Monday, June 14, 2010

മത ഇടപെടല്‍ ജനകീയ ഐക്യത്തിനെതിര്

മലപ്പുറം: മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നതും രാഷ്ട്രീയം മതത്തില്‍ ഇടപെടുന്നതും ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ജനകീയ ഐക്യം തകര്‍ക്കും. വര്‍ഗീയത പടരാനും ഇത് വഴിയൊരുക്കും. 'ഇ എം എസിന്റെ ലോകം' ദേശീയ സെമിനാറില്‍ 'ദേശീയോദ്ഗ്രഥനവും ഇ എം എസും' എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഗീയത ബ്രിട്ടീഷുകാരുടെ സൃഷ്ടിയാണെന്നും അവര്‍ പോകുന്നതോടെ ഇത് ഇല്ലാതാകുമെന്നുമായിരുന്നു സ്വാതന്ത്യ്രസമര നേതാക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ വാദത്തോട് ഇ എം എസ് യോജിച്ചിരുന്നില്ല. മതവും ജാതിയും ഉപയോഗിച്ച,് ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം പിടിക്കുന്ന പ്രവണത ഇപ്പോഴും തുടരുന്നു. കോഗ്രസും ബിജെപിയും ചില പ്രാദേശിക പാര്‍ടികളും ഇപ്പോഴും അപകടകരമായ ഈ തന്ത്രം പയറ്റുകയാണ്. കോഗ്രസ് കേരളത്തില്‍ നേരത്തെ പരീക്ഷിച്ച തന്ത്രമാണിത്. ഇപ്പോള്‍ എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ എല്ലാ വര്‍ഗീയകക്ഷികളെയും ഒരു കുടക്കീഴിലാക്കാനാണ് ശ്രമം. രാജ്യത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് മതം പരിഹാരമല്ല. കമ്യൂണിസ്റ്റുകാര്‍ മതവിശ്വാസത്തെ എതിര്‍ക്കുന്നുവെന്ന് കുപ്രചാരണമുണ്ട്. മതനിരപേക്ഷതയെ മതവിരുദ്ധമായി ചിത്രീകരിക്കുന്നു. മതത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും ഓരോ വ്യക്തിക്കും സ്വാതന്ത്ര്യമുണ്ട്. മതത്തിന്റെ പേരിലുള്ള അനാചാരങ്ങളെയും രാഷ്ട്രീയത്തിലെ ഇടപെടലുകളെയുമാണ് എതിര്‍ക്കുന്നത്. തൊഴിലാളി വര്‍ഗ രാഷ്ട്രീയത്തിന് മാത്രമാണ് ജനങ്ങളുടെ വിശാലഐക്യം കെട്ടിപ്പടുക്കാന്‍ സാധിക്കുക. ജാതിയെയും മതത്തെയും ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാനുളള ശ്രമം ചെറുത്തുതോല്‍പ്പിക്കണം. ദേശീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുതലാളിത്തവ്യവസ്ഥയുടെ അവശിഷ്ടങ്ങള്‍ തുടച്ചുനീക്കണം. സമഗ്രമായ കാര്‍ഷിക പരിഷ്കാരം നടപ്പിലാക്കണം. എന്തിനും ഏതിനും സാമ്രാജ്യത്വത്തെ ആശ്രയിക്കുന്ന സമീപനം മാറണമെന്നും എസ്ആര്‍പി പറഞ്ഞു.

യുഡിഎഫ് മതമൌലിക ശക്തികളെ ഏകോപിപ്പിക്കുന്നു: കോടിയേരി

തൃശൂര്‍: നഷ്ടപ്പെട്ട സ്വാധീനം വീണ്ടെടുക്കാന്‍ യുഡിഎഫ് എല്ലാവിധ മതമൌലിക ശക്തികളെയും ഏകോപിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മുസ്ളിംവിഭാഗത്തില്‍ ഇതിന്റെ നേതൃത്വം ലീഗിനാണ്. 16 കൊലപാതകം നടത്തിയ എന്‍ഡിഎഫുമായിപോലും ലീഗ് കൂട്ടുകെട്ടുണ്ടാക്കി. ജമാ അത്തെ ഇസ്ളാമിയുമായും ചര്‍ച്ചയിലാണ്. വര്‍ഗീയതയെയും മതമൌലികവാദത്തെയും സിപിഐ എം ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂര്‍ ബഹ്മ്രസ്വം മഠം ഹാളില്‍ സംഘടിപ്പിച്ച 'ഇ എം എസ് സ്മൃതി' ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

