Monday, September 2, 2013

പെണ്ണെഴുത്തിനെതിരെ കുരിശുയുദ്ധ പ്രഖ്യാപനവുമായി 'കത്തോലിക്കാസഭ'

പെണ്ണുങ്ങള്‍ സാഹിത്യരംഗത്തേക്ക് വരുന്നത് കൊടുംപാതകമാണെന്ന സന്ദേശവുമായി തൃശൂര്‍ അതിരൂപത. പെണ്ണുഴുത്തുകാര്‍ക്കെതിരെ തൃശൂര്‍ അതിരൂപതയുടെ മുഖപത്രമായ കത്തോലിക്കാസഭ കുരിശുയുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. പെണ്ണഴുത്തുകാരെ വെറുതേ വിടാന്‍ കത്തോലിക്കാസഭയ്ക്ക് ഉദ്ദേശ്യമില്ലെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞദിവസം പുറത്തിറങ്ങിയ സെപ്തംബര്‍ ലക്കത്തിന്റെ എഡിറ്റോറിയലും ചില ലേഖനങ്ങളും.

കഴിഞ്ഞലക്കം കത്തോലിക്കാസഭയില്‍ മാധ്യമജാലകം എന്ന പംക്തിയില്‍ മാധവിക്കുട്ടി, സാറാ ജോസഫ് തുടങ്ങിയ എഴുത്തുകാരികളെ ലൈംഗീകഅരാജകത്വത്തിന്റെ എഴുത്തുകാരികളായി ചിത്രീകരിച്ചതിനു പത്രം പുലിവാലുപിടിച്ചതാണ്. അതിന്റെ തുടര്‍ച്ചെയെന്നോണമാണ് ഈ ലക്കവും.

ഒന്നാംപേജില്‍തന്നെ  'അഭിമാനപൂര്‍വ്വം ആറാംവര്‍ഷത്തിലേക്ക്' എന്ന തലക്കെട്ടില്‍ മാനേജിംഗ് എഡിറ്റര്‍ ഡോ. ഡേവിസ് തെക്കേക്കരയുടെ എഡിറ്റോറിയല്‍ ആദ്യഭാഗം കത്തോലിക്കാസഭ പ്രസിദ്ധീകരണം ആരംഭിച്ചതുമുതല്‍ ഇതുവരെയുള്ള നേട്ടങ്ങളെപ്പറ്റിയാണ് പറയുന്നതെങ്കില്‍ പിന്നീടങ്ങോട്ട് ഓഗസ്റ്റ് ലക്കത്തെ പെണ്ണെഴുത്തുമായി ബന്ധപ്പെട്ട ലേഖനത്തിന് ലഭിച്ച സ്വീകാര്യതയെയും അതുണ്ടാക്കിയ വിവാദങ്ങളെയും പറ്റിയുള്ളതാണ്. പെണ്ണുഴുത്തിനെതിരെയുള്ള 'കത്തോലിക്കാസഭ'യുടെ നിലപാടിനെ വിമര്‍ശിച്ചവര്‍ ബൗദ്ധിക അഹന്തയും സാംസ്‌കാരിക ഫാസിസവും ബാധിച്ചവരാണെന്ന അഭിപ്രായമാണ് ഡോ. തെക്കേക്കരയുടേത്.

സഭയ്ക്ക് പെണ്ണെഴുത്തായാലും ആണെഴുത്തായാലും ഒന്നുതന്നെയാണെന്നും സര്‍ഗരചനയ്ക്ക് ലിംഗഭേദമുണ്ടെന്ന് തങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും എഡിറ്റോറിയലില്‍ സൂചനയുണ്ട്. കഴിഞ്ഞ പത്തമ്പതു കൊല്ലത്തിനിടെ കേരള സമൂഹത്തില്‍ സ്ത്രീകളുടെ പങ്കിനെയും പങ്കാളിത്തത്തെയും പറ്റി വേരുറച്ചിട്ടുള്ള ചിന്താധാരകളെ സ്ത്രീപക്ഷവാദികള്‍ കാണാത്തത് വലിയ അത്ഭുതമായിട്ടാണ് ഡോ. തെക്കേക്കര വിലയിരുത്തുന്നത്.

സെപ്തംബര്‍ ലക്കത്തിന്റെ പത്താംപേജിലാണ്  കൗതുകമുണര്‍ത്തുന്ന മറ്റൊരു ലേഖനം. ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയാനാണ് അത് എഴുതിയിരിക്കുന്നത്. 'പുരുഷവിദ്വേഷമാണ് പെണ്ണെഴുത്തിന്റെ മുഖമുദ്രയെന്ന് എന്തിനും ഏതിനും പടിഞ്ഞാറോട്ടു നോക്കുന്ന ഇവിടത്തെ പെണ്ണെഴുത്തുകാര്‍ വിശ്വസിക്കുന്നുണ്ട്. സ്ത്രീ വിമോചനപ്രസ്ഥാനത്തിന്റെ തുടക്കത്തിലിതിന് പ്രസക്തിയുണ്ടായിട്ടുണ്ട്. അധികാരം പുരുഷന്‍ കയ്യടക്കിവച്ച് സ്ത്രീയെ അടിമയാക്കി ജീവിച്ച സ്ഥലത്തും കാലത്തും ഈ കുതറിച്ചാടല്‍ ആവശ്യംതന്നെ. എന്നാല്‍ ഇന്ന് കാലംമാറി. എതിര്‍പ്പിന്റെ വജ്രം കെട്ടിയ വടിയുമായി എന്നും നടക്കാമെന്നാണ് നമ്മുടെ ചില പാവം എഴുത്തുകാരികള്‍ കരുതുന്നത്...' ഷൊര്‍ണൂര്‍ കാര്‍ത്തികേയന്റെ ലേഖനത്തിലെ ഏതാനും വരികളാണ് ഇവ. പെണ്ണിന്റെ കാര്യം പറയാന്‍ പെണ്ണുതന്നെ വേണമെന്നില്ലെന്നാണ് കാര്‍ത്തികേയന്റെ നിരീക്ഷണം. അതിനദ്ദേഹം പുരാണങ്ങളിലെയും മറ്റും കഥാപാത്രങ്ങളെ വര്‍ണിക്കുന്നുമുണ്ട്.

