Monday, September 21, 2015

അടിയന്തരാവസ്ഥ: ഇന്ദിരയെ ആര്‍എസ്എസ് അനുകൂലിച്ചു

ന്യൂഡല്‍ഹി > അടിയന്തരാവസ്ഥക്കാലത്ത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സ്വീകരിച്ച നടപടികള്‍ക്ക് ആര്‍എസ്എസ് പിന്തുണ അറിയിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ഇന്റലിജന്‍സ് ബ്യൂറോ (ഐബി) മുന്‍ മേധാവി ടി വി രാജേശ്വര്‍ രചിച്ച "ഇന്ത്യ: ഇന്‍ ക്രൂഷ്യല്‍ ഇയേഴ്സ്' എന്ന പുസ്തകമാണ് അടിയന്തരാവസ്ഥക്കാലത്തെ കോണ്‍ഗ്രസ്- ആര്‍എസ്എസ് ബാന്ധവം പുറത്തുകൊണ്ടുവന്നത്. അടിയന്തരാവസ്ഥക്കാലത്ത് ആര്‍എസ്എസിന് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എങ്കിലും അക്കാലത്തെ ആര്‍എസ്എസ് മേധാവി ബാലസാഹേബ് ദിയോറ ഇന്ദിരാഗാന്ധിയുടെ നടപടികളില്‍ സംതൃപ്തനായിരുന്നു. സഞ്ജയ്ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ നിര്‍ബന്ധിത കുടുംബാസൂത്രണ പ്രവര്‍ത്തനങ്ങളെ ആര്‍എസ്എസ് ശക്തമായി പിന്തുണച്ചു.

മുസ്ലിംസമുദായ അംഗങ്ങളെ ബലംപ്രയോഗിച്ച് കുടുംബാസൂത്രണം ചെയ്യിക്കുന്നതില്‍ ആര്‍എസ്എസ് അഭിനന്ദനം അറിയിച്ചു. ഇക്കാര്യത്തിലുള്ള പിന്തുണ അറിയിക്കാന്‍ ആര്‍എസ്എസ് മേധാവി ഇന്ദിരയെയും സഞ്ജയ്ഗാന്ധിയെയും നേരിട്ട് കാണാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകപോലുമുണ്ടായി. മുതിര്‍ന്ന ഐബി ഉദ്യോഗസ്ഥരോട് ആര്‍എസ്എസ് ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി. എന്നാല്‍, ആര്‍എസ്എസിനോട് അനുഭാവമുണ്ടെന്ന കാര്യം മാധ്യമങ്ങളിലൂടെ വെളിപ്പെടുന്നതില്‍ താല്‍പ്പര്യമില്ലാത്ത ഇന്ദിര കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കിയില്ല. ഇന്ത്യ ഇസ്രയേലിനോട് ചങ്ങാത്തം പുലര്‍ത്തണമെന്ന ആര്‍എസ്എസ് അടക്കമുള്ള ഹൈന്ദവ സംഘടനകളുടെ നിലപാടിനോടും ഇന്ദിര അനുകൂലമായിരുന്നു. സ്വാതന്ത്ര്യലബ്ധി കാലംമുതല്‍ ആര്‍എസ്എസിന് ഇസ്രയേല്‍ അനുകൂലനിലപാടാണ്.

ഇന്ത്യന്‍ മുസ്ലിങ്ങള്‍ കോണ്‍ഗ്രസില്‍നിന്ന് അകലുമെന്ന് ഭയന്നതുകൊണ്ടുമാത്രമാണ് ഇന്ദിര "അറബ് അനുകൂല' നിലപാട് സ്വീകരിച്ചത്. ഇന്ദിര ഇസ്രയേലിനോട് അടുക്കുന്നതില്‍ കശ്മീര്‍പ്രശ്നവും കാലതാമസമുണ്ടാക്കിയെന്ന് പുസ്തകം വിവരിക്കുന്നു. ദീര്‍ഘകാലം ഐബിയില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവങ്ങളാണ് രാജേശ്വര്‍ പുസ്തകത്തില്‍ വിവരിക്കുന്നത്. 1980കളിലെ ആയുധ കുംഭകോണത്തെക്കുറിച്ചും നിരവധി അഴിമതികളെക്കുറിച്ചും ആരുടെയും പേര് വെളിപ്പെടുത്താതെ പുസ്തകത്തില്‍ വിവരിക്കുന്നു. നിര്‍ണായകമായ അഴിമതികള്‍ ഐബി മുന്‍കൂട്ടി ചൂണ്ടിക്കാട്ടിയിട്ടും അവയെല്ലാം ഇന്ദിര അവഗണിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഐബിയില്‍നിന്ന് വിരമിച്ച രാജേശ്വര്‍ നിരവധി സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍പദവി വഹിച്ചു. പുസ്തകം ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി പ്രകാശനംചെയ്തു.

അടിയന്തരാവസ്ഥയില്‍ ആര്‍എസ്എസ് മാപ്പിരന്നു

ന്യൂഡല്‍ഹി > അടിയന്തരാവസ്ഥക്കാലത്തെ പൗരാവകാശലംഘനങ്ങള്‍ക്കെതിരെ പൊരുതിയെന്ന ആര്‍എസ്എസിന്റെയും ജനസംഘത്തിന്റെയും അവകാശവാദം പൊളിക്കുന്ന തെളിവുകള്‍ പുറത്ത്. ആര്‍എസ്എസ് സര്‍സംഘചാലക് മധുകര്‍ ദത്താത്രേയ ദേവറസ് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്ക് 1975 ആഗസ്ത് എട്ടിന് മാപ്പപേക്ഷ നല്‍കിയതിന്റെ തെളിവ് ഫ്രണ്ട്ലൈനാണ് പുറത്തുകൊണ്ടുവന്നത്. യെര്‍വാദ ജയിലില്‍ കിടക്കുമ്പോള്‍ മോചനം ആവശ്യപ്പെട്ട് നല്‍കിയ കത്ത് അഭിഭാഷകനായ എ ജി നൂറാണിയുടെ ലേഖനത്തിനൊപ്പമാണുള്ളത്. താനടക്കമുളള ആര്‍എസ്എസ് നേതാക്കളെ വെറുതെ വിടണമെന്നും ആര്‍എസ്എസിനുമേലുള്ള നിരോധം എടുത്തുകളയണമെന്നും ദേവറസ് കത്തില്‍ ആവശ്യപ്പെടുന്നു.

ജനസംഘത്തിന്റെ നേതാക്കളായ വാജ്പേയ്, അദ്വാനി എന്നിവരുടെ അറസ്റ്റും തടവും സംബന്ധിച്ച് ജനങ്ങള്‍ക്ക് അറിയാമെങ്കിലും അതിനു പിന്നിലുള്ള കുത്സിതമായ പ്രവൃത്തിയെക്കുറിച്ച് ആര്‍ക്കും അറിയില്ലെന്നും കത്തില്‍ പറയുന്നു. കത്തില്‍ ദേവറസ് ഇന്ദിര ഗാന്ധിയെ അഭിനന്ദിക്കുകയും ചെയ്യുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് കേസില്‍ സുപ്രീംകോടതി ഇന്ദിര ഗാന്ധിക്ക് അനുകൂലമായി വിധിപ്രഖ്യാപനം നടത്തിയപ്പോഴാണ് ദേവറസ് ഇന്ദിരയെ അഭിനന്ദിച്ചത്. ഇതിനെതിരെ ജനതാപാര്‍ടി ജനറല്‍ സെക്രട്ടറിയായിരുന്ന മധു ലിമായെയുടെ പ്രതികരണവും പുറത്തുവന്നിരുന്നു. ഇത്തരം നേതാക്കളുടെ വാക്കുകള്‍ വിശ്വസിക്കാന്‍ കൊള്ളില്ല എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. മോചനം ആവശ്യപ്പെട്ട് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്ക് കത്തെഴുതിയിരുന്നെന്ന് ദേവറസ് കുറ്റസമ്മതം നടത്തിയിരുന്നു. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തിനിടയിലാണ് താന്‍ രണ്ട് കത്തുകള്‍ ഇന്ദിര ഗാന്ധിക്ക് എഴുതിയെന്ന് അദ്ദേഹം സമ്മതിച്ചത്. ആദ്യം നിഷേധിച്ചെങ്കിലും പത്രക്കാര്‍ രണ്ട് കത്തിന്റെ പകര്‍പ്പ് കാണിച്ചപ്പോഴാണ് അദ്ദേഹം കുറ്റസമ്മതം നടത്തിയത്. ഒരു കത്ത് ഇന്ദിര ഗാന്ധിയുടെ പിറന്നാളിനോട് അനുബന്ധിച്ചും മറ്റൊന്ന് സുപ്രീംകോടതിയില്‍നിന്ന് ഇന്ദിരയ്ക്ക് അനുകൂലമായി വിധി വന്നപ്പോഴുമാണ് എഴുതിയത്. കൂടാതെ വെറെയും കത്തുകള്‍ എഴുതിയിരുന്നു.

