Monday, January 18, 2010

ഇതിഹാസതുല്യമായ ജീവിതം

ദുരിതമനുഭവിക്കുന്നവന്റെ മോചനത്തിനായി ജീവിതം സമര്‍പ്പിച്ച മഹാനായ കമ്യൂണിസ്റ്റിനെയാണ് ജ്യോതിബസുവിന്റെ വിയോഗത്തിലൂടെ രാജ്യത്തിനു നഷ്ടമായത്. ഒമ്പതരപ്പതിറ്റാണ്ട് നീണ്ട ജീവിതം, ചരിത്രത്തിനു സമാനതകളില്ലാത്ത അനുഭവമാണ് നല്‍കിയത്. ജനകീയ സമരങ്ങളുടെ നായകന്‍, അതുല്യമായ ഭരണനേതൃത്വം, കറകളഞ്ഞ മതനിരപേക്ഷവാദി എന്നിങ്ങനെ എണ്ണിയാല്‍ തീരാത്ത വിശേഷണങ്ങള്‍ മതിയാകാതെ വരും ജ്യോതിബസുവിന്. ബംഗാളിന്റെ വികാരമായിരുന്നു ജ്യോതിദാ. വംഗജനതയുടെ സാംസ്കാരികവും രാഷ്ട്രീയവുമായ ഔന്നത്യത്തിന്റെ പ്രതീകം. ആധുനിക ബംഗാളിനെ രൂപപ്പെടുത്തുന്നതില്‍ പ്രധാനസംഭാവന നല്‍കിയ വ്യക്തി. ഏറ്റവുമധികകാലം മുഖ്യമന്ത്രിയായി ചരിത്രം സൃഷ്ടിക്കാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെയും ജനകീയ പിന്തുണയുടെയും പ്രത്യക്ഷമായ തെളിവാണ്. സിപിഐ എമ്മിന്റെ ആദ്യ പൊളിറ്റ് ബ്യൂറോയില്‍ അംഗമായിരുന്നവരില്‍ അവശേഷിച്ച അവസാനത്തെ ആളാണ് ജ്യോതിബസു വിടപറഞ്ഞതോടെ ഇല്ലാതായത്.

കൊല്‍ക്കത്തയിലെ സമ്പന്ന കുടുംബത്തില്‍ ജനിച്ച ബസുവിന്റെ രാഷ്ട്രീയനിലപാടുകളെ രൂപപ്പെടുത്തുന്നത് ലണ്ടനിലെ നിയമവിദ്യാഭ്യാസ കാലമായിരുന്നു. മാര്‍ക്സിസത്തില്‍ ആകൃഷ്ടനായ അദ്ദേഹത്തിനു ബ്രിട്ടനിലെ പ്രധാന കമ്യൂണിസ്റ്റ് പാര്‍ടി നേതാക്കളുമായി അടുത്തു ബന്ധപ്പെടുന്നതിന് അവസരവും ലഭിച്ചു. അവിടെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സംഘടനയില്‍ പ്രവര്‍ത്തിച്ച ബസു വളരെപെട്ടെന്ന് വലിയ അംഗീകാരം നേടി. ഇന്ത്യയിലേക്ക് തിരിച്ചുവന്ന കാലം കത്തുന്ന സ്വാതന്ത്ര്യസമരത്തിന്റെ സന്ദര്‍ഭമായിരുന്നു. വിവിധ ധാരകളുണ്ടായിരുന്ന പ്രക്ഷോഭത്തില്‍ ഏതു വഴി തെരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ അദ്ദേഹത്തിനു സംശയമുണ്ടായിരുന്നില്ല. തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ കേന്ദ്രീകരിച്ച ബസു കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തിലേക്ക് അതിവേഗം ഉയര്‍ന്നു. കമ്യൂണിസ്റ്റാവുകയെന്നത് മരണം തെരഞ്ഞെടുക്കുന്നതിനു തുല്യമായി കരുതിയിരുന്ന കാലത്തിന്റെ പീഡാനുഭവങ്ങളാണ് അദ്ദേഹത്തിലെ വിപ്ളവകാരിക്ക് കരുത്തുനല്‍കിയത്. ജയില്‍ ജീവിതത്തിന്റെയും ഒളിവുകാലത്തിന്റെയും അനുഭവങ്ങളിലൂടെ സഞ്ചരിച്ച് വംഗജനതയെ തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിലേക്ക് അടുപ്പിക്കുന്നതിനു നേതൃത്വം നല്‍കി. സ്വാതന്ത്ര്യാനന്തരകാലത്ത് ബംഗാളിലെ പാര്‍ടി പ്രവിശ്യാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ബസു അഖിലേന്ത്യാ നേതൃത്വത്തിന്റെയും ഭാഗമായി.

