Saturday, October 6, 2012

പോരാട്ടവീര്യവുമായി അരുണാചലില്‍നിന്ന്


കൂട്ടായ പ്രവര്‍ത്തനംപോലും അസാധ്യമായ അരുണാചല്‍ പ്രദേശില്‍നിന്ന് അങ്കണവാടി ജീവനക്കാര്‍ സംഘടനാരംഗത്ത് പ്രവര്‍ത്തിക്കുന്നത് നിരവധി വെല്ലുവിളികള്‍ അതിജീവിച്ച്. രാജ്യാതിര്‍ത്തിയായതിനാല്‍ സംശയദൃഷ്ടിയോടെ കാണുന്ന പൊലീസുകാരുടെയും സര്‍ക്കാരിന്റെയും നിരന്തരഭീഷണികളെ ചെറുത്തുനിന്നാണ് അങ്കണവാടി ജീവനക്കാര്‍ ഇവിടെ സിഐടിയുവിനൊപ്പം അണിനിരക്കുന്നത്. സിഐടിയുക്കാരാണെന്ന് പുറത്തറിഞ്ഞാല്‍ നേരിടേണ്ടിവരുന്ന ഭീഷണിയൊന്നും വകവയ്ക്കാതെയാണ് അങ്കണവാടി ജീവനക്കാര്‍ സംഘടനാ പ്രവര്‍ത്തനരംഗത്ത് സജീവമാകുന്നത്. ഓള്‍ അരുണാചല്‍പ്രദേശ് അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് യൂണിയന്‍ എന്ന പേരിലാണ് സംഘടന പ്രവര്‍ത്തിക്കുന്നത്.

അങ്കണവാടി ജീവനക്കാരുടെ അവകാശങ്ങള്‍ക്കായി 2009ല്‍ സിഐടിയുവിനു കീഴില്‍ സംഘടന രൂപീകരിച്ചെങ്കിലും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ വേട്ടയാടലിനെത്തുടര്‍ന്ന് പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാനായില്ല. സിഐടിയു നേതാക്കളുടെ ഉറച്ച പിന്തുണ ലഭിച്ചതോടെ കഴിഞ്ഞവര്‍ഷം സംഘടന വീണ്ടും സജീവമായി. ഈ വര്‍ഷം മാര്‍ച്ചില്‍ തലസ്ഥാനമായ ഇറ്റാനഗറില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ 780 പ്രതിനിധികള്‍ പങ്കെടുത്തു. ആകെയുള്ള 1200 അങ്കണവാടികളില്‍ പ്രവര്‍ത്തിക്കുന്ന ഏകദേശം1600 ജീവനക്കാര്‍ ഇപ്പോള്‍ യൂണിയന്‍ പ്രവര്‍ത്തകരാണ്.

സിഐടിയു നല്‍കിയ സുരക്ഷിതബോധമാണ് വെല്ലുവിളികളെ അതിജീവിച്ച് സംഘടനാരംഗത്ത് ഉറച്ചുനില്‍ക്കാന്‍ തങ്ങള്‍ക്ക് കരുത്തേകുന്നതെന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി മോനിക വാസ്വി "ദേശാഭിമാനി"യോട് പറഞ്ഞു. തിരുവനന്തപുരത്ത് നടക്കുന്ന സമ്മേളനത്തില്‍ അരുണാചലില്‍നിന്ന് അഞ്ചുപേരാണ് പ്രതിനിധികളായി എത്തിയത്. പരമ്പരാഗത വേഷത്തിലാണ് അഞ്ചുപേരും സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. മോനികയ്ക്കു പുറമെ വര്‍ക്കിങ് പ്രസിഡന്റ് തെച്ചി അഗ്രി, ജോയിന്റ് സെക്രട്ടറി തനയാസപ്, തബാമിമി, പുനസാരി ദേബ്രി എന്നിവരാണ് പ്രതിനിധികള്‍.

deshabhimani 061012

1 comment:

  1. കൂട്ടായ പ്രവര്‍ത്തനംപോലും അസാധ്യമായ അരുണാചല്‍ പ്രദേശില്‍നിന്ന് അങ്കണവാടി ജീവനക്കാര്‍ സംഘടനാരംഗത്ത് പ്രവര്‍ത്തിക്കുന്നത് നിരവധി വെല്ലുവിളികള്‍ അതിജീവിച്ച്. രാജ്യാതിര്‍ത്തിയായതിനാല്‍ സംശയദൃഷ്ടിയോടെ കാണുന്ന പൊലീസുകാരുടെയും സര്‍ക്കാരിന്റെയും നിരന്തരഭീഷണികളെ ചെറുത്തുനിന്നാണ് അങ്കണവാടി ജീവനക്കാര്‍ ഇവിടെ സിഐടിയുവിനൊപ്പം അണിനിരക്കുന്നത്. സിഐടിയുക്കാരാണെന്ന് പുറത്തറിഞ്ഞാല്‍ നേരിടേണ്ടിവരുന്ന ഭീഷണിയൊന്നും വകവയ്ക്കാതെയാണ് അങ്കണവാടി ജീവനക്കാര്‍ സംഘടനാ പ്രവര്‍ത്തനരംഗത്ത് സജീവമാകുന്നത്. ഓള്‍ അരുണാചല്‍പ്രദേശ് അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് യൂണിയന്‍ എന്ന പേരിലാണ് സംഘടന പ്രവര്‍ത്തിക്കുന്നത്.

    ReplyDelete