കത്തിന്റെ പകര്‍പ്പ് 1977 ഒക്ടോബര്‍ 18ന് മഹാരാഷ്ട്ര മുഖ്യമന്ത്രി എസ് ബി ചവാന്‍ നിയമസഭയില്‍ ഹാജരാക്കിയിരുന്നു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള പ്രവര്‍ത്തനമല്ല ആര്‍എസ്എസിന്റേത് എന്ന് കത്തില്‍ സമര്‍ഥിക്കുന്നു. ആര്‍എസിഎസിന്റെ നിരോധം എടുത്തുകളയണമെന്നും താങ്കളെ നേരില്‍ കാണാന്‍ ആഗ്രഹിക്കുന്നെന്നും ആവശ്യപ്പെട്ടാണ് കത്ത് അവസാനിപ്പിക്കുന്നത്. ജയില്‍മോചനത്തിന് ഇന്ദിര ഗാന്ധിയില്‍ സമ്മര്‍ദം ചെലുത്താന്‍ ദേവറസ് വിനോബ ഭാവെയ്ക്കും കത്തെഴുതിയതിനുള്ള തെളിവുകളും ലേഖനത്തിലുണ്ട്. വിനോബയോട് ഇന്ദിര ഗാന്ധിക്കുള്ള അടുപ്പം മുതലാക്കാനായിരുന്നു ശ്രമം. വിനോബ ഇന്ദിര ഗാന്ധിയെ ഒരിക്കലും എതിര്‍ത്തിരുന്നില്ല. ഈ ബന്ധം മുതലെടുക്കാനായിരുന്നു ശ്രമം. 1976 ജനുവരി 12നും അതിന് തൊട്ടടുത്ത ദിവസവുമാണ് വിനോബയ്ക്ക് ദേവറസ് കത്തെഴുതിയത്. ഈ മാസം 24ന് പ്രധാനമന്ത്രി പവ്നാര്‍ ആശ്രമത്തില്‍ താങ്കളെ കാണാന്‍ വരുന്നത് പത്രവാര്‍ത്തകളിലൂടെ അറിഞ്ഞു. അപ്പോള്‍ ആര്‍എസ്എസിനോടുള്ള അവരുടെ തെറ്റായ കാഴ്ചപ്പാട് മാറ്റാന്‍ താങ്കള്‍ ശ്രമിക്കണം. കൂടാതെ ജയിലിലുള്ള ആര്‍എസ്എസ് വളന്റിയര്‍മാരുടെ മോചനം സാധ്യമാക്കണമെന്നുമാണ് കത്തില്‍ താഴ്മയോടെയുള്ള ആവശ്യം. മോചനം സാധ്യമായാല്‍ രാജ്യപുരോഗതിക്കായി പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുമെന്നും കത്തില്‍ പറയുന്നു.

രാജീവും സോണിയയും അടിയന്തരാവസ്ഥയെ പിന്തുണച്ചു: ആര്‍ കെ ധവാന്‍

ന്യൂഡല്‍ഹി > രാജീവ് ഗാന്ധിക്കും സോണിയ ഗാന്ധിക്കും അടിയന്തരാവസ്ഥയോട് എതിര്‍പ്പില്ലായിരുന്നെന്നും മേനക ഗാന്ധി സഞ്ജയ് ഗാന്ധിയുടെ എല്ലാ നീക്കങ്ങളെയും പിന്തുണച്ചിരുന്നെന്നും ഇന്ദിര ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ആര്‍ കെ ധവാന്‍. തെരഞ്ഞെടുപ്പ് അസാധുവാക്കിയ അലഹബാദ് ഹൈക്കോടതിയുടെ വിധി അറിഞ്ഞ ഉടനെ ഇന്ദിര ഗാന്ധി രാജിവയ്ക്കാന്‍ ഒരുങ്ങിയതാണ്. എന്നാല്‍, ജനങ്ങള്‍ ഇപ്പോഴും ഇന്ദിരയുടെ ഭരണം ആഗ്രഹിക്കുന്നെന്ന് സഞ്ജയ് ഗാന്ധി അവരെ തെറ്റിദ്ധരിപ്പിച്ചു. അമ്മയെ പിന്തുണയ്ക്കുന്ന പ്രകടനങ്ങള്‍ സഞ്ജയും കൂട്ടരും നാടുനീളെ സംഘടിപ്പിച്ചു. തുടര്‍ന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്- ആര്‍ കെ ധവാന്‍ ആദ്യമായി മാധ്യമങ്ങള്‍ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന സിദ്ധാര്‍ഥ ശങ്കര്‍ റേയാണ് അടിയന്തരാവസ്ഥയെന്ന ആശയം ഇന്ദിരയ്ക്ക് മുന്നില്‍വച്ചത്. അടിയന്തരാവസ്ഥയുടെ വാസ്തുശില്‍പ്പിയാണ് റേ. വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയതിനെ തുടര്‍ന്ന് 1977ല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 340 സീറ്റെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ച ഇന്ദിരയെ അവര്‍ തോറ്റ വിവരം താനാണ് അറിയിച്ചത്. വാര്‍ത്ത അറിഞ്ഞപ്പോള്‍ ഇന്ദിരയുടെ മുഖം ശാന്തമായി. കുടുംബത്തിനൊപ്പം ചെലവിടാന്‍ സമയം കിട്ടിയെന്നായിരുന്നു ആദ്യ പ്രതികരണം. സഞ്ജയ് ഗാന്ധിയാണ് തോല്‍വിക്ക് കാരണമെന്ന് ഒരിക്കലും വിശ്വസിച്ചില്ല - ധവാന്‍ ഓര്‍മിച്ചു.

അടിയന്തരാവസ്ഥ സുപ്രഭാതത്തില്‍ എടുത്ത തീരുമാനമല്ല. വര്‍ഷങ്ങള്‍ മുമ്പേ കോണ്‍ഗ്രസില്‍ ആലോചന നടന്നിരുന്നു. അറസ്റ്റ് ചെയ്യേണ്ട രാഷ്ട്രീയനേതാക്കളുടെ പട്ടിക 1975 ജൂണ്‍ 20, 21 തീയതികളില്‍ തന്നെയുണ്ടാക്കി. എല്ലാ മുഖ്യമന്ത്രിമാരോടും തയ്യാറാകാന്‍ നിര്‍ദേശിച്ചു. ചേരിനിര്‍മാര്‍ജനവും നിര്‍ബന്ധിത വന്ധ്യംകരണവും പോലെയുള്ള സഞ്ജയിന്റെ അതിക്രമങ്ങള്‍ സംബന്ധിച്ച് ഇന്ദിരയ്ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. എന്നാല്‍, മേനക ഗാന്ധിക്ക് എല്ലാം അറിയാമായിരുന്നു. ഭര്‍ത്താവിന്റെ എല്ലാ നടപടിയെയും അവര്‍ പിന്തുണച്ചു. രാജീവും സോണിയയും അടിയന്തരാവസ്ഥയെ എതിര്‍ത്തെന്ന വാര്‍ത്തകള്‍ തെറ്റാണ്. ഇരുവരും ഇന്ദിരയോട് വിയോജിച്ചില്ല. ഉത്തരവാദിത്തത്തില്‍നിന്ന് കൈകഴുകാന്‍ ആര്‍ക്കുമാകില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായുള്ള ഉത്തരവ് താനാണ് രാഷ്ട്രപതി ഫക്രുദീന്‍ അലി അഹമ്മദിന്റെ വീട്ടിലെത്തിച്ചത്. ഒരെതിര്‍പ്പും പറയാതെ അദ്ദേഹം ഒപ്പിട്ടുതന്നു. സഞ്ജയ് അമ്മയുടെ കരണത്തടിച്ചെന്ന വാഷിങ്ടണ്‍ പോസ്റ്റ് വാര്‍ത്ത തെറ്റാണെന്നും ധവാന്‍ പറഞ്ഞു.

deshabhimani

ദളിതര്‍ക്കായി മോഡി ഒന്നും ചെയ്തില്ല: യെച്ചൂരി

ന്യൂഡല്‍ഹി > ആധുനിക ഇന്ത്യ യാഥാര്‍ഥ്യമാകാന്‍ ദളിതരുടെയും പട്ടികജാതി- വര്‍ഗക്കാരുടെയും അവശജനവിഭാഗങ്ങളുടെയും ഉന്നമനം അനിവാര്യമെന്ന് സിപിഐ എം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി. ദളിത്ശോഷണ്‍ മുക്തി മഞ്ച് സംഘടിപ്പിച്ച ദളിത് പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി.

കമ്യൂണിസ്റ്റുകാര്‍ ജാതിയുടെ പേരില്‍ പോരാടേണ്ടെന്നും വര്‍ഗാടിസ്ഥാനത്തില്‍ പോരാട്ടങ്ങള്‍ സംഘടിപ്പിച്ചാല്‍ മതിയെന്നുമാണ് ചിലരുടെ വിമര്‍ശം. എന്നാല്‍, ഇന്ത്യയുടെ വര്‍ത്തമാനകാല സാഹചര്യത്തില്‍ വര്‍ഗവും ജാതിയും വേര്‍തിരിക്കാനാകില്ല. മണ്ണില്‍ പണിയെടുക്കുന്ന ബഹുഭൂരിപക്ഷവും ദളിതരോ പട്ടികജാതി- വര്‍ഗക്കാരോ ആണ്.ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തില്ല മനുഷ്യര്‍ വിലയിരുത്തപ്പെടേണ്ടത്. എല്ലാ മനുഷ്യരുടെയും മൂല്യം ഒന്നാണെന്നാണ് കമ്യൂണിസ്റ്റ് പാര്‍ടി നിലപാട്. കമ്യൂണിസ്റ്റുകാര്‍ക്ക് ദളിതനെന്നോ ഉയര്‍ന്ന ജാതിക്കാരനെന്നോ നോട്ടമില്ല.

ആ രീതിയിലുള്ള മാനസികപരിവര്‍ത്തനം ജനങ്ങളിലും ഉണ്ടാകണം. ആധുനിക ഭാരതത്തിലും വര്‍ണാശ്രമധര്‍മം ശക്തമായി പുലര്‍ത്തുന്നു. ദളിതരുടെ അവകാശങ്ങള്‍ക്കുവേണ്ടി പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ പോരാട്ടം സംഘടിപ്പിക്കാന്‍ സിപിഐ എം പ്രതിജ്ഞാബദ്ധമാണ്. മന്‍മോഹന്‍സിങ് സോണിയ ഗാന്ധിയുടെ റിമോട്ട്കണ്‍ട്രോളിലാണെന്ന് കുറ്റപ്പെടുത്തിയിരുന്ന മോഡി ആര്‍എസ്എസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്.

