Monday, September 21, 2015

ദളിതര്‍ക്കായി മോഡി ഒന്നും ചെയ്തില്ല: യെച്ചൂരി

ന്യൂഡല്‍ഹി > ആധുനിക ഇന്ത്യ യാഥാര്‍ഥ്യമാകാന്‍ ദളിതരുടെയും പട്ടികജാതി- വര്‍ഗക്കാരുടെയും അവശജനവിഭാഗങ്ങളുടെയും ഉന്നമനം അനിവാര്യമെന്ന് സിപിഐ എം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി. ദളിത്ശോഷണ്‍ മുക്തി മഞ്ച് സംഘടിപ്പിച്ച ദളിത് പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി.

കമ്യൂണിസ്റ്റുകാര്‍ ജാതിയുടെ പേരില്‍ പോരാടേണ്ടെന്നും വര്‍ഗാടിസ്ഥാനത്തില്‍ പോരാട്ടങ്ങള്‍ സംഘടിപ്പിച്ചാല്‍ മതിയെന്നുമാണ് ചിലരുടെ വിമര്‍ശം. എന്നാല്‍, ഇന്ത്യയുടെ വര്‍ത്തമാനകാല സാഹചര്യത്തില്‍ വര്‍ഗവും ജാതിയും വേര്‍തിരിക്കാനാകില്ല. മണ്ണില്‍ പണിയെടുക്കുന്ന ബഹുഭൂരിപക്ഷവും ദളിതരോ പട്ടികജാതി- വര്‍ഗക്കാരോ ആണ്.ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തില്ല മനുഷ്യര്‍ വിലയിരുത്തപ്പെടേണ്ടത്. എല്ലാ മനുഷ്യരുടെയും മൂല്യം ഒന്നാണെന്നാണ് കമ്യൂണിസ്റ്റ് പാര്‍ടി നിലപാട്. കമ്യൂണിസ്റ്റുകാര്‍ക്ക് ദളിതനെന്നോ ഉയര്‍ന്ന ജാതിക്കാരനെന്നോ നോട്ടമില്ല.

ആ രീതിയിലുള്ള മാനസികപരിവര്‍ത്തനം ജനങ്ങളിലും ഉണ്ടാകണം. ആധുനിക ഭാരതത്തിലും വര്‍ണാശ്രമധര്‍മം ശക്തമായി പുലര്‍ത്തുന്നു. ദളിതരുടെ അവകാശങ്ങള്‍ക്കുവേണ്ടി പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ പോരാട്ടം സംഘടിപ്പിക്കാന്‍ സിപിഐ എം പ്രതിജ്ഞാബദ്ധമാണ്. മന്‍മോഹന്‍സിങ് സോണിയ ഗാന്ധിയുടെ റിമോട്ട്കണ്‍ട്രോളിലാണെന്ന് കുറ്റപ്പെടുത്തിയിരുന്ന മോഡി ആര്‍എസ്എസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്.

മന്ത്രിമാര്‍ ഒരോദിവസവും ആര്‍എസ്എസ് കാര്യാലയത്തിലെത്തി ആശീര്‍വാദം വാങ്ങുകയാണ്. ജനങ്ങളുടെ പ്രധാന സേവകനാണെന്ന് അവകാശപ്പെടുന്ന മോഡി ദളിതര്‍ക്കും അവശജനവിഭാഗങ്ങള്‍ക്കുംവേണ്ടി ചെറുവിരല്‍ അനക്കുന്നില്ല. സാമൂഹ്യനീതിയും തുല്യതയും ഉറപ്പാക്കപ്പെടണമെന്നാണ് സാധാരണക്കാര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍, ഈ രീതിയിലുള്ള ചെറിയ മുന്നേറ്റത്തിനുപോലും മോഡി സര്‍ക്കാര്‍ തയ്യാറല്ല- യെച്ചൂരി കുറ്റപ്പെടുത്തി. ഡോ. ബി ആര്‍ അംബേദ്കറുടെ ഛായാചിത്രത്തില്‍ യെച്ചൂരി ഹാരാര്‍പ്പണം നടത്തി.

ദളിതരുടെയും അവശജനവിഭാഗങ്ങളുടെയും അവകാശപ്പോരാട്ടത്തെ തൊഴിലാളിസമൂഹം ശക്തമായി പിന്തുണയ്ക്കുമെന്ന് സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍ പറഞ്ഞു. ഒരുമിച്ചുള്ള പോരാട്ടത്തിന് വര്‍ത്തമാനസാഹചര്യത്തില്‍ പ്രസക്തിയേറെയാണെന്നും എ കെ പി പറഞ്ഞു.

