Saturday, October 6, 2012

ലീഗിന് അഹിതമായതൊന്നും കേരളത്തില്‍ നടക്കില്ല: മന്ത്രി ഇബ്രാഹിംകുഞ്ഞ്


സംസ്ഥാനഭരണം നിയന്ത്രിക്കുന്നത് ലീഗാണെന്നും ലീഗിന് അഹിതമായതൊന്നും ഇപ്പോള്‍ നടക്കില്ലെന്നും മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്. പട്ടാമ്പി കുലുക്കല്ലൂരില്‍ മുസ്ലിംലീഗ് സംഘടിപ്പിച്ച പഞ്ചായത്ത് സംഗമത്തിലാണ് മന്ത്രിയുടെ വിവാദപ്രസ്താവന.

സംസ്ഥാനം ഭരിക്കുന്നതും നിയന്ത്രിക്കുന്നതും ലീഗാണ്. ഇക്കാര്യം എല്ലാവര്‍ക്കുമറിയാം. ഭരണമുള്ളപ്പോഴും ഇല്ലാത്തപ്പോഴും കേരളത്തിലെ സാമൂഹ്യ-സാംസ്കാരികരംഗം നിയന്ത്രിക്കുന്നത് ലീഗാണ്. ഒളിയമ്പുകളിലൊന്നും തളരാത്ത പാര്‍ടിയാണ് മുസ്ലീംലീഗ്. നമ്മളാണ് ഭരിക്കുന്നത്, നമ്മളാണ് കൊണ്ടുനടക്കുന്നത്. നമ്മളാണ് ഇതിന്റെ കാര്യകര്‍ത്താക്കളെന്ന ഉത്തമബോധ്യത്തോടെ പ്രവര്‍ത്തിക്കണമെന്ന് അണികളോട് മന്ത്രി ആഹ്വാനം ചെയ്തു.

ലീഗിന് വഴങ്ങിയാണ് ഉമ്മന്‍ചാണ്ടിയുടെ ഭരണമെന്ന് ഒരിക്കല്‍ ക്കൂടി വ്യക്തമാക്കുന്നതാണ് മന്ത്രിയുടെ വാക്കുകള്‍. യുഡിഎഫ് അധികാരം ഏറ്റെടുത്തയുടന്‍ മുഖ്യമന്ത്രിയും കൂട്ടരും പാണക്കാട്ടേക്ക് യാത്രതിരിച്ച അന്നു മുതല്‍ ലീഗിന് അടിമപ്പെട്ടുള്ള ഭരണത്തിന്റെ അവസ്ഥയാണ് മന്ത്രിയുടെ വാക്കുകളില്‍ പ്രതിഫലിച്ചത്. അഞ്ചാം മന്ത്രി സ്ഥാനത്തെച്ചൊല്ലി ലീഗിനെതിരെ യുഡിഎഫില്‍നിന്ന് ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് കൂടുതല്‍ എരിവുപകരുന്നതാകും ഇബ്രാഹിംകുഞ്ഞിന്റെ വാക്കുകള്‍.

മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വിവിധ രാഷ്ട്രീയ, സാമുദായിക സംഘടനാ നേതാക്കള്‍ കടുത്ത വിമര്‍ശവുമായി രംഗത്തുവന്നു. സംസ്ഥാനവ്യാപകമായി ശനിയാഴ്ച വൈകിട്ട് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ലീഗിനെതിരെ പ്രതിഷേധ പ്രകടനം നടന്നു. ഇബ്രാഹിംകുഞ്ഞിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍, സര്‍ക്കാരിനെ പിരിച്ചുവിട്ട് ജനവിധി തേടാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍ ആവശ്യപ്പെട്ടു. സംസ്ഥാനം ഭരിക്കുന്നത് ആരാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്നും തന്റെ സ്ഥാനത്തോട് നീതി പുലര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ രാജിവച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നാടേശന്‍ പ്രതികരിച്ചു. ഭരണം നടത്തുന്നത് തങ്ങളാണെന്നു പറയുന്ന മുസ്ലിംലീഗ് പഴയകാല കാര്യങ്ങള്‍ ഓര്‍ക്കണമെന്ന് കെ മുരളിധരന്‍ എംഎല്‍എ പറഞ്ഞു.

deshabhimani 071012

6 comments:

  1. സംസ്ഥാനഭരണം നിയന്ത്രിക്കുന്നത് ലീഗാണെന്നും ലീഗിന് അഹിതമായതൊന്നും ഇപ്പോള്‍ നടക്കില്ലെന്നും മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്. പട്ടാമ്പി കുലുക്കല്ലൂരില്‍ മുസ്ലിംലീഗ് സംഘടിപ്പിച്ച പഞ്ചായത്ത് സംഗമത്തിലാണ് മന്ത്രിയുടെ വിവാദപ്രസ്താവന.

