കലക്ടറേറ്റില്‍ താലൂക്ക് ഓഫീസിനടുത്താണ് അനധികൃതമായി കടത്തിയ മണല്‍ പിടികൂടി നിക്ഷേപിച്ചിട്ടുള്ളത്. ഏകദേശം അമ്പത് ലോഡോളം മണലുള്ളതായാണ് ജീവനക്കാര്‍ പറയുന്നത്. മാവൂര്‍ ഭാഗത്തുനിന്നും മറ്റും പൊലീസും റവന്യൂ ഉദ്യോഗസ്ഥരും ചേര്‍ന്ന് രാവും പകലും തെരച്ചില്‍ നടത്തി പിടിച്ചെടുത്തതാണ് ഇത്. പിടിച്ചെടുത്ത മണല്‍ ലേലം ചെയ്യണമെന്നാണ് നിയമം. ഇത് ലംഘിച്ചാണ് മോഷണത്തിനിടെ പിടിച്ച പൂഴി ഉപയോഗിച്ച് മുഖ്യമന്ത്രിക്കായി മോടികൂട്ടല്‍ പ്രവര്‍ത്തനം സംഘടിപ്പിച്ചിരിക്കുന്നത്. ഒരുലോഡ് മണലിന് 20,000 രൂപ മുതല്‍ 30,000 രൂപവരെയാണിപ്പോള്‍ വില. കൊള്ളവില കൊടുത്താലും ആവശ്യക്കാര്‍ക്ക് കിട്ടാനുമില്ല. ഈ സാഹചര്യത്തില്‍ നിര്‍മാണമേഖല സ്തംഭിച്ചിരിക്കവെയാണ് ലോഡുകണക്കിന് പൂഴി പാഴാക്കിയത്. മുഖ്യമന്ത്രിക്ക് പാതയൊരുക്കാന്‍ മണ്ണ് വിരിച്ചാല്‍ മതിയാകും. കലക്ടറേറ്റില്‍ അനധികൃതമായി പിടിച്ച മണ്ണുണ്ട്. എന്നാല്‍ ഇതുപയോഗിക്കാതെയാണ് പൊന്നിന്റെ വിലയുള്ള മണല്‍ ദുരുപയോഗം ചെയ്തിരിക്കുന്നത്. അനധികൃതമായി മണല്‍ കടത്തുന്നത് തടയാന്‍ ശ്രമിച്ച മുന്‍ കലക്ടറെ മണല്‍ മാഫിയ വധിക്കാന്‍ ശ്രമിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. നിയമം ലംഘിച്ച് കടത്തുന്ന മണല്‍ ലേലംചെയ്ത് വില്‍ക്കുന്നതിലൂടെ ലഭിക്കുമായിരുന്ന ലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണ് സര്‍ക്കാരിന് ലഭിക്കുക. ഇതൊഴിവാക്കിയാണ് ജനസമ്പര്‍ക്കവേദി മോടികൂട്ടാന്‍ വിലപിടിപ്പുള്ള മണല്‍ ഉപയോഗിക്കുന്നത്.
deshabhimani
No comments:
Post a Comment