Saturday, October 6, 2012

കേരളവര്‍മയിലും ശ്രീകൃഷ്ണയിലും കെഎസ്യു-എബിവിപി അക്രമം


കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലെ ദയനീയപരാജയത്തെത്തുടര്‍ന്ന് കെഎസ്യുവും എബിവിപിയും വ്യാപകഅക്രമം അഴിച്ചുവിട്ടു. മൂന്നു വിദ്യാര്‍ഥിനികളടക്കം അഞ്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തൃശൂര്‍ ശ്രീകേരളവര്‍മകോളേജിലും ഗുരുവായൂര്‍ ശ്രീകൃഷ്ണകോളേജിലുമാണ് വെള്ളിയാഴ്ച അക്രമമുണ്ടായത്. കേരളവര്‍മ കോളേജില്‍ എബിവിപിക്കാരുടെ ആക്രമണത്തില്‍ പരിക്കേറ്റ ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥി പ്രവീണ്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുരുവായൂര്‍ ശ്രീകൃഷ്ണകോളേജില്‍ എസ്എഫ്ഐ വിജയാഹ്ലാദപ്രകടനത്തിന് നേരെയുണ്ടായ കെഎസ്യു ആക്രമണത്തില്‍ പരിക്കേറ്റ് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗം അഞ്ജലി എം ഷാജി, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ കെ ജി കീര്‍ത്തി, വൈസ് ചെയര്‍മാന്‍ കെ എസ് ലക്ഷ്മിദേവി, മാഗസിന്‍ എഡിറ്റര്‍ വിപിന്‍രാജ് എന്നിവരെയാണ് കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എസ്എഫ്ഐ വന്‍ ആധിപത്യമാണ് നേടിയത്. കേരളവര്‍മ കോളേജില്‍ എസ്എഫ്ഐ മുഴുവന്‍ സീറ്റും നേടിയിരുന്നു. ഇതില്‍ അമര്‍ഷം പൂണ്ടാണ് എബിവിപി അക്രമിസംഘം വെള്ളിയാഴ്ച അക്രമംനടത്തിയത്. പകല്‍ മൂന്നരയോടെ കോളേജിന് മുന്നില്‍ മറ്റു വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും മുന്നിലാണ് പ്രവീണിനെ ആക്രമിച്ചത്. എബിവിപി ജില്ലാ കമ്മിറ്റിയംഗത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുമ്പുപൈപ്പും മറ്റു മാരകായുധങ്ങളുമായി ആക്രമിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. അടിയേറ്റുതളര്‍ന്ന പ്രവീണിനെ കോളേജ്ഗേറ്റിനോട് ചേര്‍ത്ത് നിര്‍ത്തിയും മര്‍ദിച്ചു. തല ഗേറ്റില്‍ ചേര്‍ത്തിടിച്ചു. അക്രമികള്‍ പിന്നീട് ബൈക്കില്‍ രക്ഷപ്പെട്ടു. നാട്ടുകാരും വിദ്യാര്‍ഥികളും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.

പകല്‍ 11ന് ഗുരുവായൂര്‍ ശ്രീകൃഷ്ണകോളേജില്‍ എസ്എഫ്ഐ വിജയാഹ്ലാദപ്രകടനത്തിന് നേരെയാണ് കെഎസ്യുക്കാര്‍ മാരകായുധങ്ങളുമായെത്തിയത്. പ്രകടനത്തിലുണ്ടായിരുന്ന വിദ്യാര്‍ഥിനികളെ അസഭ്യംവിളിച്ചായിരുന്നു ആക്രമണം. സമീപത്തുണ്ടായിരുന്ന അധ്യാപികയേയും കെഎസ്യുക്കാര്‍ മര്‍ദിച്ചു. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മുന്നൂറില്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആക്രമണത്തില്‍ പരിക്കേറ്റ വിപിന്‍രാജ് മാഗസിന്‍ എഡിറ്ററായി തെരഞ്ഞെടുക്കപ്പെട്ടത്. പുറത്തുണ്ടായിരുന്ന പൊലീസ് ക്യാമ്പസിനകത്ത് കയറി മുഴുവന്‍ വിദ്യാര്‍ഥികളെയും വിരട്ടിയോടിച്ചു. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥികളെ ബാബു എം പാലിശേരി എംഎല്‍എ, സിപിഐ എം കുന്നംകുളം ഏരിയ സെക്രട്ടറി എം ബാലാജി എന്നിവര്‍ സന്ദര്‍ശിച്ചു. കെഎസ്യു അതിക്രമം അവസാനിപ്പിക്കണമെന്ന് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

