Friday, November 1, 2013

മന്ത്രിമാരുടെ വാക്കാല്‍ ഉത്തരവുകള്‍ ഉദ്യോഗസ്ഥര്‍ അനുസരിക്കേണ്ട: കോടതി

മന്ത്രിമാരടക്കമുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ വാക്കാലുള്ള ഉത്തരവുകള്‍ ഉദ്യോഗസ്ഥര്‍ അനുസരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി വിധി. രാഷ്ട്രീയ ഇടപെടലില്‍നിന്ന് സുരക്ഷ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഓരോ പദവിയിലും നിശ്ചിത കാലാവധി സൃഷ്ടിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍ അടങ്ങുന്ന ബെഞ്ചാണ് ഉത്തരവ് നല്‍കിയത്.

റോബര്‍ട്ട് വധേരയുടെ അനധികൃത ഭൂമിയിടപാടുകള്‍ തടയാന്‍ ശ്രമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ അശോക് ഖേംകയ്ക്കെതിരെ ഹരിയാന സര്‍ക്കാരും മണല്‍ മാഫിയക്കെതിരെ നീങ്ങിയതിന്് സബ് കലക്ടര്‍ ദുര്‍ഗ നാഗ്പാലിനെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാരും പ്രതികാര നടപടി സ്വീകരിച്ച പശ്ചാത്തലത്തില്‍ ഈ കോടതിവിധിക്ക് വലിയ പ്രാധാന്യമുണ്ട്. മുന്‍ ക്യാബിനറ്റ് സെക്രട്ടറി ടി എസ് ആര്‍ സുബ്രഹ്മണ്യം അടക്കം 83 മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജി കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഉത്തരവ്.

നിലവില്‍ നിയമനം, സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നീ കാര്യങ്ങളില്‍ തീരെ സുതാര്യതയില്ലെന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുടെ പേരില്‍ സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും ഉണ്ടാകുന്നു. അഖിലേന്ത്യാ സര്‍വീസിലെ ഉദ്യോഗസ്ഥര്‍ക്ക് അവരുടെ ഓരോ തസ്തികയിലെയും സേവനകാലയളവ് സംബന്ധിച്ച് ഒരുറപ്പുമില്ലെന്നും ഈ സ്ഥിതിയില്‍ മാറ്റമുണ്ടാകണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഐഎഎസുകാരടങ്ങുന്ന ഉന്നത ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം, അച്ചടക്ക നടപടി എന്നിവ നിയന്ത്രിക്കുന്നതിന് പാര്‍ലമെന്റ് പ്രത്യേക നിയമം കൊണ്ടുവരണമെന്ന് ഉത്തരവില്‍ നിര്‍ദേശിച്ചു.

 സിവില്‍ സര്‍വീസിനെ മോശമാക്കുന്നതില്‍ രാഷ്ട്രീയ ഇടപെടലിനും പങ്കുണ്ട്. അതൊഴിവാക്കാന്‍ എല്ലാ നടപടിയും രേഖാമൂലമുള്ള ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം സ്വീകരിക്കേണ്ടത്. ഒരു തസ്തികയില്‍ കുറഞ്ഞ സേവന കാലയളവ് നിശ്ചയിക്കുന്നത് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനമികവ് കൂട്ടാന്‍ സഹായിക്കും. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് നിശ്ചിത സേവനകാലയളവ് നിശ്ചയിച്ചുകൊണ്ട് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണസംവിധാനവും മൂന്നു മാസത്തിനുള്ളില്‍ വ്യക്തമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണം. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും സിവില്‍ സര്‍വീസസ് ബോര്‍ഡുകള്‍ രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ചരിത്രപ്രധാനമായ കോടതിവിധിയാണ് ഇതെന്ന് പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ച ടി എസ് ആര്‍ സുബ്രഹ്മണ്യം പ്രതികരിച്ചു. പൊതു സര്‍വീസുകളിലെ സേവനമെന്നത് സ്വകാര്യസേവനമല്ലെന്നും അദ്ദേഹം പറഞ്ഞു.

deshabhimani

No comments:

Post a Comment