Friday, October 5, 2012

ആര്‍എസ്എസിന്റെ കള്ളക്കളി തിരിച്ചറിയുക: സിപിഐ എം

ആലപ്പുഴ: നാടുനീളെ ആക്രമണം അഴിച്ചുവിട്ടശേഷം യോഗങ്ങളിലും പ്രസ്താവനകളിലും സമാധാനപ്രേമി ചമയുന്ന ആര്‍എസ്എസ് നേതൃത്വത്തിന്റെ കള്ളക്കളി തിരിച്ചറിയണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു. വര്‍ഗീയശക്തികളുടെ അക്രമരാഷ്ട്രീയം അടിച്ചമര്‍ത്തണമെന്നാവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തില്‍ ഒമ്പതിന് വൈകിട്ട് പ്രതിഷേധ-സായാഹ്നധര്‍ണ സംഘടിപ്പിക്കാന്‍ പാര്‍ടി ജില്ലാ സെക്രട്ടറിയറ്റ് തീരുമാനിച്ചു.

സിപിഐ എം പ്രവര്‍ത്തകര്‍ മാത്രമല്ല, കോണ്‍ഗ്രസിന്റെയും സിപിഐയുടെയും എസ്എന്‍ഡിപിയുടെയും പ്രവര്‍ത്തകരും വിവിധ സ്ഥലങ്ങളില്‍ ആക്രമണത്തിനിരയായി. എന്നിട്ടും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സിപിഐ എം ആക്രമണമെന്ന് മുറവിളി കൂട്ടുകയാണ്. കലക്ടര്‍ വിളിച്ച യോഗത്തില്‍ സമാധാനം പ്രസംഗിച്ച ശേഷം തിങ്കളാഴ്ച ആര്‍എസ്എസുകാര്‍ ചേര്‍ത്തലയില്‍ രണ്ട് സിപിഐ എം പ്രവര്‍ത്തകരെ ആക്രമിച്ചു. സിപിഐ എം ചേര്‍ത്തല ടൗണ്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം പി എസ് പുഷ്പരാജും കടക്കരപ്പള്ളി ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി തിരുമേനിയുമാണ് വ്യത്യസ്ത സംഭവങ്ങളില്‍ ആക്രമിക്കപ്പെട്ടത്.

ജില്ലയിലാകെ ആര്‍എസ്എസ് ക്രിമിനല്‍സംഘം അഴിഞ്ഞാടുകയാണ്. പള്ളിപ്പുറം എന്‍എസ്എസ് കോളേജിന് സമീപം എന്‍ ആര്‍ ബാബുരാജടക്കമുള്ള നേതാക്കളെ ആക്രമിച്ചു. അരുണ്‍മോഹന്‍ എന്ന മൂന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥി കോളേജിലേക്കുള്ള യാത്രാമധ്യേയാണ് അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. ആ വിദ്യാര്‍ഥിയോടൊപ്പമുണ്ടായിരുന്ന കെഎസ്യു പ്രവര്‍ത്തകനായ മനുവിനും മര്‍ദനമേറ്റു. 29ന് രാത്രി ജില്ലാ അതിര്‍ത്തിയായ വെണ്‍മണിയിലെ കക്കടയില്‍ രണ്ട് യുവാക്കളെ ആര്‍എസ്എസ് ക്രിമിനല്‍സംഘം വെട്ടി. ഇതില്‍ സക്കീര്‍ എന്ന യുവാവിന്റെ ഇടതുകണ്ണ് എടുത്തുമാറ്റേണ്ട സ്ഥിതിയിലാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഒപ്പമുണ്ടായിരുന്ന ഷബീര്‍ റാവുത്തര്‍ രണ്ട് കൈയ്യും അറ്റുതൂങ്ങിയനിലയില്‍ കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തിലാണ്. ഈ യുവാവ് വെണ്‍മണി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയാണ്.

