെ പോരാട്ടം തുടരുകയും നേതൃത്വം നല്‍കുകയും ചെയ്യുന്നു എന്നുമാത്രം.

അടിയന്തരാവസ്ഥ ഇടതുപക്ഷത്തിനെതിരായല്ല മുഖ്യമായും പ്രയോഗിച്ചത്. ഭരണവര്‍ഗങ്ങള്‍ക്കിടയിലുള്ള അഭിപ്രായവ്യത്യാസവും ഭിന്നിപ്പുമാണ് അതിന് വഴിവച്ചത്. കോണ്‍ഗ്രസ് ഭരണത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ സംഘടനാ കോണ്‍ഗ്രസ്, ജനസംഘം, സ്വതന്ത്ര പാര്‍ടി, സോഷ്യലിസ്റ്റ് പാര്‍ടി തുടങ്ങിയ എല്ലാ ശക്തികളും ചേര്‍ന്ന് സമരത്തിന് തുടക്കംകുറിച്ചു. അതിനായി വിശാലസഖ്യം പടുത്തുയര്‍ത്തി. ജെ പിയുടെ നേതൃത്വത്തില്‍ സമ്പൂര്‍ണ വിപ്ളവം പ്രഖ്യാപിച്ചു. നാടെങ്ങും ബഹുജനരോഷം ആളിക്കത്തി. സിപിഐ എം സമാന്തരമായി സമരത്തിനിറങ്ങി. വിശാലസഖ്യത്തില്‍ ഉള്‍പ്പെടാതെ സ്വതന്ത്രമായ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍, സമ്പൂര്‍ണ വിപ്ളവത്തില്‍ ഉന്നയിച്ച ജനകീയപ്രശ്നങ്ങളോട് യോജിച്ചു. അതിനുമുമ്പാണ് റെയില്‍വേത്തൊഴിലാളികളുടെ പണിമുടക്ക് നടന്നത്. പണിമുടക്ക് അടിച്ചമര്‍ത്താനാണ് കോണ്‍ഗ്രസ് നേതൃത്വം തയ്യാറായത്. ഇന്ദിര ഗാന്ധിയുടെ തെരഞ്ഞെടുപ്പ് കോടതി റദ്ദാക്കുന്ന നടപടിയും ഉണ്ടായി. എല്ലാം ചേര്‍ന്നപ്പോള്‍ ഭരണവര്‍ഗത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കെതിരെ മുഖ്യമായും അതേ വര്‍ഗത്തില്‍നിന്നുതന്നെ ഭീഷണി ഉയര്‍ന്നു. ഡല്‍ഹിയില്‍ നടന്ന വമ്പിച്ച ബഹുജനറാലിയില്‍ കോണ്‍ഗ്രസ് ഭരണാധികാരികളെ അനുസരിക്കാതിരിക്കാന്‍ ജയപ്രകാശ് നാരായണന്‍ ആഹ്വാനംചെയ്തു. ഈ സാഹചര്യത്തിലാണ് പാര്‍ലമെന്ററി ജനാധിപത്യം അട്ടിമറിച്ചുകൊണ്ട് ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സിപിഐ എം അതിന്റെ പരിപാടിയില്‍ ചൂണ്ടിക്കാണിച്ചത് അക്ഷരംപ്രതി ശരിയാണെന്ന് ഈ സംഭവം തെളിയിച്ചു. പാര്‍ലമെന്ററി ജനാധപത്യവ്യവസ്ഥയ്ക്ക് ഭീഷണി ഉയരുന്നത് തൊഴിലാളിവര്‍ഗ പാര്‍ടിയില്‍നിന്നല്ല, ബൂര്‍ഷ്വാഭരണാധികാരി വര്‍ഗത്തില്‍നിന്നാണ്. സ്വന്തം വര്‍ഗതാല്‍പ്പര്യത്തിന് പാര്‍ലമെന്ററി വ്യവസ്ഥ ഭീഷണിയാണെന്നു തോന്നിയാല്‍ ജനാധിപത്യത്തിന്റെ മുഖംമൂടി വലിച്ചെറിയാന്‍ ബൂര്‍ഷ്വാ ഭരണാധികാരിവര്‍ഗം മടിക്കുകയില്ല. "അധ്വാനിക്കുന്ന ജനങ്ങളില്‍നിന്നും അവരുടെ താല്‍പ്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന പാര്‍ടികളില്‍നിന്നും അല്ല പാര്‍ലമെന്ററി വ്യവസ്ഥയ്ക്കും ജനാധിപത്യത്തിനും നേര്‍ക്കുള്ള ഭീഷണി ഉയര്‍ന്നുവരുന്നത്; ചൂഷകവര്‍ഗങ്ങളില്‍നിന്നാണ്. പാര്‍ലമെന്ററി വ്യവസ്ഥയെ തങ്ങളുടെ സങ്കുചിത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ആയുധമാക്കി മാറ്റിക്കൊണ്ട് അതിനെ അകത്തുനിന്നും പുറത്തുനിന്നും അട്ടിമറിക്കുന്നത് ചൂഷകവര്‍ഗങ്ങളാണ്'' (പാര്‍ടി പരിപാടി, 5.23). 1959ല്‍ കേരളത്തില്‍ ഇ എം എസ് സര്‍ക്കാരിനെ ഭരണഘടനയിലെ 356-ാം വകുപ്പ് ദുരുപയോഗപ്പെടുത്തി പിരിച്ചുവിട്ടതും പിന്നീട് പല തവണയും കോണ്‍ഗ്രസിതര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഇതേ വകുപ്പ് ഉപയോഗിച്ചതും ഓര്‍ക്കാവുന്നതാണ്.

