Saturday, October 6, 2012

3 വര്‍ഷത്തിനുള്ളില്‍ വധേരയുടെ സ്വത്ത് 600 മടങ്ങായി


വന്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡിഎല്‍എഫുമായി ചേര്‍ന്ന് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേര 300 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് "ഇന്ത്യ എഗയിന്‍സ്റ്റ് കറപ്ഷന്‍" സംഘാംഗങ്ങളായ അരവിന്ദ് കെജ്രിവാളും പ്രശാന്ത് ഭൂഷണും പത്രസമ്മേളനത്തില്‍ പറഞ്ഞു. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്റെ സ്വത്ത് മൂന്നു വര്‍ഷത്തിനുള്ളില്‍ 600 മടങ്ങായെന്നാണ് ഈ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നത്.

ഡിഎല്‍എഫ് കമ്പനി 2007ല്‍ വധേരയുടെ കമ്പനികള്‍ക്ക് 65 കോടി രൂപ പലിശയില്ലാ വായ്പയായി നല്‍കിയെന്നും അതുപയോഗിച്ച് നടത്തിയ ഇടപാടുകളിലൂടെയാണ് വന്‍ നേട്ടമുണ്ടാക്കിയതെന്നും കെജ്രിവാളും പ്രശാന്ത് ഭൂഷണും പറഞ്ഞു. 2007ല്‍ വധേരയുടെയും അമ്മ മൗറീന്റെയും പേരിലുണ്ടായിരുന്ന അഞ്ചു കമ്പനിയുടെ ആകെ മൂലധനം 50 ലക്ഷം രൂപ മാത്രമായിരുന്നു. 2010നുള്ളില്‍ 300 കോടി രൂപയുടെ വസ്തുവകകള്‍ ഇവര്‍ വാങ്ങിക്കൂട്ടി. ഡല്‍ഹി, ഗുഡ്ഗാവ് എന്നിവിടങ്ങളിലായി 31 വസ്തുവകകളുടെ വിശദാംശങ്ങള്‍ കെജ്രിവാള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി. ഇവയെല്ലാം കമ്പോള വിലയേക്കാള്‍ വളരെ കുറഞ്ഞ നിരക്കിലാണ് വധേരക്ക് ലഭിച്ചത്. ഇപ്പോള്‍ ഇവയ്ക്കെല്ലാംകൂടി 500 കോടി രൂപ വിലമതിക്കും. പകരമായി കോണ്‍ഗ്രസ് ഭരിക്കുന്ന ഹരിയാന, ഡല്‍ഹി, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ പൊതു ആവശ്യങ്ങള്‍ക്കുള്ള ഭൂമി വന്‍തോതില്‍ ഡിഎല്‍എഫിന് കൈമാറി. ഇതിനായി എല്ലാ സര്‍ക്കാര്‍ അനുമതികളും ഞൊടിയിടയില്‍ നല്‍കി. ഗുഡ്ഗാവില്‍ മഗ്നോളിയ ഹൗസിങ് പ്രോജക്ടില്‍ വധേരയ്ക്ക് ഏഴ് അപ്പാര്‍ട്മെന്റ് ലഭിച്ചു. ഈ പ്രോജക്ടിനായി 350 ഏക്കര്‍ ഭൂമിയാണ് ഹരിയാന സര്‍ക്കാര്‍ നല്‍കിയത്. ഡിഎല്‍എഫിന്റെ മറ്റൊരു പാര്‍പ്പിട സമുച്ചയത്തില്‍ 10,000 ചതുരശ്ര അടി വിസ്തൃതിയുള്ള അപ്പാര്‍ട്മെന്റും ലഭിച്ചു. 25 കോടി രൂപ കമ്പോള വിലയുണ്ടായിരുന്ന അപ്പാര്‍ട്മെന്റ് 85 ലക്ഷം രൂപയ്ക്കാണ് നല്‍കിയത്. ഇന്ന് അതിന്റെ വില 40 കോടി രൂപയാണ്.

2012ല്‍ ആറ് പുതിയ കമ്പനി റോബര്‍ട്ട് വധേര രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കമ്പനികള്‍ക്ക് ആവശ്യമായ ഫണ്ട് എവിടെനിന്നാണെന്ന് വ്യക്തമാക്കണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളല്ലാതെ മറ്റൊരു പ്രവര്‍ത്തനവും ഈ കമ്പനികള്‍ നടത്തിയിട്ടില്ല. ഒക്ടോബര്‍ പത്തിന് മുംബൈയിലെ വലിയൊരു നേതാവിന്റെ അഴിമതി സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു. ആരോപണങ്ങള്‍ കോണ്‍ഗ്രസിനെ അപകീര്‍ത്തിപ്പെടുത്താനാണെന്ന് പാര്‍ടി വക്താവ് റഷീദ് അല്‍വി പറഞ്ഞു. വധേരയ്ക്ക് ഇത്രയും സ്വത്ത് എങ്ങനെയുണ്ടായെന്നും ആരോപണങ്ങള്‍ക്ക് മറുപടി പറയണമെന്നും ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു.
(വി ജയിന്‍)

deshabhimani 061012

1 comment:

  1. വന്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡിഎല്‍എഫുമായി ചേര്‍ന്ന് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേര 300 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് "ഇന്ത്യ എഗയിന്‍സ്റ്റ് കറപ്ഷന്‍" സംഘാംഗങ്ങളായ അരവിന്ദ് കെജ്രിവാളും പ്രശാന്ത് ഭൂഷണും പത്രസമ്മേളനത്തില്‍ പറഞ്ഞു. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്റെ സ്വത്ത് മൂന്നു വര്‍ഷത്തിനുള്ളില്‍ 600 മടങ്ങായെന്നാണ് ഈ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നത്.

    ReplyDelete