കമ്യൂണിസ്റ്റ് പാര്‍ടിയിലെ ആശയസമരങ്ങളില്‍ രണ്ടുതരത്തിലുള്ള വ്യതിയാനങ്ങള്‍ക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചു. പാര്‍ടി പിളര്‍ന്നപ്പോള്‍ ഏതു പക്ഷത്തുനില്‍ക്കണമെന്ന കാര്യത്തില്‍ ചെറിയ ആശയക്കുഴപ്പംപോലും അദ്ദേഹത്തിന് ഇല്ലായിരുന്നു. സിപിഐ എം രൂപീകരിച്ചപ്പോള്‍ പൊളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബസു, കഴിഞ്ഞ പാര്‍ടി കോണ്‍ഗ്രസില്‍ അനാരോഗ്യം കാരണം ഒഴിവാകുന്നതുവരെ ആ സ്ഥാനത്തു തുടര്‍ന്നു. അപ്പോഴും പിബിയിലെ ക്ഷണിതാവായിരിക്കണമെന്ന പാര്‍ടിയുടെ നിര്‍ബന്ധത്തിനു വഴങ്ങി. ജ്യോതിബസുവിന്റെ അനുഭവസമ്പത്ത് അത്രയും പ്രധാനമായിരുന്നു പാര്‍ടിക്ക്.

1946ല്‍ നിയമസഭാംഗമായ ജ്യോതിബസു, പ്രതിപക്ഷനേതാവും ഉപമുഖ്യമന്ത്രിയുമായ അനുഭവസമ്പത്തുമായാണ് മുഖ്യമന്ത്രിയാകുന്നത്. സിദ്ധാര്‍ഥശങ്കര്‍ റേയുടെ നേതൃത്വത്തില്‍ നടന്ന അര്‍ധഫാസിസ്റ്റ് വാഴ്ചയുടെ ഭീകരാനുഭവങ്ങള്‍ ഇപ്പോഴും വംഗജനത മറക്കുന്നില്ല. അതിന്റെ മുറിവുകള്‍ ഉണക്കാനും ബംഗാളിനെ മുമ്പോട്ടു നയിക്കാനും ബസുവിനു കഴിഞ്ഞു. മുതലാളിത്ത വികസനപാത നടപ്പിലാക്കുന്ന ഒരു രാജ്യത്ത് ബാലറ്റിലൂടെ അധികാരത്തില്‍ വന്ന ആദ്യാനുഭവം കേരളത്തിനായിരുന്നെങ്കിലും ലഭിച്ച ഭരണം തുടര്‍ച്ചയില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞത് ബംഗാളിലായിരുന്നു. ഭുപരിഷ്കരണത്തിനും അധികാരവികേന്ദ്രീകരണത്തിലും ബംഗാള്‍ പുതിയ പാഠം നല്‍കി. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന കാര്‍ഷികോല്‍പ്പാദന നിരക്കുള്ള സംസ്ഥാനമാക്കി ബംഗാളിനെ മാറ്റുന്നതില്‍ കാര്‍ഷികമേഖലയിലെ പരിഷ്കാരങ്ങള്‍ പ്രധാന സംഭാവന നല്‍കി.

വര്‍ഗീയകലാപങ്ങള്‍ക്ക് രാജ്യത്തിന്റെ പലഭാഗങ്ങളും ഇരയായപ്പോള്‍ ബംഗാള്‍ വേറിട്ടുനിന്നു. ബാബറിപള്ളി തകര്‍ത്ത സമയത്ത് രാജ്യത്തിന്റെ പലഭാഗത്തും കലാപങ്ങള്‍ കത്തിപ്പടര്‍ന്നപ്പോള്‍ ജ്യോതിബസുവിന്റെ നേതൃത്വത്തില്‍ വംഗജനത മതനിരപേക്ഷതയുടെ കൊടിക്കൂറ ഉയര്‍ത്തിപ്പിടിച്ചു. ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ തുടര്‍ന്ന് സിഖ് സമുദായം വേട്ടയാടപ്പെട്ടപ്പോഴും ബംഗാളില്‍ അവര്‍ സുരക്ഷിതരായിരുന്നു. ജ്യോതിബസുവിന്റെ വാക്കുകള്‍ ഒരു ജനതയ്ക്ക് ആത്മവിശ്വാസം പകര്‍ന്നു നല്‍കി. അദ്ദേഹത്തിന്റെ സാന്നിധ്യം അവര്‍ക്ക് പുതുജീവന്‍ പകര്‍ന്നു.