അടിയന്തരാവസ്ഥയ്ക്കെതിരെ വ്യാപകമായ ബഹുജനരോഷമാണ് ഉയര്‍ന്നുവന്നത്. ഇരുപതിന പരിപാടി പ്രഖ്യാപിച്ചുകൊണ്ട് ജനക്ഷേമ പരിപാടികള്‍ നടപ്പാക്കാനാണ് വലതുപക്ഷ ഫാസിസ്റുകള്‍ക്കെതിരെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് എന്നായിരുന്നു ഇന്ത്യക്കകത്തും പുറത്തും പ്രചാരവേല അഴിച്ചുവിട്ടത്. എ കെ ജി, ഇ എം എസ് തുടങ്ങി നേതാക്കളെ അറസ്റ്റു ചെയ്യാതിരുന്നത് സോവിയറ്റ് യൂണിയനെ തെറ്റിദ്ധരിപ്പിക്കാന്‍വേണ്ടിയായിരുന്നു. ഇടതുപക്ഷത്തെ ഭിന്നിപ്പിക്കുന്നതില്‍ കോണ്‍ഗ്രസ് അന്നും വിജയിച്ചു. സിപിഐ അടിയന്തരാവസ്ഥയ്ക്ക് പിന്തുണ നല്‍കി. ബഹുജനരോഷം ശക്തിപ്പെട്ടതിന്റെ ഫലമായിട്ടാണ് 1977ല്‍ അടിയന്തരാവസ്ഥ പിന്‍വലിക്കാന്‍ ഇന്ദിര ഗാന്ധി നിര്‍ബന്ധിക്കപ്പെട്ടത്. എ കെ ജിയും ഇ എം എസും അടിയന്തരാവസ്ഥയുടെ നിരോധനത്തെയും വിലക്കുകളെയും വകവയ്ക്കാതെ നാടാകെ സഞ്ചരിച്ച് ജനപക്ഷത്തുനിന്നുകൊണ്ട് പോരാട്ടം നടത്തി. എ കെ ജിയുടെ പാര്‍ലമെന്റിലെ പ്രസംഗം രഹസ്യമായി അച്ചടിച്ച് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കേണ്ടിവന്നു. കഠിനാധ്വാനംമൂലം എ കെ ജി അവശനായി. അടിയന്തരാവസ്ഥ പിന്‍വലിച്ചതിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടു. ഇന്ദിരാഗാന്ധി പരാജയപ്പെട്ടു. സംഘടനാ കോണ്‍ഗ്രസ്, ലോക്ദള്‍, ജനസംഘം തുടങ്ങി നാലു പാര്‍ടികള്‍ ലയിച്ചുചേര്‍ന്ന് രൂപീകരിച്ച ജനതാപാര്‍ടി കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി അധികാരത്തില്‍ വന്നു. കേരളത്തില്‍ കോണ്‍ഗ്രസാണ് ജയിച്ചത്. സിപിഐ അവരോടൊപ്പമായിരുന്നു. എന്നാല്‍, സിപിഐ തെറ്റ് സ്വയം മനസ്സിലാക്കി ഭട്ടിന്‍ഡാ കോണ്‍ഗ്രസില്‍ ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അംഗീകരിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് പി കെ വാസുദേവന്‍നായര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് ഇടതുപക്ഷ ഐക്യം ഊട്ടിയുറപ്പിക്കാന്‍ തയ്യാറായത്. കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടായി. എ കെ ആന്റണിയും കൂട്ടുകാരും അടിയന്തരാവസ്ഥ തെറ്റായിരുന്നെന്ന നിലപാടിലെത്തി. കോണ്‍ഗ്രസ് എസ് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നു. അടിയന്തരാവസ്ഥയെ ന്യായീകരിക്കാന്‍ പലര്‍ക്കും കഴിയാത്ത നിലയുണ്ടായി.

ബൂര്‍ഷ്വാ രാഷ്ട്രീയത്തിനേറ്റ കടുത്ത പ്രഹരമായിരുന്നു അടിയന്തരാവസ്ഥ. അടിയന്തരാവസ്ഥയുടെ നാളുകള്‍ ഓര്‍ക്കുമ്പോള്‍ അതാവര്‍ത്തിക്കാതിരിക്കാനുള്ള ദൃഢപ്രതിജ്ഞയാണ് ജനാധിപത്യവിശ്വാസികളായ ജനങ്ങളില്‍നിന്ന് പ്രതീക്ഷിക്കുന്നത്. ഏകാധിപത്യശക്തികളെ തിരിച്ചറിയാനുള്ള കഴിവും.

വി വി ദക്ഷിണാമൂര്‍ത്തി ദേശാഭിമാനി 2009 ജൂണ്‍ 26

Thursday, June 25, 2009

അല്പം കൂടി ലാവലിന്‍

ലാവ്ലിന് കുത്തകാവകാശം നല്‍കാന്‍ യുഡിഎഫ് കരാറുണ്ടാക്കി

സംസ്ഥാനത്തെ എല്ലാ ജലവൈദ്യുതപദ്ധതിയുടെയും നവീകരണത്തിനും അറ്റകുറ്റപ്പണിക്കും എസ്എന്‍സി ലാവ്ലിന്‍ കമ്പനിക്ക് കുത്തകാവകാശം നല്‍കാന്‍ യുഡിഎഫ് സര്‍ക്കാര്‍ കരാറുണ്ടാക്കിയിരുന്നുവെന്ന് വ്യക്തമായി. ലാവ്ലിനുമായി ചേര്‍ന്ന് സംയുക്തസംരംഭത്തിനും യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എ കെ ആന്റണി മുഖ്യമന്ത്രിയും ജി കാര്‍ത്തികേയന്‍ വൈദ്യുതിമന്ത്രിയുമായിരിക്കെ ഇതിനുള്ള ധാരണാപത്രം ഒപ്പിട്ടു. പന്നിയാര്‍-ശെങ്കുളം-പള്ളിവാസല്‍ നവീകരണകരാര്‍ ലാവ്ലിനു നല്‍കിയത് സംയുക്തസംരംഭത്തിന്റെ തുടക്കമെന്ന നിലയ്ക്കായിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ നയപരമായ തീരുമാനമനുസരിച്ചാണ് സംയുക്തസംരംഭത്തിന് ധാരണാപത്രം ഒപ്പിടുന്നത്. 1995 ആഗസ്ത് പത്തിന് വൈദ്യുതിബോര്‍ഡും ലാവ്ലിനുമായി ധാരണാപത്രം ഒപ്പിട്ടു. പദ്ധതികളുടെ സാധ്യതാപഠനം, രൂപകല്‍പ്പന, നിര്‍മാണം, യന്ത്രസാമഗ്രികള്‍ വാങ്ങല്‍ തുടങ്ങിയ കാര്യങ്ങള്‍ സംയുക്തസംരംഭമായിരിക്കും നടത്തുകയെന്നും വ്യവസ്ഥചെയ്തു. സാങ്കേതികവിദ്യയുടെ കൈമാറ്റം വിപുലപ്പെടുത്താനും ധാരണാപത്രത്തില്‍ പറഞ്ഞിരുന്നു. സംയുക്തസംരംഭത്തിന്റെ നിയന്ത്രണം വൈദ്യുതിബോര്‍ഡിന്റെയും ലാവ്ലിന്‍ കമ്പനിയുടെയും പ്രതിനിധികള്‍ക്കായിരിക്കുമെന്നാതായിരുന്നു മറ്റൊരു വ്യവസ്ഥ. ലാവ്ലിന്റെ സാമ്പത്തിക ഇടപാടുകള്‍ക്ക് വൈദ്യുതിബോര്‍ഡ് ഗ്യാരന്റി നില്‍ക്കണമെന്നും തീരുമാനിച്ചു. ലാവ്ലിനും വൈദ്യുതിബോര്‍ഡും കൈമാറുന്ന വിവരം രഹസ്യമായി സൂക്ഷിക്കുമെന്നും ധാരണാപത്രത്തില്‍ പറഞ്ഞിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ടാണ് ലാവ്ലിന്‍ കമ്പനിയെ പന്നിയാര്‍-ശെങ്കുളം-പള്ളിവാസല്‍ നവീകരണപ്രവൃത്തി ഏല്‍പ്പിച്ചതെന്ന് കാര്‍ത്തികേയന്‍ നിയമസഭയില്‍ വെളിപ്പെടുത്തിയതാണ്. മുഖ്യമന്ത്രിയായിരിക്കെ എ കെ ആന്റണിയുമായും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ മറ്റ് അംഗങ്ങളുമായും കനേഡിയന്‍ അംബാസഡര്‍ ആവശ്യമായ ചര്‍ച്ച നടത്തിയെന്നും കാര്‍ത്തികേയന്‍ പറഞ്ഞിരുന്നു. വികസിതരാഷ്ട്രമായ കനഡയ്ക്ക് പണം തരാന്‍ കഴിയുമെന്നു കണ്ട് അവരുടെ ഗ്രാന്റ് സ്വീകരിച്ച് പദ്ധതികള്‍ നവീകരിക്കുകയെന്ന വ്യക്തമായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ത്തന്നെയാണ് പന്നിയാര്‍-ശെങ്കുളം-പള്ളിവാസല്‍ നവീകരണം ഏറ്റെടുത്തതെന്നും കാര്‍ത്തികേയന്‍ നിയമസഭയെ അറിയിച്ചു. യുഡിഎഫ് അധികാരത്തിലിരിക്കെയാണ് കാര്‍ത്തികേയന്‍ കരാറിനെ ശക്തിയായി ന്യായീകരിച്ചത്. ലാവ്ലിനുമായി കേരളത്തിനുള്ള സുദീര്‍ഘബന്ധവും അന്ന് കാര്‍ത്തികേയന്‍ ഓര്‍മിപ്പിച്ചു.