മന്ത്രിമാര്‍ ഒരോദിവസവും ആര്‍എസ്എസ് കാര്യാലയത്തിലെത്തി ആശീര്‍വാദം വാങ്ങുകയാണ്. ജനങ്ങളുടെ പ്രധാന സേവകനാണെന്ന് അവകാശപ്പെടുന്ന മോഡി ദളിതര്‍ക്കും അവശജനവിഭാഗങ്ങള്‍ക്കുംവേണ്ടി ചെറുവിരല്‍ അനക്കുന്നില്ല. സാമൂഹ്യനീതിയും തുല്യതയും ഉറപ്പാക്കപ്പെടണമെന്നാണ് സാധാരണക്കാര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍, ഈ രീതിയിലുള്ള ചെറിയ മുന്നേറ്റത്തിനുപോലും മോഡി സര്‍ക്കാര്‍ തയ്യാറല്ല- യെച്ചൂരി കുറ്റപ്പെടുത്തി. ഡോ. ബി ആര്‍ അംബേദ്കറുടെ ഛായാചിത്രത്തില്‍ യെച്ചൂരി ഹാരാര്‍പ്പണം നടത്തി.

ദളിതരുടെയും അവശജനവിഭാഗങ്ങളുടെയും അവകാശപ്പോരാട്ടത്തെ തൊഴിലാളിസമൂഹം ശക്തമായി പിന്തുണയ്ക്കുമെന്ന് സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍ പറഞ്ഞു. ഒരുമിച്ചുള്ള പോരാട്ടത്തിന് വര്‍ത്തമാനസാഹചര്യത്തില്‍ പ്രസക്തിയേറെയാണെന്നും എ കെ പി പറഞ്ഞു.

ദളിത്ശോഷണ്‍ മുക്തി മഞ്ച് കണ്‍വീനര്‍ കെ രാധകൃഷ്ണന്‍ ദളിത് പാര്‍ലമെന്റ് പ്രഖ്യാപനം നടത്തി. നവലിബറല്‍ നയങ്ങള്‍ അടിച്ചേല്‍പ്പിച്ചതിനെ തുടര്‍ന്ന് ദളിതരാണ് കൂടുതല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.കോ- കണ്‍വീനര്‍ അസിംബാല അധ്യക്ഷനായി. വി ശ്രീനിവാസ റാവു, ജിതേന്‍ ചൗധരി, ജെ ബി സലേം, എന്‍ കെ ശുക്ല, വിക്രംസിങ്, സേബ ഫറൂഖി എന്നിവര്‍ സംസാരിച്ചു. ദളിതരുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കുക, സ്വകാര്യമേഖലയിലും ദളിതര്‍ക്ക് സംവരണം ഉറപ്പാക്കുക, പട്ടികജാതി- വര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയാനുള്ള ഭേദഗതി ബില്‍ അടിയന്തരമായി നടപ്പാക്കുക, തൊട്ടുകൂടായ്മയും വിവേചനവും അവസാനിപ്പിക്കാന്‍ പ്രചാരണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനത്തില്‍ ഉന്നയിച്ചു.

ദളിതരുടെ സ്ഥിതി കൂടുതല്‍ മോശമായി: സുഖ്ദേവ് തൊറാത്

ന്യൂഡല്‍ഹി > സാമൂഹിക- സാമ്പത്തിക മേഖലകളില്‍ ജാതി അടിസ്ഥാനത്തില്‍ ദളിതരോടുള്ള വിവേചനം ഇന്ത്യയിലും ശക്തമായി തുടരുകയാണെന്ന് പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞനും യുജിസി മുന്‍ അധ്യക്ഷനുമായ സുഖ്ദേവ് തൊറാത്. ഡോ. ബി ആര്‍ അംബേദ്കറുടെ 125-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ദളിത് ശോഷണ്‍ മുക്തി മഞ്ച് സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു തൊറാത്.

സാമൂഹിക പുരോഗതിയുടെ ഏതു മാനദണ്ഡമെടുത്താലും ദളിതര്‍ ഇതര ജനവിഭാഗങ്ങളെ അപേക്ഷിച്ച് പിന്നിലാണ്. നവഉദാരവല്‍ക്കരണ നയങ്ങള്‍ ദളിതരെ കൂടുതല്‍ മോശം അവസ്ഥയിലേക്ക് തള്ളി- തൊറാത് പറഞ്ഞു.അവസര നിഷേധമാണ് ദളിത് പിന്നോക്കാവസ്ഥയ്ക്ക് കാരണം. ഭൂമിയുടെ ഉടമസ്ഥത, വ്യവസായ സംരംഭങ്ങള്‍ തുടങ്ങുമ്പോഴുള്ള സാമൂഹികപ്രതികരണം, ഉയര്‍ന്ന വിദ്യാഭ്യാസം നേടാനുള്ള സാഹചര്യം എന്നിവയില്‍ ദളിതര്‍ വിവേചനം നേരിടുന്നു. ഒരേ തൊഴിലെടുക്കുന്ന ദളിത്- ഇതര വിഭാഗങ്ങളെ താരതമ്യംചെയ്താലും ഈ വിവേചനം കാണാം.

യോഗ്യരായ ദളിതര്‍ക്ക് അതേ യോഗ്യതയുള്ള ഇതര വിഭാഗക്കാരെക്കാള്‍ ജോലി ലഭിക്കാനുള്ള സാധ്യത 65 ശതമാനം കുറവാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ജനസംഖ്യയില്‍ നാലിലൊന്നുള്ള ദളിതരുടെ പ്രാതിനിധ്യം ഉന്നതവിദ്യാഭ്യാസമേഖലയില്‍ 11 ശതമാനമാണ്. ദളിതരുടെ ഉടമസ്ഥതയിലുള്ള സംരംഭങ്ങള്‍ കേവലം ഒമ്പത് ശതമാനമാണ്. സ്വകാര്യസര്‍വകലാശാലകളും സ്വയംഭരണകോളേജുകളും സ്വാശ്രയസ്ഥാപനങ്ങളും ദളിതരുടെ വിദ്യാഭ്യാസഅവസരങ്ങള്‍ വന്‍തോതില്‍ നിഷേധിക്കുന്നു. ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍, സംഭവിക്കുന്ന എല്ലാ അതിക്രമങ്ങളും കേസ് പോലുമാകുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഉദ്ഘാടനസമ്മേളനത്തില്‍ ഡിഎസ്എംഎം അഖിലേന്ത്യാ പ്രസിഡന്റ് കെ രാധാകൃഷ്ണന്‍ അധ്യക്ഷനായി. ദളിതര്‍ക്ക് നേരെയുള്ള വിവേചനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരെ സംഘടന നടത്തുന്ന പോരാട്ടങ്ങള്‍ അദ്ദേഹം വിശദീകരിച്ചു.

ഡോ. രമേശ് ബെയ്വാറ, ആനന്ദ് തെല്‍തുംബ്ഡെ എന്നിവര്‍ സംസാരിച്ചു. വി ശ്രീനിവാസ റാവു അധ്യക്ഷനായി. സാമൂഹികവിവേചനത്തിനെതിരായ പോരാട്ടത്തെക്കുറിച്ച് ജസ്റ്റിസ് നാഗമോഹന്‍ ദാസ്, കാഞ്ച ഇളയ്യ എന്നിവര്‍ സംസാരിച്ചു. ജി മമത അധ്യക്ഷയായി. സാമ്പത്തികമേഖലയെക്കുറിച്ച് അശ്വനി ദേശ്പാണ്ഡെ, അശോക് ഭാരതി എന്നിവര്‍ സംസാരിച്ചു. സുഭാഷിണി അലി അധ്യക്ഷയായി. ദളിതരും ജനാധിപത്യസ്ഥാപനങ്ങളും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ ബി വി രാഘവുലു അധ്യക്ഷനായി. സുധാ പൈ, മല്ലേപ്പള്ളി ലക്ഷ്മയ്യ എന്നിവര്‍ സംസാരിച്ചു.ഞായറാഴ്ച രാവിലെ 10ന് ജന്തര്‍മന്ദറില്‍ നടക്കുന്ന ദളിത് പാര്‍ലമെന്റ് പി എസ് കൃഷ്ണന്‍ ഉദ്ഘാടനംചെയ്യും. സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുഖ്യാതിഥിയാകും. ഡി രാജ എംപി, സിരിവല്ല പ്രസാദ്, ഹനന്‍ മൊള്ള എന്നിവര്‍ സംസാരിക്കും.

അമ്പനാട് എസ്റ്റേറ്റ് തൊഴിലാളികളുടെ ആംബുലന്‍സ്

തെന്മല > അസുഖം വന്നാലോ അത്യാഹിതങ്ങള്‍ സംഭവിച്ചാലോ അമ്പനാട് ടി ആര്‍ ആന്‍ഡ് ടി എസ്റ്റേറ്റിലെ തൊഴിലാളികളെ ആശുപത്രിയില്‍ എത്തിക്കുന്നത് ട്രാക്ടറില്‍. തുരുമ്പിച്ചു കാലപ്പഴക്കം ചെന്ന ട്രാക്ടറില്‍ രോഗബാധിതരെയും പരിക്കേറ്റവരെയും കൊണ്ടുപോകുമ്പോഴേക്കും സ്ഥിതി ഗുരുതരമാകും. ആളുകള്‍ക്കു കയറാന്‍പോലും പ്രയാസമുള്ളതാണ് ട്രാക്ടര്‍. എസ്റ്റേറ്റിലെ ഡിസ്പെന്‍സറി വരെ മാത്രമേ യാത്രയ്ക്ക് ഇതില്‍ അനുമതിയുള്ളൂ. ആംബുലന്‍സ് സൗകര്യം ലഭ്യമാക്കണമെന്ന് തൊഴിലാളികള്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുമ്പോള്‍ ഇവരെയൊക്കെ വേണമെങ്കില്‍ ട്രാക്ടറില്‍ കൊണ്ടുപോയാല്‍ മതിയെന്നാണ് ഉദ്യോഗസ്ഥരുടെ അധിക്ഷേപം. എന്നാല്‍, ഉദ്യോഗസ്ഥര്‍ക്ക് യാത്രയ്ക്ക് ആഡംബരവാഹനങ്ങളുണ്ട്. ഇവരെ തിരുവനന്തപുരത്തെ ആശുപത്രികളില്‍ വരെ എത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ഈ ആഡംബരവാഹനങ്ങള്‍ ഉപയോഗിക്കുന്നു.