കഴിഞ്ഞ ജൂലൈയില്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് കവാടത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ വിദ്യാര്‍ഥി കൊലചെയ്യപ്പെട്ടതിനുശേഷം മുസ്ലിം വിഭാഗത്തില്‍പ്പെട്ട നിരപരാധികള്‍ നിരന്തരമായി ആക്രമിക്കപ്പെടുകയാണ്. മത്സ്യകച്ചവടത്തിനുപോയ അയൂബ് വെട്ടേറ്റ് ഗുരുതരമായ പരിക്കുമായി കഴിയുകയാണ്. സിപിഐ കുളനട ലോക്കല്‍ സെക്രട്ടറി മജീദും ജില്ലാ അതിര്‍ത്തിയില്‍ ആക്രമിക്കപ്പെട്ടു. കായംകുളത്തും ചെങ്ങന്നൂരിലും അമ്പലപ്പുഴയിലും മുസ്ലിം വിഭാഗത്തിന്റെ കച്ചവടസ്ഥാപനങ്ങള്‍ക്കും തൊഴില്‍മേഖലയ്ക്കുംനേരെ ആക്രമണമുണ്ടായി. അര്‍ത്തുങ്കല്‍ ഭാഗത്ത് റജി വിജയന്‍ എന്ന സിപിഐ എം പ്രവര്‍ത്തകന്‍ രണ്ടുവര്‍ഷംമുമ്പ് ആര്‍എസ്എസ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ദീര്‍ഘനാളത്തെ ചികിത്സകഴിഞ്ഞ് സുഖംപ്രാപിച്ചുവന്നതാണ്. മൂന്നുമാസംമുമ്പ് വീണ്ടും ആക്രമണത്തിനിരയായി. കാലില്‍ വീണ്ടും ഗുരുതരമായി പരിക്കേറ്റ് നടക്കാന്‍പോലും കഴിയാതെ ചികിത്സയില്‍ കഴിയുന്നു.
തണ്ണീര്‍മുക്കത്ത് പുത്തനങ്ങാടിയില്‍വച്ച് സിപിഐ എം ലോക്കല്‍ കമ്മിറ്റിയംഗം ചിദംബരനും രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകരും മര്‍ദനത്തിനിരയായി. ചിദംബരന്‍ കൈയ്യൊടിഞ്ഞ് ചികിത്സയിലാണ്. ഇവിടെ സിപിഐ എം ലോക്കല്‍ കമ്മിറ്റി ഓഫീസും എറിഞ്ഞുതകര്‍ത്തു. ചെട്ടികുളങ്ങരയില്‍ നാല് സിപിഐ എം പ്രവര്‍ത്തകരുടെ വീടുകളും വീട്ടുപകരണങ്ങളും വാഹനങ്ങളും പട്ടാപ്പകല്‍ തകര്‍ത്തു. ആര്‍എസ്എസിന്റെ ശക്തികേന്ദ്രമായ കാട്ടുവള്ളില്‍ ക്ഷേത്രക്കുളത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ബന്‍സി സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. ഹരിപ്പാട് ഡാണാപ്പടിയില്‍ ചതയദിനാഘോഷത്തന്റെ ഭാഗമായി എസ്എന്‍ഡിപി സംഘടിപ്പിച്ച പരിപാടിയും മാരാരിക്കുളത്ത് ഓമനപ്പുഴ ഭാഗത്തും എസ്എന്‍ഡിപിയുടെ ഓണം ചതയദിനാഘോഷ പരിപാടിയും അലങ്കോലമാക്കി. ചേര്‍ത്തലയില്‍ പ്രകടനം ചിത്രീകരിച്ച പ്രാദേശിക ചാനല്‍ ക്യാമറാമാനും ആക്രമിക്കപ്പെട്ടു. ആര്‍എസ്എസ് ആക്രമണത്തിന്റെ തുടര്‍ച്ചയായ പരമ്പരതന്നെയാണ് ജില്ലയില്‍ പലഭാഗത്തായി അരങ്ങേറുന്നത്.

