Wednesday, October 31, 2012

യുഡിഎഫ് വെച്ച കെണിയില്‍വീണു ചെങ്ങറ സമരക്കാര്‍


ഒരു പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ ളാഹ ഗോപാലന്‍ ഇങ്ങനെ പറഞ്ഞു. "യുഡിഎഫ് സര്‍ക്കാര്‍ തന്ന ഉറപ്പ് കടലാസിലാണ്. അവിടെയുള്ള 1000 പേര്‍ക്ക് 25 സെന്റ് വീതം നല്‍കാമെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നത്. ഞങ്ങള്‍ ഭുരഹിതരെ യുഡിഎഫ് സര്‍ക്കാരും വഞ്ചിച്ചു".

ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ കുമ്പഴ എസ്റ്റേറ്റിലെ ചെങ്ങറയില്‍ കൈയേറി കുടില്‍കെട്ടി താമസിക്കുന്നവരുടെ നേതാവാണ് ളാഹ ഗോപാലന്‍. 2007 ആഗസ്റ്റ് നാലിനായിരുന്നു കൈയേറ്റം. അന്ന് എല്‍ഡിഎഫ് ഗവണ്‍മെന്റ് ഭരിക്കുന്നതിനാല്‍ കോണ്‍ഗ്രസുകാരും ബിജെപിക്കാരുമെല്ലാം ഐക്യദാര്‍ഢ്യവുമായെത്തി. ""ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ നിങ്ങളുടെ മുഴുവന്‍ ആവശ്യവും അനുവദിക്കുമെന്ന്"" ഉമ്മന്‍ ചാണ്ടിയും പ്രഖ്യാപിച്ചു. "അതോടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വേണ്ടി ളാഹ ഗോപാലന്‍ സംസ്ഥാന വ്യാപകമായി പ്രചാരണ ജാഥ നടത്തി. അധികാരത്തില്‍ വന്നതോടെയാണ് ളാഹ ഗോപാലന് യുഡിഎഫിന്റെ തനിനിറം ബോധ്യപ്പെട്ടത്.

പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ക്ക് അഞ്ചേക്കര്‍ കൃഷിഭൂമിയും കാര്‍ഷികാവശ്യത്തിനായി 50,000 രൂപയുമായിരുന്നു ഗോപാലന്റെ ആവശ്യം. ആവശ്യം നേടുന്നതുവരെ ഒഴിഞ്ഞുപോകില്ലെന്ന് പറഞ്ഞ ഗോപാലന്‍ ആത്മഹത്യ സ്ക്വാഡിനെ തയ്യാറാക്കി നിര്‍ത്തി. ഇതിനിടെ ജില്ലാ ഭരണകൂടം സര്‍ക്കാര്‍ സഹായത്തോടെ രക്തം ചിന്താതെ ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ബലമായി ഒഴിപ്പിക്കേണ്ടതില്ലെന്നായിരുന്നു അന്നത്തെ എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ തീരുമാനം. വിവിധ തലങ്ങളില്‍ ചര്‍ച്ച നടത്തി. മന്ത്രിസഭാ ഉപസമിതിയും രൂപീകരിച്ചു. ഇതിന്റെയടിസ്ഥാനത്തില്‍ 2009 സെപ്തംബര്‍ അഞ്ചിന് അന്നത്തെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി. പ്രതിപക്ഷ നേതാവും മന്ത്രിമാരും പങ്കെടുത്തു. യോഗതീരുമാനപ്രകാരം പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ വീതവും പട്ടികജാതി കുടുംബങ്ങള്‍ക്ക് 50 സെന്റ് വീതവും മറ്റ് വിഭാഗങ്ങള്‍ക്ക് 25 സെന്റ് വീതവും നല്‍കാന്‍ തീരുമാനിച്ചു. അഞ്ച് സെന്റില്‍ താഴെ ഭൂമിയുള്ള കുടുംബങ്ങളെയും ഭൂരഹിതരുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനും തീരുമാനമായി. ഇതിന് പുറമെ പട്ടിക വര്‍ഗ കുടുംബത്തിന് വീട് വയ്ക്കാന്‍ ഒന്നേകാല്‍ ലക്ഷവും പട്ടികജാതി കുടുംബത്തിന് ഒരു ലക്ഷവും മറ്റ് വിഭാഗങ്ങള്‍ക്ക് 75,000 വീതവും നല്‍കാന്‍ തീരുമാനിച്ചു. സമരത്തില്‍ പങ്കെടുത്തവരും ഭൂമി ലഭിക്കാന്‍ അര്‍ഹതയുള്ളവരെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളവരുമായ 1459 കുടുംബങ്ങള്‍ക്കാണ് ഈ പാക്കേജ് പ്രഖ്യാപിച്ചത്. ഇതിനായി വിവിധ ജില്ലകളിലായി 831 ഏക്കര്‍ ഭൂമി കണ്ടെത്തുകയും ചെയ്തു. ഏത് ജില്ലയിലെ ഭൂമി എന്നത് നറുക്കിട്ടാണ് തെരഞ്ഞടുത്ത്. ഈ സംവിധാനങ്ങളെയെല്ലാം യുഡിഎഫ് നേതാക്കള്‍ക്കു വേണ്ടി തള്ളിക്കളഞ്ഞ് കൈയേറ്റ ഭൂമിയില്‍ കിടന്നവരാണ് ഇപ്പോള്‍ വഞ്ചിതരായത്. സിപിഐ എമ്മിനും എല്‍ഡിഎഫിനുമെതിരെ പ്രചാരണം നടത്തിയവര്‍ ഇപ്പോള്‍ തൃശങ്കുവിലാണ്.

deshabhimani

1 comment:

  1. ഒരു പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ ളാഹ ഗോപാലന്‍ ഇങ്ങനെ പറഞ്ഞു. "യുഡിഎഫ് സര്‍ക്കാര്‍ തന്ന ഉറപ്പ് കടലാസിലാണ്. അവിടെയുള്ള 1000 പേര്‍ക്ക് 25 സെന്റ് വീതം നല്‍കാമെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നത്. ഞങ്ങള്‍ ഭുരഹിതരെ യുഡിഎഫ് സര്‍ക്കാരും വഞ്ചിച്ചു".

    ReplyDelete