Sunday, September 1, 2013

മതസ്പര്‍ധ വളര്‍ത്തുന്ന പാഠ്യപദ്ധതി പിന്‍വലിക്കണം: യെച്ചൂരി

കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം വിദൂര വിദ്യാഭ്യാസത്തിനായി തയ്യാറാക്കിയ പാഠ്യപദ്ധതിയിലെ മൂല്യബോധനം പ്രതിലോമകരമാണെന്നും അവ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി കേന്ദ്രത്തിന് കത്തയച്ചു. കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്ന മന്ത്രി വി നാരായണസ്വാമിക്കാണ് കത്തയച്ചത്.

സമത്വം, മൗലികാവകാശങ്ങള്‍, തുല്യ അവസരം തുടങ്ങി ഭരണഘടനാതത്വങ്ങളിലൂന്നിയ മൂല്യങ്ങള്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നതിനുപകരം ഹിന്ദുമത തത്വങ്ങളാണ് പാഠ്യപദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. "ആധുനികകാലത്ത് മൂല്യസംവിധാനം വളരെയധികം നിലവാരം താഴ്ന്നുപോയി. ഇതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം", "എല്ലാവരുടെയുമുള്ളില്‍ സാര്‍വലൗകികമൂല്യങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്, അത് വ്യക്തിയുടെ ആത്മീയശക്തിയുടെ പരമകാഷ്ഠയില്‍നിന്ന് പുറത്തേക്ക് പ്രവഹിക്കും", "സാത്വിക, രജോ, തമോ ഗുണ സിദ്ധാന്തത്തിലൂന്നിയാണ് ഭരണത്തിലെ മൂല്യങ്ങള്‍ നിലകൊള്ളുന്നത്" തുടങ്ങിയവയാണ് പാഠ്യപദ്ധതിയില്‍ എഴുതിവച്ചിരിക്കുന്നത്. സിഖ്, ഇസ്ലാം മതങ്ങള്‍ക്കെതിരെ പരാമര്‍ശങ്ങളും ഇതിലുണ്ട്. എന്നാല്‍, ഭരണഘടനയുടെ മൂല്യങ്ങളെക്കുറിച്ച് ഒന്നും പറയുന്നുമില്ല.

രാഷ്ട്രീയപാര്‍ടികളെ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നത്. രാജഭരണമാണ് നല്ലതെന്ന് ബോധിപ്പിക്കാനും ശ്രമമുണ്ട്. കേരളത്തിലെ സാമൂഹ്യ, സാമ്പത്തിക വികസനത്തിനെല്ലാം കാരണം തിരുവിതാംകൂര്‍ രാജഭരണമാണെന്നും വിശദീകരിച്ചിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയെ ഇകഴ്ത്താനും ശ്രമിച്ചിരിക്കുന്നു. ഹിന്ദുമത തത്വങ്ങളനുസരിച്ചുള്ള ആത്മബോധത്തില്‍നിന്നല്ല ഭരണരംഗത്തെ മൂല്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതെന്നും ഭരണഘടനയുടെ ഉത്തമമൂല്യങ്ങളില്‍ അടിസ്ഥാനമായാണ് ഇത്തരം മൂല്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതെന്നും യെച്ചൂരി പറഞ്ഞു. ജനാധിപത്യ, മതനിരപേക്ഷ റിപ്പബ്ലിക്കിനെ ശക്തിപ്പെടുത്താന്‍ ഭരണഘടനയിലൂന്നിയ മൂല്യങ്ങളെയാണ് ഭരണരംഗത്തുള്ളവര്‍ മുറുകെപ്പിടിക്കേണ്ടത്. ഭരണഘടനയിലെ മൂല്യങ്ങളെ ഈ പാഠ്യപദ്ധതി ശക്തിപ്പെടുത്തുകയോ ഭരണസംവിധാനത്തിന് ആധുനികമുഖം നല്‍കുകയോ ചെയ്യില്ല. പകരം മധ്യകാലത്തെ പ്രാകൃത ധാരണകള്‍ പരത്താനാണ് ശ്രമിക്കുന്നത്. ഇത്തരമൊരു പാഠ്യപദ്ധതി വികസിപ്പിച്ചെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൂട്ടുനിന്നുവെന്നത് നിരാശാജനകമാണ്. ഇത് തിരുത്താന്‍ തയ്യാറാകണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment