Tuesday, November 12, 2013

മംഗള്‍യാന്‍: ഭ്രമണപഥം ഒരുലക്ഷം കിലോമീറ്ററിലേക്ക് ഉയര്‍ത്തി

ഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യവേക്ഷണ ഉപഗ്രഹമായ മംഗള്‍യാനെ ഭൂമിയില്‍ നിന്ന് ഒരുലക്ഷം കിലോമീറ്റര്‍ അകലെ എത്തിക്കാന്‍ ചൊവ്വാഴ്ച പുലര്‍ച്ചെ നടന്ന രണ്ടാം ഘട്ട ശ്രമം വിജയിച്ചു. തിങ്കളാഴ്ച നടന്ന ശ്രമം പരാജയപ്പെട്ടിരുന്നു. 78,276 കിലോമീറ്ററില്‍ നിന്നാണ് ഭ്രമണപഥം ഒരു ലക്ഷം കിലോമീറ്ററാക്കി വര്‍ധിപ്പിച്ചത്. മംഗള്‍യാന്‍ പേടകത്തിന്റെ ഭ്രമണപഥത്തിലേക്ക് ഭൂമിയില്‍നിന്നുള്ള കൂടിയ അകലം ഇപ്പോള്‍ 1,18,642 കിലോമീറ്ററാണ്. സെക്കന്റില്‍ 124 മീറ്റര്‍ വേഗത ആര്‍ജിച്ചതായും ഐഎസ്ആര്‍ഒ അറിയിച്ചു.

തിങ്കളാഴ്ച 71,623 കിലോമീറ്ററില്‍നിന്ന് ഭ്രമണപഥം വികസിപ്പിക്കുന്നതിനുള്ള ശ്രമമാണ് പൂര്‍ണവിജയമാകാതിരുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ 2.06ന് ഭ്രമണപഥം ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും 78,276 കിലോമീറ്ററില്‍ ഒതുങ്ങി. ഇതില്‍ ആശങ്ക വേണ്ടെന്നും ചൊവ്വാഴ്ച ബൂസ്റ്റര്‍ ജ്വലിപ്പിച്ച് ഇതു പരിഹരിക്കാനാകുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചിരുന്നു. ഉപഗ്രഹത്തിലെ ലിക്വഡ് അപ്പോജി മോട്ടോര്‍ ജ്വലിപ്പിച്ചാണ് വ്യാഴാഴ്ച മുതല്‍ ഭ്രമണപഥം ഉയര്‍ത്തിത്തുടങ്ങിയത്. തിങ്കളാഴ്ച മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഉപഗ്രഹത്തിന്റെ പ്രവേഗം സെക്കന്‍ഡില്‍ 130 മീറ്ററാണ് പ്രതീക്ഷിച്ചതെങ്കിലും 35 മീറ്റര്‍ മാത്രമേ ലഭിച്ചുള്ളൂ. നിശ്ചിതരീതിയില്‍ ഭ്രമണപഥം ഉയരാതിരുന്നത് ഇതു മൂലമാണെന്നാണ് വിലയിരുത്തല്‍.

എന്നാല്‍, കണക്കുകൂട്ടല്‍ പിഴച്ചത് എങ്ങനെയെന്ന് ഐഎസ്ആര്‍ഒ പരിശോധിക്കുന്നുണ്ട്. ബംഗളൂരുവിലെ ഐഎസ്ആര്‍ഒ കേന്ദ്ര (ഐസ്ട്രാക്)ത്തില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ സ്വീകരിച്ചാണ് ഭ്രമണപഥം ഉയര്‍ത്തല്‍. ഉപഗ്രഹം ഭൂമിയോട് അടുത്തുവരുന്ന സമയത്താണ് നിര്‍ദേശം നല്‍കുന്നത്. ശനിയാഴ്ചയാണ് ഉപഗ്രഹം 71,623 കിലോമീറ്ററിലെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ശ്രീഹരിക്കോട്ടയില്‍നിന്ന് മംഗള്‍യാന്‍ വിക്ഷേപിച്ചത്.

deshabhimani

No comments:

Post a Comment