Wednesday, June 24, 2009

കുറ്റ്യാടി മറന്നതെന്തേ?

കുറ്റ്യാടി പദ്ധതിയില്‍ യുഡിഎഫ് വച്ച ധാരണാപത്രത്തിന്റെ ഒന്നാംപേജില്‍ത്തന്നെ, "എസ്എന്‍സി ലാവ്ലിന്‍ ദീര്‍ഘവും വിജയകരവുമായ ബന്ധം കെഎസ്ഇബിയുമായുണ്ടെന്നും ഇടുക്കി ഒന്നാംഘട്ടം മുതല്‍ അത് സജീവമാണെന്നും ഇടുക്കി ഒന്നും രണ്ടും മൂന്നും ലോവര്‍ പെരിയാറുമെല്ലാം ചെയ്തവരാണെന്നും'' പുകഴ്ത്തുന്നു. ലാവലിന്‍ കേരളത്തില്‍ വന്നത് എല്‍ഡിഎഫിന്റെ തോളിലേറിയല്ല. നവീകരണ തീരുമാനമെടുത്തതും അതിന് എസ്എന്‍സി ലാവ്ലിനെ കണ്ടെത്തിയതും യുഡിഎഫ് ആണ്. ലാവ്ലിന്‍ വിവാദം തുടങ്ങിയതുമുതല്‍ സിപിഐ എം പറയുന്ന കാര്യങ്ങളാണ് ഇപ്പോള്‍ പ്രത്യേക കോടതി കണ്ടെത്തിയത്.

ഒന്ന്: ഈ പ്രശ്നത്തില്‍ തെറ്റായ കാര്യങ്ങളൊന്നും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ചെയ്തിട്ടില്ല.
രണ്ട്: ഇതില്‍ എന്തെങ്കിലും കുഴപ്പമുണ്ടായിട്ടുണ്ടെങ്കില്‍ അതിനുത്തരവാദി കരാറിന്റെ സ്രഷ്ടാക്കളായ യുഡിഎഫ് സര്‍ക്കാരാണ്.

സിബിഐ കാര്‍ത്തികേയനെ ഒഴിവാക്കിയത് കോണ്‍ഗ്രസിനെ സേവിക്കാനാണ്. കാര്‍ത്തികേയനില്ലാതെ എങ്ങനെ കേസുണ്ടാകും എന്ന് കോടതിക്കുതോന്നിയത് നിയമത്തിന്റെ പ്രാഥമികമായ കര്‍ത്തവ്യനിര്‍വഹണമാണ്. യുഡിഎഫ് '96 ഫെബ്രുവരി 24ന് ഒപ്പുവച്ച കരാര്‍ നടപടികള്‍ തുടരുകയാണ് എല്‍ഡിഎഫ് ചെയ്തത്. കുറ്റ്യാടി എക്സ്റ്റന്‍ഷന്‍ പദ്ധതിയുടെ നേര്‍പ്പകര്‍പ്പായ നടപടിക്രമങ്ങളാണ് പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ (പിഎസ്പി) നവീകരണത്തിലും നടന്നതെന്ന് ആവര്‍ത്തിച്ചു പറയേണ്ട സംഗതിയാണ്. കുറ്റ്യാടിയുടെ അടിസ്ഥാന(കസള്‍ട്ടേഷന്‍) കരാറില്‍ കസള്‍ട്ടന്‍സിക്കുള്ള പ്രതിഫലത്തിന്റെ പരിധി 48,52,861 കനേഡിയന്‍ ഡോളര്‍ (ഉദ്ദേശം 13.1 കോടി) ആയി നിജപ്പെടുത്തിയിട്ടുണ്ട്. (ആര്‍ട്ടിക്കിള്‍ 7ല്‍ 1 ബി). പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ അടിസ്ഥാന കരാറില്‍ (96 ഫെബ്രുവരി 24) കസള്‍ട്ടന്‍സിക്കുള്ള പ്രതിഫലം അതേ പേരിലുള്ള ആര്‍ട്ടിക്കിളിലാണ് നിജപ്പെടുത്തിയത്. കസള്‍ട്ടന്‍സി കരാറിലെ വ്യവസ്ഥകളില്‍നിന്ന് കുറ്റ്യാടി വിപുലീകരണ പദ്ധതിയില്‍ പിന്നീട് ഒരു മാറ്റവും വരുത്തിയില്ല. നേരത്തെ നിശ്ചയിച്ച തുകതന്നെ കസള്‍ട്ടന്‍സി ഫീസായി നല്‍കി. എന്നാല്‍, പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ പദ്ധതിയില്‍ കസള്‍ട്ടന്‍സി ഫീസ് ഗണ്യമായി കുറച്ചു (എല്‍ഡിഎഫ് കാലത്ത്). പിഎസ്പി നവീകരണത്തിനുള്ള ധാരണാപത്രം 95 ആഗസ്ത് 10ന് ഒപ്പിട്ടു. ഇഡിസി, സിഡ, എസ്എന്‍സി ക്യാപ്പിറ്റല്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്ന് എസ്എന്‍സി ലാവ്ലിന്‍ പദ്ധതിക്കുള്ള വായ്പ തരപ്പെടുത്തും (SNC will arrange financing for the programme, through EDC, CIDA, SNC Capital etc.) എന്നാണ് അതിലെ വ്യവസ്ഥ. വരുന്ന രണ്ടുമാസത്തിനകം വായ്പയുടെയും യന്ത്രസാമഗ്രികള്‍ എത്തിക്കുന്നതിന്റെയും വിശദമായ രൂപരേഖയും അനുബന്ധരേഖകളും എസ്എന്‍സി ലാവ്ലിന്‍ നല്‍കുമെന്നുമാണ് ഇതിലെ ഏഴാമത്തെ വ്യവസ്ഥ. ഇതിനനുസരിച്ചാണ് പിന്നീട് '96 ഫെബ്രുവരി 26ന് കരാര്‍ ഒപ്പിട്ടത്. കുറ്റ്യാടി എക്സ്റ്റന്‍ഷന്‍ പദ്ധതിക്കുവേണ്ടി '95 മെയ് 29നും പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ നവീകരണത്തിന് '96 ഫെബ്രുവരി 24നും ഒപ്പുവച്ച കരാറുകള്‍ ഒരേ തരത്തിലുള്ളതാണ്. രണ്ടും ജി കാര്‍ത്തികേയന്റെ കാലത്താണ് ഒപ്പുവച്ചത്. കുറ്റ്യാടി എക്സ്റ്റന്‍ഷന്‍ പദ്ധതിയുടെ അഡണ്ടം 1 കരാര്‍ ഒപ്പുവച്ചത് '96 ഫെബ്രുവരി 24ന് ആണ്.