തൊഴിലാളികള്‍ക്ക് ആംബുലന്‍സിനെന്ന പേരില്‍ വാങ്ങിയ വാന്‍ ഇപ്പോള്‍ എസ്റ്റേറ്റ് ഓഫീസ് ആവശ്യത്തിനാണ് ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ നിരവധി വാഹനങ്ങള്‍ ഉള്ളപ്പോഴാണ് തൊഴിലാളികള്‍ക്ക് ട്രാക്ടര്‍ ആംബുലന്‍സായി ഉപയോഗിക്കുന്നത്.

ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു

തെന്മല > അമ്പനാട് എസ്റ്റേറ്റില്‍ കൊല്ലം ആര്‍ഡിഒയുടെ നേതൃത്വത്തില്‍ റെവന്യൂസംഘവും ജില്ലാ ലേബര്‍ ഓഫീസര്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരും സന്ദര്‍ശനം നടത്തി. തൊഴിലാളി യൂണിയന്‍ പ്രതിനിധകളുമായും ഇവര്‍ ചര്‍ച്ച നടത്തി. ആര്‍ഡിഒ സി സജീവ്, ജില്ലാ ലേബര്‍ ഓഫീസര്‍ സിന്ധു, പുനലൂര്‍ തഹസില്‍ദാര്‍ ബി ശശികുമാര്‍, അഡീഷണല്‍ തഹസില്‍ദാര്‍ ബീനാറാണി, ഡെപ്യൂട്ടി തഹസില്‍ദാര്‍ പത്മചന്ദ്രക്കുറുപ്പ് എന്നിവരാണ് എസ്റ്റേറ്റിലെ നിരാഹാരസമര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയത്.

തോട്ടംതൊഴിലാളികള്‍ നടത്തിവരുന്ന സമരത്തിനാധാരമായ വിഷയങ്ങള്‍ എസ്റ്റേറ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ ട്രേഡ്യൂണിയന്‍ നേതാക്കള്‍ ആര്‍ഡിഒയോട് വിശദീകരിച്ചു. സിഐടിയു നേതാക്കളായ എം എ രാജഗോപാല്‍, അഡ്വ. പി ലാലാജിബാബു, ആര്‍ പ്രദീപ്, ആര്‍ സുരേഷ്, സി ചന്ദ്രന്‍, എഐടിയുസി നേതാക്കളായ എച്ച് അബ്ദുല്‍ഖാദര്‍, കെ ജി ജോയി, എസ് നവമണി, ഐഎന്‍ടിയുസി നേതാവ് തോമസ് മൈക്കിള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ചികിത്സാസഹായം ലഭിക്കാതെ മരിച്ച തോട്ടംതൊഴിലാളി ചിന്നത്തയയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി സര്‍ക്കാര്‍ സാമ്പത്തികസഹായം അനുവദിക്കണമെന്ന് ട്രേഡ്യൂണിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. കലക്ടറെയും മുഖ്യമന്ത്രിയെയും ഇതുസംബന്ധിച്ച് വിവരം അറിയിക്കുമെന്ന് ആര്‍ഡിഒ സി സജീവ് പറഞ്ഞു. ഡിസ്പെന്‍സറി അടച്ചുപൂട്ടുകയും ചികിത്സാ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ നിഷേധിക്കുകയും ചെയ്ത എസ്റ്റേറ്റ് മാനേജ്മെന്റിനെതിരെ കേസെടുക്കണമെന്നും ട്രേഡ്യൂണിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.

അമ്പനാട് സമരം: ചര്‍ച്ച 22ന്

തെന്മല > അമ്പനാട് എസ്റ്റേറ്റിലെ സമരവുമായി ബന്ധപ്പെട്ട് ലേബര്‍ കമീഷണറുടെ നേതൃത്വത്തില്‍ 22നു തിരുവനന്തപുരത്ത് ചര്‍ച്ച നടക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ സിന്ധു അറിയിച്ചു.

തൊഴിലാളിസമരം ബഹുജന പ്രക്ഷോഭമാകും: കെ രാജഗോപാല്‍

തെന്മല > അമ്പനാട് ടി ആര്‍ ആന്‍ഡ് ടീ എസ്റ്റേറ്റില്‍ നടക്കുന്ന തൊഴിലാളിസമരത്തിന് പരിഹാരം കാണാന്‍ സര്‍ക്കാരും മാനേജ്മെന്റും തയ്യാറായില്ലെങ്കില്‍ ബഹുജന പ്രക്ഷോഭമായി ഈ സമരം മാറുമെന്ന് സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം കെ രാജഗോപാല്‍ പറഞ്ഞു. എസ്റ്റേറ്റില്‍ താമസത്തിനും ചികിത്സയ്ക്കും അടിസ്ഥാനസൗകര്യങ്ങള്‍പോലും ഒരുക്കിനല്‍കാതെ തോട്ടം മാനേജ്മെന്റ് തൊഴിലാളി കുടുംബങ്ങളോട് കാട്ടുന്നത് മനുഷ്യാവകാശ ലംഘനമാണ്. അര്‍ഹമായ ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്ക് നല്‍കാനും മാനേജ്മെന്റ് തയ്യാറാകണമെന്നും കെ രാജഗോപാല്‍ പറഞ്ഞു.

അമ്പനാട് എസ്റ്റേറ്റ് അറണ്ടല്‍ തേയില ഫാക്ടറിക്ക് സമീപത്തെ ഓഫീസിന് മുന്നില്‍ നാലുദിവസമായി നിരാഹാരസമരം അനുഷ്ഠിക്കുന്ന അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ്കമ്മിറ്റി അധ്യക്ഷന്‍ ബിജുലാല്‍ പാലസ്, ആര്യങ്കാവ് പഞ്ചായത്ത് അംഗം ജൂലിയറ്റ് മേരി, നിരാഹാരമനുഷ്ഠിക്കുന്ന ജനപ്രതിനിധികള്‍ക്ക് ഐക്യദാര്‍ഢ്യമേകുന്ന തൊഴിലാളികള്‍ എന്നിവരെ കെ രാജഗോപാല്‍ അഭിവാദ്യം ചെയ്തു. മിനിമം കൂലിക്കുവേണ്ടി 115 ദിവസം സമരം നടത്തി ആനുകൂല്യങ്ങള്‍ നേടിയെടുത്ത പാരമ്പര്യമുള്ള തൊഴിലാളികളാണ് അമ്പനാട് തേയിലതോട്ടത്തില്‍ പണിയെടുക്കുന്നവരെന്നും സമരം കൂടുതല്‍ ശക്തമാക്കാന്‍ തൊഴിലാളികള്‍ക്ക് മടിയില്ലെന്ന് മാനേജ്മെന്റ് തിരിച്ചറിയണമെന്നും പ്ലാന്റേഷന്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) ജില്ലാ ജനറല്‍സെക്രട്ടറി എസ് ജയമോഹന്‍ പറഞ്ഞു. 22ന് തിരുവനന്തപുരത്ത് നടക്കുന്ന ചര്‍ച്ചയിലൂടെ പരിഹാരം കണ്ടില്ലെങ്കില്‍ സമരം മറ്റ് ദിശയിലേക്ക് തിരിയുമെന്നും ജില്ലയിലെ ഗവണ്‍മെന്റ് പ്ലാന്റേഷനുകളിലും മറ്റ് തോട്ടങ്ങളിലും സമരം വ്യാപിപ്പിക്കുമെന്നും എസ് ജയമോഹന്‍ പറഞ്ഞു. സിഐടിയു, എഐടിയുസി നേതാക്കളായ പി എസ് സുപാല്‍, ആര്‍ പ്രദീപ്, ആര്‍ സുരേഷ്, സി ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പുതു ചരിത്രമെഴുതാന്‍ തോട്ടം തൊഴിലാളി സമരം

ഏലപ്പാറ > തോട്ടം തൊഴിലാളി സമര പോരാട്ടത്തില്‍ പുതിയ ചരിത്രം കുറിക്കാന്‍ എച്ച്ഇഇഎ (സിഐടിയു) നേതൃത്വത്തിലുള്ള വഴിതടയല്‍ സമരം. പട്ടിണിയും രോഗവും മൂലം തൊഴിലാളികളുടെ ജീവിതം നരകമാക്കിയ മാനേജ്മെന്റ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഒക്ടോബര്‍ രണ്ടിന് സമരം നടത്തുന്നത്. തോട്ടം ഉടമയും സര്‍ക്കാരും ഒത്തുകളിച്ച് തൊഴിലാളികളെ ദ്രോഹിക്കുകയാണ്. തൊഴിലാളികളുടെ അവസ്ഥകള്‍ കാണാത്ത ഭരണാനുകൂല ട്രേഡ് യൂണിയനുകള്‍ക്കെതിരെയും രോഷം കനക്കുകയാണ്. വഴിതടയല്‍ സമരം വിജയിപ്പിക്കാന്‍ ദ്രുതഗതിയിലുള്ള സംഘടനാപ്രവര്‍ത്തനങ്ങളാണ് തോട്ടം മേഖലയില്‍ എച്ച്ഇഇ നേതൃത്വത്തില്‍ സംഘടിപ്പിച്ച് വരുന്നത്. ഞായറാഴ്ച യൂണിയന്റെ മാനേജിംങ് കമ്മിറ്റിയോഗം ചേര്‍ന്ന് ഡിവിഷന്‍ ജനറല്‍ ബോഡികള്‍ നടത്താന്‍ തീരുമാനിച്ചു. തുടര്‍ന്നുള്ള തൊഴിലാളി കുടുംബയോഗങ്ങളും പ്ലാന്‍ ചെയ്തു. എച്ച്ഇഇ ജനറല്‍ സെക്രട്ടറി കെ ടി ബിനു, പ്രസിഡന്റ് ആന്റപ്പന്‍ എന്‍ ജേക്കബ് എന്നിവര്‍ക്ക് പുറമെ യൂണിയന്‍ സെക്രട്ടറിമാര്‍ മറ്റ് ഉപഭാരവാഹികളും ഡിവിഷന്‍ ജനറല്‍ ബോഡികളില്‍ പങ്കെടുത്തുവരുന്നു.

