Saturday, October 20, 2012

സ്കൂളില്‍ ഉച്ചക്കഞ്ഞി നിലച്ചു


കാസര്‍കോട്: അരി ലഭിക്കാത്തതിനാല്‍ സ്കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചക്കഞ്ഞി വിതരണം അവതാളത്തില്‍. ജില്ലയിലെ ഭൂരിഭാഗം സ്കൂളിലും ഉച്ചക്കഞ്ഞി വിതരണം താറുമാറായി. പലയിടത്തും പിടിഎ കമ്മിറ്റിയോ അധ്യാപകരോ പണം ചെലവഴിച്ചാണ് കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞി നല്‍കുന്നത്. സപ്ലൈകോ മാവേലി സ്റ്റോറുകള്‍ വഴിയാണ് സ്കൂളുകള്‍ക്ക് അരി വിതരണം ചെയ്യുന്നത്. മാവേലി സ്റ്റോറുകളിലെത്തുന്ന അധ്യാപകര്‍ക്ക് അരിയെത്തിയില്ലെന്ന മറുപടിയാണ് കിട്ടുന്നത്. മാസത്തില്‍ എട്ടും പത്തും പ്രാവശ്യം മാവേലി സ്റ്റോര്‍ കയറിയിറങ്ങിയാലും അരി കിട്ടാത്ത സാഹചര്യമാണ്. വിതരണം ചെയ്യേണ്ട സപ്ലൈകോവിന് കീഴില്‍ കൃത്യമായി അരിയെത്താത്തതാണ് പ്രധാന കാരണം.

ഹൊസ്ദുര്‍ഗ് താലൂക്കില്‍ 285, കാസര്‍കോട് 294 എന്നിങ്ങനെയാണ് അരി നല്‍കേണ്ട സ്കൂളുകളുടെ എണ്ണം. കാസര്‍കോട് താലൂക്ക് സപ്ലൈകോവിന് കീഴില്‍ ആവശ്യത്തിന് അരിയുണ്ടെന്ന് അധികൃതര്‍ പറയുമ്പോഴും മിക്ക സ്കൂളുകളിലും ഉച്ചക്കഞ്ഞി വിതരണം മുടങ്ങുന്നതായി കുട്ടികളും രക്ഷിതാക്കളും പരാതിപ്പെടുന്നു. സപ്ലൈകോ ഡിപ്പോയില്‍നിന്ന് മാവേലി സ്റ്റോറിലേക്ക് അരിയെത്തിക്കുന്നതില്‍ കാലതാമസമുണ്ടത്രെ. ഹൊസ്ദുര്‍ഗ് താലൂക്ക് സപ്ലൈകോയ്ക്ക് കീഴില്‍ അരിയെത്താത്തതിനാല്‍ പകുതിയിലേറെ സ്കൂളിലും ഉച്ചക്കഞ്ഞി വിതരണം മുടങ്ങി. നീലേശ്വരം എഫ്സിഐ ഗോഡൗണില്‍നിന്ന് മാവേലി സ്റ്റോറുകളിലേക്ക് അരിയെത്തിക്കാന്‍ സപ്ലൈകോയില്‍നിന്ന് കരാറെടുത്തയാള്‍ കാണിക്കുന്ന അലംഭാവമാണ് കാരണമായത്. 285 സ്കൂളില്‍ 127 എണ്ണത്തിനാണ് ഈ മാസത്തെ അലോട്ട്മെന്റ് നല്‍കിയത്.

ഒന്നുമുതല്‍ നാലുവരെ ക്ലാസിലെ കുട്ടിക്ക് ദിവസം 60 ഗ്രാം, അഞ്ചുമുതല്‍ എട്ടുവരെ 100 ഗ്രാം എന്നിങ്ങനെ അരി നല്‍കണം. ഇത്തരത്തില്‍ ജില്ലയിലെ മുഴുവന്‍ കുട്ടികള്‍ക്കും ഉച്ചക്കഞ്ഞി നല്‍കണമെങ്കില്‍ മാസം 30 ലോഡ് അരി ആവശ്യമാണ്. കാസര്‍കോട് താലൂക്ക് സപ്ലൈകോ ഡിപ്പോയില്‍ ആവശ്യത്തിന് അരിയെത്താറുണ്ട്. മാവേലി സ്റ്റോറിലെത്തിക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കരാറുകാരന്‍ തയ്യാറാകാത്തതാണ് മിക്കപ്പോഴും ഉച്ചക്കഞ്ഞി വിതരണം മുടങ്ങാന്‍ കാരണം. എഫ്സിഐയില്‍നിന്ന് തൊഴിലാളികള്‍ ലോഡ് കയറ്റിക്കൊടുക്കുന്നില്ലെന്നാണ് സപ്ലൈകോ അധികൃതര്‍ ചോദിക്കുമ്പോള്‍ ഇയാളുടെ മറുപടി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മികച്ച രീതിയില്‍ ഉച്ചക്കഞ്ഞി വിതരണം നടത്തിയിരുന്നു. യുഡിഎഫ് അധികാരത്തിലെത്തിയതോടെ എട്ടാംക്ലാസ് വരെ ലഭിച്ചിരുന്ന ഉച്ചക്കഞ്ഞി വിതരണം അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്.

deshabhimani 201012

1 comment:

  1. അരി ലഭിക്കാത്തതിനാല്‍ സ്കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചക്കഞ്ഞി വിതരണം അവതാളത്തില്‍. ജില്ലയിലെ ഭൂരിഭാഗം സ്കൂളിലും ഉച്ചക്കഞ്ഞി വിതരണം താറുമാറായി. പലയിടത്തും പിടിഎ കമ്മിറ്റിയോ അധ്യാപകരോ പണം ചെലവഴിച്ചാണ് കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞി നല്‍കുന്നത്. സപ്ലൈകോ മാവേലി സ്റ്റോറുകള്‍ വഴിയാണ് സ്കൂളുകള്‍ക്ക് അരി വിതരണം ചെയ്യുന്നത്. മാവേലി സ്റ്റോറുകളിലെത്തുന്ന അധ്യാപകര്‍ക്ക് അരിയെത്തിയില്ലെന്ന മറുപടിയാണ് കിട്ടുന്നത്. മാസത്തില്‍ എട്ടും പത്തും പ്രാവശ്യം മാവേലി സ്റ്റോര്‍ കയറിയിറങ്ങിയാലും അരി കിട്ടാത്ത സാഹചര്യമാണ്. വിതരണം ചെയ്യേണ്ട സപ്ലൈകോവിന് കീഴില്‍ കൃത്യമായി അരിയെത്താത്തതാണ് പ്രധാന കാരണം.

    ReplyDelete