പിഎസ്പി കരാറിലെന്നതുപോലെ കുറ്റ്യാടി കരാറുകളിലും ഒരിടത്തും ഗ്രാന്റ് സംബന്ധിച്ച് പരാമര്‍ശിക്കുന്നില്ല. രണ്ടിന്റെയും അഡണ്ടം(സപ്ളൈ) കരാറില്‍ 1. സ്കോപ് ഓഫ് സപ്ളൈ 2. വിലയും തിരിച്ചടവിന്റെ നിബന്ധനകളും 3. സാധനങ്ങള്‍ എത്തിക്കല്‍ 4. സ്പെസിഫിക്കേഷന്‍ 5. വാറന്റിയും ബാധ്യതകളും എന്നിങ്ങനെ ഇനംതിരിച്ച് രേഖപ്പെടുത്തിയിരിക്കുന്നു. രണ്ടും ഒരേ കമ്പനി നടത്തിയത്; രണ്ടും എംഒയു റൂട്ടില്‍ വന്നത്; രണ്ടും യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്നത്. എ കെ ആന്റണി മുഖ്യമന്ത്രിയും ജി കാര്‍ത്തികേയന്‍ വൈദ്യുതിമന്ത്രിയുമായിരിക്കെ നടന്ന ഈ കാര്യങ്ങളില്‍ എന്തെങ്കിലും പാകപ്പിഴ വന്നിട്ടുണ്ടെങ്കില്‍ പിണറായി വിജയന്‍ ഉത്തരവാദിയാകുന്നതെങ്ങനെ? ആദ്യം ധാരണാപത്രം, തുടര്‍ന്ന് കരാര്‍ എന്നത് നിയമാനുസൃതം അംഗീകരിക്കപ്പെട്ടതും കാര്‍ത്തികേയന്റെ കാലത്ത് നടപ്പാക്കപ്പെട്ടതും കുറ്റ്യാടി കരാറില്‍ ആക്ഷേപമില്ലാതെ നടന്നതുമായ രീതിയാണെന്നിരിക്കെ പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ നവീകരണ പദ്ധതിയില്‍മാത്രം ഇതൊക്കെ എങ്ങനെ കുറ്റമാകുന്നു എന്നത് ആശ്ചര്യജനകമാണ്.