രാഷ്ട്രീയ എതിരാളികള്‍ക്കു പോലും ആദരവ് തോന്നുന്ന വ്യക്തിത്വത്തിന്റെ ഉടമയാണെങ്കിലും പല തവണ അദ്ദേഹത്തിന്റെ ജീവനുനേരെ ആക്രമണം ഉണ്ടായി. തെരഞ്ഞെടുപ്പുകളില്‍ ഒരിക്കലും പരാജയപ്പെടാത്ത മുഖ്യമന്ത്രിയായി ഏറ്റവുമധികകാലം അധികാരത്തിലിരിക്കാന്‍ കഴിഞ്ഞതില്‍ പ്രധാനപങ്കാണ് ജ്യോതിബസു വഹിച്ചത്. എന്നാല്‍, ചരിത്രം സൃഷ്ടിക്കുന്നത് ജനതയാണെന്ന ശരിയായ കാഴ്ചപ്പാടാണ് അവസാന നാളുകളിലും അദ്ദേഹം പഠിപ്പിച്ചത്. രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ മതനിരപേക്ഷ ശക്തികള്‍ ഒറ്റക്കെട്ടായി ജ്യോതിബസുവിനോട് അഭ്യര്‍ഥിച്ചത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിനുള്ള അംഗീകാരവും സിപിഐ എമ്മിന്റെ നിലപാടുകളോടുള്ള ആദരവുമായിരുന്നു. എന്നാല്‍, പാര്‍ടി ആ നിര്‍ദേശം സ്വീകരിച്ചില്ല. പാര്‍ടി തീരുമാനത്തില്‍ അദ്ദേഹം ഉറച്ചുനിന്നു. പ്രധാനമന്ത്രിസ്ഥാനത്തേക്കാളും പ്രധാനം കമ്യൂണിസ്റ്റ് പാര്‍ടിയുടെ തീരുമാനങ്ങള്‍ക്കൊപ്പം അടിയുറച്ചുനില്‍ക്കുകയാണെന്ന കമ്യൂണിസ്റ്റ് ബോധം അദ്ദേഹത്തിനുണ്ടായിരുന്നു. പലപ്പോഴും വ്യക്തികളുടെ പാര്‍ടിപ്രതിബദ്ധതയുടെ മാറ്റുരയ്ക്കുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്. രാജ്യത്തെ പ്രധാന രാഷ്ട്രീയനേതാക്കളുമായി അടുത്ത ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. സൌഹാര്‍ദങ്ങളുടെ കുളിര്‍മ എപ്പോഴും കാത്തുസൂക്ഷിച്ചു. ലോകകമ്യൂണിസ്റ്റ് നേതാക്കളുമായും നല്ല ബന്ധമാണ് ജ്യോതിബസുവിനുണ്ടായിരുന്നത്. വര്‍ഗീയതക്കെതിരായ വിശാലമുന്നണിക്ക് രൂപം നല്‍കുന്നതില്‍ ഹര്‍കിഷന്‍സിങ് സുര്‍ജിത്തിനൊപ്പം പ്രധാന പങ്കാണ് ബസുവും വഹിച്ചത്. ആ ഇടപെടലുകള്‍ ഇല്ലായിരുന്നെങ്കില്‍ മതിനിരപേക്ഷ ഇന്ത്യ അവശേഷിക്കുമായിരുന്നില്ല.

അന്തര്‍ദേശീയ തലത്തില്‍ രാജ്യതാല്‍പ്പര്യം സംരക്ഷിക്കുന്ന പല നയതന്ത്ര ചര്‍ച്ചകളിലും ബസുവിന്റെ സേവനം കേന്ദ്രസര്‍ക്കാര്‍ ഉപയോഗപ്പെടുത്തിയിരുന്നു. രാജ്യത്തും ബംഗാളിലും ഇടതുപക്ഷം വെല്ലുവിളികള്‍ നേരിടുന്ന ഘട്ടത്തിലാണ് ജ്യോതിബസുവിനെ നഷ്ടമായത്. മരണം ആര്‍ക്കും ഒഴിവാക്കാന്‍ കഴിയുന്നതല്ല. എങ്കിലും ബസു ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നവരാണ് മഹാഭൂരിപക്ഷവും. അത്രമാത്രം പകരംവയ്ക്കാനാവാത്തതാണ് ഈ നഷ്ടം.

മനുഷ്യവിമോചന പ്രത്യയശാസ്ത്രത്തിന്റെ പ്രയോഗത്തിനു സ്വജീവിതംകൊണ്ട് പുതിയ പാഠം നല്‍കിയ മഹാനായ കമ്യൂണിസ്റ്റ്, പ്രണാമം.

