Wednesday, October 24, 2012

ദേവസ്വം ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധം: പിണറായി


നിയമസഭയിലെ തെരഞ്ഞെടുക്കപ്പെടുന്ന ഹിന്ദു അംഗങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ വോട്ടവകാശം നിഷേധിക്കുന്ന തരത്തില്‍ ദേവസ്വം നിയമം ഭേദഗതിചെയ്യാന്‍ തീരുമാനിച്ച സര്‍ക്കാര്‍ നടപടി ഭരണഘടന വിരുദ്ധമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഹിന്ദു എംഎല്‍എമാരില്‍ ഈശ്വര വിശ്വാസിയാണെന്ന് സത്യവാങ്മൂലം നല്‍കുന്നവര്‍ക്ക് മാത്രമേ വോട്ടവകാശമുള്ളൂവെന്ന ഭേദഗതി ശരിയല്ല. ദേവസ്വം ബോര്‍ഡ് ഭരണസമിതിയില്‍ സ്ത്രീ പ്രാതിനിധ്യം കൊണ്ടുവന്ന എല്‍ഡിഎഫ് സര്‍ക്കാറിന്റെ തീരുമാനം ഭേദഗതിയിലൂടെ യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചു. ദേവസ്വം ബോര്‍ഡിലെ ഭരണവിഭാഗം ജീവനക്കാരെ പിഎസ് സി മുഖേന തെരഞ്ഞെടുക്കാനുള്ള എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ തീരുമാനവും അട്ടിമറിച്ചു. നിയമനം നടത്താന്‍ പുതിയ റിക്രൂട്ട് മെന്റ് ബോര്‍ഡിന് രൂപം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. തെറ്റായ തീരുമാനങ്ങള്‍ തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ ഗവര്‍ണറെ സമീപിക്കുമെന്നും പിണറായി പറഞ്ഞു.

ഭരണഘടനയിലെ 188ാം വകുപ്പനുസരിച്ച് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന അംഗത്തിന് ദൈവനാമത്തിലോ ദൃഢപ്രതിജ്ഞയോ എടുത്ത് അധികാരമേല്‍ക്കാം. ഇത് ഭരണഘടന നല്‍കിയ അവകാശമാണ്. കോടതിയെയോ നിയമത്തെയോ സര്‍ക്കാര്‍ വിലവെക്കുന്നില്ല എന്നതിന്റെ തെളിവാണ് ഭേദഗതികള്‍. ദേവസ്വം ബോര്‍ഡിലെ വിഷയം നേരത്തെ പല കോടതികളിലും ഉയര്‍ന്ന് വന്നതാണ്. 1999ല്‍ ഹൈക്കോടതിയിലെ അഞ്ചംഗ ബെഞ്ച് ഈ വിഷയത്തില്‍ അന്തിമ വിധി പുറപ്പെടുവിച്ചു. വിധിയില്‍ വോട്ട് ചെയ്യുന്ന ഹിന്ദു എംഎല്‍എമാര്‍ ഈശ്വര വിശ്വാസിയാണെന്ന് പ്രത്യേകം സാക്ഷ്യപ്പെടുത്തേണ്ടതില്ല എന്ന് കോടതി വ്യക്തമാക്കി. ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ മാത്രം ഈശ്വര വിശ്വാസിയാണെന്ന് സാക്ഷ്യപ്പെടുത്തിയാല്‍ മതി. കോടതി വിധി മറികടന്നുകൊണ്ട് നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാറിന് ആരില്‍ നിന്നാണ് നിയമോപദേശം ലഭിച്ചതെന്ന് വ്യക്തമാക്കണം. യുഡിഎഫ് ഗവണ്‍മെന്റിന്റെ രാഷ്ട്രീയ നിലപാടിന് അനുസരിച്ച് നിയമങ്ങളില്‍ മാറ്റം വരുത്താന്‍ അനുവദിക്കില്ല.

