Sunday, January 3, 2010

ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനം

കൂടുതല്‍ കരുത്തോടെ സംസ്ഥാന സമ്മേളനത്തിലേക്ക്

ഡിവൈഎഫ്ഐ 11-ാം സംസ്ഥാന സമ്മേളനം ജനുവരി 08, 09, 10, 11 തീയതികളില്‍ തിരുവനന്തപുരത്ത് ചേരുവാന്‍ പോകുകയാണ്. കേരളത്തിന്റെ രാഷ്ട്രീയ ഗതിവിഗതികളെ നിയന്ത്രിച്ച കരുത്തുറ്റ പോരാട്ടങ്ങള്‍ക്ക് സാക്ഷിയായ തലസ്ഥാനനഗരം ഇത് രണ്ടാംതവണയാണ് യുവജനസംഘടനയുടെ സംസ്ഥാനസമ്മേളനത്തിന് ആതിഥ്യം അരുളാന്‍ പോകുന്നത്. 1983ല്‍ കരമനയില്‍ നടന്ന ഡിവൈഎഫ്ഐ രണ്ടാം സംസ്ഥാനസമ്മേളനം കഴിഞ്ഞ് ദീര്‍ഘമായ കാലയളവിനുശേഷമാണ് അനന്തപുരി പ്രക്ഷുബ്ധയൌവനത്തിന്റെ സംഗമത്തിന് അരങ്ങൊരുക്കുന്നത്. 2007 ജനുവരി 3, 4, 5 തീയതികളിലാണ് 10-ാം സംസ്ഥാനസമ്മേളനം കണ്ണൂരില്‍ നടന്നത്. കഴിഞ്ഞ 34 മാസക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ വിശകലനംചെയ്ത് മൂര്‍ത്തമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിശോധിച്ച് വര്‍ത്തമാനകാലത്തെ സങ്കീര്‍ണതകളെ മുറിച്ചുകടക്കാന്‍ യുവജനപ്രസ്ഥാനത്തിനെ പ്രാപ്തമാക്കുന്ന നിര്‍ണായകമായ തീരുമാനങ്ങള്‍ ഈ സമ്മേളനം കൈക്കൊള്ളും.

1. സാമ്രാജ്യത്വ ആഗോളവത്കരണത്തിനും വര്‍ഗ്ഗീയതയ്ക്കുമെതിരായ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുക.

2. നവോത്ഥാനത്തിന്റെ നന്മ കാത്തുസൂക്ഷിക്കാനും പുനരുദ്ധാരണത്തിനെതിരായ ചെറുത്തുനില്‍പുകള്‍ ശക്തിപ്പെടുത്താനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുക.

3. സംഘടനാ പ്രവര്‍ത്തനത്തിന്റെ വൈവിദ്ധ്യവല്‍ക്കരണം.

4. യുവത്വത്തിന്റെ കര്‍മ്മശേഷി വികസനരംഗത്തും സന്നദ്ധസേവനരംഗത്തും ഉപയോഗപ്പെടുത്തുക.