ദളിത്ശോഷണ്‍ മുക്തി മഞ്ച് കണ്‍വീനര്‍ കെ രാധകൃഷ്ണന്‍ ദളിത് പാര്‍ലമെന്റ് പ്രഖ്യാപനം നടത്തി. നവലിബറല്‍ നയങ്ങള്‍ അടിച്ചേല്‍പ്പിച്ചതിനെ തുടര്‍ന്ന് ദളിതരാണ് കൂടുതല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.കോ- കണ്‍വീനര്‍ അസിംബാല അധ്യക്ഷനായി. വി ശ്രീനിവാസ റാവു, ജിതേന്‍ ചൗധരി, ജെ ബി സലേം, എന്‍ കെ ശുക്ല, വിക്രംസിങ്, സേബ ഫറൂഖി എന്നിവര്‍ സംസാരിച്ചു. ദളിതരുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കുക, സ്വകാര്യമേഖലയിലും ദളിതര്‍ക്ക് സംവരണം ഉറപ്പാക്കുക, പട്ടികജാതി- വര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയാനുള്ള ഭേദഗതി ബില്‍ അടിയന്തരമായി നടപ്പാക്കുക, തൊട്ടുകൂടായ്മയും വിവേചനവും അവസാനിപ്പിക്കാന്‍ പ്രചാരണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനത്തില്‍ ഉന്നയിച്ചു.

ദളിതരുടെ സ്ഥിതി കൂടുതല്‍ മോശമായി: സുഖ്ദേവ് തൊറാത്

ന്യൂഡല്‍ഹി > സാമൂഹിക- സാമ്പത്തിക മേഖലകളില്‍ ജാതി അടിസ്ഥാനത്തില്‍ ദളിതരോടുള്ള വിവേചനം ഇന്ത്യയിലും ശക്തമായി തുടരുകയാണെന്ന് പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞനും യുജിസി മുന്‍ അധ്യക്ഷനുമായ സുഖ്ദേവ് തൊറാത്. ഡോ. ബി ആര്‍ അംബേദ്കറുടെ 125-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ദളിത് ശോഷണ്‍ മുക്തി മഞ്ച് സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു തൊറാത്.

സാമൂഹിക പുരോഗതിയുടെ ഏതു മാനദണ്ഡമെടുത്താലും ദളിതര്‍ ഇതര ജനവിഭാഗങ്ങളെ അപേക്ഷിച്ച് പിന്നിലാണ്. നവഉദാരവല്‍ക്കരണ നയങ്ങള്‍ ദളിതരെ കൂടുതല്‍ മോശം അവസ്ഥയിലേക്ക് തള്ളി- തൊറാത് പറഞ്ഞു.അവസര നിഷേധമാണ് ദളിത് പിന്നോക്കാവസ്ഥയ്ക്ക് കാരണം. ഭൂമിയുടെ ഉടമസ്ഥത, വ്യവസായ സംരംഭങ്ങള്‍ തുടങ്ങുമ്പോഴുള്ള സാമൂഹികപ്രതികരണം, ഉയര്‍ന്ന വിദ്യാഭ്യാസം നേടാനുള്ള സാഹചര്യം എന്നിവയില്‍ ദളിതര്‍ വിവേചനം നേരിടുന്നു. ഒരേ തൊഴിലെടുക്കുന്ന ദളിത്- ഇതര വിഭാഗങ്ങളെ താരതമ്യംചെയ്താലും ഈ വിവേചനം കാണാം.

യോഗ്യരായ ദളിതര്‍ക്ക് അതേ യോഗ്യതയുള്ള ഇതര വിഭാഗക്കാരെക്കാള്‍ ജോലി ലഭിക്കാനുള്ള സാധ്യത 65 ശതമാനം കുറവാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ജനസംഖ്യയില്‍ നാലിലൊന്നുള്ള ദളിതരുടെ പ്രാതിനിധ്യം ഉന്നതവിദ്യാഭ്യാസമേഖലയില്‍ 11 ശതമാനമാണ്. ദളിതരുടെ ഉടമസ്ഥതയിലുള്ള സംരംഭങ്ങള്‍ കേവലം ഒമ്പത് ശതമാനമാണ്. സ്വകാര്യസര്‍വകലാശാലകളും സ്വയംഭരണകോളേജുകളും സ്വാശ്രയസ്ഥാപനങ്ങളും ദളിതരുടെ വിദ്യാഭ്യാസഅവസരങ്ങള്‍ വന്‍തോതില്‍ നിഷേധിക്കുന്നു. ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍, സംഭവിക്കുന്ന എല്ലാ അതിക്രമങ്ങളും കേസ് പോലുമാകുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഉദ്ഘാടനസമ്മേളനത്തില്‍ ഡിഎസ്എംഎം അഖിലേന്ത്യാ പ്രസിഡന്റ് കെ രാധാകൃഷ്ണന്‍ അധ്യക്ഷനായി. ദളിതര്‍ക്ക് നേരെയുള്ള വിവേചനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരെ സംഘടന നടത്തുന്ന പോരാട്ടങ്ങള്‍ അദ്ദേഹം വിശദീകരിച്ചു.