യുഡിഎഫ് കരാറുകള്‍ നടപ്പാക്കിയത് ടെണ്ടറില്ലാതെ

യുഡിഎഫ് കാലത്ത് ഒപ്പുവച്ച 14 വൈദ്യുത കരാറുകളും നടപ്പാക്കിയത് ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലായിരുന്നെന്ന് മന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. കരാറുകള്‍ക്ക് ടെന്‍ഡര്‍ ഒഴിവാക്കി. പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ കരാറുകളും കുറ്റ്യാടിയുടെ ചുവടുപിടിച്ചായിരുന്നു. ഇവയുടെ അടിസ്ഥാന കരാറുകള്‍ കുറ്റ്യാടിയുടെ ഏതാണ്ട് പകര്‍പ്പായിരുന്നു. ഇങ്ങനെ യുഡിഎഫ് നടപടിക്രമങ്ങളുടെ മൂന്നില്‍ രണ്ടുഭാഗവും തീര്‍ത്തിരുന്ന പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ കരാറുകള്‍ ഉത്തമ വിശ്വാസത്തോടെ പൂര്‍ത്തിയാക്കുക മാത്രമാണ് വെദ്യുതി മന്ത്രിയായിരിക്കെ പിണറായി വിജയന്‍ ചെയ്തത്. അല്ലാത്തപക്ഷം നിയമക്കുരുക്കില്‍പ്പെട്ട് ഈ പദ്ധതികള്‍ നീണ്ടുപോകുമായിരുന്നു. നഷ്ടപരിഹാരവും നല്‍കേണ്ടി വരുമായിരുന്നു. അടിസ്ഥാനകരാറില്‍ യുഡിഎഫ് അംഗീകരിച്ച പദ്ധതിത്തുക, പലിശ, മറ്റു ഫീസുകള്‍ എന്നിവയിലെല്ലാം സംസ്ഥാനത്തിന് അനുഗുണമായി ഭേദഗതി വരുത്തി. 1995ല്‍ യുഡിഎഫ് അംഗീകരിച്ച വിലയ്ക്കുതന്നെ 2001ല്‍ സാധനസാമഗ്രികള്‍ ലഭ്യമാക്കുമെന്ന് ഉറപ്പാക്കി. എല്ലാ ജലപദ്ധതിയും നവീകരണത്തിന് ടെന്‍ഡര്‍ വിളിക്കാതെ ലാവ്ലിന് നല്‍കാനുള്ള ആന്റണി-പത്മരാജന്‍-കാര്‍ത്തികേയന്‍ ഗൂഢാലോചനയ്ക്ക് വിരാമമിട്ട്് കുറ്റ്യാടി ഓഗ്മെന്റേഷന്‍, നേര്യമംഗലം, ആതിരപ്പിള്ളി, കോഴിക്കോട് ഡീസല്‍ നിലയം എന്നിവ ടെന്‍ഡര്‍ വിളിച്ച് പൊതുമേഖലാ സ്ഥാപനങ്ങളെ ഏല്‍പ്പിക്കുകയാണ് പിണറായി വിജയന്‍ ചെയ്തതെന്നും തോമസ് ഐസക് പറഞ്ഞു.

കുറ്റ്യാടി പദ്ധതി അഴിമതി വിജിലന്‍സ് അന്വേഷിക്കണം

യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ കുറ്റ്യാടി വിപുലീകരണ പദ്ധതിയിലെ ഭീകര അഴിമതിയും ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട് അന്വേഷിക്കാന്‍ സിബിഐ തയ്യാറാകണമെന്ന് മന്ത്രി ടി എം തോമസ് ഐസക് ആവശ്യപ്പെട്ടു. സിബിഐ തയ്യാറായില്ലെങ്കില്‍ സംസ്ഥാന വിജിലന്‍സ് അന്വേഷിക്കണം. കേരളം കണ്ട ഏറ്റവുംവലിയ തീവെട്ടിക്കൊള്ളയാണ് കുറ്റ്യാടി വിപുലീകരണ പദ്ധതിയിലുണ്ടായത്. 'വിമോചന സമരത്തിന്റെ പേക്കിനാവുകള്‍ വീണ്ടും' എന്ന വിഷയത്തില്‍ സിപിഐ എം ജില്ലാകമ്മിറ്റി നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ എല്ലാ ജലവൈദ്യുത പദ്ധതിയും നവീകരിക്കുന്നതിനുള്ള കുത്തകാവകാശം ലാവ്ലിന്‍ കമ്പനിയെ ഏല്‍പ്പിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ഗൂഢാലോചന നടത്തിയിരുന്നു. വൈദ്യുതിമന്ത്രിയായപ്പോള്‍ യുഡിഎഫിന്റെ ഈ നീക്കത്തിനു വിരാമമിടുകയാണ് പിണറായി വിജയന്‍ ചെയ്തത്. കേരളത്തിലെ ജലപദ്ധതികള്‍ ലാവ്ലിന് അടിയറവയ്ക്കാന്‍ യുഡിഎഫ് നടത്തിയ ഗൂഢാലോചനയും അന്വേഷിക്കണം.