ചെങ്ങന്നൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകനെ വധിച്ച കേസിലെ എന്‍ഡിഎഫുകാരായ മുഖ്യപ്രതികളെ ഇനിയും അറസ്റ്റുചെയ്തിട്ടില്ല. പള്ളിപ്പുറത്ത് നിരവധി കേസില്‍ പ്രതിയായ ആര്‍എസ്എസുകാരനടക്കമുള്ളവര്‍ ബാബുരാജിനെയും മറ്റും പൊലീസ് സംഘത്തിന്റെ കണ്‍മുന്നിലിട്ടാണ് ആക്രമിച്ചത്്. ഒരുനടപടിയും ഉണ്ടായില്ല. ആര്‍എസ്എസ്-എന്‍ഡിഎഫ് ക്രിമിനല്‍ സംഘത്തിന് പൊലീസ് എല്ലാ ഒത്താശയും ചെയ്യുകയാണ്. ജില്ലയിലെ പൊലീസില്‍ ക്രിമിനല്‍സംഘങ്ങളുമായി വിവിധതരം ഏര്‍പ്പാടുകള്‍ ഉള്ളവരാണ് ഇവരെ സഹായിക്കുന്നത്. ഭൂരിപക്ഷത്തിന്റെയും ന്യൂനപക്ഷത്തിന്റെയും പേരില്‍ രംഗത്തുവരുന്ന വര്‍ഗീയ ക്രിമിനല്‍സംഘത്തെ അടിച്ചമര്‍ത്താന്‍ ഭരണക്കാരും പൊലീസും കര്‍ശനമായ നടപടി സ്വീകരിക്കണം. ഇല്ലെങ്കില്‍ ജനങ്ങള്‍ സ്വയം സംഘടിച്ച് ഈ ക്രിമിനല്‍സംഘങ്ങളെ നേരിടാനും ചെറുത്തുതോല്‍പിക്കാനും രംഗത്തുവരും. വര്‍ഗീയ-പിന്തിരിപ്പന്‍ മാഫിയ സംഘങ്ങള്‍ക്കെതിരെ ശക്തമായ ജനകീയപ്രതിരോധം വളര്‍ത്തിയെടുക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായി നടക്കുന്ന പ്രതിഷേധധര്‍ണ വിജയിപ്പിക്കാന്‍ ജില്ലാ സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു. ജി വേണുഗോപാല്‍ അധ്യക്ഷനായി. ജി സുധാകരന്‍, പി കെ ചന്ദ്രാനന്ദന്‍, സി എസ് സുജാത, സി ബി ചന്ദ്രബാബു എന്നിവര്‍ സംസാരിച്ചു.

ഹര്‍ത്താലിന്റെ മറവില്‍ സംഘപരിവാര്‍ അഴിഞ്ഞാടി

ചാരുംമൂട്: ഹര്‍ത്താലിന്റെ മറവില്‍ സംഘപരിവാര്‍ സംഘടനകള്‍ ചാരുംമൂട്ടിലും പരിസരങ്ങളിലും അക്രമങ്ങള്‍ നടത്തി. രണ്ടുകാറുകളും ഒരു ടെമ്പോയുമിവര്‍ എറിഞ്ഞുതകര്‍ത്തു. കെപി റോഡില്‍ ചാരുംമൂട്ടിലും ചുടലമുക്കിലുമാണ് കാറുകള്‍ എറിഞ്ഞുടച്ചത്. പറയംകുളത്തുവച്ചാണ് ടെമ്പോ തകര്‍ത്തത്്. ഇതിനുശേഷം പ്രകടനം നടത്തിയ സംഘപരിവാര്‍ സംഘടനകള്‍ക്ക് നേരെ ചെങ്ങന്നൂര്‍ ഡിവൈഎസ്പി ബേബി ചാള്‍സിന്റെ നേതൃത്വത്തില്‍ ലാത്തിച്ചാര്‍ജ് നടത്തി. വിവിധ സമയങ്ങളിലായി അക്രമം നടത്തിയതെന്ന് കരുതുന്ന 13 പേരെ കസ്റ്റഡിയിലെടുത്തതായി നൂറനാട് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് റോഡ് ഉപരോധവും അക്രമപ്രവര്‍ത്തനങ്ങളും നടത്തിയ 200 സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.


പട്ടികജാതി കോളനിയില്‍ ആര്‍എസ്എസ് ആക്രമണം: ഏഴുപേര്‍ ആശുപത്രിയില്‍

ഓയൂര്‍: ഓയൂര്‍ പനയംകുന്ന് പട്ടികജാതി കോളനിയില്‍ നടന്ന ആര്‍എസ്എസ് ആക്രമണത്തില്‍ വാര്‍ഡ്അംഗം ഉള്‍പ്പെടെ നാലുപേര്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലും മൂന്നുപേരെ കൊട്ടാരക്കര താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. മാരകായുധങ്ങളുമായി മൂന്നു ബൈക്കിലെത്തിയ ഒമ്പത്അംഗ ക്രിമിനലുകളില്‍ ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇരുനുറോളം കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകനായ അമ്പിളിയുടെ നേതൃത്വത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ബിജെപി ശ്രമിക്കുകയാണ്.