മന്ത്രിയുടെ നിലപാട് തോട്ടം ഉടമകളെ സഹായിക്കല്‍: കെ കെ ജയചന്ദ്രന്‍

നെടുങ്കണ്ടം > തോട്ടം തൊഴിലാളികളുടെ ശമ്പളം സംബന്ധിച്ച് 26ന് പിഎല്‍സി യോഗം ചര്‍ച്ച ചെയ്യാനിരിക്കെ 500 രൂപയായി ശമ്പളം വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന മന്ത്രി ഷിബു ബേബി ജോണിന്റെ അഭിപ്രായം തോട്ടമുടമകളെ സഹായിക്കാനാണെന്ന് പ്ലാന്റേഷന്‍ ലേബര്‍ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ കെ ജയചന്ദ്രന്‍ എംഎല്‍എ പറഞ്ഞു. മലനാട് പ്ലാന്റേഷന്‍ എംപ്ലോയീസ് യൂണിയന്‍ (സിഐടിയു)ജനറല്‍ കൗണ്‍സില്‍ യോഗം വണ്ടന്‍മേട്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

യുപിഎ സര്‍ക്കാര്‍ തുടര്‍ന്നുവന്ന തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ ഉയര്‍ന്ന യോജിച്ച സമരത്തിനൊപ്പം നിന്ന ബിഎംഎസ് ആര്‍എസ്എസിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി സമരമുഖത്തുനിന്നും പിന്‍മാറി. എന്നാലും സെപ്തംബര്‍ രണ്ടിന്റെ പണിമുടക്കില്‍ ലക്ഷകണക്കിന് തൊഴിലാളികളാണ് അണിനിരന്നത്. യുപിഎ സര്‍ക്കാരിനേക്കാള്‍ കടുത്ത കോര്‍പ്പറേറ്റ് പ്രീണനമാണ് എന്‍ഡിഎ സര്‍ക്കാര്‍ തുടരുന്നത്. തൊഴിലാളിവര്‍ഗം നാളിതുവരെ നേടിയ അവകാശങ്ങല്‍ കവര്‍ന്നെടുക്കാനുള്ള നീക്കത്തെ യോജിച്ച പോരാട്ടത്തിലൂടെ പ്രതിരോധിക്കാനാവണം. തോട്ടം തൊഴിലാളികളുടെ ശമ്പളക്കരാര്‍ പുതുക്കാന്‍ സര്‍ക്കാരും തോട്ടമുടമളും കൂട്ടാക്കുന്നില്ലങ്കെില്‍ സമരം ശക്തമാക്കുമെന്നും ജയചന്ദ്രന്‍ പറഞ്ഞു. യൂണിയന്‍ പ്രസിഡന്റ് ടി എസ് ബിസി അധ്യക്ഷനായി. യൂണിയന്‍ ജനറല്‍ സെക്രട്ടറി കെ എസ് മോഹനന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. ബിനു രക്തസാക്ഷി പ്രമേയവും സിനി അനുശോചന പ്രമേയവും അവതരിപ്പിച്ചു.ഭഭാരവാഹികളായ കെ ആര്‍ സോദരന്‍, പി സി തങ്കന്‍, കെ എസ് വിജയന്‍, വി ധര്‍മ്മരാജന്‍, പി എസ് ഉദയന്‍, എം എ സിറാജുദ്ദീന്‍, എം നാഗയ്യ, ആര്‍ ശശിധരന്‍, എസ് എസ് പാല്‍രാജ് എന്നിവര്‍ സംസാരിച്ചു. സിബി എബ്രഹാം സ്വാഗതം പറഞ്ഞു.

deshabhimani 210915

Sunday, September 20, 2015

കല്ലേലി എസ്റ്റേറ്റില്‍ ഇനി ശമ്പളം 17ന്

കോന്നി > കല്ലേലി ഹാരിസണ്‍ എസ്റ്റേറ്റില്‍ നാല് മാസമായി ശമ്പളം വൈകിപ്പിക്കുന്നതിനെതിരെ തൊഴിലാളികള്‍ നടത്തിയ സമരം വിജയം കണ്ടു. പ്ലാന്റേഷന്‍ വര്‍ക്കേഴ്സ് യൂണിയനും (സിഐടിയു), ഐഎന്‍ടിയുസിയിലെ ഒരു വിഭാഗവുമാണ് സമര രംഗത്തുണ്ടായിരുന്നത്. ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ മാനേജ്മെന്റും യൂണിയന്‍ പ്രതിനിധികളും നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു.ഒത്തുതീര്‍പ്പനുസരിച്ച് ഇനി മുതല്‍ എല്ലാ മാസവും 17ന് ശമ്പളം നല്‍കും. സെപ്തംബര്‍ മാസത്തെ ശമ്പളം 20ന് വിതരണം ചെയ്യാനും തീരുമാനമായി. മുമ്പ് എല്ലാ മാസവും 17ന് ശമ്പളം ലഭിക്കുമായിരുന്നു. എന്നാല്‍, നാല് മാസമായി 24നും 25നുമാണ് ശമ്പളം നല്‍കുന്നത്. ഇതിനെതിരെ വ്യാഴാഴ്ച മുതലാണ് തൊഴിലാളികള്‍ സമരം ആരംഭിച്ചത്. ശമ്പളം വൈകിയതിനെതിരെ എസ്റ്റേറ്റ് ഓഫീസ് ഉപരോധിക്കുകയും 17ന് നല്‍കാമെന്ന് മാനേജ്മെന്റ് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.17ന് ശമ്പളത്തിനായി തൊഴിലാളികള്‍ ഓഫീസില്‍ എത്തിയപ്പോള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് സംയുക്ത യൂണിയന്‍ നേതൃത്വത്തില്‍ ഓഫീസ് ഉപരോധിക്കുകയായിരുന്നു. 250ഓളം തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുത്തു.

മൂന്ന് ഡിവിഷനുള്ള കല്ലേലി എസ്റ്റേറ്റില്‍ രണ്ടിടത്ത് റബറും ഒരു ഡിവിഷനില്‍ കൊക്കോയുമാണ്. എല്ലാ മേഖലയും രണ്ടു ദിവസമായി സ്തംഭിച്ചു.അതേ സമയം സമരത്തിന് എതിരുനിന്ന ഐഎന്‍ടിയുസിയുടെ ഈസ്റ്റേണ്‍ പ്ലാന്റേഷന്‍ യൂണിയന്‍ നേതാക്കള്‍ ജോലിക്ക് കയറാന്‍ ശ്രമിച്ചത് തൊഴിലാളികള്‍ തടയുകയും പിന്നീട് ചര്‍ച്ചയ്ക്ക് എത്തിയപ്പോള്‍ തൊഴിലാളികള്‍ കൂകിവിളിക്കുകയും ചെയ്തു. ഉപരോധത്തെ തുടര്‍ന്ന് രണ്ടാം ദിവസം സിഐടിയു ജില്ലാ സെക്രട്ടറി പി ജെ അജയകുമാര്‍, പ്ലാന്റേഷന്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) ജില്ലാ സെക്രട്ടറി പി കെ സോമരാജന്‍, എഐടിയുസി നേതാവ് വിലങ്ങുപാറ സുകുമാരന്‍, ഐഎന്‍ടിയുസി നേതാവ് പി കെ ഗോപി, കൊടുമണ്‍ വിജയകുമാര്‍, ജില്ലാ ലേബര്‍ ഓഫീസര്‍ ഗോപകുമാര്‍ എന്നിവര്‍ എസ്റ്റേറ്റ് മാനേജര്‍മാരുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാകുകയായിരുന്നു.പി ജെ അജയകുമാറും പി കെ സോമരാജനും തൊഴിലാളികളെ തീരുമാനങ്ങള്‍ അറിയിച്ചു. നേതാക്കളായ സി ജി ദിനേശ്, ആര്‍ രാജേന്ദ്രന്‍, പി ആര്‍ ശിവന്‍കുട്ടി, ആര്‍ അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

deshabhimani 190915

ലയങ്ങളില്‍ തൊഴിലാളികളുടെ നരകജീവിതം

ഇടുക്കി > വൃത്തിയും ശുചിത്വവും സൗകര്യങ്ങളും തോട്ടം തൊഴിലാളികള്‍ക്ക് നിഷേധിച്ച് തൊഴിലാളി സംരക്ഷണനിയമം കമ്പനി മാനേജ്മെന്റ് പാലിക്കുന്നില്ല. തോട്ടം തൊഴിലാളി ക്ഷേമത്തിന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ബജറ്റില്‍ രണ്ടു തവണയായി നീക്കിവച്ച 25 കോടിയിലും ഒരു രുപ പോലും ചെലവഴിച്ചില്ല. ബ്രട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളുടെ അവസ്ഥ ആരെയും കരളലയിപ്പിക്കും. പതിറ്റാണ്ടുകള്‍ക്കപ്പുറത്തെ അതേരൂപവും സൗകര്യവും മാത്രം. വൃത്തിയുള്ള ലയങ്ങളൊന്നുപോലുമില്ല. വൃത്തിഹീനമാക്കുന്നത് ചുറ്റുപാടുകളാണ്.