1994ല്‍ തുടങ്ങി 2001ല്‍ പൂര്‍ത്തിയാക്കിയ കുറ്റ്യാടി എക്സ്റ്റെന്‍ഷന്‍ പദ്ധതി നടപ്പാക്കാനാണ് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ടെന്‍ഡര്‍ വിളിക്കാതെ ലാവ്ലിന്‍ കമ്പനിയുമായി ആദ്യമായി കരാറില്‍ ഏര്‍പ്പെടുന്നത്. അന്ന് എ കെ ആന്റണി മുഖ്യമന്ത്രിയും സിവി പത്മരാജന്‍ വൈദ്യുതിമന്ത്രിയുമായിരുന്നു. കുറ്റ്യാടി പദ്ധതിയുടെ സ്ഥാപിതശേഷി 50 മെഗാവാട്ട് വിപുലീകരിക്കാനുള്ള അധിക നീരൊഴുക്ക് ഡാമില്‍ ഇല്ലെന്ന പഠനറിപ്പോര്‍ട്ട് തള്ളിക്കളഞ്ഞാണ് നവീകരണത്തിനു ധാരണാപത്രം ഒപ്പുവച്ചത്. മെഗാവാട്ടിന് 0.32 കോടി രൂപയ്ക്ക് ഭെല്‍ ചെയ്യാമെന്നേറ്റ പണിയാണ് മെഗാവാട്ടിന് 1.6 കോടി രൂപയ്ക്ക് ലാവ്ലിനെ ഏല്‍പ്പിച്ചത്. ഈ ഇനത്തില്‍ ലാവ്ലിന് നല്‍കിയ 201 കോടി രൂപയും നഷ്ടമായെന്നാണ് 2004ലെ സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്. കാരണം അധികോല്‍പ്പാദനത്തിനു ഡാമില്‍ വെള്ളമില്ലായിരുന്നു. അഞ്ചുവര്‍ഷത്തിനുശേഷം പിണറായി വിജയന്‍ മന്ത്രിയായപ്പോള്‍ വയനാട്ടിലെ ബാണാസുര സാഗറില്‍നിന്ന് കുറ്റ്യാടിയിലേക്ക് വെള്ളം കൊണ്ടുവന്ന് പുതുതായി 100 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ഭെല്ലുമായി കരാറുണ്ടാക്കി. 50 മെഗാവാട്ടിന് യുഡിഎഫ് ലാവ്ലിന് 201 കോടിരൂപ നല്‍കിയപ്പോള്‍ 100 മെഗാവാട്ടിന് ഭെല്ലിന് എല്‍ഡിഎഫ് സര്‍ക്കാര്‍ 168 കോടി രൂപ മാത്രം. കുറ്റ്യാടി കരാര്‍ നല്‍കിയ ആത്മവിശ്വാസത്തിലാണ് 1995 ആഗസ്തില്‍ ജി കാര്‍ത്തികേയന്‍ മന്ത്രിയായിരുന്നപ്പോള്‍ പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണത്തിന് സംസ്ഥാന സര്‍ക്കാരിന്റെയോ കേന്ദ്ര വൈദ്യുത അതോറിറ്റിയുടെയോ അനുവാദമില്ലാതെ ലാവ്ലിനുമായി ധാരണാപത്രത്തില്‍ ഒപ്പിട്ടത്. കേരളത്തിലെ എല്ലാ ജലപദ്ധതിയും ലാവ്ലിന്‍വഴി നവീകരിക്കാനുള്ള യുഡിഎഫ് ഗൂഢാലോചനയുടെ ആദ്യ ഗഡുവായിരുന്നു ഇത്. നവീകരണപ്രക്രിയയെ ലാവ്ലിനുമായുള്ള സംയുക്ത സംരംഭമായി സംസ്ഥാന സര്‍ക്കാര്‍ കണക്കാക്കുമെന്നും അന്ന് യുഡിഎഫ് ഉറപ്പുനല്‍കി.

1995 ആഗസ്ത് 10ന് അന്നത്തെ മുഖ്യമന്ത്രി ആന്റണിയും വൈദ്യുതമന്ത്രി ജി കാര്‍ത്തികേയനും മുഖ്യമന്ത്രിയുടെ ചേംബറില്‍ ലാവ്ലിന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നോ എന്നും അതിന്റെ അടിസ്ഥാനത്തിലാണോ അതേ ദിവസം കനഡയില്‍ ഉദ്യോഗസ്ഥര്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചതെന്നും വെളിപ്പെടുത്താന്‍ ആന്റണി തയ്യാറാകണമെന്ന് ഐസക് ആവശ്യപ്പെട്ടു.

വരദാചാരി ആകെയുള്ള മൊതലെന്ന് ആര്യാടന്‍

'വരദാചാരിയെ അങ്ങനെ വിട്ടുകൊടുക്കാന്‍ പറ്റുമോ ആകെയുള്ള ഒരു മൊതലാ' - നിയമസഭയില്‍ ആര്യാടന്റെ ആത്മഗതം. മൈക്ക് ഓഫുചെയ്തിട്ടാണ് ആര്യാടന്‍ പറഞ്ഞതെങ്കിലും പിന്നിലെ മൈക്കിലൂടെ ഇത് കേള്‍ക്കാമായിരുന്നു. പൊലീസിനുള്ള ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ സിബിഐക്ക് കള്ളമൊഴി നല്‍കിയ മുന്‍ ധനസെക്രട്ടറി വരദാചാരിക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന കെ കുഞ്ഞിരാമന്റെ ആവശ്യം ആര്യാടന്‍ മുഹമ്മദിന് തീരെ രസിച്ചില്ല. ക്രമപ്രശ്നം ഉന്നയിച്ച ആര്യാടന്‍ വര്‍ക്കല രാധാകൃഷ്ണന്‍ സ്പീക്കറായിരുന്നപ്പോള്‍ നല്‍കിയ റൂളിങ് മറന്നിട്ടില്ല. മുന്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ ഇങ്ങനെ ആരോപണം ഉന്നയിക്കാന്‍ പാടില്ലെന്നായിരുന്നു ആര്യാടന്റെ പക്ഷം. തുടര്‍ന്നാണ് ഉള്ളിലിരിപ്പ് പുറത്തുവന്നത്.