പുരുഷനില്‍ നിന്ന് കിട്ടേണ്ടതെല്ലാം കണക്കുപറഞ്ഞ് പിടിച്ചുവാങ്ങി അതില്‍ പിറന്ന കുട്ടികളെ പോറ്റിവളര്‍ത്തിയ സുഖവുമനുഭവിച്ച് പ്രായപൂര്‍ത്തിയായ പെണ്‍മക്കളെയെല്ലാം താനിച്ഛിച്ച പുരുഷനോടൊപ്പം പറഞ്ഞയച്ച്, പേരക്കുട്ടികളെ മാറോടടക്കിപ്പിടിച്ച് വിശ്വാമിത്രമഹര്‍ഷിയെപ്പോലെ ബ്രഹ്മാനന്ദ സഹോദരമായ പരനിര്‍വൃതി അനുഭവിക്കുന്നവരല്ലേ മലയാളത്തിലെ പെണ്ണെഴുത്തുകാരെന്നും എന്നിട്ടുമവര്‍ പുരുഷനു നേരെ പോരാടുന്നുവെന്നും കാര്‍ത്തികേയന്‍ നിരീക്ഷിക്കുന്നു. പതിനൊന്നാം പേജില്‍ 'മാധ്യമജാലകത്തിലൂടെ പങ്കുവച്ചത് പൊതുസമൂഹത്തിന്റെ ആശങ്ക'യാണെന്ന തലക്കെട്ടില്‍ അഭിപ്രായങ്ങളും പ്രതികരണങ്ങളുമുണ്ട്. തങ്ങളുടെ അഭിപ്രായം പൊതുസമൂഹത്തിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമവും 'കത്തോലിക്കാസഭ' നടത്തിയിട്ടുണ്ട്.

സ്ത്രീ സഭയില്‍ ശബ്ദിക്കരുതെന്നും എന്തെങ്കിലും കാര്യത്തില്‍ സംശയമുണ്ടെങ്കില്‍ വീട്ടില്‍ പോയി ഭര്‍ത്താവിനോട് ചോദിച്ചുമനസിലാക്കട്ടെ എന്നുമുള്ള പൗളൈന്‍ സിദ്ധാന്തം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മുറുകെ പിടിക്കുകയാണ് 'കത്തോലിക്കാസഭ'. ആഗോള കത്തോലിക്കാസഭയുടെ മാര്‍പ്പാപ്പ ഫ്രാന്‍സിസ് പോലും തന്റെ സ്ത്രീപക്ഷ നിലപാടുകള്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. മാര്‍പ്പാപ്പയായി സ്ഥാനമേറ്റെടുത്ത് ഏതാനും നാളുകള്‍ക്കുള്ളില്‍ തന്നെ പെസഹവ്യാഴത്തിന് അദ്ദേഹം പാദക്ഷാളനകര്‍മം നടത്തിയവരില്‍ രണ്ടുപേര്‍ സ്ത്രീകളായിരുന്നു. അവരില്‍തന്നെ ഒരാള്‍ മുസ്ലീം യുവതിയും. ഇതൊക്കെ അതിരൂപത മറന്നുപോയോ എന്നാണ് സാധാരണ വിശ്വാസികളുടെ ചോദ്യം

സിജോ പൊറത്തൂര്‍ janayugom 020913

Sunday, September 1, 2013

സിറ്റിങ് ജഡ്ജിതന്നെ വേണം: എല്‍ഡിഎഫ്

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഓഫീസും ഉള്‍പ്പെടുകയും സംസ്ഥാനത്തെയാകെ ബാധിക്കുകയും ചെയ്യുന്ന സോളാര്‍ തട്ടിപ്പുകേസിന്റെ അന്വേഷണത്തിന് ഹൈക്കോടതി സിറ്റിങ് ജഡ്ജിയെത്തന്നെ ഉറപ്പാക്കണമെന്ന് എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സിറ്റിങ് ജഡ്ജിതന്നെ അന്വേഷിക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നുള്ള ആവശ്യത്തില്‍നിന്ന് പിന്നോട്ടില്ലെന്നും എല്‍ഡിഎഫ് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ ആവശ്യം ഉന്നയിച്ച് നടത്തുന്ന, മുഖ്യമന്ത്രിക്കെതിരായ ബഹിഷ്കരണവും കരിങ്കൊടികാട്ടലും പൂര്‍വാധികം ശക്തമാക്കുമെന്നും വൈക്കം വിശ്വന്‍ വ്യക്തമാക്കി.

