ഇരുപത്തൊന്നാംനൂറ്റാണ്ടില്‍ ചൈനയുടെയും അതുവഴി ലോകത്തിന്റെയും രൂപം നിര്‍ണയിക്കുന്നതാകും പ്ലീനമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി "സിന്‍ഹുവ" റിപ്പോര്‍ട്ടുചെയ്തു. സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥയിലും ജനാധിപത്യം, സാംസ്കാരികവികാസം, സാമൂഹികസൗഹാര്‍ദം, പരിസ്ഥിതി എന്നീ മണ്ഡലങ്ങളിലും കാലാനുസൃതമായി വരുത്തേണ്ട നയപരിഷ്കാരമാണ് ചര്‍ച്ചചെയ്യുന്നത്. 1978ല്‍ ദെങ് സിയാവോപിങ്ങിന്റെ നേതൃത്വത്തില്‍ സിപിസി തുടക്കമിട്ട പരിഷ്കരണനടപടിയാണ് ചൈനീസ് സമ്പദ്വ്യവസ്ഥയെ തകര്‍ച്ചയുടെ വക്കില്‍നിന്ന് രക്ഷിച്ചതെന്ന് സിന്‍ഹുവ ചൂണ്ടിക്കാട്ടി. ഇന്ന് ലോകത്തിലെ രണ്ടാമത്തെ സാമ്പത്തികശക്തിയാണ് ചൈന. ഒരു പരിഷ്കരണവും എളുപ്പമോ ചെലവില്ലാത്തതോ അല്ല. അതിജീവനവും ക്ഷേമവുമാണ് പരിഷ്കരണംകൊണ്ട് ഉദ്ദേശിക്കുന്നത്. അതിനായി ശരിയായ തീരുമാനമെടുക്കുന്ന ഉത്തരവാദിത്തവും ദീര്‍ഘവീക്ഷണവുമുള്ള പാര്‍ടിയാണെന്ന് സിപിസി തെളിയിക്കണം. പരിഷ്കരണത്തിന്റെ ഫലമായി തിരിച്ചടി നേരിടുന്ന ചില തല്‍പ്പരസംഘങ്ങളില്‍നിന്നാണ് സിപിസിയുടെ നീക്കത്തിന് എതിര്‍പ്പ് നേരിടുന്നതെന്നും സിന്‍ഹുവ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
കഴിഞ്ഞ ജൂലൈയില്‍ മധ്യചൈനയിലെ ഹൂബേയ് പ്രവിശ്യ സന്ദര്‍ശിക്കെ പ്രസിഡന്റ് ഷീ ജിന്‍പിങ് പരിഷ്കരണകാര്യത്തില്‍ പാര്‍ടിയുടെ നിലപാട് വ്യക്തമാക്കിയിരുന്നു. ""സൃഷ്ടിപരതയും യാഥാര്‍ഥ്യവും തമ്മിലുള്ള സന്തുലിതാവസ്ഥയാണ് പരിഷ്കരണം. നേതൃത്വവും സാധാരണജനങ്ങളും തമ്മിലും ധീരതയും സംരക്ഷണവും തമ്മിലും വികസനവും സ്ഥിരതയും തമ്മിലുമുള്ള സന്തുലിതാവസ്ഥയാണത്""- അദ്ദേഹം പറഞ്ഞു. പൊതുമേഖലയില്‍ സ്വകാര്യനിക്ഷേപകര്‍ക്ക് പങ്കാളിത്തം അനുവദിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ പ്ലീനം തീരുമാനമെടുക്കുമെന്ന് അസറ്റ് സൂപ്പര്‍വിഷന്‍ ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍ കമീഷന്‍ വൈസ് ചെയര്‍മാന്‍ ഹ്യുയാങ് ഷുഹെ പറഞ്ഞു. സ്വകാര്യനിക്ഷേപകര്‍ക്ക് പത്ത് ശതമാനംവരെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി അനുവദിക്കാനാണ് ആലോചിക്കുന്നതെന്ന് കമീഷന്‍ ഡയറക്ടര്‍ ബായ് യിങ്സി പറഞ്ഞു.
deshabhimani
No comments:
Post a Comment