Sunday, October 28, 2012

പരിയാരത്ത് കടബാധ്യതയുണ്ടായത് രാഘവന്റെ ഭരണത്തില്‍


പരിയാരം സഹകരണ മെഡിക്കല്‍ കോളേജിന് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കിയത് എം വി രാഘവന്റെ ഭരണം. ഇപ്പോഴുള്ള 500 കോടി രൂപയോളംവരുന്ന ബാധ്യത രാഘവന്റെകാലത്തെ സംഭാവനയാണ്. എല്‍ഡിഎഫ് ഭരണസമിതി അധികാരത്തില്‍ വന്നശേഷം പുതിയ കടബാധ്യതയുണ്ടായിട്ടില്ല. കടുത്ത സാമ്പത്തിക പ്രയാസത്തിനിടയിലും മൂന്ന് വര്‍ഷത്തിനിടെ 11 കോടി തിരിച്ചടച്ചു. വരുമാനം വര്‍ധിപ്പിക്കാനും പുതിയ വികസന പദ്ധതികള്‍ നടപ്പാക്കാനും അനാവശ്യച്ചെലവും ധൂര്‍ത്തും ഒഴിവാക്കാനുമാണ് എല്‍ഡിഎഫ് ഭരണസമിതി ശ്രമിച്ചത്.

 മെഡിക്കല്‍ കോളേജിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനം ലാഭനഷ്ടമില്ലാതെയാണ്. വിദ്യാര്‍ഥികളുടെ ഫീസും ചികിത്സയില്‍നിന്നുള്ള വരുമാനവുമാണ് മെഡിക്കല്‍ കോളേജിലെ പ്രധാന സാമ്പത്തിക സ്രോതസ്. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കിയത് പാവപ്പെട്ട രോഗികളെ സഹായിക്കാനായിരുന്നു. പത്തു മാസത്തിനകം 2.88 കോടി രൂപ ചെലവായി. ഇതില്‍ 1.14 കോടിയേ ഇന്‍ഷുറന്‍സ് കമ്പനി അനുവദിച്ചുള്ളൂ. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്ക് മരുന്ന് സൗജന്യമായി ലഭ്യമാക്കണമെന്ന് അഭ്യര്‍ഥിച്ചെങ്കിലും സര്‍ക്കാര്‍ പരിഗണിച്ചില്ല. ഭീമമായ നഷ്ടം സഹിച്ച് ഈ പദ്ധതിയുമായി മുന്നോട്ടുപോവുകയാണ്. ഇപ്പോള്‍ പരിയാരത്ത് ടെന്‍ഡറില്ലാതെ ഒരു നിര്‍മാണജോലിയും ഏറ്റെടുക്കുന്നില്ല. പര്‍ച്ചേസ് കമ്മിറ്റിയുടെ പരിഗണനയില്‍വരുന്ന എല്ലാ കാര്യവും സുതാര്യമായാണ് നടക്കുന്നത്. ഇതിന്റെ ഫലമായി ഒട്ടേറെ മേഖലകളില്‍ വലിയ മാറ്റമുണ്ടായി. 2001-02ല്‍ 24.39 ലക്ഷം രൂപയാണ് മരുന്ന് വില്‍പനയിലൂടെയുണ്ടായ വരുമാനമെങ്കില്‍ ഈ വര്‍ഷം പത്തുമാസത്തിനിടെ 20 കോടി രൂപയുടെ വില്‍പ്പനയുണ്ടായി. ആശുപത്രി വരുമാനത്തിന്റെ കാര്യത്തിലും വളര്‍ച്ചയുണ്ടായി. 2001-02ല്‍ 1.62 കോടി രൂപയായിരുന്നെങ്കില്‍ ഈവര്‍ഷം വരുമാനം 25 കോടി കവിയും.

സഹകരണ ഹൃദയാലയയില്‍ കാര്‍ഡിയാക് തൊറാസിക് സര്‍ജന്‍ ഉള്‍പ്പെടെ രണ്ട് ഡോക്ടര്‍മാരെ ഒഴിവാക്കിയിട്ടും ശസ്ത്രക്രിയ കൂടി. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ 27 ശസ്ത്രക്രിയ നടന്നു. രോഗികളുടെ വിശ്വാസ്യത വര്‍ധിച്ചതിന്റെ തെളിവാണിത്. പിജി പ്രവേശനത്തില്‍ സര്‍ക്കാര്‍ മാനദണ്ഡം പാലിച്ച സംസ്ഥാനത്തെ ഏക സ്വാശ്രയ സ്ഥാപനം പരിയാരം മെഡിക്കല്‍ കോളേജാണ്. നേഴ്സുമാര്‍ക്ക് സര്‍ക്കാര്‍ സ്കെയിലിലാണ് ശമ്പളം നല്‍കുന്നത്. ട്രെയിനി നേഴ്സുമാര്‍ക്ക് തൊഴില്‍ വകുപ്പിന്റെ സര്‍ക്കുലര്‍ പ്രകാരമുള്ള ശമ്പളം നല്‍കുന്നു. എം വി രാഘവന്റെ ഭരണകാലത്താണ് സ്വന്തം പാര്‍ടിക്കാരെ തിരുകിക്കയറ്റി വന്‍ ബാധ്യതയുണ്ടാക്കിയത്. നിയമനത്തിലുള്‍പ്പെടെയുള്ള അഴിമതിയും സ്വജനപക്ഷപാതവും നടന്നത് രാഘവന്റെ ഭരണത്തിലാണെന്ന് യുഡിഎഫ് നിയോഗിച്ച അന്വേഷണ കമീഷന്‍ കണ്ടെത്തി. ഇതെല്ലാം ഇപ്പോഴത്തെ ഭരണസമിതിയുടെമേല്‍ ചാരാനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. മെഡിക്കല്‍ കോളേജ് ഏറ്റെടുക്കണമെന്ന് പറയുന്നവരുടെ ഉള്ളിലിരിപ്പ് രാഘവന്റെ അഴിമതി ഭരണം തിരിച്ചുകൊണ്ടുവരലാണ്.

deshabhimani 281012

1 comment:

  1. പരിയാരം സഹകരണ മെഡിക്കല്‍ കോളേജിന് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കിയത് എം വി രാഘവന്റെ ഭരണം. ഇപ്പോഴുള്ള 500 കോടി രൂപയോളംവരുന്ന ബാധ്യത രാഘവന്റെകാലത്തെ സംഭാവനയാണ്. എല്‍ഡിഎഫ് ഭരണസമിതി അധികാരത്തില്‍ വന്നശേഷം പുതിയ കടബാധ്യതയുണ്ടായിട്ടില്ല. കടുത്ത സാമ്പത്തിക പ്രയാസത്തിനിടയിലും മൂന്ന് വര്‍ഷത്തിനിടെ 11 കോടി തിരിച്ചടച്ചു. വരുമാനം വര്‍ധിപ്പിക്കാനും പുതിയ വികസന പദ്ധതികള്‍ നടപ്പാക്കാനും അനാവശ്യച്ചെലവും ധൂര്‍ത്തും ഒഴിവാക്കാനുമാണ് എല്‍ഡിഎഫ് ഭരണസമിതി ശ്രമിച്ചത്.

    ReplyDelete