ആറ് മുറികള്‍ ചേരുന്നതാണ് ഒരു ലയം. ഇങ്ങനെ ഒരു തോട്ടത്തില്‍ 35 മുതല്‍ 50 വരെ മുറികളുണ്ട്. കക്കൂസും കുളിമുറിയും അടുക്കളയും എല്ലാ കൂട്ടിക്കെട്ടിയ നിലയില്‍. ഇതിനിടയിലാണ് ഈ പാവങ്ങള്‍ അന്തിയുറങ്ങുന്നതും. കാറ്റോ മഴയോ വന്നാല്‍ പിന്നെ ഉറക്കമില്ലാത്ത രാത്രികള്‍. മഴയായാല്‍ ഒരു തുള്ളി വെള്ളവും പുറത്തുപോകില്ല. ചെറിയ പാത്രങ്ങളില്‍ വെള്ളം ശേഖരിച്ചില്ലെങ്കില്‍ ലയങ്ങള്‍ വെള്ളത്തില്‍ മുങ്ങും. ഒറ്റ മുറിയിലാണ് കുടുംബത്തിന്റെ ജീവിതം. കക്കൂസുകളെല്ലാം ഒന്നിച്ചാണ് മിക്കയിടങ്ങളിലും. ടാങ്കും കുഴലും ഒന്നിച്ചു തന്നെ. ഒരു കക്കൂസിലെ വെള്ളം മറ്റൊരു കക്കൂസിലെത്തുന്നു. പൈപ്പും ടാങ്കും പൊട്ടിയൊലിച്ച് ഒഴുകുന്നതും പതിവ്. കുടിവെള്ള പൈപ്പും ഇതിന് സമീപം. മാലിന്യം കലര്‍ന്ന വെള്ളം കുടിക്കേണ്ട ഗതികേടിലാണ് തൊളിലാളികളും കുടുംബാംഗങ്ങളും. ലയങ്ങളുടെ മേല്‍ക്കൂര വെറും തകിടുകൊണ്ട് നിര്‍മിച്ചത്. ഏതുസമയവും നിലംപൊത്താറായ അവസ്ഥയിലാണ് ലയങ്ങള്‍. അറ്റകുറ്റപണിക്ക് തോട്ടം മാനേജ്മെന്റ് പണം ചെലവഴിക്കുന്നില്ല. ഇതിനെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ക്കും കഴിയുന്നില്ല. ഭിത്തികള്‍ പൊട്ടിപൊളിഞ്ഞ നിലയിലാണ്. പൊളിഞ്ഞ ഭാഗം ഷീറ്റുകൊണ്ട് താല്‍ക്കാലികമായി മറച്ചുവച്ചിരിക്കുന്നു. ഇഴ ജന്തുക്കളുടെ ശല്യം വേറെ.

ദുരിതക്കയത്തില്‍ കഴിയുന്ന ഇവരെ കണ്ടില്ലെന്ന് നടിക്കുകയാണ് സര്‍ക്കാരും. തോട്ടംതൊഴിലാളികള്‍ക്കായി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നീക്കിവച്ച 16000 ഏക്കര്‍ ഭൂമി പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ വിതരണം ചെയ്തില്ല. തുടര്‍ നടപടിയുമുണ്ടായില്ല. ഇടുക്കി, വയനാട്, പാലക്കാട്, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളിലാണ് തോട്ടങ്ങളില്‍ ലയങ്ങളുള്ളത്. സംസ്ഥാനത്ത് മൂന്ന് ലക്ഷത്തിലധികം തോട്ടം തൊഴിലാളികളുണ്ട്. ഇടുക്കിയിലെ മൂന്നാര്‍ കെഡിഎച്ച്പി കമ്പനി തോട്ടങ്ങള്‍, ഹാരിസണ്‍ മലയാളം പ്ലാന്റേഷനിലെ സൂര്യനെല്ലി, പന്നിയാര്‍, ലക്കാട്, പീരുമേട്ടിലെ തോട്ടങ്ങള്‍ എന്നിവിടങ്ങളിലുള്‍പ്പെടെ എല്ലാ തോട്ടങ്ങളിലും ലയങ്ങളുടെ ദുസ്ഥിതി നരകജീവിതത്തിന് സമാനം.

ലാക്കാട്, സൂര്യനെല്ലി, പന്നിയാര്‍ എസ്റ്റേറ്റുകളില്‍ സമരം കരുത്താര്‍ജിച്ചു

ഇടുക്കി > ഹാരിസണ്‍ മലയാളം ലിമിറ്റഡ് ഉടമ പ്രതികാര നടപടിതുടങ്ങിയതോടെ ലാക്കാട്, സൂര്യനെല്ലി, പന്നിയാര്‍ എസ്റ്റേറ്റുകളില്‍ സമരം കൂടുതല്‍ കരുത്താര്‍ജിച്ചു. വെള്ളിയാഴ്ചത്തെ ചര്‍ച്ചയും പരാജയപ്പെട്ടു. ഇതോടെ ലാക്കാട് സമരം ശനിയാഴ്ച രണ്ട് ദിവസവും സൂര്യനെല്ലി അഞ്ചും പന്നിയാര്‍ നാലും ദിവസം പിന്നിടുകയാണ്. തൊഴിലാളികളുടെ അവകാശങ്ങള്‍ അംഗീകരിക്കുന്നതിനും പ്രശ്നം പരിഹരിക്കുന്നതിനും കമ്പനിയോ സര്‍ക്കാരോ തയ്യാറാകാത്തത് വലിയ പ്രതിഷേധത്തിനും കാരണമാകുന്നുണ്ട്. മൂന്ന് സമര കേന്ദ്രങ്ങളിലായി 2000 തൊഴിലാളികളാണ് കമ്പനി ഓഫീസുകള്‍ ഉപരോധിച്ചുകൊണ്ട് നടത്തുന്ന സമരത്തില്‍ പങ്കെടുക്കുന്നത്. രാവിലെ എട്ടരമുതല്‍ സമരം ആരംഭിച്ചു. തുടര്‍ന്ന് വൈകിട്ട് ആറ്മണിയോടെ തൊഴിലാളികള്‍ മുദ്രാവാക്യം വിളിച്ച് സമരം അവസാനിപ്പിച്ച് പിരിയുകയാണ് ചെയ്യുന്നത്. തങ്ങളുടെ അവകാങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടി ആവേശത്തോടെയാണ് തൊഴിലാളികള്‍.

ഇതിനിടയില്‍ തൊഴിലാളികല്‍ സമരം ആരംഭിച്ചത് മൂലം കമ്പനിയ്ക്ക് യതാസമയം വിളവെടുക്കുവാന്‍ കഴിയാത്തിനാല്‍ വന്‍ നഷ്ടമുണ്ടായി. അതുകൊണ്ട് തന്നെ സമരത്തില്‍ പങ്കെടുത്ത മുഴുവന്‍ തൊഴിലാളികളുടേയും എട്ട് ദിവസത്തെ വേതനം കമ്പനി പിടിക്കുമെന്നും കാണിച്ച് തൊഴിലാളികള്‍ക്ക് നോട്ടീസ് നല്‍കി. ഇത് വന്‍പ്രതിഷേധത്തിനും ഇടയാക്കി. സമരം പൊളിക്കുന്നതിനുള്ള നീക്കമാണ് കമ്പനി ഇത്തരത്തില്‍ നടത്തുന്നതെന്ന് യൂണിയന്‍ നേതാക്കന്മാര്‍ പറഞ്ഞു. തൊഴിലാളികളുടെ ന്യായമാ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും, ശക്തമായ നിലനില്‍ക്കുമെന്ന് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. അവകാശം നേടിയെടുക്കാതെ സമരത്തില്‍ നിന്ന് ഒട്ടും പിറകോട്ട് പോകുകയില്ലെന്നും തൊഴിലാളികളും അഭിപ്രായപ്പെട്ടു.