കണ്ണൂര്‍ സംസ്ഥാനസമ്മേളനം അംഗീകരിച്ച ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ സംഘടനയെ സജ്ജമാക്കാനും സമൂഹത്തില്‍ ശരിയായവിധം ഇടപെടാനുമുള്ള ശ്രമങ്ങളാണ് ഈ കാലയളവില്‍ ഡിവൈഎഫ്ഐ ഏറ്റെടുത്തത്. 2007ല്‍ 4611313 അംഗങ്ങളുണ്ടായിരുന്നു. 2008ല്‍ അത് 4878649 ആയും 2009ല്‍ 4929066 ആയും വര്‍ദ്ധിച്ചു. ഇന്ത്യയിലെ സുസംഘടിതമായ ഒരു യുവജനപ്രസ്ഥാനമെന്ന നിലയില്‍ അതിന്റെ രാഷ്ട്രീയ ഉത്തരവാദിത്തം നിര്‍വ്വഹിക്കുംവിധം യൂണിറ്റുതലംവരെയുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും വീക്ഷണപരവുമായി പ്രതിഫലിച്ചതുകൊണ്ടാണ് ഈ വര്‍ദ്ധനവ് സാദ്ധ്യമായത്.
ഇന്ത്യന്‍ രാഷ്ട്രീയം ഗൌരവതരമായ പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. സ്വാതന്ത്ര്യസമരത്തിന്റെ സമരോത്സുകമായ സാമ്രാജ്യത്വവിരുദ്ധ ചരിത്രത്തെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കാല്‍ക്കീഴില്‍ നിര്‍ലജ്ജമായി കുഴിച്ചുമൂടുന്ന അഭിനവ-കോണ്‍ഗ്രസ് രാഷ്ട്രീയം ഇന്ത്യന്‍ ജനതയെ സാംസ്കാരികവും-രാഷ്ട്രീയവും സാമ്പത്തികവുമായ തകര്‍ച്ചയിലേക്ക് നയിക്കുന്ന അനുഭവങ്ങളാണ് നമുക്ക് മുന്നിലുള്ളത്; ആഗോളവത്കരണത്തിന്റെ ഭാഗമായി തൊഴിലും ജീവിതവും നഷ്ടപ്പെടുന്ന ഇന്ത്യന്‍ അവസ്ഥയെക്കുറിച്ച് ഔദ്യോഗിക കമ്മീഷന്‍ തന്നെയും പലകുറി ചൂണ്ടിക്കാട്ടിയിട്ടും നവലിബറല്‍ നയങ്ങള്‍ വര്‍ദ്ധിതവീര്യത്തോടുകൂടി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ് കേന്ദ്രഭരണകൂടം. ഇപ്പോള്‍ ആണവക്കരാറിലൂടെ രാജ്യത്തിന്റെ പരമാധികാരവും തീറെഴുതിക്കൊടുത്തു. ആസിയാന്‍ കരാര്‍കൂടി വന്നപ്പോള്‍ കാര്‍ഷികമേഖല, പ്രത്യേകിച്ചും കേരളംപോലുള്ള സംസ്ഥാനങ്ങളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളെയാണ് കാത്തിരിക്കുന്നത്. ഇന്ത്യയുടെ ഐക്യത്തേയും അഖണ്ഡതയേയും കെട്ടുറപ്പോടുകൂടി സംരക്ഷിച്ചുപോന്നിരുന്ന 'നാനാത്വത്തില്‍ ഏകത്വ'ത്തെ ശിഥിലമാക്കുന്ന ഫാസിസത്തിന്റേയും തീവ്രവാദത്തിന്റെയും ഭീതിതമായ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ മതേതരത്വത്തിന്റെ ഭാവി ആശങ്കയിലാക്കുന്ന സന്ദര്‍ഭത്തിലും അതിനെ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടുകളാണ് കേന്ദ്ര നയങ്ങളിലൂടെ പ്രകടമാകുന്നത്. ജനാധിപത്യപുരോഗമന രാഷ്ട്രീയത്തെ ശക്തിപ്പെടുത്തിക്കൊണ്ട് മാത്രമേ ഈ പ്രതിസന്ധികളില്‍നിന്ന് ഇന്ത്യന്‍ ജനതയെ രക്ഷിക്കാനാകു.