ബുധനാഴ്ച രാത്രിയോടെ ബിച്ചു എന്ന ക്രിമിനലിന്റെ നേതൃത്വത്തില്‍ മൂന്നു ബൈക്കുകളില്‍ മാരകായുധങ്ങളുമായി പനയറക്കുന്നില്‍ ബാബു (37)വിനെ മൃഗീയമായി തല്ലിച്ചതച്ചു. ഇദ്ദേഹത്തിന്റെ ഒരു കണ്ണ് പുറത്തുചാടി. തലയില്‍ ആഴത്തില്‍ മുറിവേറ്റു. കൈകാലുകള്‍ അടിച്ചൊടിച്ചു. ബാബുവിനൊപ്പം സംസാരിച്ചുനിന്നിരുന്ന മേലേചരുവിള വീട്ടില്‍ പ്രസാദ് (50), മകന്‍ ശ്യാം (26) എന്നിവരേയും മാരകമായി വെട്ടിപരിക്കേല്‍പ്പിച്ചു. ബഹളംകേട്ടെത്തിയ വാര്‍ഡ്അംഗം കോണ്‍ഗ്രസ് നേതാവ് പനയറക്കുന്ന് ബാബുവിനെയും ആക്രമിച്ചു. മാരകമായി പരിക്കേറ്റ പൊയ്കവിളവീട്ടില്‍ മനോഹരന്‍, വിനോദ്, മണിക്കുട്ടന്‍ എന്നിവരെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്ലേറുകൊണ്ട് പൊയ്കവിള വീട്ടില്‍ ഉഷയ്ക്കും പരിക്കേറ്റു. നാട്ടുകാരൊന്നടങ്കം സങ്കടിച്ചാണ് ആര്‍എസ്എസുകാരെ ഓടിച്ചത്. ഈ സമയം ഗുണ്ടകളെ സംരക്ഷിക്കാന്‍ ഇരുനൂറോളം ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകര്‍ തൊട്ടടുത്ത ക്ഷേത്രത്തില്‍ തമ്പടിച്ചിരുന്നു. എന്നാല്‍, പൊലീസ് സംഭവസ്ഥലത്ത് ക്യാമ്പ്ചെയ്തശേഷവും മൂന്നുതവണ കോളനിയില്‍ ആക്രമണം നടത്താന്‍ തയ്യാറായി ഗുണ്ടകളെത്തി. മുഖം രക്ഷിക്കാന്‍ ആര്‍എസ്എസുകാര്‍ ഓയൂര്‍ പട്ടണത്തില്‍ ഹര്‍ത്താലാചരിക്കുകയാണ്.

ആക്രമണത്തില്‍ സിപിഐ എം പ്രതിഷേധിച്ചു. സിപിഐ എം ചടയമംഗലം ഏരിയസെക്രട്ടറി പി കെ ബാലചന്ദ്രന്‍, ജില്ലാകമ്മിറ്റിഅംഗം കരിങ്ങന്നൂര്‍ മുരളി, എ മജീദ്, ജി സനല്‍, എം കെ നിര്‍മല, എം എം സലിം, വി എന്‍ രവീന്ദ്രന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. ആക്രമണത്തിന്റെ ഭീതിയില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് സംരക്ഷണം നല്‍കുമെന്ന് നേതാക്കള്‍ അറിയിച്ചു. നാട്ടില്‍ ക്രമസമാധാനം തകര്‍ത്ത് അഴിഞ്ഞാടുന്നവരെ ഉടന്‍ അറസ്റ്റ്ചെയ്യണമെന്ന് സിപിഐ എം ഏരിയസെക്രട്ടറി പി കെ ബാലചന്ദ്രന്‍ ലോക്കല്‍കമ്മിറ്റി സെക്രട്ടറി ജി സനല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.


deshabhimani news

1 comment:

  1. നാടുനീളെ ആക്രമണം അഴിച്ചുവിട്ടശേഷം യോഗങ്ങളിലും പ്രസ്താവനകളിലും സമാധാനപ്രേമി ചമയുന്ന ആര്‍എസ്എസ് നേതൃത്വത്തിന്റെ കള്ളക്കളി തിരിച്ചറിയണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു. വര്‍ഗീയശക്തികളുടെ അക്രമരാഷ്ട്രീയം അടിച്ചമര്‍ത്തണമെന്നാവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തില്‍ ഒമ്പതിന് വൈകിട്ട് പ്രതിഷേധ-സായാഹ്നധര്‍ണ സംഘടിപ്പിക്കാന്‍ പാര്‍ടി ജില്ലാ സെക്രട്ടറിയറ്റ് തീരുമാനിച്ചു.

    ReplyDelete