പുകയില്ലാതെയാണ് ചര്‍ച്ച പര്യവസാനിച്ചത്. നിര്‍വീര്യം, അതിക്രമം, ഗുണ്ടാരാജ്... എന്നിങ്ങനെ പ്രതിപക്ഷത്തിന്റെ വഴിപാട് വിമര്‍ശം. അത് പതിവുള്ളതാണല്ലോയെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും. പൊലീസിന്റെ നടപടിമൂലമുണ്ടായ പ്രശ്നങ്ങള്‍ സര്‍ക്കാരിന് അഭിമാനം പകരുന്നതല്ലെന്നും എല്ലാവരുടെയും സഹകരണത്തോടെ അതൊക്കെ തിരുത്തുമെന്നും കോടിയേരി വ്യക്തമാക്കി. കള്ളന്മാരെ ഭയന്ന് മുമ്പ് ഭാര്യ വാങ്ങിയ നായയെ ആര്‍ക്കെങ്കിലും വേണോ എന്നായി അല്‍ഫോസ് കണ്ണന്താനം. പൊലീസ് മെച്ചപ്പെട്ടതിനാല്‍ നായയ്ക്ക് ഒന്നു കുരയ്ക്കാന്‍പോലും അവസരം മില്ലെങ്കില്‍പ്പിന്നെ എന്തുചെയ്യാനാണ്. നായയെ തിരുവഞ്ചൂരിന് നല്‍കുന്നതിലായിരുന്നു കണ്ണന്താനത്തിന് സന്തോഷം. നായയുടെ നാവ് കള്ളന്മാര്‍ കൊണ്ടുപോയിരിക്കാമെന്ന് തിരുവഞ്ചൂരിന് ഉറപ്പ്. കോഗ്രസുകാരാരും ഈയിടെ ആ വഴി വന്നിട്ടില്ലെന്നായി കണ്ണന്താനം. കമ്യൂണിറ്റി പൊലീസ് കമ്യൂണിസ്റ് പൊലീസായെന്ന് എ പി അനില്‍കുമാര്‍ നിരീക്ഷിച്ചപ്പോള്‍ കമ്യൂണിസ്റ് പോയിട്ട് കോഗ്രസ് പൊലീസ് ആക്കാന്‍പോലും കഴിയില്ലെന്നും ഇത് കേരളമാണെന്നും കോടിയേരി ഓര്‍മിപ്പിച്ചു. നാലു മാസത്തില്‍ ഒരു വര്‍ഗീയലഹളയും ആഴ്ചയില്‍ ആറ് മാനഭംഗവും മാസത്തിലൊരിക്കല്‍ ഒരു ലാത്തിച്ചാര്‍ജും നടന്ന കാലം പണ്ടുണ്ടായിരുന്നെന്ന് എം പ്രകാശന്‍. പൊലീസിന്റെ വായനശീലം നഷ്ടപ്പെട്ടതിലായിരുന്നു കുട്ടി അഹമ്മദ്കുട്ടിയുടെ ദുഃഖം. വനിതാ ഗുണ്ടകള്‍വരെ ഇപ്പോള്‍ ജയിലിലാണെന്ന് വി സുരേന്ദ്രന്‍പിള്ള സമര്‍ഥിച്ചത് ശോഭ ജോ, ചന്ദ്രമതി, ഡോ. രമണി തുടങ്ങിയ പേരുകള്‍ നിരത്തിയാണ്. ടോട്ടല്‍ തട്ടിപ്പ് കേസിലെ ചന്ദ്രമതിയെ സെന്‍സര്‍ബോര്‍ഡ് അംഗമാക്കിയത് കോഗ്രസ് ആണെന്ന് കെ കെ ലതിക ഓര്‍മിപ്പിച്ചെങ്കിലും പ്രതിപക്ഷം കേട്ടിരുന്നതേയുള്ളൂ. മുഴപ്പിലങ്ങാട്ടെ ടൂറിസംവികസനമെന്ന സ്വപ്നം രാമചന്ദ്രന്‍ കടന്നപ്പള്ളി ഇക്കുറിയും പങ്കുവച്ചു. വില്ലന്‍ പ്രതിഛായയില്‍പ്പെട്ടുപോയ ചില സിനിമാ നടന്മാരോടാണ് വി ശശികുമാര്‍ പ്രതിപക്ഷത്തെ ഉപമിച്ചത്. സിബിഐക്ക് പന്നിപ്പനി പിടിച്ചിരിക്കുകയാണെന്ന് വി എന്‍ വാസവന്‍. പൊലീസ് ആക്ട് അടിമുടി പരിഷ്കരിക്കണമെന്ന് എന്‍ അനിരുദ്ധന്‍ നിര്‍ദേശിച്ചു.

ലാവ്ലിന്‍ കേസില്‍നിന്ന് കാര്‍ത്തികേയനെ രക്ഷിക്കാന്‍ എല്ലാ ആയുധവും പ്രയോഗിച്ചിട്ടും രക്ഷയുണ്ടായില്ലെന്ന് കെ കുഞ്ഞിരാമന്‍. ഇത്രനാളും പറഞ്ഞുനടന്ന ലാവ്ലിനെക്കുറിച്ച് മിണ്ടാട്ടമില്ലാതായോയെന്നും ഭരണപക്ഷം ആരാഞ്ഞു. ഗവര്‍ണറെക്കൊണ്ട് അനുകൂല തീരുമാനമെടുപ്പിക്കാന്‍ പ്രതിപക്ഷം ഹര്‍ത്താല്‍ നടത്തിയ സ്ഥിതിക്ക് അതിനെതിരെ കരിദിനം ആചരിച്ചതില്‍ എന്ത് തെറ്റാണുള്ളതെന്ന് മന്ത്രി കോടിയേരി ചോദിച്ചു. വിലക്കയറ്റത്തെക്കുറിച്ചുള്ള അടിയന്തരപ്രമേയമാണ് ഇറങ്ങിപ്പോക്കിന് വക നല്‍കിയത്. വിലക്കയറ്റം നിയന്ത്രിക്കാന്‍ ഏത് നിര്‍ദേശംവച്ചാലും സ്വാഗതംചെയ്യുമെന്ന് മന്ത്രി സി ദിവാകരന്‍ ഉറപ്പുനല്‍കിയെങ്കിലും പ്രതിപക്ഷം തൃപ്തരായില്ല.