സാമ്രാജ്യത്വത്തിനും വര്‍ഗ്ഗീയ-തീവ്രവാദ ശക്തികള്‍ക്കുമെതിരായ പോരാട്ടങ്ങളില്‍ എല്ലായ്പ്പോഴും മുന്നില്‍നിന്ന പ്രസ്ഥാനമാണ് ഡിവൈഎഫ്ഐ. രാജ്യം അപകടപ്പെടുന്ന ഓരോ ഘട്ടത്തിലും മുന്നറിയിപ്പുനല്‍കാനും പ്രതിഷേധങ്ങളുമായി പോരാട്ടങ്ങളെ പ്രോജ്ജ്വലമാക്കുന്നതിനും ശ്രമിച്ചിട്ടുണ്ട്. ആണവക്കരാറിലൂടെ സാമ്രാജ്യത്വത്തിന് തീറെഴുതിയ യുപിഎ സര്‍ക്കാരിന്റെ നിലപാടിനെതിരെ ബഹുജനരോഷം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഡിവൈഎഫ്ഐക്ക് സാധിച്ചു. ആണവക്കരാര്‍ അറബിക്കടലില്‍' എന്ന മുദ്രാവാക്യമുയര്‍ത്തി ശക്തമായ പ്രതിഷേധമാണ് സംഘടനയുടെ നേതൃത്വത്തില്‍ നടന്നത്. 'ഭക്ഷണം-തൊഴില്‍-പരമാധികാരം' എന്ന മുദ്രാവാക്യത്തിലൂടെ 2008 മേയ്മാസം 30ന് ഡിവൈഎഫ്ഐ ജില്ലാ കേന്ദ്രങ്ങളില്‍ നടത്തിയ സമരജ്വാലയും അതിന്റെ പ്രചാരണാര്‍ത്ഥം സംഘടിപ്പിച്ച സംസ്ഥാന ജാഥയും വികസനത്തിന്റെപേരില്‍ നടക്കുന്ന സമ്പന്നപക്ഷസേവയും ജനവിരുദ്ധതയും സാമ്രാജ്യത്വപ്രീണനസമീപനവും തുറന്നുകാട്ടുന്നതായി മാറി.

സാമ്രാജ്യത്വ ആഗോളവത്കരണത്തിന്റെ ജനവിരുദ്ധ വികസനകാഴ്ചപ്പാടുകള്‍ക്ക് ബദലായി പുതിയ വികസന സംസ്കാരം ഉയര്‍ത്തിക്കൊണ്ടുവരാനും, അതോടൊപ്പം സന്നദ്ധ-ജീവകാരുണ്യമേഖലകളില്‍ ഇടപെടല്‍ സജീവമാക്കുന്നതിനുമുള്ള ശ്രമമായിരുന്നു യൂത്ത് ബ്രിഗേഡ്. കാല്‍നൂറ്റാണ്ടിനിടയിലെ ഡിവൈഎഫ്ഐയുടെ ചുവടുവയ്പുകളില്‍ ഏറെ ശ്രദ്ധേയമായതായിരുന്നു ഈ സംരംഭം. വികസന പ്രക്രിയയില്‍ അര്‍പ്പണബോധത്തോടെ ഇടപെടുന്നതിനുള്ള സന്ദേശമാണ് ഇതിലൂടെ യുവത്വത്തിന് സംഘടന നല്‍കിയത്. ഉദ്ദേശിച്ച നിലയില്‍ ബ്രിഗേഡുകളെ പ്രവര്‍ത്തന സജ്ജമാക്കാനായിട്ടില്ല എന്ന പോരായ്മ അംഗീകരിച്ച് വരും നാളുകളില്‍ പ്രസക്തമായ ഈ ആശയം കൂടുതല്‍ പ്രായോഗികമായി നടപ്പിലാക്കുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ക്ക് 11-ാം സംസ്ഥാനസമ്മേളനത്തില്‍ രൂപം നല്‍കും.

