Friday, October 5, 2012

ലീഗ് പറഞ്ഞു, മന്ത്രി കേട്ടു കലാപ്രതിഭകള്‍ വട്ടംകറങ്ങും


സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ വേദിയായി തിരൂരങ്ങാടി നിശ്ചയിച്ചത് തിരൂരങ്ങാടി മണ്ഡലം ലീഗ് കമ്മിറ്റി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിനു നല്‍കിയ കത്തു പ്രകാരമാണ് ഈ തീരുമാനമെടുത്തത്. ഉപജില്ലാ കലോത്സവം നടത്താന്‍പോലും സൗകര്യമില്ലാത്ത തിരൂരങ്ങാടിയുടെ പേരില്‍ പിടിവാശി കാണിക്കരുതെന്ന് വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥര്‍ പലതവണ മന്ത്രിയോട് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. ജനുവരി 14 മുതല്‍ 20 വരെ നടക്കുന്ന കലോത്സവം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും സംഘാടകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഒരുപോലെ ദുരിതമുണ്ടാക്കും.

കലോത്സവം തിരൂരങ്ങാടിയില്‍ വേണമെന്നത് പാര്‍ടി തീരുമാനമാണെന്ന് മണ്ഡലം ലീഗ് സെക്രട്ടറി കെ കെ നഹ "ദേശാഭിമാനി"യോടു പറഞ്ഞു. ഇക്കാര്യം മന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. മികച്ചരീതിയില്‍ കലോത്സവം സംഘടിപ്പിക്കാനാവുമെന്ന് നഹ അവകാശപ്പെട്ടു. മണ്ഡലം കമ്മിറ്റിയുടെ നിര്‍ദേശവുമായാണ് മന്ത്രി ബുധനാഴ്ച തിരുവനന്തപുരത്ത് അധ്യാപകസംഘടനാ പ്രതിനിധികളുടെ യോഗത്തിനെത്തിയത്. സ്വന്തം മണ്ഡലമായ തിരൂരങ്ങാടിയുടെ കാര്യം മന്ത്രി പറഞ്ഞപ്പോള്‍തന്നെ സംഘടനാ പ്രതിനിധികള്‍ ബുദ്ധിമുട്ടുകളും കുറവുകളും നിരത്തി. എല്ലാം ശരിയാക്കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി.

മന്ത്രിയുടെ മണ്ഡലം എന്ന ഒറ്റ പ്രത്യേകതമാത്രമേ തിരൂരങ്ങാടിക്കുള്ളൂ. ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവം സംഘടിപ്പിക്കാനുള്ള അടിസ്ഥാനസൗകര്യം ഇവിടെയില്ല. കുട്ടികളുടെയും രക്ഷിതാക്കളുടെയും താമസവും യാത്രയും എല്ലാം കുഴപ്പത്തിലാകും. കഴിഞ്ഞ വര്‍ഷം തൃശൂരില്‍ 218 ഇനങ്ങളിലായി പതിനായിരത്തോളം കലാപ്രതിഭകളാണ് കലോത്സവത്തിനെത്തിയത്. അവര്‍ക്കൊപ്പമെത്തുന്ന അധ്യാപകരും രക്ഷിതാക്കളും ഒഫീഷ്യല്‍സും വിധികര്‍ത്താക്കളും മാധ്യമപ്രവര്‍ത്തകരുംവേറെ. മലപ്പുറം ജില്ലയിലായതിനാല്‍ കലോത്സവം കാണാനെത്തുന്നത് വന്‍ ജനക്കൂട്ടമായിരിക്കും. ഇവരെയെല്ലാം ഉള്‍ക്കൊള്ളാനുള്ളശേഷി തിരൂരങ്ങാടിക്കില്ല. മഞ്ചേരി, പെരിന്തല്‍മണ്ണ, നേരത്തെ രണ്ടു തവണ വേദിയായിട്ടുള്ള തിരൂര്‍, ജില്ലാ ആസ്ഥാനമായ മലപ്പുറം എന്നിവിടങ്ങളില്‍ കലോത്സവം നടത്താന്‍ മികച്ച സൗകര്യം നിലനില്‍ക്കെയാണ് മേള തിരൂരങ്ങാടിയിലേക്കു കൊണ്ടുപോയത്.

