Wednesday, January 15, 2014

മിനിമം വേതനം: നേഴ്സുമാര്‍ വീണ്ടും സമരത്തിലേക്ക്

സര്‍ക്കാര്‍ അംഗീകരിച്ച മിനിമം വേതനം സ്വകാര്യ ആശുപത്രികള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ലേബര്‍ ഓഫീസ് മാര്‍ച്ചും കലക്ടറേറ്റിനു മുന്നില്‍ ധര്‍ണയും സംഘടിപ്പിക്കുമെന്ന് യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ (യുഎന്‍എ) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അമൃത ആശുപത്രിയില്‍ മിനിമം വേതനം നല്‍കാത്തതിനാലും അകാരണമായി പിരിച്ചുവിടുന്നതിനാലും നേഴ്സുമാര്‍ ഒന്നാകെ അനിശ്ചിതകാല നിരാഹാരസമരത്തിലാണ്. അമൃത ഉള്‍പ്പെടെ എറണാകുളത്തെ 75 ശതമാനം ആശുപത്രികളും ഇതുവരെ മിനിമം വേതനം നടപ്പാക്കിയിട്ടില്ലെന്ന് യുഎന്‍എ ഭാരവാഹികള്‍ പറഞ്ഞു. മിനിമം വേതനം പ്രഖ്യാപിച്ച തൊഴില്‍വകുപ്പിനും സര്‍ക്കാരിനും അത് മാനേജ്മെന്റിനെക്കൊണ്ട് നടപ്പാക്കിക്കാന്‍ ബാധ്യതയുണ്ട്. അടിയന്തരമായി സര്‍ക്കാര്‍ പ്രശ്നത്തില്‍ ഇടപെടണം. സര്‍ക്കാരിന്റെ അനങ്ങാപ്പാറ നയത്തിനെതിരെ ശക്തമായ പ്രക്ഷോഭം ഉയരും. സംസ്ഥാനത്തെ നിയമവകുപ്പിന്റെ കെടുകാര്യസ്ഥത വെളിവായിരിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

സംസ്ഥാന വൈസ് പ്രസിഡന്റ് അരുണ്‍ജിത്ത്, ജില്ലാ സെക്രട്ടറി ഹാരിസ് മണലുംപാറ, യുന്‍എസ്എ ജില്ലാ സെക്രട്ടറി ലിസു മൈക്കിള്‍, ജോയിന്റ് സെക്രട്ടറി ഷോബി ജോസഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. അമൃത ആശുപത്രിയിലെ സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച വൈകിട്ട് ഇടപ്പള്ളി സിഗ്നലിനു സമീപത്തുനിന്ന് ആശുപത്രിയിലേക്ക് നൂറുകണക്കിന് നേഴ്സുമാര്‍ അണിനിരന്ന പ്രകടനം നടന്നു. യുഎന്‍എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷാ ഉദ്ഘാടനംചെയ്തു.

deshabhimani

No comments:

Post a Comment