സാമ്രാജ്യത്വത്തിന്റെ മലവെള്ളപ്പാച്ചിലില്‍ നന്മകള്‍ മണ്‍മറയുകയാണ്. സാമൂഹ്യാവബോധവും, ചരിത്രാനുഭവങ്ങളും തിരസ്കരിച്ചുകൊണ്ടിരിക്കുന്ന 'കരിയറിസ്റ്റ്' സമൂഹത്തിലാണ് നാം ജീവിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. ഏതുവിധേനയും പണക്കാരനാകാന്‍ മത്സരിക്കുന്ന വര്‍ത്തമാനകാലയുവത്വം സാമ്രാജ്യത്വ-ആഗോളവല്‍ക്കരണത്തിന്റെ ഉപോല്‍പ്പന്നമാണ്. അരാഷ്ട്രീയ സമൂഹത്തെ പടച്ചെടുക്കുക എന്നത് കമ്പോളാധിഷ്ഠിതമായ സമൂഹം വിഭാവനംചെയ്യുന്ന സാമ്രാജ്യത്വത്തിന്റെ ലക്ഷ്യമാണ്. ഈ സാഹചര്യമാണ് ക്വട്ടേഷന്‍-മാഫിയാ' സംസ്കാരം സൃഷ്ടിക്കുന്നത്. ഇതിനെതിരെ എക്കാലവും പ്രതിരോധം ഉയര്‍ത്തിയത് ഡിവൈഎഫ്ഐ മാത്രമാണ്. നമുക്ക് നഷ്ടപ്പെട്ട സഖാക്കള്‍ വിദ്യാധരനും രാജീവ് പ്രസാദും പറവൂരിലെ രതീഷും മദ്യമയക്കുമരുന്ന് ക്വട്ടേഷന്‍ മാഫിയകള്‍ക്കെതിരെ നടത്തിയ സമരം രക്താഭിഷിക്തമായ ചെറുത്തുനില്‍പിന്റെ ചരിത്രമാണ്. ഇടതുപക്ഷത്തിനെതിരെ സംഘടിതവും ആസൂത്രിതവുമായ ആക്രമണം നടത്തുന്ന മാധ്യമമാടമ്പിമാര്‍ ഡിവൈഎഫ്ഐയുടെ ത്യാഗപൂര്‍ണ്ണമായ ഈ ചരിത്രത്തെയാണ് ചോദ്യംചെയ്യുന്നത്.

ഫാസിസത്തിനും തീവ്രവാദത്തിനുമെതിരെ ഇന്ത്യയിലാകെ കരുത്തുറ്റ പ്രതിരോധശൃംഖല തീര്‍ക്കുന്നതിന് ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഡിവൈഎഫ്ഐ നേതൃത്വം കൊടുത്തത്. ആര്‍എസ്എസ് വിഭാവനംചെയ്യുന്ന ഹിന്ദുത്വരാഷ്ട്രീയത്തിനും അതിന്റെ പ്രതികരണമെന്ന വ്യാജേന പ്രത്യക്ഷപ്പെടുന്ന തീവ്രവാദ-ഭീകരവാദ ആശയങ്ങള്‍ക്കുമെതിരെ സാമൂഹ്യ മനഃസാക്ഷിയെ സജ്ജമാക്കുന്നതിന് സമഗ്രവും സൂക്ഷ്മവുമായ പ്രചാരണപരിപാടികള്‍ വ്യാപകമായി നിരന്തരം ഡിവൈഎഫ്ഐ നടത്തി പോന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം ഛിദ്രശക്തികളുടെ ആക്രമണങ്ങള്‍ക്ക് നിരന്തരം ഇരയാകുന്നതും ഈ യുവജനപ്രസ്ഥാനം തന്നെയാണ്. വിഘടനവാദികളുടെയും ശത്രുപട്ടികയില്‍ ഡിവൈഎഫ്ഐ ആണ്. ഡിവൈഎഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഗുര്‍ണാംസിംഗ് ഉല്‍പ്പല്‍, പഞ്ചാബ് സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി സോഹന്‍സിംഗ് ദേശി തുടങ്ങിയ നൂറുകണക്കിന് ഡിവൈഎഫ്ഐ നേതാക്കളേയും പ്രവര്‍ത്തകരേയുമാണ് പഞ്ചാബിലെ ഖാലിസ്ഥാന്‍ ഭീകരര്‍ കൊലപ്പെടുത്തിയത്. ത്രിപുര ജുബായുവസമിതി എന്ന ഭീകരസംഘടന നൂറുകണക്കിന് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തി. കാശ്മീര്‍ സംസ്ഥാനസെക്രട്ടറിയായ മുഹമ്മദ് അമീന്നേരെ പതിനൊന്നുതവണയാണ് കാശ്മീര്‍ തീവ്രവാദികളുടെ വധശ്രമം ഉണ്ടായത്. കേരളത്തില്‍ ആര്‍എസ്എസ്-എന്‍ഡിഎഫ് അടക്കമുള്ള ഫാസിസ്റ്റ്-തീവ്രവാദ സംഘടനകളുടെ ആക്രമണത്തില്‍ നിരവധി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് രക്തസാക്ഷിത്വം വരിക്കേണ്ടിവന്നിട്ടുണ്ട്.