സിറ്റിങ് ജഡ്ജി അന്വേഷിക്കണമെന്ന ആവശ്യത്തില്‍നിന്ന് സര്‍ക്കാര്‍ ബോധപൂര്‍വം പിന്നോട്ടുപോവുകയാണ്. ഇത് ഒരുകാരണവശാലും അംഗീകരിക്കില്ല. സിറ്റിങ് ജഡ്ജിയെ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയെക്കൊണ്ട് കത്തയപ്പിച്ചത് തികച്ചും ലാഘവബുദ്ധിയോടെയാണ്. മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഓഫീസ്, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ തുടങ്ങിയ ഉന്നതര്‍ക്ക് ബന്ധമുള്ള വന്‍ തട്ടിപ്പിനെക്കുറിച്ച്, കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് കത്തയച്ചുവെന്നാണ് പറയുന്നത്. മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിംരാജ് പ്രതിയായ തട്ടിപ്പുകേസില്‍ ടെലിഫോണ്‍ വിളിയുടെ വിശദാംശങ്ങള്‍ നല്‍കാതിരിക്കാന്‍പോലും ഹൈക്കോടതിയില്‍ അഡ്വക്കറ്റ് ജനറലിനെ ഹാജരാക്കിയ സര്‍ക്കാര്‍, സംസ്ഥാനത്തെയാകെ ബാധിക്കുന്ന തട്ടിപ്പുകേസില്‍ ഒരു കത്തയച്ചുവെന്ന് പറയുന്നത് പരിഹാസ്യമാണ്. സിറ്റിങ് ജഡ്ജിയെ വിട്ടുകിട്ടാന്‍ ചീഫ് ജസ്റ്റിസിനെ കണ്ട് സംസാരിക്കാനും കാര്യങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്താനും മുഖ്യമന്ത്രി ശ്രമിച്ചില്ല. ഈ കേസുമായി ബന്ധപ്പെട്ട് കീഴ്ക്കോടതിയുടെ പ്രവര്‍ത്തനത്തില്‍പ്പോലും സംശയമുയരുകയും ഹൈക്കോടതി വിജിലന്‍സ് അന്വേഷിക്കുകയും ചെയ്യുന്നുണ്ട്. പൊലീസ് അന്വേഷണവും അട്ടിമറിക്കുകയാണ്. ഹൈക്കോടതിയുടെ ചില ബെഞ്ചുകളില്‍നിന്ന് ഇത്തരം നടപടികള്‍ക്കെതിരായ പരാമര്‍ശങ്ങളുണ്ടായിട്ടുണ്ട്. ഇക്കാര്യങ്ങളൊന്നും ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

ടേംസ് ഓഫ് റഫറന്‍സിന്റെ കാര്യത്തിലും സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണ്. പ്രതിപക്ഷം കത്ത് നല്‍കാന്‍ രണ്ടുദിവസം വൈകിയെന്ന് പറഞ്ഞവര്‍, കത്ത് നല്‍കിയശേഷം രണ്ടു മന്ത്രിസഭായോഗം ചേര്‍ന്നിട്ടും ഒളിച്ചുകളി തുടരുന്നു. പൊലീസ് അന്വേഷണംപോലെ ജുഡീഷ്യല്‍ അന്വേഷണവും അട്ടിമറിക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്. ജുഡീഷ്യല്‍ അന്വേഷണത്തില്‍നിന്ന് ഒളിച്ചോടാനുള്ള ഈ നീക്കം അനുവദിക്കില്ല. മറ്റു പല കേസുകളും ഗൗരവമായി അവതരിപ്പിച്ചപ്പോള്‍ സിറ്റിങ് ജഡ്ജിയെ കിട്ടിയിട്ടുണ്ട്. അതിനായി കാര്യകാരണങ്ങള്‍ സഹിതം ഉന്നതനീതിപീഠത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തണം. അതിനുപകരം എങ്ങനെ അന്വേഷണം തട്ടിമാറ്റാമെന്നാണ് ഉമ്മന്‍ചാണ്ടി നോക്കുന്നത്. ഇത് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഭൂഷണമല്ലെന്ന് വൈക്കം വിശ്വന്‍ പറഞ്ഞു. എല്‍ഡിഎഫ് യോഗത്തില്‍ പന്ന്യന്‍ രവീന്ദ്രന്‍ അധ്യക്ഷനായി.

deshabhimani

മഞ്ചേരിയില്‍ മുഖ്യമന്ത്രിക്കെതിരെ വന്‍ പ്രതിഷേധം, കരിങ്കൊടി

മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്കെതിരെ മലപ്പുറം ജില്ലയില്‍ കടുത്ത പ്രതിഷേധം. മഞ്ചേരിയിലും വണ്ടൂരിലും നിലമ്പൂരിലും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. പൊലീസിന്റെയും മുസ്ലിംലീഗുകാരുടെയും എതിര്‍പ്പ് അതിജീവിച്ചാണ് ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നത്. ലീഗ് അക്രമത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.