എസ്എഫ്ഐ പ്രതിഷേധിച്ചു

തൃശൂര്‍: എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ ആക്രമണത്തില്‍ എസ്എഫ്ഐ ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. കെഎസ്യു-എബിവിപി ആക്രമണത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ തിങ്കളാഴ്ച ജില്ലയിലെ ക്യാമ്പസുകളില്‍ പ്രതിഷേധദിനം ആചരിക്കും. തെരഞ്ഞെടുപ്പിലേറ്റ പരാജയം മറച്ചുവയ്ക്കാനാണ് കെഎസ്യു- എബിവിപി അക്രമമെന്നും ഇതിനെതിരെ വിദ്യാര്‍ഥികള്‍ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ശീതള്‍ ഡേവീസും സെക്രട്ടറി എന്‍ വി വൈശാഖും അഭ്യര്‍ഥിച്ചു.

എസ്എഫ്ഐ നേതാവിന്റെ കണ്ണ് നീക്കംചെയ്തു

ചെങ്ങന്നര്‍: ആര്‍എസ്എസ് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ എസ്എഫ്ഐ നേതാവ് സക്കീറിന്റെ അണുബാധയേറ്റ ഇടത്തേ കണ്ണ് നീക്കം ചെയ്തു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വെള്ളിയാഴ്ച പകല്‍ 11ന് ആരംഭിച്ച ശസ്ത്രക്രിയ വൈകിട്ട് അഞ്ചിനാണ് പൂര്‍ത്തിയായത്. വെന്റിലേറ്ററില്‍ കഴിയുന്ന സക്കീര്‍ അപകടനില തരണംചെയ്തിട്ടില്ല.

കഴിഞ്ഞ ശനിയാഴ്ച രാത്രി വെണ്മണി പുന്തല കക്കട ജങ്ഷന് സമീപംവച്ചാണ് സക്കീറും സുഹൃത്തും ആക്രമണത്തിനിരയായത്. മുഖത്തേറ്റ വെട്ടിലാണ് സക്കീറിന്റെ കണ്ണിന് പരിക്കേറ്റത്. മൂക്കിന്റെ പാലം പല കഷണങ്ങളായി. ഇതും വെള്ളിയാഴ്ച ശസ്ത്രക്രിയ നടത്തി. തലച്ചോറിനേറ്റ മുറിവ് മൂലമുണ്ടായ ആന്തരികസ്രാവം പുറത്തു കളയുന്നതിനു വേണ്ടി നട്ടെല്ലിന് ശസ്ത്രക്രിയ അടിയന്തരമായി ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആര്‍ രാജേഷ് എംഎല്‍എ സക്കീറിനെ സന്ദര്‍ശിച്ചു.

ആര്‍എസ്എസ് സംഘം വീടുകയറി ആക്രമിച്ചു

എസ്എല്‍പുരം: അപ്പൂപ്പന്റെ മരണാനന്തര ചടങ്ങുദിവസം എസ്എഫ്ഐ നേതാവിനെയും അമ്മയെയും ആര്‍എസ്എസ്-എബിവിപി സംഘം വീടുകയറി ആക്രമിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ എസ്എഫ്ഐ കഞ്ഞിക്കുഴി ഏരിയ ആക്ടിങ് പ്രസിഡന്റ് കണ്ണര്‍കാട് കണ്ണയില്‍ സോണി (21), അമ്മ റാണി (48) എന്നിവരെ ചേര്‍ത്തല താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടുത്തനാളില്‍ മരിച്ച സോണിയുടെ അപ്പൂപ്പന്റെ കുഴികാഴ്ച ചടങ്ങായിരുന്നു വെള്ളിയാഴ്ച. രാത്രി പത്തരയോടെ രണ്ട് ബൈക്കിലെത്തിയ മൂന്നംഗസംഘം മാരകായുധങ്ങളുമായി സോണിയുടെ വീട്ടിലേക്ക് കടന്നുചെന്ന് മുറ്റത്തെ പന്തലില്‍ സ്ഥാപിച്ചിരുന്ന ട്യൂബ്ലൈറ്റുകള്‍ അടിച്ചുതകര്‍ത്തു. പാത്രങ്ങള്‍ കഴുകുകയായിരുന്ന റാണിയെ ഇരുമ്പുവടിക്ക് അടിച്ച് പരിക്കേല്‍പ്പിക്കുന്നത് കണ്ട് വീടിനുള്ളില്‍ നിന്ന് ഓടിയെത്തിയ സോണിയെയും സംഘം ആക്രമിച്ചു. വെട്ടേറ്റ് സോണിയുടെ ഇടതുകൈ മുറിഞ്ഞിട്ടുണ്ട്. വീട്ടിലെ മറ്റംഗങ്ങള്‍ പുറത്തിറങ്ങിയപ്പോഴേക്കും അക്രമികളില്‍ രണ്ടുപേര്‍ ബൈക്കില്‍ കയറിയും ഒരാള്‍ ഓടിയും രക്ഷപെട്ടു. എസ്എഫ്ഐക്കാരെ വകവരുത്തുമെന്ന് ആക്രോശിച്ചായിരുന്നു ആക്രമണം.