മതതീവ്രവാദത്തിന്റെ റിക്രൂട്ടിംഗ് കേന്ദ്രമായി കേരളവും മാറുന്നു എന്ന ഞെട്ടിച്ച വെളിപ്പെടുത്തലായിരുന്നു കുപ്വാരാ സംഭവം. അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റത്തിനിടെ രക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ചവരില്‍ മലയാളികളുണ്ടെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ മതത്തിന്റെപേരില്‍ നടക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജാഗരൂഗമായ ഇടപെടല്‍ ഡിവൈഎഫ്ഐ നടത്തി. "ഫാസിസത്തിനുള്ള മറുപടി മതതീവ്രവാദമല്ല; ജനാധിപത്യമാണെന്ന ഡിവൈഎഫ്ഐ മുദ്രാവാക്യം സാംസ്കാരിക കേരളം ഏറ്റുവാങ്ങി. ഇങ്ങനെ ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടിയുള്ള പോരാട്ടത്തിന്റെ മുന്നണി പടയാളികളായ ഈ യുവജനപ്രസ്ഥാനത്തിന്റെ സാന്നിദ്ധ്യവും പ്രവര്‍ത്തനങ്ങളുമാണ് കേരളത്തിന്റെ മതേതര പൊതുബോധത്തെ താങ്ങിനിര്‍ത്തുന്നതും സംരക്ഷിക്കുന്നതും എന്ന കാര്യം ആര്‍ക്കും വിസ്മരിക്കാനാവുന്നതല്ല.

കേരളത്തെ അരാഷ്ട്രീയവത്കരിക്കുന്നതിനും മത സങ്കുചിത ചിന്ത പ്രചരിപ്പിക്കുന്നതിനും വലതുപക്ഷമാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് ഗൌരവമായി പരിശോധിക്കപ്പെടേണ്ടതാണ്. ഭക്തി വ്യവസായത്തെയും ആള്‍ ദൈവവ്യവസായത്തേയും പ്രോത്സാഹിപ്പിച്ചുകൊണ്ട് മാധ്യമങ്ങള്‍ കേരളത്തിന്റെ മതേതര പൊതുബോധത്തെ അപകടകരമാംവിധമാണ് തകര്‍ത്തുകൊണ്ടിരിക്കുന്നത്. വലതുപക്ഷ രാഷ്ട്രീയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ആര്‍എസ്എസ്-എന്‍ഡിഎഫ് പോലുള്ള സംഘടനകള്‍ക്കും അതിന്റെ നേതാക്കള്‍ക്കും മുഖ്യധാരാ രാഷ്ട്രീയത്തില്‍ പ്രാധാന്യംനല്‍കുന്ന ചാനല്‍ചര്‍ച്ചകള്‍ നാം അനുദിനം കണ്ടുകൊണ്ടിരിക്കുകയാണ്. മുസ്ളിം തീവ്രവാദികളും ഹിന്ദുത്വഭീകരവാദികളും മതസാമുദായിക സംഘടനകളുമാണ് ഇന്ന് ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റെയും വക്താക്കളായി ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്നത്. ഇത് മതേതരരാഷ്ട്രീയത്തെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ഒരു അജണ്ടയുടെ ഭാഗമാണ്. തൊണ്ണൂറുകള്‍ മുതല്‍ കേരളത്തില്‍ അതിശക്തമായ രീതിയില്‍ വര്‍ഗ്ഗീയതയ്ക്കും തീവ്രവാദത്തിനുമെതിരെ നിലപാടെടുത്ത് പ്രവര്‍ത്തിച്ചുവന്ന ഇടതുപക്ഷത്തെക്കൂടി ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളും സമാനമായി നടത്തുന്നു. തീവ്രവാദത്തിന്റെപേരില്‍ ഇടതുപക്ഷത്തിനെതിരെ ഇന്ന് കേരളത്തില്‍ അഴിച്ചുവിടുന്ന വ്യാജമായ പ്രചാരണങ്ങള്‍ യഥാര്‍ത്ഥത്തില്‍ തീവ്രവാദത്തിനെതിരായ മാധ്യമനിലപാടില്‍നിന്നല്ല മറിച്ച് ഇടതുപക്ഷ വിരുദ്ധതയുടെ ആവിഷ്കാരമായിട്ടാണ് നാം തിരിച്ചറിയേണ്ടത്.