ദേശാഭിമാനി 25 June 2009

സിബിഐ മറന്നുവച്ച കുഴിബോംബ്

കുറ്റപത്രത്തില്‍നിന്ന് സിബിഐ നീക്കാന്‍ വിട്ടുപോയ കുഴിബോംബുകളാണ് കാര്‍ത്തികേയന് വിനയായത്. എവിടെനിന്നോ ഉണ്ടായ ഇടപെടലിന്റെ ഫലമായി കാര്‍ത്തികേയനെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കിയ സിബിഐ കുറ്റപത്രത്തില്‍ തദനുസൃതമായ ഭേദഗതി വരുത്താതിരുന്നത് അനവധാനത നിമിത്തമായിരിക്കാം; അല്ലെങ്കില്‍ എപ്പോഴെങ്കിലും സത്യം കണ്ടെത്തട്ടെ എന്ന താല്‍പ്പര്യം നിമിത്തമാകാം. കാര്‍ത്തികേയന്‍ വൈദ്യുതിമന്ത്രിയായിരുന്ന കാലത്താണ് എസ്എന്‍സി ലാവ്ലിന്‍ കമ്പനിയുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടത്. കെഎസ്ഇബി ഫുള്‍ ബോര്‍ഡിന്റെ അംഗീകാരമില്ലാതെ മൂന്നു സാധാരണ വെള്ളക്കടലാസിലാണ് ധാരണാപത്രമെഴുതിയത്. അന്നുമുതലാണ് കേസിനാസ്പദമായ ഗൂഢാലോചനയുടെ തുടക്കം. ഇത്രയും സിബിഐ കണ്ടെത്തിയ കാര്യങ്ങളാണ്. ജനകനെ കണ്ടെത്തിയതിനുശേഷം പിതൃത്വം മറ്റൊരാളില്‍ ആരോപിക്കുന്നതിലെ വൈരുധ്യം അഡ്വക്കറ്റ് ജനറല്‍ മുതല്‍ സാധാരണക്കാരന്‍വരെ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. ലാവ്ലിന്‍ കേസ് രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ചതാണെന്ന ആക്ഷേപത്തിന് ഉപോല്‍ബലകമായി പറഞ്ഞിരുന്ന കാര്യങ്ങളില്‍ പ്രധാനപ്പെട്ടതും ഇതുതന്നെയായിരുന്നു. കുറ്റപത്രത്തിന്റെ പ്രാഥമിക പരിശോധനയ്ക്കുശേഷം കോടതി ചോദിച്ചതും ഇതുതന്നെ. ഇതാകട്ടെ ഗവര്‍ണര്‍ നേരത്തെ ചോദിക്കേണ്ടതായ ചോദ്യമായിരുന്നു.

ലാവ്ലിന്‍ കുറ്റാരോപണത്തിലെ മുഖ്യ ഇനം ഗൂഢാലോചനയാണ്. അതിന്റെ തുടക്കം കാര്‍ത്തികേയനില്‍നിന്നാണെന്ന് കണ്ടെത്തിയ സിബിഐ അദ്ദേഹത്തെ പ്രതിയാക്കാതിരുന്നത് തെളിവില്ലാത്തതിനാല്‍ ആണത്രേ. തെളിവില്ലായിരുന്നെങ്കില്‍ കാര്‍ത്തികേയന്റെയും ഗോപാലകൃഷ്ണന്റെയും പേരുകള്‍ പ്രതികൂലമായ പരാമര്‍ശങ്ങളോടെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലായിരുന്നു. സിബിഐ വെളിപ്പെടുത്തിയ കാര്യങ്ങള്‍തന്നെ കാര്‍ത്തികേയന്റെ പങ്കാളിത്തം സ്ഥാപിക്കാന്‍ മതിയായവയാണ്. ആ പങ്കാളിത്തം തന്നെയാണ് കാര്‍ത്തികേയനെതിരായ തെളിവ്. ഇനി കാര്‍ത്തികേയനെ ഒഴിവാക്കണമെങ്കില്‍ ഒന്നിലും അദ്ദേഹത്തിന് പങ്കില്ലെന്ന് സമര്‍ഥിക്കേണ്ടിവരും. സ്വന്തം കുറ്റപത്രം സിബിഐയെ വെട്ടിലാക്കിയിരിക്കുന്നു. ഒരുപക്ഷേ ഇങ്ങനെയൊരു അവസ്ഥ സിബിഐ ആഗ്രഹിച്ചിട്ടുണ്ടാകാം. കാര്‍ത്തികേയന്‍ മന്ത്രിയായിരിക്കെ മുഖ്യമന്ത്രിയായിരുന്ന ആന്റണി ഡല്‍ഹിയിലുള്ളപ്പോള്‍ സിബിഐ അല്‍പ്പം നിസ്സഹായാവസ്ഥയിലായി എന്ന് ന്യായമായും സംശയിക്കാം. എന്നാല്‍, പഴുതടച്ച് കാര്‍ത്തികേയനെ രക്ഷപ്പെടുത്താന്‍ സിബിഐ ശ്രമിച്ചില്ല.

ലാവ്ലിന്‍ ഇടപാടില്‍ പിണറായി വിജയന് അമിതമായ താല്‍പ്പര്യമുണ്ടായിരുന്നു എന്നതിനു തെളിവായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത് തല പരിശോധനയെന്ന പരാമര്‍ശമായിരുന്നു. വരദാചാരിയും കൂട്ടരും നടത്തിയത് കളവായ പ്രസ്താവനയായിരുന്നുവെന്ന് തെളിഞ്ഞതോടെ സിബിഐയുടെ കേസ് ദുര്‍ബലമാവുകയാണ്. വിചാരണയ്ക്കുമുന്നേ പ്രോസിക്യൂഷന്‍ ഭിത്തിയില്‍ വിള്ളലുകള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. വരുംദിനങ്ങളില്‍ അത് കൂടുതല്‍ വലുതാകാനാണ് സാധ്യത. കാര്‍ത്തികേയനെ പ്രതിയാക്കുന്നില്ലെങ്കില്‍ ഗൂഢാലോചനയെന്ന കുറ്റാരോപണം അടിസ്ഥാനമില്ലാതെ തകര്‍ന്നുവീഴും. കാര്‍ത്തികേയനെ പ്രതിയാക്കുകയാണെങ്കിലോ, ലാവ്ലിന്‍ ഇടപാട് പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ളതായിരുന്നുവെന്ന് അദ്ദേഹത്തിന് കോടതിയെ ബോധ്യപ്പെടുത്തേണ്ടിവരും.

അനിഷ്ടമുള്ളവരെ പ്രതിയാക്കാനും ഇഷ്ടമുള്ളവരെ ഒഴിവാക്കാനും സിബിഐ ഏതു മാര്‍ഗവും സ്വീകരിക്കുമെന്നതിനു തെളിവായി ലാവ്ലിനും അഭയയും ഉള്‍പ്പെടെ പല കേസും നമ്മുടെ മുന്നിലുണ്ട്. കൃത്രിമമായി തെളിവുണ്ടാക്കുന്നതിനും തെളിവുകള്‍ വികലമാക്കുന്നതിനും കണ്ടില്ലെന്നു വയ്ക്കുന്നതിനും മടിയില്ലാത്ത ഏജന്‍സിയാണത്. അതുകൊണ്ട് പ്രാഥമികഘട്ടത്തില്‍ ഉണ്ടായതുപോലെ കോടതിയുടെ സൂക്ഷ്മമായ നിരീക്ഷണവും കര്‍ശനമായ നിയന്ത്രണവും ആവശ്യമുണ്ട്. നിയമവിരുദ്ധമായ മാര്‍ഗങ്ങള്‍ സിബിഐക്ക് അന്യമല്ല. ഫോണ്‍ ചോര്‍ത്തല്‍ എന്ന ഗുരുതരമായ ആരോപണം സിബിഐക്ക് എതിരെ ഉണ്ടായി. നിഷേധമുണ്ടായെങ്കിലും വാര്‍ത്ത പ്രസിദ്ധപ്പെടുത്തിയ പത്രങ്ങള്‍ ഒന്നും വിശദീകരിച്ചില്ല. സിബിഐയെ മുന്‍നിര്‍ത്തി സിപിഐ എമ്മിനെ തേജോവധം ചെയ്യാനുള്ള തിടുക്കത്തില്‍ പലരും പലതും മറന്നു. തെരഞ്ഞെടുപ്പില്‍ ലാവ്ലിന്‍ വിജയകരമായ പ്രചാരണവിഷയമാക്കിയ കോണ്‍ഗ്രസ് ഇനി അല്‍പ്പകാലം അതേക്കുറിച്ച് സംസാരിക്കാതിരിക്കുന്നതാണ് നല്ലത്.

