Thursday, October 27, 2011

കൊച്ചി മെട്രോയുടെ അക്കൗണ്ട് കൊല്ലം ആക്സിസ് ബാങ്കില്‍

കോടിക്കണക്കിനു രൂപയുടെ ഇടപാട് നടക്കുന്ന കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ അക്കൗണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അടുത്ത ബന്ധു അസിസ്റ്റന്റ് മാനേജരായ കൊല്ലത്തെ സ്വകാര്യ പുതുതലമുറബാങ്കില്‍ . മുഖ്യമന്ത്രി പ്രത്യേക താല്‍പ്പര്യമെടുത്താണ് കൊച്ചിയില്‍നിന്ന് ഏറെ ദൂരെ ആക്സിസ് ബാങ്കിന്റെ കൊല്ലം ശാഖയില്‍ അക്കൗണ്ട് തുടങ്ങി പണം കൈമാറിയത്. അക്കൗണ്ട് തുടങ്ങിയപ്പോള്‍തന്നെ രണ്ടു കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. നാലായിരം കോടി രൂപയാണ് കൊച്ചി മെട്രോ പദ്ധതിയുടെ ആകെ ചെലവ്. ഉമ്മന്‍ചാണ്ടിയുടെ പിതൃസഹോദരിയുടെ മകന്റെ മകന്‍ സച്ചുവാണ് കൊല്ലം ശാഖ അസി. മാനേജര്‍ . നിക്ഷേപം സംഘടിപ്പിക്കാന്‍ താനും ബാങ്ക് മേധാവിയും കൊച്ചി മെട്രോ റെയില്‍ എംഡി ടോം ജോസിനെ കണ്ടിരുന്നതായി സച്ചു സമ്മതിച്ചു. ഇങ്ങനെയൊരാള്‍ വന്നതായി ഓര്‍ക്കുന്നില്ലെന്നാണ് ടോം ജോസിന്റെ പ്രതികരണം. ഉയര്‍ന്ന പലിശയും മികച്ച സേവനവും ലഭിക്കുന്നതിനാല്‍ ആക്സിസ് ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അത് കൊല്ലം ശാഖയിലല്ലെന്ന് ടോം ജോസ് അവകാശപ്പെട്ടു.

അതേസമയം, കൊല്ലംശാഖയില്‍ 91102003723890 എന്ന അക്കൗണ്ട് നമ്പരില്‍ മെട്രോ റെയിലിന്റെ രണ്ടു കോടി രൂപ നിക്ഷേപിച്ചതായി തെളിഞ്ഞു. ഇതുസംബന്ധിച്ച രേഖകള്‍ ഇന്ത്യാവിഷന്‍ ചാനല്‍ പുറത്തുവിട്ടു. മുഖ്യമന്ത്രിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇടപാടിലെ അഴിമതിയും സ്വജനപക്ഷപാതവും ഡോ. തോമസ് ഐസക് നിയമസഭയില്‍ രേഖാമൂലം ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവിന്റെ സ്വാധീനത്തിന് വഴങ്ങിയാണ് മെട്രോ പദ്ധതിയുടെ അക്കൗണ്ട് ആക്സിസ് ബാങ്കിനു നല്‍കിയതെന്ന് സ്പീക്കര്‍ക്ക് അഴിമതി ആരോപണം രേഖാമൂലം എഴുതി നല്‍കിയശേഷം ഐസക് നിയമസഭയില്‍ പറഞ്ഞു. സംസ്ഥാന ബജറ്റില്‍നിന്നു കൊടുത്ത പണം ട്രഷറിയില്‍ സൂക്ഷിക്കുന്നതിനു പകരം പുതുതലമുറ ബാങ്കിലേക്ക് മാറ്റാന്‍ മുഖ്യമന്ത്രി മുന്‍കൈയെടുത്തു. ഇതിനു പിന്നില്‍ കമീഷന്‍ ഇടപാട് നടന്നിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രിയുടെ ബന്ധു ചര്‍ച്ച നടത്തിയശേഷമാണ് അക്കൗണ്ട് മാറ്റിയത്. കൊച്ചി മെട്രോയുടെ അനുബന്ധമായി പാലങ്ങളും റോഡുകളും നിര്‍മിക്കുന്നതിനുള്ള ചുമതലയും മെട്രോ കമ്പനിക്കാണ്. കൊച്ചിയിലെ ഏതെങ്കിലും ബാങ്കില്‍ അക്കൗണ്ട് തുറന്നിരുന്നുവെങ്കില്‍ മനസിലാക്കാം. മുഖ്യമന്ത്രിയുടെ ബന്ധുവിന് കമീഷന്‍ കിട്ടുന്നതിനുവേണ്ടിയാണ് അക്കൗണ്ട് കൊല്ലത്തുതന്നെ തുടങ്ങിയതെന്ന് ഐസക് ചൂണ്ടിക്കാട്ടി. സച്ചു തന്റെ പിതാവിന്റെ സഹോദരിയുടെ മകന്റെ മകനാണെന്ന് ഉമ്മന്‍ചാണ്ടി സമ്മതിച്ചു. എന്നാല്‍ , ആക്സിസ് ബാങ്കിന്റെ കൊല്ലം ശാഖയില്‍ അക്കൗണ്ട് തുറക്കാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്ന് മുഖ്യമന്ത്രി പറയുന്നു.