ശനിയാഴ്ച ഉച്ചക്കുശേഷം മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചേരുന്ന മഞ്ചേരിയിലെ മൂന്ന് റോഡുകളിലും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സംഘടിച്ചു. അക്രമത്തിലൂടെ പ്രതിഷേധം തടയാന്‍ ലീഗുകാര്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. ഇതിനിടെ മറ്റൊരു വഴിയിലൂടെ നഗരത്തിലെത്തിയ മുഖ്യമന്ത്രിയെ പ്രവര്‍ത്തകര്‍ രണ്ടിടത്ത് കരിങ്കൊടി കാണിച്ചു. കാറിനുനേരെ ചെരിപ്പെറിഞ്ഞു. മെഡിക്കല്‍ കോളേജിലേക്കുള്ള റോഡിനുസമീപം കരിങ്കൊടി കാണിച്ചത് തടയാന്‍ ലീഗുകാര്‍ ശ്രമിച്ചത് സംഘര്‍ഷമുണ്ടാക്കി. അക്രമത്തില്‍ ആറ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

കല്ലും വടികളുമായി ലീഗുകാര്‍ മൂന്ന് മണിക്കൂറുകളോളം റോഡ് കൈയേറിയത്് ജനങ്ങളെ ഭീതിയിലാക്കി. ഇന്ത്യാവിഷന്‍ ക്യാമറാമാന്‍ സനല്‍ ഇക്ബാലിനും (26) പത്തോളം പൊലീസുകാര്‍ക്കും ലീഗുകാരുടെ കല്ലേറില്‍ പരിക്കേറ്റു. പിന്നീട് ലീഗുകാര്‍ക്കൊപ്പം പൊലീസും എല്‍ഡിഎഫ് പ്രവര്‍ത്തകരെ വേട്ടയാടി. ഡിവൈഎഫ്ഐ മഞ്ചേരി ബ്ലോക്ക് സെക്രട്ടറി അഡ്വ. കെ മുഹമ്മദ് ഷെരീഫ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് എറിഞ്ഞു. ഇതിനിടെ സംഘടിച്ചെത്തിയ ലീഗുകാര്‍ നഗരത്തില്‍ അഴിഞ്ഞാടി. മണിക്കൂറുകള്‍ കല്ലേറും അക്രമവുമായി അക്ഷരാര്‍ഥത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ നഗരത്തില്‍ പൊതുജനം പുറത്തിറങ്ങാത്ത അവസ്ഥയായി. വൈകിട്ട് ആറുവരെ സംഘര്‍ഷം തുടര്‍ന്നു.

വണ്ടൂരില്‍ ഹോമിയോ ആശുപത്രിയുടെ ശിലാസ്ഥാപനത്തിനെത്തിയ മുഖ്യമന്ത്രിയെ മൂന്ന് കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. നിലമ്പൂരില്‍ ചെട്ടിയങ്ങാടിയിലായിരുന്നു പ്രതിഷേധം. മന്ത്രി മഞ്ഞളാംകുഴി അലിയുടെ കാറിനുനേരെ ചീമുട്ടയെറിഞ്ഞു

deshabhimani

കുമ്പളങ്ങി എക്സ്പ്രസ്

ഡല്‍ഹിയില്‍ "റോഡിയോ" എന്ന മെക്സിക്കന്‍ റെസ്റ്റോറന്റിലെ തക്കാളിച്ചോറും ആട്ടിന്‍കറിയും ടെക്വില  എന്ന മദ്യവും എനിക്ക് വളരെ ഇഷ്ടപ്പെട്ടു. കൂടെ ഒരു "ക്യൂബന്‍ സിഗാറും". ഞാന്‍ അവിടെയിരുന്നപ്പോള്‍ എന്റെ മനസ്സുപോയത് കുമ്പളങ്ങിയിലേക്കാണ്. കുമ്പളങ്ങിയിലെ വാറ്റിയ ചാരായവും കുടല്‍കറിയും ചുരുട്ടും എന്റെ മനസ്സിലേക്ക് കടന്നുവന്നു. കോണാട്ട് പ്ലേസിലെ, റോഡിയോ റെസ്റ്റോറന്റില്‍ ഞാനൊരു കുമ്പളങ്ങിക്കാരനായി. ഞാനും അവിടെ ഉണ്ടായിരുന്ന ചെറുപ്പക്കാരോടും ചെറുപ്പക്കാരികളോടും ഒപ്പം പാടി. ""കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചുപെണ്ണേ കുയിലാളെ കൊട്ടുവേണം, കുഴല്‍വേണം, കുരവ വേണം"" ഇതാണ് കുമ്പളങ്ങിക്കാരന്റെ രീതി. ഒന്നിനും ഒളിവും മറയുമൊന്നുമുണ്ടാകില്ല. "നാക്കിനുപിടിക്കുന്ന ഭക്ഷണവും തലയ്ക്കുപിടിക്കുന്ന മദ്യവും ഞങ്ങള്‍ കുമ്പളങ്ങിക്കാരുടെ ബലഹീനതയാണ്. അപ്പവും മുട്ടക്കറിയും പുട്ടും പപ്പടവും കുടല്‍കറിയും ചോറും ഞങ്ങളുടെ ഇഷ്ടഭക്ഷണങ്ങളാണ്. പൂവന്‍പഴമിട്ട് വാറ്റിയ കണ്ണുനീരിന്റെ നിറമുള്ള ചാരായം ഞങ്ങളുടെ ഇഷ്ടമദ്യമാണ്." ഇത് തുറന്നുപറഞ്ഞ; ചെറുപ്പക്കാരോടും ചെറുപ്പക്കാരികളോടുമൊപ്പം "തിത്തിത്താര തിത്തിതെയ് തിത്തൈ തക തെയ്തെയ് തോം" പാടി ചുവടുവയ്ക്കുന്ന പ്രൊഫ. കെ വി തോമസിന് കേന്ദ്രത്തില്‍ സോണിയ മാഡം സ്വതന്ത്രമായി കൊടുത്തത് ഉചിതമായ വകുപ്പാണ്-ഭക്ഷ്യം.