സെബാസ്റ്റ്യന്‍ പോള്‍

Wednesday, June 24, 2009

കുറ്റ്യാടി മറന്നതെന്തേ?

കുറ്റ്യാടി പദ്ധതിയില്‍ യുഡിഎഫ് വച്ച ധാരണാപത്രത്തിന്റെ ഒന്നാംപേജില്‍ത്തന്നെ, "എസ്എന്‍സി ലാവ്ലിന്‍ ദീര്‍ഘവും വിജയകരവുമായ ബന്ധം കെഎസ്ഇബിയുമായുണ്ടെന്നും ഇടുക്കി ഒന്നാംഘട്ടം മുതല്‍ അത് സജീവമാണെന്നും ഇടുക്കി ഒന്നും രണ്ടും മൂന്നും ലോവര്‍ പെരിയാറുമെല്ലാം ചെയ്തവരാണെന്നും'' പുകഴ്ത്തുന്നു. ലാവലിന്‍ കേരളത്തില്‍ വന്നത് എല്‍ഡിഎഫിന്റെ തോളിലേറിയല്ല. നവീകരണ തീരുമാനമെടുത്തതും അതിന് എസ്എന്‍സി ലാവ്ലിനെ കണ്ടെത്തിയതും യുഡിഎഫ് ആണ്. ലാവ്ലിന്‍ വിവാദം തുടങ്ങിയതുമുതല്‍ സിപിഐ എം പറയുന്ന കാര്യങ്ങളാണ് ഇപ്പോള്‍ പ്രത്യേക കോടതി കണ്ടെത്തിയത്.

ഒന്ന്: ഈ പ്രശ്നത്തില്‍ തെറ്റായ കാര്യങ്ങളൊന്നും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ചെയ്തിട്ടില്ല.
രണ്ട്: ഇതില്‍ എന്തെങ്കിലും കുഴപ്പമുണ്ടായിട്ടുണ്ടെങ്കില്‍ അതിനുത്തരവാദി കരാറിന്റെ സ്രഷ്ടാക്കളായ യുഡിഎഫ് സര്‍ക്കാരാണ്.

സിബിഐ കാര്‍ത്തികേയനെ ഒഴിവാക്കിയത് കോണ്‍ഗ്രസിനെ സേവിക്കാനാണ്. കാര്‍ത്തികേയനില്ലാതെ എങ്ങനെ കേസുണ്ടാകും എന്ന് കോടതിക്കുതോന്നിയത് നിയമത്തിന്റെ പ്രാഥമികമായ കര്‍ത്തവ്യനിര്‍വഹണമാണ്. യുഡിഎഫ് '96 ഫെബ്രുവരി 24ന് ഒപ്പുവച്ച കരാര്‍ നടപടികള്‍ തുടരുകയാണ് എല്‍ഡിഎഫ് ചെയ്തത്. കുറ്റ്യാടി എക്സ്റ്റന്‍ഷന്‍ പദ്ധതിയുടെ നേര്‍പ്പകര്‍പ്പായ നടപടിക്രമങ്ങളാണ് പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ (പിഎസ്പി) നവീകരണത്തിലും നടന്നതെന്ന് ആവര്‍ത്തിച്ചു പറയേണ്ട സംഗതിയാണ്. കുറ്റ്യാടിയുടെ അടിസ്ഥാന(കസള്‍ട്ടേഷന്‍) കരാറില്‍ കസള്‍ട്ടന്‍സിക്കുള്ള പ്രതിഫലത്തിന്റെ പരിധി 48,52,861 കനേഡിയന്‍ ഡോളര്‍ (ഉദ്ദേശം 13.1 കോടി) ആയി നിജപ്പെടുത്തിയിട്ടുണ്ട്. (ആര്‍ട്ടിക്കിള്‍ 7ല്‍ 1 ബി). പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ അടിസ്ഥാന കരാറില്‍ (96 ഫെബ്രുവരി 24) കസള്‍ട്ടന്‍സിക്കുള്ള പ്രതിഫലം അതേ പേരിലുള്ള ആര്‍ട്ടിക്കിളിലാണ് നിജപ്പെടുത്തിയത്. കസള്‍ട്ടന്‍സി കരാറിലെ വ്യവസ്ഥകളില്‍നിന്ന് കുറ്റ്യാടി വിപുലീകരണ പദ്ധതിയില്‍ പിന്നീട് ഒരു മാറ്റവും വരുത്തിയില്ല. നേരത്തെ നിശ്ചയിച്ച തുകതന്നെ കസള്‍ട്ടന്‍സി ഫീസായി നല്‍കി. എന്നാല്‍, പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ പദ്ധതിയില്‍ കസള്‍ട്ടന്‍സി ഫീസ് ഗണ്യമായി കുറച്ചു (എല്‍ഡിഎഫ് കാലത്ത്). പിഎസ്പി നവീകരണത്തിനുള്ള ധാരണാപത്രം 95 ആഗസ്ത് 10ന് ഒപ്പിട്ടു. ഇഡിസി, സിഡ, എസ്എന്‍സി ക്യാപ്പിറ്റല്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്ന് എസ്എന്‍സി ലാവ്ലിന്‍ പദ്ധതിക്കുള്ള വായ്പ തരപ്പെടുത്തും (SNC will arrange financing for the programme, through EDC, CIDA, SNC Capital etc.) എന്നാണ് അതിലെ വ്യവസ്ഥ. വരുന്ന രണ്ടുമാസത്തിനകം വായ്പയുടെയും യന്ത്രസാമഗ്രികള്‍ എത്തിക്കുന്നതിന്റെയും വിശദമായ രൂപരേഖയും അനുബന്ധരേഖകളും എസ്എന്‍സി ലാവ്ലിന്‍ നല്‍കുമെന്നുമാണ് ഇതിലെ ഏഴാമത്തെ വ്യവസ്ഥ. ഇതിനനുസരിച്ചാണ് പിന്നീട് '96 ഫെബ്രുവരി 26ന് കരാര്‍ ഒപ്പിട്ടത്. കുറ്റ്യാടി എക്സ്റ്റന്‍ഷന്‍ പദ്ധതിക്കുവേണ്ടി '95 മെയ് 29നും പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ നവീകരണത്തിന് '96 ഫെബ്രുവരി 24നും ഒപ്പുവച്ച കരാറുകള്‍ ഒരേ തരത്തിലുള്ളതാണ്. രണ്ടും ജി കാര്‍ത്തികേയന്റെ കാലത്താണ് ഒപ്പുവച്ചത്. കുറ്റ്യാടി എക്സ്റ്റന്‍ഷന്‍ പദ്ധതിയുടെ അഡണ്ടം 1 കരാര്‍ ഒപ്പുവച്ചത് '96 ഫെബ്രുവരി 24ന് ആണ്.