ദേശാഭിമാനി മുഖപ്രസംഗം 18 ജനുവരി 2010

4 comments:

  1. ദുരിതമനുഭവിക്കുന്നവന്റെ മോചനത്തിനായി ജീവിതം സമര്‍പ്പിച്ച മഹാനായ കമ്യൂണിസ്റ്റിനെയാണ് ജ്യോതിബസുവിന്റെ വിയോഗത്തിലൂടെ രാജ്യത്തിനു നഷ്ടമായത്. ഒമ്പതരപ്പതിറ്റാണ്ട് നീണ്ട ജീവിതം, ചരിത്രത്തിനു സമാനതകളില്ലാത്ത അനുഭവമാണ് നല്‍കിയത്. ജനകീയ സമരങ്ങളുടെ നായകന്‍, അതുല്യമായ ഭരണനേതൃത്വം, കറകളഞ്ഞ മതനിരപേക്ഷവാദി എന്നിങ്ങനെ എണ്ണിയാല്‍ തീരാത്ത വിശേഷണങ്ങള്‍ മതിയാകാതെ വരും ജ്യോതിബസുവിന്. ബംഗാളിന്റെ വികാരമായിരുന്നു ജ്യോതിദാ. വംഗജനതയുടെ സാംസ്കാരികവും രാഷ്ട്രീയവുമായ ഔന്നത്യത്തിന്റെ പ്രതീകം. ആധുനിക ബംഗാളിനെ രൂപപ്പെടുത്തുന്നതില്‍ പ്രധാനസംഭാവന നല്‍കിയ വ്യക്തി. ഏറ്റവുമധികകാലം മുഖ്യമന്ത്രിയായി ചരിത്രം സൃഷ്ടിക്കാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെയും ജനകീയ പിന്തുണയുടെയും പ്രത്യക്ഷമായ തെളിവാണ്. സിപിഐ എമ്മിന്റെ ആദ്യ പൊളിറ്റ് ബ്യൂറോയില്‍ അംഗമായിരുന്നവരില്‍ അവശേഷിച്ച അവസാനത്തെ ആളാണ് ജ്യോതിബസു വിടപറഞ്ഞതോടെ ഇല്ലാതായത്.

    ReplyDelete
  2. ധീരസഖാവിനു ആദരാഞ്ജലികൾ..

    ReplyDelete
  3. പാര്‍ട്ടിക്കാര്‍ക്ക് ബസു ‘ദുരിതമനുഭവിക്കുന്നവന്റെ മോചനത്തിനായി ജീവിതം സമര്‍പ്പിച്ച മഹാനായ കമ്യൂണിസ്റ്റ്’ ‘ഇതിഹാസം’ ഒക്കെ ആണെങ്കിലും യാത്ഥാര്‍ഥ്യം കുറച്ച് വ്യത്യസ്തമാണ്. പുകഴ്ത്തലിനും സ്തുതിപാഠനത്തിനും ഇടയില്‍ അല്പം ഇകഴ്ത്തലും (a dose of reality, in fact) ആകാം:
    http://greatbong.net/2010/01/18/not-the-end-of-an-era/
    http://www.dailypioneer.com/228148/Destroyer-of-West-Bengal.html
    http://ibnlive.in.com/blogs/sumonkchakrabarti/52/54068/jyoti-basu-the-unkindest-cut.html
    http://www.mid-day.com/opinion/2010/jan/180110-Jyoti-Basu-West-Bengal-Chief-Minister.htm

    ReplyDelete
  4. മുരളി എന്ന യൂസ്ല്‌ലെസ്സിന്

    താൻ സി പി എം അനുകൂല ബ്ലോഗ്ഗുകളിൽ ചെന്ന് കൊണ കമന്റുകൾ ഇടുന്നത് കാണുന്നുണ്ട്.

    സംസ്കാരവും വിവേകവും തൊട്ട് തീണ്ടിയിട്ടില്ലാത്ത് ഇത്തരം രാഷ്ട്രീയ നപുംസകങ്ങൾക്ക് ആദർശാധിഷ്ഠിത രാഷ്ട്രീയമോ ത്യാഗങ്ങളൊ ഒന്നും കണ്ണിൽ പിടിക്കില്ല. അവന്റെ അമ്മൂമ്മേടെ കമ്മ്യൂണിസ്റ്റ് വിരോധം ഛർദ്ദിക്കാൻ മാത്രം കച്ച കെട്ടി ഇറങ്ങിയിരിക്കുന്ന ഇത്തരം അൺ‌വാണ്ടറ്റ് എലിമെന്റ്സ് ആണ് ഇന്ന് ഈ രാജ്യത്തിന്റെ ശാപം

    ReplyDelete