ഡോ. രമേശ് ബെയ്വാറ, ആനന്ദ് തെല്‍തുംബ്ഡെ എന്നിവര്‍ സംസാരിച്ചു. വി ശ്രീനിവാസ റാവു അധ്യക്ഷനായി. സാമൂഹികവിവേചനത്തിനെതിരായ പോരാട്ടത്തെക്കുറിച്ച് ജസ്റ്റിസ് നാഗമോഹന്‍ ദാസ്, കാഞ്ച ഇളയ്യ എന്നിവര്‍ സംസാരിച്ചു. ജി മമത അധ്യക്ഷയായി. സാമ്പത്തികമേഖലയെക്കുറിച്ച് അശ്വനി ദേശ്പാണ്ഡെ, അശോക് ഭാരതി എന്നിവര്‍ സംസാരിച്ചു. സുഭാഷിണി അലി അധ്യക്ഷയായി. ദളിതരും ജനാധിപത്യസ്ഥാപനങ്ങളും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ ബി വി രാഘവുലു അധ്യക്ഷനായി. സുധാ പൈ, മല്ലേപ്പള്ളി ലക്ഷ്മയ്യ എന്നിവര്‍ സംസാരിച്ചു.ഞായറാഴ്ച രാവിലെ 10ന് ജന്തര്‍മന്ദറില്‍ നടക്കുന്ന ദളിത് പാര്‍ലമെന്റ് പി എസ് കൃഷ്ണന്‍ ഉദ്ഘാടനംചെയ്യും. സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുഖ്യാതിഥിയാകും. ഡി രാജ എംപി, സിരിവല്ല പ്രസാദ്, ഹനന്‍ മൊള്ള എന്നിവര്‍ സംസാരിക്കും.

1 comment:

  1. Please read what the communist china doing
    ഇപ്പോഴിതാ ചൈനീസ് സര്‍ക്കാരിനെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡോക്യുമെന്ററി വരുന്നു. ചൈനീസ് ഭരണകൂടത്തിന്റെ നേത്യത്വത്തില്‍ നടക്കുന്ന അവയവ തട്ടിപ്പിന്റെ കഥകളാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം. ഫുലാന്‍ ഗോംഗ് വിഭാഗത്തില്‍പ്പെട്ട നാല്പതിനായിരത്തോളം തടവുകാര്‍ പീഡനത്തിന് ഇരയായെന്നും 2008 വരെ 65,000 പേര്‍ അവയവങ്ങള്‍ നീക്കം ചെയ്തതുമൂലം മരിച്ചെന്നുമാണു റിപ്പോര്‍ട്ട്.

    അവയവ സ്വീകരണത്തിനായി വിദേശികളെ ചൈനയിലേക്ക് ആകര്‍ഷിക്കുക എന്നതാണ് ഇതുവഴി ഭരണകൂടം ലക്ഷ്യംവയ്ക്കുന്നതെന്നാണ് വെളിപ്പെടുത്തല്‍. മറ്റു മേഖലകളില്‍നിന്നു സമ്പാദിക്കുന്ന വരുമാനത്തിലും പതിന്മടങ്ങാണ് അവയവ വിപണനം വഴി ചൈന സമ്പാദിക്കുന്നത്. പത്രപ്രവര്‍ത്തകനായ എഥാന്‍ ഗട്ട്മാന്‍, മനുഷ്യാവകാശ പ്രവര്‍ത്തകനായ കനേഡിയന്‍ അഭിഭാഷകന്‍ ഡേവിഡ് മത്താസ്, ഡേവിഡ് കില്‍ഗൗര്‍ എന്നിവരടങ്ങിയ സംഘത്തിന്റെ അന്വേഷണമാണ് ഹാര്‍ഡ് ടു ബിലീവ് എന്ന ഡോക്യുമെന്ററിയിലൂടെ ലോകജനതയെ അറിയിക്കുന്നത്.

    ReplyDelete