"മീന്‍ കൊടുത്ത് അധികാരം വാങ്ങിയെന്ന് എനിക്കെതിരെ വിമര്‍ശമുയര്‍ന്നിട്ടുണ്ട്. എന്നാല്‍, മീനും ഭക്ഷണയിനങ്ങളുമെല്ലാം പങ്കുവയ്ക്കുകയെന്ന സംസ്കാരമാണ് എന്റേത്" എന്ന് തുറന്നു പറഞ്ഞ തോമസിനെ "തിരുതത്തോമ" എന്ന് പിന്നെയും വിളിക്കുന്നതില്‍ ന്യായമില്ല. കോണ്‍ഗ്രസിലാകുമ്പോള്‍ വാറ്റുചാരായം കുടിക്കാം, ടക്വില കഴിച്ച് നൃത്തമാടാം, തിരുത പാകംചെയ്ത് ജന്‍പഥ് പത്തില്‍ എത്തിക്കാം. അവിടെനിന്ന് ചീട്ടു വാങ്ങിയാല്‍ പിന്നെ, പഴയ കുമ്പളങ്ങി രീതിപോലെ കേരളത്തിലെത്തിയാല്‍ സീറ്റുകിട്ടും; കേന്ദ്രത്തില്‍ ചെന്നാല്‍ സ്വതന്ത്ര മന്ത്രിപദവും കിട്ടും. കുമ്പളങ്ങിക്കാര്‍ക്ക് കുടിവെള്ളം കിട്ടുന്നില്ലെങ്കിലും കുമ്പളങ്ങി എക്സ്പ്രസിന് കണ്ണീരുപോലത്തെ നാടന്‍ ചാരായത്തിന് വിഷമമൊന്നുമില്ല. നവ കൊച്ചിയുടെ നായകനാര് എന്നതില്‍ സംശയമുള്ളവര്‍ക്കായി മഹാനഗരത്തില്‍ ആയിരം ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൊച്ചി മെട്രോയുടെ ശില്‍പ്പിയും ഗോശ്രീ പാലത്തിന്റെ പിതാവും എന്തിന്, കൊച്ചിയെ അറബിക്കടലിന്റെ റാണിയാക്കിയതിന് ഇടനില നിന്നതുമൊക്കെ തോമസ് മാഷാണെന്ന് ആ ഫ്ളക്സുകള്‍ പറയും. എല്ലാ ഫ്ളക്സും അഴിച്ചെടുത്ത് വയനാട്ടില്‍ കൊണ്ടുപോയാല്‍ അവിടെ ആദിവാസികളുടെ ഭവനപദ്ധതിക്ക് മേല്‍ക്കൂര വേറെ അന്വേഷിക്കേണ്ടതില്ല എന്നാണ് കണക്കാക്കുന്നത്.

ആള്‍ വലിയ പുലിയാണെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൊച്ചിക്കാര്‍ ഒന്ന് പേടിപ്പിച്ചുകളഞ്ഞു. യുഡിഎഫിന് ചാകരക്കോള്‍ ഒത്തുകിട്ടിയ തെരഞ്ഞെടുപ്പില്‍ തോമസ് മാഷ് കഷ്ടിച്ച് രക്ഷപ്പെട്ടത് പതിനൊന്നായിരം വോട്ടിനാണ്. തോപ്പുംപടിയില്‍ തലയില്‍ ഓലക്കുടയുമായി ചൂണ്ടയിട്ട് ചരിത്രം സൃഷ്ടിച്ച തോമസ്മാഷിന്റെ ചൂണ്ടയിടുന്നതിലെ വിരുത് ഹൈക്കമാന്‍ഡിന് നന്നായറിയാം. വരുന്ന തെരഞ്ഞെടുപ്പില്‍ ഭക്ഷ്യസുരക്ഷയുണ്ടാക്കാനുള്ള ചൂണ്ട തോമസ് മാഷിനെ ഏല്‍പ്പിച്ചത് ആ അറിവുകൊണ്ടുമാത്രം. മാഷിന്റെ കൈകൊണ്ട് തൊട്ടാല്‍ ഭക്ഷ്യസുരക്ഷ ഒന്നാംതരം തിരുതക്കറിയുമായി ഭാരതീയന് ആഘോഷിക്കാം.

എന്‍ഡോസള്‍ഫാന്‍ മുതല്‍ വ്യാജരേഖക്കേസും ഫ്രഞ്ച് ചാരക്കേസും ഇറ്റാലിയന്‍ നാവികരുടെ വെടിവയ്പുമെല്ലാം അതിമനോഹരമായി കൈകാര്യംചെയ്ത കലാകാരന് ഭക്ഷ്യസുരക്ഷാബില്ലാണോ പ്രശ്നം? ഇതിലും വലിയ സോളാര്‍ കേസ് വെറും സോപ്പുകുമിളയായേ മാഷ് കണ്ടിട്ടുള്ളൂ. എന്‍ഡോസള്‍ഫാന്‍ മനുഷ്യരില്‍ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ല എന്ന് കാസര്‍കോട്ടുകാരുടെ മുഖത്തുനോക്കി പറയാന്‍മാത്രം ധൈര്യം ആര്‍ക്കുണ്ട് കോണ്‍ഗ്രസില്‍? പണ്ട് കരുണാകരനുമായിവരെ ഇടയാനുള്ള ശേഷി മാഷ് തെളിയിച്ചിട്ടുണ്ട്. കര്‍ദിനാളായി സെന്റ്പീറ്റേഴ്സ് ബസിലിക്കയില്‍ സ്ഥാനാരോഹണം നടത്തിയ ഉടനെ മാര്‍ ആലഞ്ചേരി പറഞ്ഞത്, കത്തോലിക്കനായ കെ വി തോമസിന്റെ പ്രവര്‍ത്തനത്തില്‍ എനിക്ക് വിശ്വാസമുണ്ട് എന്നത്രെ.