    ReplyDelete
  2. സംസ്ഥാന ഭരണത്തില്‍ മുസ്ലിംലീഗിന്റെ അപ്രമാദിത്തത്തെക്കുറിച്ച് യുഡിഎഫിലെ ഘടകകക്ഷികള്‍ പലതും പറയാറുണ്ട്. അതു പരാമര്‍ശിച്ചായിരിക്കും ലീഗ്നേതാവ് അഭിപ്രായം പറഞ്ഞതെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്ത് യുഡിഎഫ് ഭരണം പൂര്‍ണമായും ജനവിരുദ്ധസംവിധാനമായി മാറി. ഭരണത്തെപ്പറ്റി യുഡിഎഫ് ഘടകകക്ഷികള്‍തന്നെ പലതും പറയുന്നു. അതിനുള്ള ലീഗ്നേതാവിന്റെ പ്രതികരണമാകും ലീഗ്യോഗത്തില്‍ നടത്തിയത്- പിണറായി പറഞ്ഞു

    ReplyDelete
  3. എങ്ങനെയും ഭരണം നിലനിര്‍ത്താന്‍ ലീഗിന്റെ ധാര്‍ഷ്ട്യം കോണ്‍ഗ്രസ് സഹിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ആലുവയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജിവെച്ച് ജനവിധി തേടാന്‍ കോണ്‍ഗ്രസിനു ധൈര്യമില്ല. ഘടകകക്ഷികളുടെ സഹായം ഉണ്ടെങ്കിലേ ഭരണം നിലനിര്‍ത്താനാകൂ. അതു കൊണ്ടാണ് ഘടകകക്ഷികളില്‍ പലരെയും സഹിക്കേണ്ടി വരുന്നത്. രമേശ് ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധകൃഷ്ണനും ഉള്‍പ്പെടെയുള്ളവര്‍ ഇബ്രാഹിംകുഞ്ഞ് പറയുന്നത് ശരിവയ്ക്കുകയാണ്- വി എസ് പറഞ്ഞു.

    ReplyDelete
  4. സംസ്ഥാന ഭരണത്തില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ നഷ്ടപ്പെട്ടെന്ന് കെ മുരളീധരന്‍ പറഞ്ഞു. സര്‍ക്കാരും പാര്‍ടിയും തമ്മില്‍ ഏകോപനമില്ലെന്നും ഭരണം നടത്തുന്നത് തങ്ങളാണെന്നു പറയുന്ന മുസ്ലിംലീഗ് പഴയകാല കാര്യങ്ങള്‍ ഓര്‍ക്കണമെന്നും മുരളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കെപിസിസി നിര്‍വാഹക സമിതി ഉടന്‍ വിളിച്ചുചേര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണത്തില്‍ മേധാവിത്വം അവകാശപ്പെടുന്നവര്‍ 2004ലെയും 2006ലെയും കാര്യങ്ങള്‍ മറക്കരുത്. മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ പ്രസ്താവനയെക്കുറിച്ച് കെപിസിസി നേതൃത്വമാണ് പ്രതികരിക്കേണ്ടത്. യുഡിഎഫില്‍ ഏതെങ്കിലും കക്ഷി മേധാവിത്വം പുലര്‍ത്താന്‍ ശ്രമിച്ചാല്‍ സര്‍ക്കാരിന്റെ കെട്ടുറപ്പ് തകരും. തിരുവനന്തപുരത്തെ മോണോ റെയില്‍പദ്ധതി അട്ടിമറിക്കാന്‍ നീക്കമുണ്ട്. മോണോ റെയില്‍ നടപ്പാക്കുമെന്ന് ഉറപ്പുതന്നില്ലെങ്കില്‍ ഡിസംബര്‍ ഒന്നുമുതല്‍ സെക്രട്ടറിയറ്റ് പടിക്കല്‍ സത്യഗ്രഹം നടത്തുമെന്ന് മുരളീധരന്‍ പറഞ്ഞു.

    ReplyDelete
  5. മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് നടത്തിയത് സ്വാഭാവിക പ്രതികരണമാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇബ്രാഹിം കുഞ്ഞ് പക്വതയോടെയാണ് പ്രതികരിച്ചത്. രാഷ്ട്രീയപാര്‍ടികളുടെ യോഗങ്ങളില്‍ അത്തരം പ്രതികരണങ്ങള്‍ സ്വാഭാവികമാണ്. കോണ്‍ഗ്രസിന്റെ യോഗങ്ങളില്‍ താനും ഇത്തരം കാര്യങ്ങള്‍ പറയാറുണ്ട്. ഭരണം കിട്ടുമ്പോള്‍ എങ്ങനെ പ്രതികരിക്കണമെന്നു മാത്രമാണ് അദ്ദേഹം പറഞ്ഞത്. മാധ്യമങ്ങള്‍ ഒരുഭാഗം അടര്‍ത്തി നല്‍കിയതാണ്. താന്‍ അത് പൂര്‍ണമായും കേട്ടു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ കുറ്റപ്പെടുത്താനാകില്ല. എന്‍എസ്എസിന്റെയും എസ്എന്‍ഡിപിയുടെയും പ്രതികരണം കണ്ടിട്ടില്ല. അവര്‍ പക്വതയോടുകൂടി മാത്രമേ പ്രതികരിക്കൂവെന്നാണ് വിശ്വാസമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

    ReplyDelete
  6. ഒരു പാര്‍ടിയോഗം നടക്കുമ്പോള്‍ പറയേണ്ട കാര്യങ്ങള്‍ മാത്രമേ താന്‍ പറഞ്ഞിട്ടുള്ളൂവെന്ന് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പറഞ്ഞതിന്റെ ഒരുഭാഗം അടര്‍ത്തിയെടുത്ത് ചാനല്‍ നല്‍കിയതാണ് പ്രശ്നമായത്. എല്ലാ ചാനലുകളും അങ്ങനെയാണെന്നു പറയുന്നില്ല. പാര്‍ടി പ്രവര്‍ത്തകരോട് എങ്ങനെ പ്രവര്‍ത്തിക്കണമെന്നു പറഞ്ഞുകൊടുക്കുകയാണ് ചെയ്തത്. മറിച്ചുള്ള രീതിയില്‍ പറയുന്ന ആളല്ല താനെന്നും മന്ത്രി പറഞ്ഞു.

    ReplyDelete