പിഎസ്പി കരാറിലെന്നതുപോലെ കുറ്റ്യാടി കരാറുകളിലും ഒരിടത്തും ഗ്രാന്റ് സംബന്ധിച്ച് പരാമര്‍ശിക്കുന്നില്ല. രണ്ടിന്റെയും അഡണ്ടം(സപ്ളൈ) കരാറില്‍ 1. സ്കോപ് ഓഫ് സപ്ളൈ 2. വിലയും തിരിച്ചടവിന്റെ നിബന്ധനകളും 3. സാധനങ്ങള്‍ എത്തിക്കല്‍ 4. സ്പെസിഫിക്കേഷന്‍ 5. വാറന്റിയും ബാധ്യതകളും എന്നിങ്ങനെ ഇനംതിരിച്ച് രേഖപ്പെടുത്തിയിരിക്കുന്നു. രണ്ടും ഒരേ കമ്പനി നടത്തിയത്; രണ്ടും എംഒയു റൂട്ടില്‍ വന്നത്; രണ്ടും യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്നത്. എ കെ ആന്റണി മുഖ്യമന്ത്രിയും ജി കാര്‍ത്തികേയന്‍ വൈദ്യുതിമന്ത്രിയുമായിരിക്കെ നടന്ന ഈ കാര്യങ്ങളില്‍ എന്തെങ്കിലും പാകപ്പിഴ വന്നിട്ടുണ്ടെങ്കില്‍ പിണറായി വിജയന്‍ ഉത്തരവാദിയാകുന്നതെങ്ങനെ? ആദ്യം ധാരണാപത്രം, തുടര്‍ന്ന് കരാര്‍ എന്നത് നിയമാനുസൃതം അംഗീകരിക്കപ്പെട്ടതും കാര്‍ത്തികേയന്റെ കാലത്ത് നടപ്പാക്കപ്പെട്ടതും കുറ്റ്യാടി കരാറില്‍ ആക്ഷേപമില്ലാതെ നടന്നതുമായ രീതിയാണെന്നിരിക്കെ പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ നവീകരണ പദ്ധതിയില്‍മാത്രം ഇതൊക്കെ എങ്ങനെ കുറ്റമാകുന്നു എന്നത് ആശ്ചര്യജനകമാണ്.

ഇതെല്ലാം പലകുറി പല വേദികളില്‍ ചൂണ്ടിക്കാട്ടപ്പെട്ട വസ്തുതകളാണ്. പിണറായി വിജയന്‍ എന്ന സിപിഐ എം നേതാവിനെ ആക്രമിക്കാനുള്ള ഏക അജന്‍ഡയ്ക്കായി എല്ലാ സത്യവും പൂഴ്ത്തിവച്ച് കുപ്രചാരണങ്ങളില്‍ അഭയം തേടുകയായിരുന്നു ഉപജാപകക്കൂട്ടം. ഇപ്പോള്‍ കോടതി പറഞ്ഞത്, അങ്ങനെ കുറെ മിടുക്കന്മാര്‍ ഞെളിയേണ്ട, എല്ലാ കാര്യവും അന്വേഷിച്ച് വിവരംകൊണ്ടുവരൂ എന്നാണ്. കുറ്റ്യാടി വിപുലീകരണ പദ്ധതിയുടെ അതേ ക്രമത്തില്‍ യുഡിഎഫ് വാര്‍ത്തെടുത്ത ഒരു കരാറായിരുന്നു പള്ളിവാസല്‍- ശെങ്കുളം- പന്നിയാര്‍ നവീകരണത്തിനുള്ളത്. ഇതു സംസ്ഥാനത്തിന്റെഉത്തമതാല്‍പ്പര്യം പരിഗണിച്ചുകൊണ്ടുള്ള ചിലഭേദഗതികളോടെ നടപ്പാക്കുകയാണ്എല്‍ഡിഎഫ് ചെയ്തത്. "യഥാര്‍ഥ നീരൊഴുക്കിന് വേണ്ടത്ര പരിഗണന നല്‍കാതെ ക്രമാതീതമായ ചെലവില്‍ കുറ്റ്യാടി വിപുലീകരണ പദ്ധതി നടപ്പാക്കിയത് 201.4 കോടി രൂപയുടെ മുതല്‍മുടക്ക് പ്രയോജന രഹിതമാക്കിത്തീര്‍ത്തു'' എന്നാണ് കുറ്റ്യാടിക്കാര്യത്തില്‍ സിഎജി പറഞ്ഞത്. അതിന്റെപേരില്‍ 201 കോടിയുടെ അഴിമതി നടത്തിയയാള്‍ കാര്‍ത്തികേയന്‍; കൂട്ടുനിന്നയാള്‍ എ കെ ആന്റണി എന്നൊന്നും ആരും അലറുന്നത് ഇവിടെ കേട്ടിട്ടില്ല. സിഎജിയുടെ അത്തരം വിലയിരുത്തലുകളുണ്ടാകുമ്പോള്‍ യാഥാര്‍ഥ്യം വ്യക്തമാകുന്നത് വസ്തുനിഷ്ഠമായ ബോധ്യപ്പെടുത്തലുകളിലൂടെയാണ്. ഇവിടെ രാഷ്ട്രീയ തിമിരവും പകയും വൈരംതീര്‍ക്കല്‍രോഗവും ബാധിച്ചവര്‍ക്ക് അത്തരം മാനംമര്യാദയായ കാര്യങ്ങളൊന്നും വശമില്ല. അതുകൊണ്ടാണ് ലാവ്ലിന്‍ ഒരു വിവാദവും അഴിമതിയുമെല്ലാമായത്. എല്ലാം കഴിയുമ്പോള്‍ ഉള്ളി തൊലികളയുമ്പോലെ ശൂന്യതയിലാകും ഈ കുടിലബുദ്ധികള്‍ എത്തുക.

ദേശാഭിമാനി മുഖപ്രസംഗം 240609