മുഖ്യവേദിയായി ആലോചിക്കുന്നത് രണ്ട് കേന്ദ്രങ്ങളാണ്. കോഴിക്കോട്-തൃശൂര്‍ ദേശീയപാതയില്‍ കോഴിച്ചെനയിലുള്ള എംഎസ്പി മൈതാനമാണ് അതില്‍ പ്രധാനം. രണ്ടാമത്തേത് തിരൂരങ്ങാടി പിഎസ്എംഒ കോളേജാണ്. ട്രെയിനിലായാലും ബസ്സിലായാലും മുഖ്യവേദിയിലെത്തുക എളുപ്പമല്ല. മുഖ്യവേദിയുടെ അടുത്ത് സൗകര്യമുള്ള മറ്റു വേദികള്‍ കണ്ടെത്തുക പ്രയാസവുമാണ്. മുഖ്യവേദിയില്‍നിന്ന് മൂന്നോ നാലോ കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മാത്രമേ മറ്റു വേദികള്‍ ഒരുക്കാനാകൂ. മുഖ്യവേദിയുടെ നാലയലത്തുപോലും താമസസൗകര്യമില്ല. തിരൂരങ്ങാടിയിലും സമീപ നഗരങ്ങളായ ചെമ്മാട്, പരപ്പനങ്ങാടി എന്നിവിടങ്ങളില്‍ വിരലിലെണ്ണാവുന്ന ലോഡ്ജുകളാണുള്ളത്. അതുതന്നെ സൗകര്യവുമില്ലാത്തതുമാണ്. അഞ്ച് കിലോമീറ്റര്‍ യാത്രചെയ്ത് കോട്ടക്കലെത്തിയാലേ ഭേദപ്പെട്ട ലോഡ്ജുകളുള്ളൂ. ട്രെയിനില്‍ വരുന്നവര്‍ പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനിലാണ് ഇറങ്ങേണ്ടത്. അവിടെനിന്ന് എംഎസ്പി മൈതാനത്തെ മുഖ്യവേദിയിലെത്താന്‍ 12 കിലോമീറ്ററുണ്ട്. പിഎസ്എംഒ കോളേജാണെങ്കില്‍ ആറ് കിലോമീറ്റര്‍ പിന്നിടണം. 1992ലും 2005ലും മലപ്പുറം ജില്ല കലോത്സവത്തിന് ആതിഥേയരായി. തിരൂരില്‍ നടന്ന കലോത്സവം അഭൂതപൂര്‍വമായ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധനേടി.

deshabhimani 051012

2 comments:

  1. സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ വേദിയായി തിരൂരങ്ങാടി നിശ്ചയിച്ചത് തിരൂരങ്ങാടി മണ്ഡലം ലീഗ് കമ്മിറ്റി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിനു നല്‍കിയ കത്തു പ്രകാരമാണ് ഈ തീരുമാനമെടുത്തത്. ഉപജില്ലാ കലോത്സവം നടത്താന്‍പോലും സൗകര്യമില്ലാത്ത തിരൂരങ്ങാടിയുടെ പേരില്‍ പിടിവാശി കാണിക്കരുതെന്ന് വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥര്‍ പലതവണ മന്ത്രിയോട് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. ജനുവരി 14 മുതല്‍ 20 വരെ നടക്കുന്ന കലോത്സവം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും സംഘാടകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഒരുപോലെ ദുരിതമുണ്ടാക്കും

    ReplyDelete
  2. കണ്ടറിയാത്തവര്‍ കൊണ്ടറിയട്ടെ.. എന്തായാലും ഞമ്മളെ മല്‍‌പ്പൊറത്ത് തന്നെ ആണല്ലോ. അതാപ്പോ ഒരു സമാധാനം

    ReplyDelete