കേരളം തിരസ്കരിച്ച തിന്മകളും ദുരാചാരങ്ങളും തിരിച്ചുകൊണ്ടുവരുവാനുള്ള ശ്രമങ്ങള്‍ക്കെതിരെ ഈ കാലയളവില്‍ ശ്രദ്ധേയമായ ഇടപെടലുകളാണ് ഡിവൈഎഫ്ഐ നടത്തിയത്.

വയലാര്‍രവിയുടെ ചെറുമകന് ഗുരുവായൂരില്‍വച്ച് ചോറൂണ്‍ കര്‍മ്മം നടത്തിയതിനെതുടര്‍ന്ന് ക്ഷേത്രത്തില്‍ 'പുണ്യാഹം' നടത്തിയവര്‍ പുനരുദ്ധാരണത്തിന്റെ വാതില്‍ തുറക്കുകയായിരുന്നു.

കേരളം ലജ്ജിച്ചു തലതാഴ്ത്തിയ ഈ സംഭവത്തിനെതിരെ ഡിവൈഎഫ്ഐ നടത്തിയ രണ്ടാം ഗുരുവായൂര്‍ സത്യഗ്രഹം ദുരാചാരങ്ങള്‍ അരിയിട്ടുവാഴിക്കാനുള്ള നീക്കങ്ങള്‍ക്കെതിരായ ഉജ്ജ്വലമായ താക്കീതായി. സമീപകാല കേരളചരിത്രത്തിലെ സാമൂഹിക ഇടപെടലുകളില്‍ അതീവ പ്രധാന്യത്തോടെ ചേര്‍ത്തുവയ്ക്കാന്‍ കഴിയുന്ന ഒന്നുതന്നെയായിരുന്നു ഇത്.

കപട ആത്മീയതയ്ക്കും ആള്‍ദൈവങ്ങള്‍ക്കുമെതിരെ പ്രതിഷേധ കൊടുങ്കാറ്റുയര്‍ത്താന്‍ സംഘടനയ്ക്ക് സാധിച്ചു.

ഭക്തിയുടെ മറവില്‍ പടുത്തുയര്‍ത്തിയ ഈ സമാന്തര സാമ്രാജ്യത്തെ തുറന്നുകാണിക്കുന്നതിനും പൊയ്മുഖം പിച്ചിച്ചീന്തുന്നതിനും ഡിവൈഎഫ്ഐ നടത്തിയ ഇടപെടലുകള്‍ സഹായകരമായി.

