Saturday, November 9, 2013

അന്താരാഷ്ട്ര അന്വേഷണം വേണം: പലസ്തീന്‍

റാമല്ല: പലസ്തീന്‍ വിമോചനമുന്നണി നേതാവും പലസ്തീന്‍ അതോറിറ്റി പ്രസിഡന്റുമായിരുന്ന യാസര്‍ അറഫാത്തിന്റെ മരണത്തിനു പിന്നിലെ "ഏക പ്രതി" ഇസ്രയേല്‍ മാത്രമാണെന്ന് പലസ്തീന്‍ അന്വേഷകര്‍ ചൂണ്ടിക്കാട്ടി. അറഫാത്തിന്റെ കൊലപാതകത്തില്‍ അന്താരാഷ്ട്ര അന്വേഷണം വേണമെന്നും പലസ്തീന്‍ ആവശ്യപ്പെട്ടു.

അറഫാത്തിന്റെ ശരീരത്തിലും വസ്തുക്കളിലും റേഡിയോ വികിരണശേഷിയുള്ള മാരകവിഷം പൊളോണിയം ഉണ്ടായിരുന്നെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതോടെയാണ് ഇസ്രയേലിനെതിരെ അന്വേഷകര്‍ രംഗത്തു വന്നത്. അറഫാത്തിനെ "കൊന്നത്" ആരെന്ന് കണ്ടെത്തുകയാണ് അന്വേഷണത്തിന്റെ പ്രാഥമിക ലക്ഷ്യം. അറഫാത്തിന്റെ മരണത്തില്‍ മുഖ്യകുറ്റവാളി ഇസ്രയേലാണ്. കൂടുതല്‍ അന്വേഷണം നടത്തി കൊടുംക്രൂരകൃത്യത്തിന്റെ എല്ലാ വിവരങ്ങളും പുറത്തുകൊണ്ടുവരും. പലസ്തീന്‍ അന്വേഷണ മേധാവി തൗഫിക് തിരാവി പറഞ്ഞു. പൊളോണിയം സാധാരണക്കാര്‍ക്ക് ലഭ്യമായ വസ്തുവല്ല. ശക്തരായ സര്‍ക്കാരുകളുടെ അധീനത്തില്‍മാത്രം കാണുന്ന വസ്തുവാണിത്. അന്താരാഷ്ട്രസമിതി അന്വേഷിക്കണമെന്ന് പിഎല്‍ഒ അംഗം വസീല്‍ അബു യൂസേഫ് പറഞ്ഞു. സ്വിറ്റ്സര്‍ലന്‍ഡിലെ ലൂസനേ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റേഡിയേഷന്‍ ഫിസിക്സ് ആണ് ഒമ്പതുമാസത്തിലേറെ നീണ്ട പരിശോധനയ്ക്കൊടുവില്‍ പൊളോണിയം സാന്നിധ്യം സ്ഥിരീകരിച്ചത്. അറഫാത്തിന്റെ മരണത്തില്‍ മൂന്നാംകക്ഷിയുടെ ഇടപെടല്‍ ഉണ്ടെന്ന് സംഘം സ്ഥിരീകരിച്ചു.

deshabhimani

No comments:

Post a Comment