"ഉന്നത ധാര്‍മികനിലവാരവും കേന്ദ്ര-സംസ്ഥാന ഗവണ്‍മന്റുകളില്‍ വമ്പിച്ച സ്വാധീനവുമുള്ള അദ്ദേഹം തന്റെ പരമാവധി ശ്രമം ഇക്കാര്യത്തിലുണ്ടാകുമെന്ന് (ഇറ്റലിക്കാരുടെ കടല്‍ക്കൊലക്കാര്യത്തില്‍) ഉറപ്പുതന്നിട്ടുണ്ട് എന്ന് ആലഞ്ചേരി പറഞ്ഞപ്പോഴാണ് തോമസ് മാഷിന്റെ ശക്തി ഉമ്മന്‍ചാണ്ടിക്കുപോലും മനസ്സിലായത്. വെടികൊണ്ട് മരിച്ച കത്തോലിക്കരുടെ കുടുംബാംഗങ്ങള്‍ക്കും അപ്പഴേ അത് ബോധ്യപ്പെട്ടുള്ളൂ. ഇരുപത്തഞ്ച് കോടി അവിഹിതമായി സമ്പാദിച്ചു, വ്യാജരേഖക്കേസില്‍ സഹപ്രവര്‍ത്തകനെ ഒറ്റുകൊടുത്തു എന്നൊക്കെ പണ്ട് കരുണാകരനുമായി തെറ്റിയപ്പോള്‍ എതിരാളികള്‍ പറഞ്ഞുണ്ടാക്കിയ കഥയാണ്. ആ കണക്കിലൊന്നും പിടികൊടുക്കുന്നയാളല്ല നവകൊച്ചിയുടെ നായകന്‍. അടുത്തലോക്സഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് "ഇനിയുള്ള ദൂരം താണ്ടുന്ന" വേളയില്‍ ഭക്ഷ്യസുരക്ഷ എന്ന മുദ്രാവാക്യത്തോടൊപ്പം തോമസ് മാഷിന്റെയും തിരുതമീനിന്റെയും ചിത്രങ്ങളുണ്ടാകും. കുമ്പളങ്ങിക്കാരുടെ ഒരു ഭാഗ്യം!

സൂക്ഷ്മന്‍ deshabhimani

കുറ്റകൃത്യം: കേരളം ഒന്നാമത്

കുറ്റകൃത്യങ്ങളുടെ വളര്‍ച്ചാ നിരക്കില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തിയതായി ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ. കഴിഞ്ഞ മൂന്നുവര്‍ഷത്തെ സ്ഥിതിവിവര കണക്ക് പ്രകാരം കുറ്റകൃത്യങ്ങളുടെ വര്‍ധനയില്‍ കേരളം മറ്റ് സംസ്ഥാനങ്ങളെ പിന്തള്ളി. 2009 മുതല്‍ 2012 വരെയുള്ള കാലയളവില്‍ കൊലപാതകം, ബലാത്സംഗം, വധശ്രമം, കവര്‍ച്ച എന്നിവയില്‍ വര്‍ധന രേഖപ്പെടുത്തി. 2009ല്‍ 343 കൊലപാതകം നടന്നപ്പോള്‍ 2012ല്‍ കൊലപാതകങ്ങളുടെ എണ്ണം 374 ആയി. 2013 ജൂലൈ വരെ 197 കൊലപാതകമാണ് നടന്നത്. 2009ല്‍ 568 ബലാത്സംഗ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2011ല്‍ ഇത് 1132 ആയി ഉയര്‍ന്നു. 2012ല്‍ 1019 ബലാത്സംഗ കേസുകളും രജിസ്റ്റര്‍ ചെയ്തു. ഈ വര്‍ഷം മെയ് വരെ 502 ബലാത്സംഗ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

കവര്‍ച്ചക്കേസുകളുടെ എണ്ണത്തിലും വന്‍ വര്‍ധനയാണ് കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2009ല്‍ കവര്‍ച്ചക്കേസുകളുടെ എണ്ണം 330 ആയിരുന്നെങ്കില്‍ 2011ല്‍ ഇത് 741 ആയി. 2012ല്‍ 725 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2013ല്‍ ജൂലൈ വരെ 542 കവര്‍ച്ചക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ രേഖയിലുണ്ട്. 2010ല്‍ സംസ്ഥാനത്ത് മൊത്തം 1,48,313 കേസുകളാണ് ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച് രജിസ്റ്റര്‍ ചെയ്തത്. 2011ല്‍ ആകെ കേസുകളുടെ എണ്ണം 1,72,137 ആയി വര്‍ധിച്ചു. 2012ല്‍ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും 1.59 ലക്ഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. 2013 മെയ് വരെ മാത്രം 68,716 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