വനസ്വര്‍ഗം പരബ്രഹ്മോദയം ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷാനന്ദിന്റെ നേതൃത്വത്തിലാണ് ആക്രമിച്ചതെന്ന് സോണി പൊലീസിന് മൊഴി നല്‍കി. എന്നാല്‍ ഇയാളെ കേസില്‍ നിന്നൊഴിവാക്കാന്‍ പൊലീസ് ശ്രമിക്കുന്നതായി ആരോപണമുണ്ട്. ഇയാളുടെ അമ്മ കോണ്‍ഗ്രസിന്റെ നേതാവും കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയുമായിരുന്നു. സോണി എറണാകുളത്ത് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥിയാണ്. രണ്ടരമാസമായി അവിടെ താമസിച്ചാണ് പഠനം. അപ്പൂപ്പന്റെ മരണാനന്തരചടങ്ങിന് വീട്ടിലെത്തിയതാണ്.

പരിക്കേറ്റവരെ സിപിഐ എം നേതാക്കളായ സി കെ ഭാസ്കരന്‍, വി ജി മോഹനന്‍, എസ്എഫ്ഐ ജില്ലാസെക്രട്ടറി ആര്‍ രാഹുല്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. എസ്എഫ്ഐ നേതാവിനെയും അമ്മയെയും ആക്രമിച്ചതില്‍ എസ്എഫ്ഐ കഞ്ഞിക്കുഴി ഏരിയകമ്മിറ്റി പ്രതിഷേധിച്ചു. ഏരിയയിലെ സ്കൂളുകളിലും കോളേജുകളിലും എസ്എഫ്ഐ നേടിയെടുത്ത ഉജ്വലവിജയത്തില്‍ വിറളിപൂണ്ടവരാണ് ആക്രമണം നടത്തിയത്. എസ്എന്‍ കോളേജിന് മുന്‍വശത്തെ എസ്എഫ്ഐയുടെ കൊടിമരവും രാത്രിയില്‍ നശിപ്പിച്ചു. മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഉഷാ സദാനന്ദന്റെ മകന്‍ ഷാനന്ദിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ആര്‍എസ്എസ് ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്താന്‍ പൊലീസ് തയാറായില്ലെങ്കില്‍ വിദ്യാര്‍ഥികളെ അണിനിരത്തി ശക്തമായ പ്രതിരോധം ഉയര്‍ത്തുമെന്ന് ഏരിയസെക്രട്ടറി മിഥുന്‍ഷാ പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani 061012

1 comment:

  1. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലെ ദയനീയപരാജയത്തെത്തുടര്‍ന്ന് കെഎസ്യുവും എബിവിപിയും വ്യാപകഅക്രമം അഴിച്ചുവിട്ടു. മൂന്നു വിദ്യാര്‍ഥിനികളടക്കം അഞ്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തൃശൂര്‍ ശ്രീകേരളവര്‍മകോളേജിലും ഗുരുവായൂര്‍ ശ്രീകൃഷ്ണകോളേജിലുമാണ് വെള്ളിയാഴ്ച അക്രമമുണ്ടായത്. കേരളവര്‍മ കോളേജില്‍ എബിവിപിക്കാരുടെ ആക്രമണത്തില്‍ പരിക്കേറ്റ ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥി പ്രവീണ്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുരുവായൂര്‍ ശ്രീകൃഷ്ണകോളേജില്‍ എസ്എഫ്ഐ വിജയാഹ്ലാദപ്രകടനത്തിന് നേരെയുണ്ടായ കെഎസ്യു ആക്രമണത്തില്‍ പരിക്കേറ്റ് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗം അഞ്ജലി എം ഷാജി, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ കെ ജി കീര്‍ത്തി, വൈസ് ചെയര്‍മാന്‍ കെ എസ് ലക്ഷ്മിദേവി, മാഗസിന്‍ എഡിറ്റര്‍ വിപിന്‍രാജ് എന്നിവരെയാണ് കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

    ReplyDelete