വിദ്യാഭ്യാസത്തിന്റെ സാമൂഹ്യനീതിക്കായി ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ അട്ടിമറിക്കുന്നതിന് രണ്ടാം വിമോചനസമരത്തിന് ആഹ്വാനംചെയ്തവര്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ ഇടയലേഖനങ്ങളും, പ്രത്യക്ഷപ്രചാരണങ്ങളുമായി രംഗത്തുവന്നു. വലതുപക്ഷത്തിന്റെ ബ്രാന്റ് അംബാസഡര്‍മാരായിമാറിയ 'വിശുദ്ധ വസ്ത്രധാരിക'കളുടെ പൊയ്മുഖം പിച്ചിച്ചീന്താന്‍ കേരളീയ യുവത്വത്തിന് സാധിച്ചു. 'വിശുദ്ധനുണകളെ വിചാരണചെയ്യുക' എന്ന മുദ്രാവാക്യത്തിന് വിശ്വാസികളുടെ ഇടയില്‍നിന്നുപോലും പിന്തുണ ലഭിച്ചു.

വര്‍ത്തമാനകാലത്തെ പ്രതിസന്ധികളെ, കള്ളപ്രചാരവേലകളെ നേരിന്റെ രാഷ്ട്രീയമുയര്‍ത്തി യുവതയുടെ സംഘശക്തി നേരിടുകതന്നെ ചെയ്യും. തിരുവനന്തപുരം സമ്മേളനം നിര്‍ണായകമായ ചുവടുവയ്പുകള്‍ക്ക് വേദിയാകും. സംഘടനാ ദൌര്‍ബല്യങ്ങള്‍ പരിഹരിച്ച് സംഘടന പുതിയ മേഖലകളിലേക്ക് വിപുലീകരിക്കുന്നതിനും സംഘടനാശരീരത്തെയാകെ കൂടുതല്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനുമുള്ള സംഘടനാരേഖയ്ക്ക് സമ്മേളനം രൂപം നല്‍കും. കേരളത്തിന്റെ തൊഴില്‍ സ്ഥിതിയും ഭാവിവികസനവും സംബന്ധിച്ച വിശദമായ അവലോകനവും സമ്മേളനം നടത്തും.

ടി വി രാജേഷ് ചിന്ത വാരിക 080110


ഡി.വൈ.എഫ്.ഐ വെബ് സൈറ്റ് ഇവിടെ

1 comment:

  1. ഡിവൈഎഫ്ഐ 11-ാം സംസ്ഥാന സമ്മേളനം ജനുവരി 08, 09, 10, 11 തീയതികളില്‍ തിരുവനന്തപുരത്ത് ചേരുവാന്‍ പോകുകയാണ്. കേരളത്തിന്റെ രാഷ്ട്രീയ ഗതിവിഗതികളെ നിയന്ത്രിച്ച കരുത്തുറ്റ പോരാട്ടങ്ങള്‍ക്ക് സാക്ഷിയായ തലസ്ഥാനനഗരം ഇത് രണ്ടാംതവണയാണ് യുവജനസംഘടനയുടെ സംസ്ഥാനസമ്മേളനത്തിന് ആതിഥ്യം അരുളാന്‍ പോകുന്നത്. 1983ല്‍ കരമനയില്‍ നടന്ന ഡിവൈഎഫ്ഐ രണ്ടാം സംസ്ഥാനസമ്മേളനം കഴിഞ്ഞ് ദീര്‍ഘമായ കാലയളവിനുശേഷമാണ് അനന്തപുരി പ്രക്ഷുബ്ധയൌവനത്തിന്റെ സംഗമത്തിന് അരങ്ങൊരുക്കുന്നത്. 2007 ജനുവരി 3, 4, 5 തീയതികളിലാണ് 10-ാം സംസ്ഥാനസമ്മേളനം കണ്ണൂരില്‍ നടന്നത്. കഴിഞ്ഞ 34 മാസക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ വിശകലനംചെയ്ത് മൂര്‍ത്തമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിശോധിച്ച് വര്‍ത്തമാനകാലത്തെ സങ്കീര്‍ണതകളെ മുറിച്ചുകടക്കാന്‍ യുവജനപ്രസ്ഥാനത്തിനെ പ്രാപ്തമാക്കുന്ന നിര്‍ണായകമായ തീരുമാനങ്ങള്‍ ഈ സമ്മേളനം കൈക്കൊള്ളും.

    ReplyDelete