പിണറായി വിജയന്‍ ഹിന്ദുത്വകാര്‍ഡ് കളിക്കുന്നു എന്നാണ് ഇപ്പോഴത്തെ ആക്ഷേപം. നേരത്തേ ന്യൂനപക്ഷപ്രീണനം നടത്തുന്നു എന്നായിരുന്നു പരാതി. സിപിഐ എമ്മിന് ഹിന്ദുത്വ കാര്‍ഡോ ന്യൂനപക്ഷ കാര്‍ഡോ കളിക്കേണ്ട കാര്യമല്ല. തൊഴിലാളിവര്‍ഗ പക്ഷപാതിത്വമൊഴിച്ച് സിപിഐ എമ്മിന് ഒരു കാര്‍ഡുമില്ല. വിദ്യാഭ്യാസവകുപ്പിനെതിരെ തിരിഞ്ഞ് മതന്യൂനപക്ഷങ്ങളെ ഇടതുപക്ഷത്തില്‍നിന്ന് അകറ്റാനാണ് നേരത്തേ ശ്രമിച്ചത്. അതു വിജയിച്ചില്ല. കത്തോലിക്കാസഭയിലെ ഒരു വിഭാഗം പുരോഹിതര്‍ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ശ്രമിച്ചെന്ന കാര്യം ജോസഫ്-മാണി ലയനത്തോടെ പുറത്തുവന്നിരിക്കയാണ്. മതവികാരം ഇളക്കിവിട്ട് എല്‍ഡിഎഫിനുള്ള മതന്യൂനപക്ഷങ്ങളുടെ പിന്തുണ ഇല്ലാതാക്കാന്‍ കഴിയില്ല. എല്‍ഡിഎഫ് വിശ്വാസികള്‍ക്ക് എതിരല്ലെന്ന് മതന്യൂനപക്ഷങ്ങള്‍ അനുഭവത്തില്‍തന്നെ മനസ്സിലാക്കിക്കഴിഞ്ഞു. മാറാടുമുതല്‍ ഗുജറാത്തുവരെ, മതം രാഷ്ട്രീയത്തില്‍ ഇടപെട്ടാലുള്ള ആപത്ത്ജനങ്ങള്‍ക്കു മുന്നിലുണ്ട്.

തുടര്‍ച്ചയായ എല്‍ഡിഎഫ് ഭരണംകൊണ്ടു മാത്രമേ ഇ എം എസ് വിഭാവനം ചെയ്ത ക്ഷേമസംസ്ഥാനം രൂപപ്പെടൂ. ഇപ്പോഴത്തെ എല്‍ഡിഎഫ്സര്‍ക്കാര്‍ മറ്റാര്‍ക്കും കഴിയാത്തവിധത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. കഴിഞ്ഞ നാലുവര്‍ഷംകൊണ്ട് കേരളത്തില്‍ 40,000 കോടി രൂപയുടെ വികസനമാണ് നടത്തിയത്. എന്നാല്‍ യുഡിഎഫ് അഞ്ചുവര്‍ഷംകൊണ്ട് 19,000 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ എം, സിപിഐ, ആര്‍എസ്പി എന്നീ ഇടതുപക്ഷ പാര്‍ടികള്‍ക്ക് തനിച്ച് ഭൂരിപക്ഷം കിട്ടിയതുകൊണ്ടാണ് നാലു വര്‍ഷവും ജനക്ഷേമകരമായി ഭരിക്കാന്‍ കഴിഞ്ഞതെന്നാണ് പുതിയ അനുഭവങ്ങള്‍ ബോധ്യപ്പെടുത്തുന്നതെന്നും കോടിയേരി പറഞ്ഞു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി ഒ പൌലോസ് അധ്യക്ഷനായി. സംഘാടക സമിതി ചെയര്‍മാന്‍ പ്രൊഫ.് എം മുരളീധരന്‍ സ്വാഗതം പറഞ്ഞു.

deshabhimani 13062010

1 comment:

  1. വര്‍ഗീയത ബ്രിട്ടീഷുകാരുടെ സൃഷ്ടിയാണെന്നും അവര്‍ പോകുന്നതോടെ ഇത് ഇല്ലാതാകുമെന്നുമായിരുന്നു സ്വാതന്ത്യ്രസമര നേതാക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ വാദത്തോട് ഇ എം എസ് യോജിച്ചിരുന്നില്ല. മതവും ജാതിയും ഉപയോഗിച്ച,് ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം പിടിക്കുന്ന പ്രവണത ഇപ്പോഴും തുടരുന്നു. കോഗ്രസും ബിജെപിയും ചില പ്രാദേശിക പാര്‍ടികളും ഇപ്പോഴും അപകടകരമായ ഈ തന്ത്രം പയറ്റുകയാണ്. കോഗ്രസ് കേരളത്തില്‍ നേരത്തെ പരീക്ഷിച്ച തന്ത്രമാണിത്. ഇപ്പോള്‍ എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ എല്ലാ വര്‍ഗീയകക്ഷികളെയും ഒരു കുടക്കീഴിലാക്കാനാണ് ശ്രമം. രാജ്യത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് മതം പരിഹാരമല്ല. കമ്യൂണിസ്റ്റുകാര്‍ മതവിശ്വാസത്തെ എതിര്‍ക്കുന്നുവെന്ന് കുപ്രചാരണമുണ്ട്. മതനിരപേക്ഷതയെ മതവിരുദ്ധമായി ചിത്രീകരിക്കുന്നു. മതത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും ഓരോ വ്യക്തിക്കും സ്വാതന്ത്ര്യമുണ്ട്. മതത്തിന്റെ പേരിലുള്ള അനാചാരങ്ങളെയും രാഷ്ട്രീയത്തിലെ ഇടപെടലുകളെയുമാണ് എതിര്‍ക്കുന്നത്. തൊഴിലാളി വര്‍ഗ രാഷ്ട്രീയത്തിന് മാത്രമാണ് ജനങ്ങളുടെ വിശാലഐക്യം കെട്ടിപ്പടുക്കാന്‍ സാധിക്കുക. ജാതിയെയും മതത്തെയും ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാനുളള ശ്രമം ചെറുത്തുതോല്‍പ്പിക്കണം. ദേശീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുതലാളിത്തവ്യവസ്ഥയുടെ അവശിഷ്ടങ്ങള്‍ തുടച്ചുനീക്കണം. സമഗ്രമായ കാര്‍ഷിക പരിഷ്കാരം നടപ്പിലാക്കണം. എന്തിനും ഏതിനും സാമ്രാജ്യത്വത്തെ ആശ്രയിക്കുന്ന സമീപനം മാറണമെന്നും എസ്ആര്‍പി പറഞ്ഞു.

    ReplyDelete