Thursday, January 16, 2014

അന്ധവിശ്വാസത്തിനെതിരെ സര്‍ഗാത്മക പ്രതിഷേധം

കോഴിക്കോട്: അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ വരകളിലും വരികളിലും പ്രതിഷേധവും പ്രതികരണവുമായി കലാകാരന്മാര്‍. സമൂഹത്തെ പിന്നോട്ടടിപ്പിക്കുന്ന യാഗങ്ങളും യജ്ഞങ്ങള്‍ക്കുമെതിരെ സര്‍ഗാത്മക പ്രതികരണവുമായാണ് കലാകാരന്മാര്‍ തെരുവിലെത്തിയത്. ക്യാന്‍വാസുകളില്‍ ചിത്രകാരന്മാര്‍ വരച്ചും കവിതകള്‍ ചൊല്ലിയും ആശയസമരത്തിന് ഐക്യദാര്‍ഢ്യമേകി. പുരോഗമന കലാസാഹിത്യസംഘവും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും കേളു ഏട്ടന്‍ പഠന ഗവേഷണ കേന്ദ്രവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന നവോത്ഥാന സംഗമത്തിന് മുന്നോടിയായിരുന്നു സാംസ്കാരിക പ്രതിരോധം. ചിത്രകാരന്മാരും കവികളുമടക്കം നൂറോളം പേര്‍ സാംസ്കാരിക സര്‍ഗാത്മക പ്രതിഷേധത്തില്‍ പങ്കാളികളായി. മാനാഞ്ചിറയിലായിരുന്നു ചിത്രകാരന്മാരുടെ സംഗമം.

പൗരോഹിത്യവും സവര്‍ണാചാരങ്ങളും കൊടിപാറിക്കുമ്പോള്‍ വിലക്കയറ്റത്തില്‍ പൊള്ളുന്ന സാധാരണ ജീവിതങ്ങള്‍ കാണുന്നില്ലെന്ന് വരയിലും വര്‍ണത്തിലുമായി ചിത്രകാരന്മാര്‍ സൂചിപ്പിച്ചു. മനുഷ്യനിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന ശക്തികള്‍ക്കെതിരായ അമര്‍ഷമാണ് നിറങ്ങളില്‍ നിറഞ്ഞത്. കോഴിക്കോട് മാനാഞ്ചിറ സ്ക്വയറില്‍ ചിത്രകാര കൂട്ടായ്മ കെ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. ജെ പ്രസാദ് അധ്യക്ഷനായി. ഇ സുധാകരന്‍, കെ സുധീഷ്, ജീവന്‍തോമസ്, സി ശാന്ത, സന്തോഷ് നിലമ്പൂര്‍, കെ ആര്‍ ബാബു, കെ സി മഹേഷ്, അജയന്‍ കാരാടി, മുരളി ബേപ്പൂര്‍, ജീവാനന്ദ് ഫറോക്ക്, അഭിലാഷ് തിരുവോത്ത് എന്നിവര്‍ ചിത്രം വരച്ചു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാസെക്രട്ടറി വി ടി സുരേഷ് സ്വാഗതം പറഞ്ഞു. പി എം താജ് റോഡിലായിരുന്നു കവിയരങ്ങ്. പോള്‍കല്ലാനോട് ഉദ്ഘാടനം ചെയ്തു. പൂനൂര്‍ കരുണാകരന്‍, മേലൂര്‍ വാസുദേവന്‍, വി ജയദേവ്, ഒ പി സുരേഷ്, അനീഷ് മലയങ്കണ്ടി, ശിവദാസ് പുറമേരി, വി ഷൗക്കത്തലി, സത്യചന്ദ്രന്‍ പൊയില്‍ക്കാവ്, ശ്രീജിത് അരിയല്ലൂര്‍, എസ് സഞ്ജയ്, മാധവന്‍ പുറച്ചേരി, എ കെ പീതാംബരന്‍, നന്ദനന്‍ മുള്ളമ്പത്ത്, ടി ശിവദാസ്, ചേന്നന്‍ തുളസീവനം, പി എസ് വിജയകുമാര്‍, ടി കെ രവീന്ദ്രനാഥ്, രവീന്ദ്രന്‍ മേപ്പയ്യൂര്‍ എന്നിവര്‍ കവിതചൊല്ലി. സി പി അബൂബക്കര്‍ അധ്യക്ഷനായി. പി എം വി പണിക്കര്‍ സ്വാഗതം പറഞ്ഞു. 16ന് ന്യൂനളന്ദ ഓഡിറ്റോറിയത്തിലാണ് നവോത്ഥാന സംഗമം. സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്യും.