സഹകരണ പരീക്ഷാ ബോര്‍ഡ് ചെയര്‍മാനായി മുഖ്യമന്ത്രിയുടെ ബന്ധു കുഞ്ഞ് ഇല്ലമ്പള്ളിയെ നിയമിക്കാന്‍ നിലവിലുള്ള ചട്ടങ്ങളില്‍ ഭേദഗതി വരുത്തി ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതിനു പിന്നിലും സ്വജനപക്ഷപാതമാണെന്ന് ഐസക് പറഞ്ഞു. കുഞ്ഞ് ഇല്ലമ്പള്ളിയുടേത് രാഷ്ട്രീയ നിയമനമാണ്. കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയായിരുന്ന കുഞ്ഞ് തന്റെ ബന്ധുവിനെ വിവാഹം കഴിക്കുമ്പോള്‍ ഐഎന്‍ടിയുസി ഭാരവാഹിയായിരുന്നുവെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. കുഞ്ഞ് ഇല്ലമ്പള്ളി നേരത്തെ സഹകരണ പരീക്ഷാ ബോര്‍ഡ് അംഗമായിരുന്നു. കഴിഞ്ഞ സര്‍ക്കാര്‍ മറ്റൊരാള്‍ക്കു വേണ്ടി യോഗ്യത ഉയര്‍ത്തി. അതു പഴയ ചട്ടപ്രകാരമാക്കി വ്യവസ്ഥ കൊണ്ടുവരികയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വജനപക്ഷപാതവും അഴിമതിയും നടത്തിയശേഷം പ്രതിപക്ഷത്തെ കേസില്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഐസക് പറഞ്ഞു. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ മകനെതിരെയുള്ള നടപടി ഇതാണ്. തങ്ങള്‍ക്കെതിരെ എത്ര കേസെടുത്താലും സര്‍ക്കാരിന്റെ അഴിമതി തുറന്നുകാണിക്കും. പാമൊലിന്‍ , ടൈറ്റാനിയം അഴിമതികള്‍ക്കു പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരെ മറ്റു രണ്ട് ആരോപണംകൂടി പ്രതിപക്ഷം ഉന്നയിച്ചിരിക്കുന്നത്. നിയമസഭാ സമ്മേളനത്തിനിടെ ആദ്യമായാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ സ്പീക്കര്‍ക്ക് എഴുതി നല്‍കിയശേഷം ആരോപണം ഉന്നയിക്കുന്നത്.

deshabhimani news

3 comments:

  1. കോടിക്കണക്കിനു രൂപയുടെ ഇടപാട് നടക്കുന്ന കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ അക്കൗണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അടുത്ത ബന്ധു അസിസ്റ്റന്റ് മാനേജരായ കൊല്ലത്തെ സ്വകാര്യ പുതുതലമുറബാങ്കില്‍ . മുഖ്യമന്ത്രി പ്രത്യേക താല്‍പ്പര്യമെടുത്താണ് കൊച്ചിയില്‍നിന്ന് ഏറെ ദൂരെ ആക്സിസ് ബാങ്കിന്റെ കൊല്ലം ശാഖയില്‍ അക്കൗണ്ട് തുടങ്ങി പണം കൈമാറിയത്. അക്കൗണ്ട് തുടങ്ങിയപ്പോള്‍തന്നെ രണ്ടു കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. നാലായിരം കോടി രൂപയാണ് കൊച്ചി മെട്രോ പദ്ധതിയുടെ ആകെ ചെലവ്. ഉമ്മന്‍ചാണ്ടിയുടെ പിതൃസഹോദരിയുടെ മകന്റെ മകന്‍ സച്ചുവാണ് കൊല്ലം ശാഖ അസി. മാനേജര്‍ .

    ReplyDelete
  2. കൊച്ചി മെട്രോ റെയില്‍ കമ്പനിക്ക് ആക്സിസ് ബാങ്കിന്റെ കൊല്ലം ശാഖയില്‍ അക്കൗണ്ടുള്ളതായി തനിക്കറിയില്ലെന്ന് കമ്പനി എംഡി ടോം ജോസ് ദേശാഭിമാനിയോടു പറഞ്ഞു. ആക്സിസ് ബാങ്കിന്റെ എറണാകുളം രാജാജി റോഡിലുള്ള മെയിന്‍ ബ്രാഞ്ചില്‍ അക്കൗണ്ട് ഉണ്ട്. ഏതാനും ദിവസംമുമ്പാണ് ഈ അക്കൗണ്ട് തുറന്നത്. ചില പ്രത്യേക സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്തതിനാലാണ് ആക്സിസ് ബാങ്ക് തെരഞ്ഞെടുത്തത്. കമ്പനിയുടെ തീരുമാനമാണിത്. ആക്സിസ് ബാങ്കില്‍ അക്കൗണ്ട് തുടങ്ങണമെന്ന് വേറെങ്ങുനിന്നും നിര്‍ദേശം ഉണ്ടായിരുന്നില്ല- ടോം ജോസ് അവകാശപ്പെട്ടു.

    ReplyDelete
  3. മുഖ്യമന്ത്രിപദവി ദുര്‍വിനിയോഗം ചെയ്താണ് ഉമ്മന്‍ചാണ്ടി കൊച്ചി മെട്രോ റെയിലിന്റെ നിക്ഷേപം ബന്ധുവിന്റെ ബാങ്കിനു നല്‍കിയതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ആലുവയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ പറ്റിയ വീഴ്ച ഉമ്മന്‍ചാണ്ടി തുറന്നുസമ്മതിക്കണമെന്നും പിണറായി പറഞ്ഞു.

    ReplyDelete