സ്ഥിരമായി ക്ഷേത്രങ്ങളില്‍ പോകുന്ന മഹാഭൂരിപക്ഷവും സ്ത്രീകളാണെന്നത് കണക്കിലെടുത്താണ് ദേവസ്വം ബോര്‍ഡ് ഭരണസമിതിയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തിയത്. ഇത് അട്ടിമറിച്ച സര്‍ക്കാറിന്റെ ഭേദഗതി സ്ത്രീവിരുദ്ധമായ നടപടിയാണ്. ദേവസ്വം ബോര്‍ഡ് നിയമത്തില്‍ 29(എ) വകുപ്പ് ഭേദഗതിയിലൂടെയാണ് ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പിഎസ് സിയ്ക്ക് വിടാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. ദേവസ്വം നിയമനങ്ങളുമായി ബന്ധപ്പെട്ട് വ്യാപകമായ അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്ന് വന്ന പശ്ചാത്തലത്തിലായിരുന്നു തീരുമാനം. ഈ തീരുമാനം റദ്ദ് ചെയ്ത് പുതിയ റിക്രൂട്ട്മെന്റ് ബോര്‍ഡിന് കീഴില്‍ നിയമനം കൊണ്ടുവരുന്നത് അഴിമതിയ്ക്ക് കളമൊരുക്കാനാണ്. തീരുമാനം പ്രവര്‍ത്തികമാകുന്നത് വരെ സര്‍ക്കാറിന് നിലനില്‍പ്പുണ്ടാകുമോ എന്ന സംശയത്താലാണ് ഭേദഗതി പ്രാവര്‍ത്തികമാകുന്നത് വരെ നിയമനം ബോര്‍ഡിന് നടത്താം എന്ന തീരുമാനം. നഗ്നമായ അഴിമതി നടത്താന്‍ വേണ്ടിയാണ് ഈ തീരുമാനം. വിവാദവും നിയമവിരുദ്ധവുമായ ഇത്തരം തീരുമാനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് പിണറായി ആവശ്യപ്പെട്ടു.

deshabhimani news

1 comment:

  1. നിയമസഭയിലെ തെരഞ്ഞെടുക്കപ്പെടുന്ന ഹിന്ദു അംഗങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ വോട്ടവകാശം നിഷേധിക്കുന്ന തരത്തില്‍ ദേവസ്വം നിയമം ഭേദഗതിചെയ്യാന്‍ തീരുമാനിച്ച സര്‍ക്കാര്‍ നടപടി ഭരണഘടന വിരുദ്ധമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഹിന്ദു എംഎല്‍എമാരില്‍ ഈശ്വര വിശ്വാസിയാണെന്ന് സത്യവാങ്മൂലം നല്‍കുന്നവര്‍ക്ക് മാത്രമേ വോട്ടവകാശമുള്ളൂവെന്ന ഭേദഗതി ശരിയല്ല. ദേവസ്വം ബോര്‍ഡ് ഭരണസമിതിയില്‍ സ്ത്രീ പ്രാതിനിധ്യം കൊണ്ടുവന്ന എല്‍ഡിഎഫ് സര്‍ക്കാറിന്റെ തീരുമാനം ഭേദഗതിയിലൂടെ യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചു. ദേവസ്വം ബോര്‍ഡിലെ ഭരണവിഭാഗം ജീവനക്കാരെ പിഎസ് സി മുഖേന തെരഞ്ഞെടുക്കാനുള്ള എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ തീരുമാനവും അട്ടിമറിച്ചു. നിയമനം നടത്താന്‍ പുതിയ റിക്രൂട്ട് മെന്റ് ബോര്‍ഡിന് രൂപം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. തെറ്റായ തീരുമാനങ്ങള്‍ തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ ഗവര്‍ണറെ സമീപിക്കുമെന്നും പിണറായി പറഞ്ഞു.

    ReplyDelete