Thursday, October 24, 2013

വധേരയുടെ ഭൂമിയിടപാട് റദ്ദാക്കിയതിന് പീഡിപ്പിക്കുന്നു: ഖേംക

റോബര്‍ട്ട് വധേര നടത്തിയ അനധികൃത ഭൂമിയിടപാട് റദ്ദാക്കിയതിനാലാണ് സര്‍ക്കാര്‍ തനിക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ കൈക്കൊള്ളുന്നതെന്ന് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ അശോക്ഖേംക. സ്വന്തം ജോലി ഉത്തരവാദിത്തത്തോടെ നിര്‍വഹിച്ചതിന്റെ പേരിലാണ് താന്‍ അപമാനിക്കപ്പെട്ടതെന്നും ഹരിയാന ചീഫ്സെക്രട്ടറി പി കെ ചൗധരിക്കയച്ച കത്തില്‍ ഖേംക പറഞ്ഞു.

2012 ഒക്ടോബറില്‍ യുപിഎ അധ്യക്ഷ സോണിയഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധേരയുടെ മേല്‍നോട്ടത്തില്‍ നടന്ന അനധികൃത ഭൂമിയിടപാട് റദ്ദാക്കിയതാണ് ഔദ്യോഗിക കാലയളവില്‍ താന്‍ചെയ്ത "മഹാപരാധ"മെന്നും ഖേംക പരിഹസിക്കുന്നു. ഹരിയാന മുഖ്യമന്ത്രി ഭുപീന്ദര്‍ ഹൂഡയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ് എസ് ധില്ലന്‍ ഉള്‍പ്പെടെയുള്ളവര്‍ തനിക്കെതിരെ കരുനീക്കം നടത്തുന്നതായും 11 പേജുള്ള കത്തില്‍ അശോക്ഖേംക ചൂണ്ടിക്കാണിക്കുന്നു. ഇടപാട് റദ്ദാക്കി ദിവസങ്ങള്‍ക്കുള്ളില്‍ ഖേംകയെ ഭൂമി രജിസ്ട്രേഷന്‍ വകുപ്പിന്റെ മേധാവിയെന്ന നിലയില്‍നിന്നും സ്ഥലംമാറ്റി. ഹരിയാനസര്‍ക്കാര്‍ സ്ഥലംമാറ്റ ഉത്തരവ് ശരിവയ്ക്കുകയും ഖേംകയ്ക്കെതിരെ രണ്ട് കുറ്റപത്രങ്ങള്‍ തയ്യാറാക്കുകയും ചെയ്തു. സര്‍ക്കാര്‍ അനുമതി ലഭിക്കുന്നതിനുമുമ്പ് ഭൂമിയിടപാട് സിബിഐയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഖേംകയ്ക്കെതിരെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപടിയെടുക്കുന്നതെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്.

deshabhimani

No comments:

Post a Comment