ഇതെല്ലാം പലകുറി പല വേദികളില്‍ ചൂണ്ടിക്കാട്ടപ്പെട്ട വസ്തുതകളാണ്. പിണറായി വിജയന്‍ എന്ന സിപിഐ എം നേതാവിനെ ആക്രമിക്കാനുള്ള ഏക അജന്‍ഡയ്ക്കായി എല്ലാ സത്യവും പൂഴ്ത്തിവച്ച് കുപ്രചാരണങ്ങളില്‍ അഭയം തേടുകയായിരുന്നു ഉപജാപകക്കൂട്ടം. ഇപ്പോള്‍ കോടതി പറഞ്ഞത്, അങ്ങനെ കുറെ മിടുക്കന്മാര്‍ ഞെളിയേണ്ട, എല്ലാ കാര്യവും അന്വേഷിച്ച് വിവരംകൊണ്ടുവരൂ എന്നാണ്. കുറ്റ്യാടി വിപുലീകരണ പദ്ധതിയുടെ അതേ ക്രമത്തില്‍ യുഡിഎഫ് വാര്‍ത്തെടുത്ത ഒരു കരാറായിരുന്നു പള്ളിവാസല്‍- ശെങ്കുളം- പന്നിയാര്‍ നവീകരണത്തിനുള്ളത്. ഇതു സംസ്ഥാനത്തിന്റെഉത്തമതാല്‍പ്പര്യം പരിഗണിച്ചുകൊണ്ടുള്ള ചിലഭേദഗതികളോടെ നടപ്പാക്കുകയാണ്എല്‍ഡിഎഫ് ചെയ്തത്. "യഥാര്‍ഥ നീരൊഴുക്കിന് വേണ്ടത്ര പരിഗണന നല്‍കാതെ ക്രമാതീതമായ ചെലവില്‍ കുറ്റ്യാടി വിപുലീകരണ പദ്ധതി നടപ്പാക്കിയത് 201.4 കോടി രൂപയുടെ മുതല്‍മുടക്ക് പ്രയോജന രഹിതമാക്കിത്തീര്‍ത്തു'' എന്നാണ് കുറ്റ്യാടിക്കാര്യത്തില്‍ സിഎജി പറഞ്ഞത്. അതിന്റെപേരില്‍ 201 കോടിയുടെ അഴിമതി നടത്തിയയാള്‍ കാര്‍ത്തികേയന്‍; കൂട്ടുനിന്നയാള്‍ എ കെ ആന്റണി എന്നൊന്നും ആരും അലറുന്നത് ഇവിടെ കേട്ടിട്ടില്ല. സിഎജിയുടെ അത്തരം വിലയിരുത്തലുകളുണ്ടാകുമ്പോള്‍ യാഥാര്‍ഥ്യം വ്യക്തമാകുന്നത് വസ്തുനിഷ്ഠമായ ബോധ്യപ്പെടുത്തലുകളിലൂടെയാണ്. ഇവിടെ രാഷ്ട്രീയ തിമിരവും പകയും വൈരംതീര്‍ക്കല്‍രോഗവും ബാധിച്ചവര്‍ക്ക് അത്തരം മാനംമര്യാദയായ കാര്യങ്ങളൊന്നും വശമില്ല. അതുകൊണ്ടാണ് ലാവ്ലിന്‍ ഒരു വിവാദവും അഴിമതിയുമെല്ലാമായത്. എല്ലാം കഴിയുമ്പോള്‍ ഉള്ളി തൊലികളയുമ്പോലെ ശൂന്യതയിലാകും ഈ കുടിലബുദ്ധികള്‍ എത്തുക.

ദേശാഭിമാനി മുഖപ്രസംഗം 240609

1 comment:

  1. കുറ്റ്യാടി പദ്ധതിയില്‍ യുഡിഎഫ് വച്ച ധാരണാപത്രത്തിന്റെ ഒന്നാംപേജില്‍ത്തന്നെ, "എസ്എന്‍സി ലാവ്ലിന്‍ ദീര്‍ഘവും വിജയകരവുമായ ബന്ധം കെഎസ്ഇബിയുമായുണ്ടെന്നും ഇടുക്കി ഒന്നാംഘട്ടം മുതല്‍ അത് സജീവമാണെന്നും ഇടുക്കി ഒന്നും രണ്ടും മൂന്നും ലോവര്‍ പെരിയാറുമെല്ലാം ചെയ്തവരാണെന്നും'' പുകഴ്ത്തുന്നു. ലാവലിന്‍ കേരളത്തില്‍ വന്നത് എല്‍ഡിഎഫിന്റെ തോളിലേറിയല്ല. നവീകരണ തീരുമാനമെടുത്തതും അതിന് എസ്എന്‍സി ലാവ്ലിനെ കണ്ടെത്തിയതും യുഡിഎഫ് ആണ്. ലാവ്ലിന്‍ വിവാദം തുടങ്ങിയതുമുതല്‍ സിപിഐ എം പറയുന്ന കാര്യങ്ങളാണ് ഇപ്പോള്‍ പ്രത്യേക കോടതി കണ്ടെത്തിയത്.

    ReplyDelete