Saturday, August 31, 2013

കടുത്ത നടപടി: പ്രധാനമന്ത്രി

രാജ്യം നേരിടുന്ന ധനകാര്യ-സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം ജനങ്ങള്‍ താങ്ങണമെന്ന് പ്രധാനമന്ത്രി. പ്രതിസന്ധി പരിഹരിക്കാന്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് ലോക്സഭയില്‍ നടത്തിയ പ്രസ്താവനയില്‍ മന്‍മോഹന്‍സിങ് പറഞ്ഞു. ധനകമ്മിക്ക് കാരണമായ സബ്സിഡികള്‍ പരിമിതപ്പെടുത്തും. സാമ്പത്തിക പരിഷ്കരണ നടപടികള്‍ ശക്തിയായി മുന്നോട്ടു കൊണ്ടുപോകും. സ്വര്‍ണം വാങ്ങുന്നത് കുറച്ചും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തിയും പ്രതിസന്ധി പരിഹരിക്കാന്‍ സഹായിക്കണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു.

അതേസമയം, ഇത്രയും ആശങ്കാജനകമായ സ്ഥിതിയുടെ ഗൗരവം ഉള്‍ക്കൊണ്ട് പ്രതികരിക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല. രൂപയുടെ തകര്‍ച്ച പരിഹരിക്കാന്‍ മൂലധന ഒഴുക്കിന് നിയന്ത്രണം കൊണ്ടുവരുമെന്ന പ്രചാരണം തെറ്റാണെന്ന് പ്രധാനമന്ത്രി തുടര്‍ന്നു. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളില്‍ സ്വീകരിച്ച നയങ്ങള്‍മൂലം ഇന്ത്യ ഒരു തുറന്ന സമ്പദ്വ്യവസ്ഥയായി വളര്‍ന്നിട്ടുണ്ട്. അതിനാല്‍ ആ നയങ്ങളില്‍നിന്ന് പിന്നോട്ടുപോകില്ല. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ നയംമാറ്റവും സിറിയയിലെ സംഘര്‍ഷാവസ്ഥയുമാണ് രൂപയുടെ ഇപ്പോഴത്തെ തകര്‍ച്ചയ്ക്ക് കാരണം. ലോകത്തിലെ പ്രധാനപ്പെട്ട കറന്‍സികള്‍ക്കെല്ലാം വീഴ്ച പറ്റിയിട്ടുണ്ട്. വ്യാപാരകമ്മി കുറച്ച് സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമം നടത്തും. 2008-09ലെ പ്രതിസന്ധിയിലും രൂപ ഇത്രയും താഴേക്കെത്തിയിട്ടില്ല. അതിനുശേഷം സ്വര്‍ണത്തിന്റെ ഇറക്കുമതി കൂടി. ക്രൂഡോയില്‍, കല്‍ക്കരി ഇറക്കുമതിക്കുള്ള ചെലവ് കുത്തനെ കൂടി. വിദേശരാജ്യങ്ങളില്‍നിന്നുള്ള ആവശ്യം കുറഞ്ഞതുമൂലം കയറ്റുമതി ദുര്‍ബലമായി. ഇതെല്ലാം കൂടിയാണ് വ്യാപാരകമ്മി കൂട്ടിയത്. വ്യാപാരകമ്മി കുറയ്ക്കാനുള്ള നിരവധി നടപടികള്‍ സര്‍ക്കാര്‍ എടുത്തു. ജൂണിലും ജൂലൈയിലും വ്യാപാരകമ്മി കുറഞ്ഞിരുന്നു. ഇന്ത്യയിലെ നാണയപ്പെരുപ്പം വികസിത രാജ്യങ്ങളുടേതിനു സമാനമാണ്-പ്രധാനമന്ത്രി പറഞ്ഞു.

വി ജയിന്‍ deshabhimani

No comments:

Post a Comment