ഗുരുതര കുറ്റകൃത്യങ്ങളുടെ കൂട്ടത്തില്‍പ്പെടുന്ന കലാപങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് കേരളത്തിലാണ്. 2011ല്‍ കലാപങ്ങളുടെ ഗണത്തില്‍പ്പെട്ട 10,754 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. 2012ല്‍ ഇത് 10,938 ആയി വര്‍ധിച്ചു. 2013 മെയ് വരെ 3723 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, കലാപങ്ങള്‍, തീവയ്പ് എന്നിവയില്‍ ദേശീയ ശരാശരിയുമായി തട്ടിച്ചുനോക്കിയാല്‍ കേരളം പിന്നിലാണ്. പത്തിനും ഇരുപതിനും ഇടയ്ക്കാണ് ഇവയുടെ നിരക്കില്‍ കേരളത്തിന്റെ സ്ഥാനം. മിസോറാം, ആസാം, ജാര്‍ഖണ്ഡ്, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളാണ് കേരളത്തിന് മുന്നില്‍. കുറ്റകൃത്യങ്ങളുടെ വര്‍ധനയുടെ കാര്യത്തില്‍ 2009വരെ നാലാം സ്ഥാനത്തായിരുന്ന കേരളം ഇപ്പോള്‍ ഒന്നാം സ്ഥാനം എത്തിയിരിക്കുന്നുവെന്നതാണ് അമ്പരപ്പിക്കുന്നത്. മദ്യപിച്ച് വാഹനം ഓടിച്ചതിന്റെ പേരില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ 5.5 ലക്ഷത്തോളം കേസുകള്‍ എടുത്തു.

deshabhimani 010913

മാധ്യമങ്ങളിലെ മൂലധന അധിനിവേശം ആപത്ത്

പരസ്യങ്ങളിലൂടെയും മറ്റും മാധ്യമങ്ങളില്‍ സ്വാധീനം ചെലുത്താന്‍ ശ്രമിച്ച മൂലധനശക്തികള്‍ ഇപ്പോള്‍ മാധ്യമസ്ഥാപനങ്ങളാകെ വിലയ്ക്കുവാങ്ങുന്ന പ്രവണതയില്‍ ഉല്‍ക്കണ്ഠ പങ്കുവച്ച് സെമിനാര്‍. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് കേരള പ്രസ് അക്കാദമി ഡല്‍ഹിയില്‍ സംഘടിപ്പിച്ച "കമ്പോള യുഗത്തിലെ മാധ്യമപ്രവര്‍ത്തനം" എന്ന സെമിനാര്‍ ആഹ്വാനംചെയ്തു.

കമ്പോളമാണ് പത്രപ്രവര്‍ത്തനത്തെ നയിക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ കുല്‍ദീപ് നയ്യാര്‍ പറഞ്ഞു. രാജ്യത്തെ 99 ശതമാനം പത്രങ്ങളും നിയന്ത്രിക്കുന്നത് ഏഴെട്ടു കുടുംബമാണ്. എഡിറ്റര്‍ എന്ന തസ്തിക ഇല്ലാതായി. വന്‍ ബിസിനസുകാര്‍ മാധ്യമങ്ങളിലേക്ക് പണമൊഴുക്കുന്നത് ഗൗരവമായി കാണണം. തൊഴിലിലെ കരാര്‍വല്‍ക്കരണമാണ് മറ്റൊരപകടം. ഭൂരിഭാഗവും പത്രപ്രവര്‍ത്തനത്തെ ഉപജീവനമാര്‍ഗമായി കാണുമ്പോള്‍ തത്വാധിഷ്ഠിത നിലപാട് എടുക്കുന്നവര്‍ ചുരുക്കമാണെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തനത്തെ ശരിയായ വഴിയില്‍ നടത്താന്‍ വായനക്കാരും ടെലിവിഷന്‍ പ്രേക്ഷകരും സംഘടിക്കേണ്ടതുണ്ടെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് പൊളിറ്റിക്കല്‍ എഡിറ്റര്‍ വിനോദ് ശര്‍മ പറഞ്ഞു. ജനാധിപത്യത്തെ നിലനിര്‍ത്തുന്ന നാലു തൂണുകളില്‍ ലാഭമുണ്ടാക്കുന്നത് ഫോര്‍ത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന മാധ്യമങ്ങള്‍ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിമൂലം പല വിദേശരാജ്യങ്ങളിലും പത്രങ്ങള്‍ പൂട്ടുന്ന സ്ഥിതിയുള്ളപ്പോള്‍ ഇന്ത്യയില്‍ പത്രങ്ങള്‍ വന്‍കിടക്കാര്‍ ഏറ്റെടുക്കുകയാണെന്ന് പ്രമുഖ പത്രപ്രവര്‍ത്തകന്‍ പരന്‍ജോയ് താക്കുര്‍ത പറഞ്ഞു. ഇന്റര്‍നെറ്റ് അടക്കമുള്ള വിവിധ മാധ്യമ മാര്‍ഗങ്ങള്‍ മൊത്തം കൈയടക്കി ആധിപത്യം സ്ഥാപിക്കുകയാണ് അവര്‍. അംബാനിയും കുമാരമംഗലം ബിര്‍ലയുമാണ് ബ്രോഡ്ബാന്റിന്റെ ഏറിയ പങ്കും പിടിച്ചെടുത്തത്. മുകേഷ് അംബാനി ഏറ്റെടുത്ത സിഎന്‍എന്‍ ഐബിഎന്‍ ചാനലില്‍നിന്ന് 350 പേരെയാണ് പിരിച്ചുവിട്ടത്- അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങള്‍ സ്വതന്ത്രമല്ലെങ്കില്‍ ജനാധിപത്യത്തിന് ആപത്താണെന്ന് സെമിനാര്‍ ഉദ്ഘാടനംചെയ്ത കേന്ദ്രമന്ത്രി കെ വി തോമസ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരായ സുകുമാര്‍ മുരളീധരന്‍, എസ് കെ പാണ്ഡെ എന്നിവരും സംസാരിച്ചു. പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍ പി രാജേന്ദ്രന്‍ അധ്യക്ഷനായി. എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗം എന്‍ രാജേഷ് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി എന്‍ പി സന്തോഷ് നന്ദിയും പറഞ്ഞു.