അന്ധവിശ്വാസങ്ങള്‍ക്കെതിരെ 16ന് നവോത്ഥാനസംഗമം

കോഴിക്കോട്: അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ 16ന് നടക്കുന്ന നവോത്ഥാനസംഗമം ചരിത്രകാരന്‍ പ്രൊഫ. കെ കെ എന്‍ കുറുപ്പ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. നളന്ദ ഓഡിറ്റോറിയത്തില്‍ പകല്‍ രണ്ടിന് നടക്കുന്ന സംഗമത്തില്‍ പുനരുത്ഥാനവാദത്തിന്റെ രാഷ്ട്രീയ സാംസ്കാരിക വിവക്ഷകളെ വിശകലനം ചെയ്ത് ഡോ. എന്‍ വി പി ഉണിത്തിരി, ഡോ. കെ എന്‍ ഗണേഷ്, ഡോ. ധര്‍മരാജ് അടാട്ട്, പ്രൊഫ. വി കാര്‍ത്തികേയന്‍നായര്‍, പ്രൊഫ. വി എന്‍ മുരളി, കെ ടി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിക്കും. കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രത്തിന്റെയും പുരോഗമന കലാസാഹിത്യസംഘത്തിന്റെയും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് സംഗമം.

മലയാളികള്‍ക്ക് നഷ്ടപ്പെടുന്ന യുക്തിചിന്തയും ശാസ്ത്രബോധവും തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി. യജ്ഞപരമ്പരകളും മറ്റനാചാരങ്ങളും സമൂഹത്തെ പിറകോട്ട് വലിക്കുകയാണെന്ന് സംഘാടകസമിതി ചെയര്‍മാന്‍ ഡോ. ജെ പ്രസാദ് പറഞ്ഞു. പരിപാടിയുടെ ഭാഗമായി ജില്ലയില്‍ നൂറുകണക്കിന് യോഗങ്ങള്‍ സംഘടിപ്പിക്കും. കണ്‍വീനര്‍ എ കെ രമേശ്, ടി പി ദാമോദരന്‍, കെ കെ സി പിള്ള എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പഞ്ചായത്ത് അധികൃതരുടെ അന്ധവിശ്വാസം വിവാദത്തിലേക്ക്

തൊടുപുഴ: പഞ്ചായത്ത് അധികൃതരുടെ അന്ധവിശ്വാസത്തില്‍ അധിഷ്ഠിതമായ നടപടികള്‍ വിവാദമാകുന്നു. ഇടവെട്ടി പഞ്ചായത്തിലാണ് പ്രസിഡന്റിന്റെ മുറി തച്ചുശാസ്ത്രപ്രകാരം ശരിയല്ലെന്ന കണ്ടെത്തിലിനെത്തുടര്‍ന്ന് അന്ധവിശ്വാസത്തിന് കുടപിടിക്കുന്ന സമീപനത്തിന് അധികൃതര്‍ മുതിര്‍ന്നത്. തച്ചുശാസ്ത്ര വിധിപ്രകാരം പ്രസിഡന്റിന്റെ ഇപ്പോഴത്തെ മുറി മരണച്ചുഴിയിലാണെന്നാണ് കണ്ടെത്തല്‍. പഞ്ചായത്തില്‍ പുതിയ പ്രസിഡന്റ് അടുത്ത 18ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ചുമതല ഏല്‍ക്കുമ്പോള്‍ മറ്റൊരു മുറി കണ്ടെത്താനുള്ള തത്രപ്പാടിലാണ് അധികൃതര്‍. കഴിഞ്ഞ ഏഴുവര്‍ഷമായി തൊഴിലുറപ്പു തൊഴിലാളികളുടെ ഓഫീസായി പ്രവര്‍ത്തിച്ച മുറിയാണ് ദോഷഫലങ്ങളില്ലാതെ തെരഞ്ഞെടുത്തിരിക്കുന്നത്. പ്രസിഡന്റ് മുറിയില്‍ ഒറ്റയ്ക്ക് ഇരിക്കരുതെന്നും ഉപദേശമുണ്ട്. അതുകൊണ്ട് വൈസ് പ്രസിഡന്റനും ഇതേമുറിയിലാണ് അധികൃതര്‍ ഇടം നല്‍കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ മൂന്ന് പ്രസിഡന്റുമാര്‍ അഞ്ചുവര്‍ഷം കാലാവധി പൂര്‍ത്തിയാക്കി ഭരണം നിയന്ത്രിച്ച മുറിയാണ് ഇപ്പോള്‍ മരണച്ചുഴിയിലായത്. ഭരണസമിയിലെ ഭൂരിപക്ഷം അംഗങ്ങളും അറിയാതെ നടത്തിയ ഓഫീസ് മാറ്റം എല്‍ഡിഎഫ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് സംഘര്‍വും രുപപ്പെട്ടിരുന്നു. സംഘര്‍ഷം ഭയന്ന് തൊടുപുഴയില്‍നിന്ന് പൊലീസും സ്ഥലത്തെത്തത്തിയിരുന്നു. ജനങ്ങളെയാകെ നാണംകെടുത്തിയ യുഡിഎഫ് നിലപാടില്‍ പഞ്ചായത്തിലാകെ പ്രതിഷേധം ഉയരുകയാണ്.

deshabhimani

No comments:

Post a Comment