Wednesday, October 23, 2013

ഇന്ത്യയും ചൈനയും അതിര്‍ത്തി സഹകരണ കരാര്‍ ഒപ്പുവച്ചു

ബീജിങ്: അതിര്‍ത്തിയില്‍ സൈനികര്‍ തമ്മില്‍ പരസ്പര വിശ്വാസം ഉറപ്പാക്കുന്ന നിര്‍ണായക അതിര്‍ത്തിസഹകരണ കരാറില്‍ ഇന്ത്യയും ചൈനയും ഒപ്പിട്ടു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും ചൈനീസ് പ്രധാനമന്ത്രി ലീ കെക്വാങ്ങുമാണ് കരാറില്‍ ഒപ്പുവെച്ചത്. റഷ്യന്‍പര്യടനത്തിനുശേഷം മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി ചൊവ്വാഴ്ചയാണ് മന്‍മോഹന്‍ സിങ്ങ് ചൈനയിലെത്തിയത്.

ഇരു രാജ്യങ്ങളിലെയും സൈനിക മേധാവികള്‍ തമ്മില്‍ ഹോട്ട് ലൈന്‍ സ്ഥാപിക്കുന്നതും കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ-പാകിസ്ഥാന്‍ സൈനിക മേധാവികള്‍ തമ്മില്‍ നിലവില്‍ ഹോട്ട് ലൈന്‍ ഉണ്ട്. നദീജല തര്‍ക്കം പരിഹരിക്കാനുള്ള കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങും ബുധനാഴ്ച പ്രത്യേക വിരുന്ന് ഒരുക്കിയിട്ടുണ്ട്.

ഇന്ത്യയുടെ ഏറ്റവും വലിയ അയല്‍ക്കാരായ ചൈനയുമായി നൂറ്റാണ്ടുകള്‍ നീണ്ട ബന്ധമാണുള്ളതെന്നും നിരവധി കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനുണ്ടെന്നും മന്‍മോഹന്‍ സിങ് ഇന്ത്യന്‍ മാധ്യമസംഘത്തോട് പറഞ്ഞു. ഉഭയകക്ഷി വ്യാപാരബന്ധം ശക്തമാക്കാന്‍ ഇന്ത്യയില്‍ ചൈനീസ് വ്യവസായ പാര്‍ക്ക് ആരംഭിക്കാനുള്ള പദ്ധതി പ്രധാനമന്ത്രി സ്വാഗതംചെയ്തു.

deshabhimani

No comments:

Post a Comment