deshabhimani

മതസ്പര്‍ധ വളര്‍ത്തുന്ന പാഠ്യപദ്ധതി പിന്‍വലിക്കണം: യെച്ചൂരി

കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം വിദൂര വിദ്യാഭ്യാസത്തിനായി തയ്യാറാക്കിയ പാഠ്യപദ്ധതിയിലെ മൂല്യബോധനം പ്രതിലോമകരമാണെന്നും അവ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി കേന്ദ്രത്തിന് കത്തയച്ചു. കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്ന മന്ത്രി വി നാരായണസ്വാമിക്കാണ് കത്തയച്ചത്.

സമത്വം, മൗലികാവകാശങ്ങള്‍, തുല്യ അവസരം തുടങ്ങി ഭരണഘടനാതത്വങ്ങളിലൂന്നിയ മൂല്യങ്ങള്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നതിനുപകരം ഹിന്ദുമത തത്വങ്ങളാണ് പാഠ്യപദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. "ആധുനികകാലത്ത് മൂല്യസംവിധാനം വളരെയധികം നിലവാരം താഴ്ന്നുപോയി. ഇതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം", "എല്ലാവരുടെയുമുള്ളില്‍ സാര്‍വലൗകികമൂല്യങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്, അത് വ്യക്തിയുടെ ആത്മീയശക്തിയുടെ പരമകാഷ്ഠയില്‍നിന്ന് പുറത്തേക്ക് പ്രവഹിക്കും", "സാത്വിക, രജോ, തമോ ഗുണ സിദ്ധാന്തത്തിലൂന്നിയാണ് ഭരണത്തിലെ മൂല്യങ്ങള്‍ നിലകൊള്ളുന്നത്" തുടങ്ങിയവയാണ് പാഠ്യപദ്ധതിയില്‍ എഴുതിവച്ചിരിക്കുന്നത്. സിഖ്, ഇസ്ലാം മതങ്ങള്‍ക്കെതിരെ പരാമര്‍ശങ്ങളും ഇതിലുണ്ട്. എന്നാല്‍, ഭരണഘടനയുടെ മൂല്യങ്ങളെക്കുറിച്ച് ഒന്നും പറയുന്നുമില്ല.

രാഷ്ട്രീയപാര്‍ടികളെ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നത്. രാജഭരണമാണ് നല്ലതെന്ന് ബോധിപ്പിക്കാനും ശ്രമമുണ്ട്. കേരളത്തിലെ സാമൂഹ്യ, സാമ്പത്തിക വികസനത്തിനെല്ലാം കാരണം തിരുവിതാംകൂര്‍ രാജഭരണമാണെന്നും വിശദീകരിച്ചിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയെ ഇകഴ്ത്താനും ശ്രമിച്ചിരിക്കുന്നു. ഹിന്ദുമത തത്വങ്ങളനുസരിച്ചുള്ള ആത്മബോധത്തില്‍നിന്നല്ല ഭരണരംഗത്തെ മൂല്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതെന്നും ഭരണഘടനയുടെ ഉത്തമമൂല്യങ്ങളില്‍ അടിസ്ഥാനമായാണ് ഇത്തരം മൂല്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതെന്നും യെച്ചൂരി പറഞ്ഞു. ജനാധിപത്യ, മതനിരപേക്ഷ റിപ്പബ്ലിക്കിനെ ശക്തിപ്പെടുത്താന്‍ ഭരണഘടനയിലൂന്നിയ മൂല്യങ്ങളെയാണ് ഭരണരംഗത്തുള്ളവര്‍ മുറുകെപ്പിടിക്കേണ്ടത്. ഭരണഘടനയിലെ മൂല്യങ്ങളെ ഈ പാഠ്യപദ്ധതി ശക്തിപ്പെടുത്തുകയോ ഭരണസംവിധാനത്തിന് ആധുനികമുഖം നല്‍കുകയോ ചെയ്യില്ല. പകരം മധ്യകാലത്തെ പ്രാകൃത ധാരണകള്‍ പരത്താനാണ് ശ്രമിക്കുന്നത്. ഇത്തരമൊരു പാഠ്യപദ്ധതി വികസിപ്പിച്ചെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൂട്ടുനിന്നുവെന്നത് നിരാശാജനകമാണ്. ഇത് തിരുത്താന്‍ തയ്യാറാകണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു.

deshabhimani