വിവിധ കേന്ദ്രങ്ങളില്‍ നടന്ന സമരത്തില്‍ പങ്കെടുത്തുകൊണ്ട് ട്രേഡ് യൂണിയന്‍ നേതാക്കന്മാരായ . എ ഐ റ്റി യു സി സംസ്ഥാന പ്രസിഡന്റ് സി എ കുര്യന്‍, സി പി ഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍, സി പി എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍, ഇ എസ് ബിജിമോള്‍ എം എല്‍ എ, എസ് രാജേന്ദ്രന്‍ എം എല്‍ എ, ഐ എന്‍ റ്റി യുസി നേതാവ് എ കെ മണി, പ്രിന്‍സ് മാത്യൂ, പി റ്റി മുരുകന്‍, എന്‍ ആര്‍ ജയന്‍, വില്യംസ്, എം പി കുട്ടപ്പന്‍, കെ വി ശശി, പി പളനിവേല്‍, ജി മുനിയാണ്ടി, കെ കെ വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

തോട്ടം തൊഴിലാളികള്‍ ഗാന്ധിജയന്തി ദിനത്തില്‍ സംസ്ഥാനപാത ഉപരോധിക്കും

വാഗമണ്‍ > ശമ്പളവര്‍ധനവും ഗ്രാറ്റുവിറ്റിയും ആവശ്യപ്പെട്ട് തോട്ടം തൊഴിലാളികള്‍ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് ഏലപ്പാറയില്‍ ദേവികുളം-പീരുമേട് സംസ്ഥാനപാത സിഐടിയു വിന്റെ ആഭിമുഖ്യത്തില്‍ ഉപരോധിക്കും. പീരുമേട്ടിലെ പൂട്ടിയതും തുറന്ന് പ്രവര്‍ത്തിക്കുന്നതുമായ തേയിലതോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് ജോലി കാലാവധി കഴിഞ്ഞിട്ടും കമ്പനികള്‍ സര്‍വീസ് ആനുകൂല്യങ്ങള്‍ കൊടുക്കുവാനുള്ളത് നാല്‍പ്പതും അന്‍പതും വര്‍ഷം ജോലി ചെയിട്ടുള്ളവരാണ്. തോട്ടത്തില്‍ നിന്നും പിരിഞ്ഞശേഷം സര്‍വീസിനായി കാത്തിരിക്കുന്നത്. നിരവധിപേര്‍ ഇതിനോടകം സര്‍വീസ് കൈപ്പറ്റാതെ മരണമടഞ്ഞു. തുറന്ന തോട്ടമായ പീരുമേട് ടീ കമ്പനിയുടെ വക ചീന്തലാര്‍ തോട്ടത്തില്‍ തൊഴിലാളികള്‍ കൊടിയ ചൂഷണത്തിന് വിധേയമായിരിക്കുന്നു. തോട്ടം തുറക്കുവാനായി കമ്പനി യൂണിയനുമായി ഉണ്ടാക്കിയ കരാര്‍ നടപ്പിലാക്കിയിട്ടില്ല. തൊഴിലാളികളുടെ ചികിത്സാ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കി. ഒരായുസ് മുഴുവന്‍ ജോലി ചെയ്ത കൂലിക്കായി നൂറുകണക്കിന് തൊഴിലാളികള്‍ വര്‍ഷങ്ങളായി കാത്തിരിക്കുകയാണ്.

നിരവധിയായ പ്രതിഷേധങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷമായി തൊഴിലാളികള്‍ നടത്തുന്നു. എസ്റ്റേറ്റ് ഓഫീസ് പടിക്കല്‍ സത്യാഗ്രഹം, ലേബര്‍ഓഫീസ് മാര്‍ച്ച്, വില്ലേജ് ഓഫീസുകളിലേക്ക് പട്ടിണി മാര്‍ച്ച് എന്നിവയടക്കം നടത്തിയിട്ടും സര്‍ക്കാരും തോട്ടമുടമകളും കണ്ടഭാവം നടിക്കുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് മൂന്നാഘട്ട പ്രതിഷേധമെന്ന നിലയ്ക്കാണ് ഏലപ്പാറയിലെ റോഡ് ഉപരോധം. സമരത്തിന്റെ പ്രചരണഭാഗമായി ഏലപ്പാറ, ഉപ്പുതറ, കൊക്കയാര്‍, പെരുവന്താനം എന്നീ പഞ്ചായത്തുകളില്‍ പ്രചരണജാഥകളും, കുടുംബസംഗമങ്ങളും നടത്തും. സമരം വിജയിപ്പിക്കാന്‍ മുഴുവന്‍ തൊഴിലാളികളും സഹകരിക്കണമെന്ന് ഹില്‍റേഞ്ച് എസ്റ്റേറ്റ് എംപ്ലോയ്സ് അസോസിയേഷന്‍ (സിഐടിയു) പ്രസിഡന്റ് ആന്റപ്പന്‍ എന്‍ ജേക്കബ്, കെ ടി ബിനു എന്നിവര്‍ പറഞ്ഞു.

deshabhimani 190915

Saturday, September 19, 2015

അമ്പനാട് എസ്റ്റേറ്റ് സമരം കരുത്താര്‍ജിക്കുന്നു

തെന്മല > വിവിധ ആവശ്യങ്ങളുന്നയിച്ച് അമ്പനാട് ടി ആര്‍ ആന്‍ഡ് ടീ എസ്റ്റേറ്റില്‍ ഇടതുപക്ഷ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ നടത്തിവരുന്ന പണിമുടക്ക്സമരം കൂടുതല്‍ ശക്തമായി. അരണ്ടല്‍ എസ്റ്റേറ്റ് ഓഫീസിനു മുന്നില്‍ നടത്തുന്ന നിരാഹാരസമരം മൂന്നാംദിവസത്തിലേക്ക് കടന്നു. എസ്റ്റേറ്റില്‍ പൊലീസ് ശക്തമായ സുരക്ഷാ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വരുദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം.

അഞ്ചല്‍ ബ്ലോക്ക്പഞ്ചായത്ത് സ്റ്റാന്‍ഡിങ്കമ്മിറ്റി അധ്യക്ഷന്‍ ബിജുലാല്‍ പാലസ്, ആര്യങ്കാവ് പഞ്ചായത്തംഗം ജൂലിയറ്റ്മേരി എന്നിവരാണ് നിരാഹാരസമരം നടത്തുന്നത്. സമരകേന്ദ്രത്തില്‍ ഇടതുമുന്നണി നേതാക്കള്‍ അഭിവാദ്യമര്‍പ്പിച്ചു. നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് തോട്ടം തൊഴിലാളികള്‍ സമരപ്പന്തലില്‍ തങ്ങുകയാണ്. എസ്റ്റേറ്റ് ഓഫീസിനുള്ളില്‍ തൊഴിലാളികളുടെ ഉപരോധസമരത്തെ തുടര്‍ന്ന് പുറത്തുകടക്കാനാകാതെയിരുന്ന നാല് ഉദ്യോഗസ്ഥരെ വ്യാഴാഴ്ച രാത്രി ഓഫീസില്‍നിന്നിറങ്ങാന്‍ തൊഴിലാളികള്‍ അനുവദിച്ചു.

തൊഴിലാളികള്‍ക്ക് 20 ശതമാനം ബോണസ് നല്‍കുക, 500 രൂപ ശമ്പളം നല്‍കുക, തകര്‍ച്ചയിലായ എസ്റ്റേറ്റ് ലയങ്ങള്‍ നിര്‍മാണം നടത്തി താമസയോഗ്യമാക്കി നല്‍കുക, സിക്ക് അലവന്‍സ് നല്‍കുക, ആംബുലന്‍സ് സേവനം ലഭ്യമാക്കുക, ചികിത്സാസൗകര്യം എസ്റ്റേറ്റില്‍ ഒരുക്കുക, ആശ്രിതര്‍ക്ക് എസ്റ്റേറ്റില്‍ നിയമനം നല്‍കുക, കുടിവെള്ളം ലഭ്യമാക്കുക, വന്യജീവികളില്‍നിന്നുള്ള സംരക്ഷണത്തിന് നടപടിയെടുക്കുക, യാത്രാക്കൂലി തൊഴിലാളികള്‍ക്ക് നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് അമ്പനാട് ടി ആര്‍ ആന്‍ഡ് ടീ എസ്റ്റേറ്റില്‍ തൊഴിലാളികള്‍ സമരം നടത്തുന്നത്.

ലയങ്ങള്‍ തൊഴുത്തുകളേക്കാള്‍ കഷ്ടം

തെന്മല > തൊഴുത്തുകളെക്കാള്‍ കഷ്ടമാണ് അമ്പനാട് ടി ആര്‍ ആന്‍ഡ് ടീ എസ്റ്റേറ്റിലെ തൊഴിലാളികളുടെ ലയങ്ങള്‍. മെത്താപ്പ്, അമ്പനാട്, അരണ്ടല്‍, മിഡില്‍, ലോവര്‍, ആനച്ചാടി, മേലെ ആനച്ചാടി തുടങ്ങിയ ഡിവിഷനുകളിലായി 700ല്‍ അധികം കുടുംബങ്ങളാണ് എസ്റ്റേറ്റിലെ തകര്‍ന്ന ലയങ്ങളില്‍ ജീവിക്കുന്നത്.

പതിറ്റാണ്ടുകള്‍ക്ക് മുമ്പേ നിര്‍മിച്ച തൊഴുത്തുമുറി ലയങ്ങളില്‍ എസ്റ്റേറ്റ് മാനേജ്മെന്റ് അറ്റകുറ്റപ്പണികള്‍ നടത്താറില്ല. ഓടും ഷീറ്റും കൊണ്ട് നിര്‍മിച്ച മേല്‍ക്കൂരകളെല്ലാം തകര്‍ന്നുചോരുകയാണ്. ഒരുമുറി അടുക്കളയും ചെറിയ വരാന്തയുമാണ് ലയങ്ങള്‍ക്കുള്ളത്. ഇതില്‍ തൊഴിലാളി കുടുംബങ്ങള്‍ക്കെല്ലാം കഴിയാന്‍ ഇടമുണ്ടാകാറില്ല. ലയങ്ങള്‍ നവീകരിക്കാനോ കൂടുതല്‍ മുറികള്‍ നിര്‍മിക്കാനോ എസ്റ്റേറ്റ് മാനേജ്മെന്റ് തയ്യാറാകുന്നില്ല. ലയങ്ങള്‍ക്ക് മിക്കതിനും കതകുകള്‍ ഇല്ല. കാട്ടുപന്നിയും പെരുമ്പാമ്പുമെല്ലാം ലയങ്ങളുടെ ഉള്ളിലേക്ക് എത്തുമെന്നതിനാല്‍ ഭീതിയോടെയാണ് തൊഴിലാളികള്‍ കഴിയുന്നത്.

അടച്ചുറപ്പുള്ള വാതിലും കതകും നിര്‍മിച്ചുനല്‍കണമെന്ന ആവശ്യത്തോട് എസ്റ്റേറ്റ് മാനേജ്മെന്റ് മുഖം തിരിച്ചിട്ട് വര്‍ഷങ്ങളായി. കക്കൂസുകള്‍ക്കും കതകുകളില്ല. മിക്ക സെപ്റ്റിക് ടാങ്കും പൊട്ടിയൊഴുകുന്നതാണ്. ലയങ്ങളുടെ പരിസരത്തെ കാട്ടുപടര്‍പ്പുകള്‍ നീക്കം ചെയ്യാനും എസ്റ്റേറ്റ് അധികൃതര്‍ തയ്യാറാകാറില്ല. തകര്‍ന്ന ചുമരുകള്‍ മഴയില്‍ ഇടിഞ്ഞുവീണ സംഭവങ്ങള്‍ നിരവധി. പരിക്കേറ്റാലും ആശുപത്രിയിലേക്ക് പോകാന്‍ തൊഴിലാളികള്‍ക്ക് മാര്‍ഗമില്ല. വൈദ്യുതിയും മിക്കപ്പോഴും ഉണ്ടാകാറില്ല. കാറ്റില്‍ മരങ്ങള്‍ വീണ് ലയങ്ങള്‍ തകര്‍ന്നിട്ടുണ്ട്.

എസ്റ്റേറ്റിലെ ഉദ്യോഗസ്ഥര്‍ക്കായി ബംഗ്ലാവുകള്‍ കെട്ടിയുയര്‍ത്താന്‍ മത്സരിക്കുന്ന മാനേജ്മെന്റ് തൊഴിലാളികളുടെ നരകജീവിതം കണ്ടില്ലെന്ന് നടിക്കുകയാണ്. സ്ത്രീകളും കുട്ടികളുമെല്ലാം ലയങ്ങളില്‍ ഒരു സുരക്ഷയുമില്ലാതെയാണ് കഴിയുന്നത്. സുരക്ഷിതമായി താമസിക്കാന്‍ ലയങ്ങള്‍ പുനര്‍നിര്‍മിക്കണമെന്നുകൂടി ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ സമരമുഖത്ത് ഉള്ളത്.

ചര്‍ച്ചയില്‍ പങ്കെടുക്കാതെ എസ്റ്റേറ്റ് മാനേജ്മെന്റ്

പുനലൂര്‍ > അമ്പനാട് എസ്റ്റേറ്റിലെ സമരത്തെ തുടര്‍ന്ന് പുനലൂരില്‍ തൊഴില്‍വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ തൊഴിലാളി യൂണിയന്‍ പ്രതിനിധകളുമായി നടത്തിയ ചര്‍ച്ചയില്‍ എസ്റ്റേറ്റ് മാനേജ്മെന്റ് പ്രതിനിധികള്‍ പങ്കെടുത്തില്ല. എസ്റ്റേറ്റ് മാനേജ്മെന്റ് ഒരു ജീവനക്കാരന്റെ പക്കല്‍ തൊഴില്‍വകുപ്പുദ്യോഗസ്ഥര്‍ക്കായി ഒരു കത്ത് കൊടുത്തയച്ചിരുന്നു. തൊഴിലാളിയൂണിയന്‍ നേതൃത്വത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വാചകങ്ങളായിരുന്നു കത്തിലുണ്ടായിരുന്നത്. എസ്റ്റേറ്റില്‍ തൊഴിലാളികള്‍ സമരം നടത്തുന്നില്ലെന്നും ഗുണ്ടകളാണ് സമരക്കാരെന്നുമുള്ള നിരവധി അധിക്ഷേപങ്ങളായിരുന്നു കത്തിലുള്ളത്. മാനേജ്മെന്റിന്റെ ഇത്തരം നിഷേധ നിലപാടിനോട് തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥരും വിയോജിപ്പ് പ്രകടിപ്പിച്ചു.

റീജണല്‍ ജോയിന്റ് ലേബര്‍ കമീഷണറും പ്ലാന്റേഷന്‍ ചീഫ് ഇന്‍സ്പെക്ടറുമായ നാരായണന്‍ നമ്പൂതിരി, ജില്ലാ ലേബര്‍ ഓഫീസര്‍ സിന്ധു, ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ എ ബിന്ദു, അസി. ലേബര്‍ ഓഫീസര്‍ ടി കെ മനോജ്കുമാര്‍ എന്നിവരായിരുന്നു തൊഴില്‍വകുപ്പിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്. സിഐടിയു നേതാക്കളായ എം എ രാജഗോപാല്‍, ആര്‍ പ്രദീപ്, ആര്‍ സുരേഷ്, എഐടിയുസി നേതാക്കളായ എച്ച് രാജീവന്‍, എച്ച് അബ്ദുല്‍ഖാദര്‍, കെ ജി ജോയി, നവമണി, ഐഎന്‍ടിയുസി നേതാക്കളായ മാമ്പഴത്തറ സലിം, സോമന്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്ത് അമ്പനാട് എസ്റ്റേറ്റിലെ പ്രശ്നങ്ങള്‍ തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥരോട് വിശദീകരിച്ചത്.

അമ്പനാട് എസ്റ്റേറ്റില്‍ റബര്‍, തേയില എന്നിവയുടെ വരുമാനം കുറവാണെന്നും നഷ്ടത്തിലാണെന്നുമുള്ള മാനേജ്മെന്റ് വാദം തെറ്റാണെന്ന് തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ വിശദമാക്കി. ഗ്രാമ്പൂ, കുരുമുകളക്, അടയ്ക്ക, തേങ്ങ എന്നിവയുടെ വിളവെടുപ്പിലൂടെ കോടിക്കണക്കിന് രൂപ മാനേജ്മെന്റിന് അധികവരുമാനമുണ്ട്. എന്നിട്ടും അഞ്ച് ഡിവിഷനുകളിലെ അറുനൂറോളം തൊഴിലാളി കുടുംബങ്ങള്‍ക്ക് ന്യായമായ ആനുകൂല്യങ്ങള്‍ നിഷേധിക്കുകയാണ്.

ഒരു വര്‍ഷമായി ചികിത്സാസഹായമില്ല, ആശിതര്‍ക്ക് ജോലിയില്ല, കരാര്‍വ്യവസ്ഥയില്‍ ചിലരെ എത്തിച്ച് തൊഴിലെടുപ്പിക്കുന്നു, 20 ശതമാനം ബോണസ് നല്‍കുന്നില്ല, ചികിത്സാസൗകര്യങ്ങളില്ല, ലയങ്ങള്‍ തകര്‍ന്നതാണ്, വൈദ്യുതിയും വെള്ളവും നല്‍കുന്നില്ല, പരസ്യമായ മനുഷ്യാവകാശലംഘനങ്ങളാണ് എസ്റ്റേറ്റില്‍ മാനേജ്മെന്റ് നടത്തുന്നതെന്നും തൊഴിലാളി യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയെയും തൊഴില്‍മന്ത്രിയേയും ലേബര്‍ കമീഷണറെയും വിവരങ്ങള്‍ ധരിപ്പിക്കുമെന്നും പ്രശ്നപരിഹാരത്തിന് മന്ത്രിതലത്തില്‍ ചര്‍ച്ച നടത്താന്‍ അഭ്യര്‍ഥിക്കുമെന്നും റിജണല്‍ ജോയിന്റ് ലേബര്‍ കമീഷണര്‍ നാരായണന്‍നമ്പൂതിരി ചര്‍ച്ചയില്‍ അറിയിച്ചു.

അടച്ചുപുട്ടിയ ഡിസ്പെന്‍സറി തുറക്കണമെന്ന് ലേബര്‍ കമീഷന്‍

പുനലൂര്‍ > അമ്പനാട് ടി ആര്‍ ആന്‍ഡ് ടീ എസ്റ്റേറ്റില്‍ മാനേജ്മെന്റ് അടച്ചുപൂട്ടിയ ഡിസ്പെന്‍സറി ഉടന്‍ തുറക്കാനും ആഴ്ചയില്‍ രണ്ടുദിവസം ഡോക്ടറുടെ സേവനം തൊഴിലാളികള്‍ക്ക് ലഭ്യമാക്കാനും പ്ലാന്റേഷന്‍ ചീഫ് ഇന്‍സ്പെക്ടറായ റീജണല്‍ ജോയിന്റ് ലേബര്‍ കമീഷണര്‍ നാരായണന്‍ നമ്പൂതിരി നിര്‍ദേശം നല്‍കി. എസ്റ്റേ് ലയങ്ങളില്‍ കുടിവെള്ളം എത്തിക്കന്‍ മാനേജ്മെന്റ് ഉടന്‍ നടപടിയെടുക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.പുനലൂര്‍ പിഡബ്ല്യുഡി റസ്റ്റ്ഹൗസില്‍ നടന്ന ചര്‍ച്ചയെതുടര്‍ന്നാണ് പ്ലാന്റേഷന്‍ ചീഫ് ഇന്‍സ്പെക്ടര്‍ നിര്‍ദേശം നല്‍കിയത.് ചര്‍ച്ചയില്‍ എസ്റ്റേറ്റ് മാനേജ്മെന്റ് പ്രതിനിധികള്‍ ആരും എത്തിയില്ല. പകരം ഒരു ഉദ്യോഗസ്ഥന്റെ പക്കല്‍ കത്ത് നല്‍കിവിടുകയായിരുന്നു. ഈ ഉദ്യോഗസ്ഥനോട് മാനേജ്മെന്റിനെ തന്റെ കര്‍ശനിര്‍ദേശങ്ങള്‍ അറിയിക്കാന്‍ പ്ലാന്റേഷന്‍ ചീഫ് ഇന്‍സ്പെക്ടര്‍ ചുമതലപ്പെടുത്തി. ഡിസ്പെന്‍സറി പ്രവര്‍ത്തനം ആരംഭിച്ചയുടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ദേശാഭിമാനി 190915

കമ്പമല തോട്ടത്തില്‍ വറുതിക്കാലം


ദേശാഭിമാനി 190915