Saturday, April 17, 2010

തരൂര്‍ രാജിവയ്ക്കണം

ഐപിഎല്ലുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശസഹമന്ത്രി ശശി തരൂര്‍ നടത്തിയ ഇടപെടലുകള്‍ ഗൌരവമേറിയ ചോദ്യങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്. കൊച്ചി കേന്ദ്രമായ ടീമിനുവേണ്ടി തന്റെ അധികാരവും സ്വാധീനവും അദ്ദേഹം ഉപയോഗിച്ചെന്ന ആരോപണം ഐപിഎല്ലിന്റെ ചുമതലക്കാരനായ ലളിത് മോഡിയാണ് പരസ്യമായി ഉയര്‍ത്തിയത്. താന്‍ മോഡിയെ വിളിച്ചെന്ന കാര്യം ഇതുവരെയും തരൂര്‍ നിഷേധിച്ചിട്ടില്ല. എന്നാല്‍, അതിനുപുറകില്‍ മറ്റു താല്‍പ്പര്യങ്ങളില്ലെന്നാണ് തരൂര്‍ പറഞ്ഞിരുന്നത്. എന്നാല്‍, അദ്ദേഹവുമായി വളരെ അടുത്ത് ബന്ധമുള്ള സുനന്ദ പുഷ്കറിന് കൊച്ചി ഐപിഎല്ലിന്റെ ഉടമസ്ഥതയുള്ള റൊന്ദേവു സ്പോര്‍ട്സ് വേള്‍ഡ് സൌജന്യമായി നല്‍കിയത് 19 ശതമാനം ഓഹരിയാണ്. എന്തിന്റെ അടിസ്ഥാനത്തിലാണ് 75 കോടി രൂപ ഇപ്പോള്‍ മതിപ്പുവിലയുള്ള ഓഹരികള്‍ ഇവര്‍ക്ക് നല്‍കിയതെന്ന് വിശദീകരിക്കേണ്ട ഉത്തരവാദിത്തം തരൂരിനുതന്നെയാണുള്ളത്. ഇവരുമായി തനിക്കുള്ള അടുപ്പം അദ്ദേഹം നിഷേധിച്ചിട്ടില്ല. എന്നുമാത്രമല്ല ഇതുവരെ കേട്ടുകേള്‍വിയില്ലാത്തതരത്തിലാണ് ആര്‍എസ് ഡബ്ള്യുയുവിന്റെ ഉടമസ്ഥതയെസംബന്ധിച്ച ധാരണാപത്രം തയ്യാറാക്കിയിരിക്കുന്നത്. കമ്പനിയുടെ വളര്‍ച്ചയുടെ ഘട്ടത്തില്‍ മറ്റ് ഓഹരി ഉടമകള്‍ കൂടുതല്‍ പണം മുടക്കിയാലും സുനന്ദയുടെ ഉടമസ്ഥത 19 ശതമാനമായി തുടരുമെന്നും ഇതിനായി അവര്‍ കൂടുതല്‍ പണം മുടക്കേണ്ടതില്ലെന്നും പ്രത്യേകം വ്യവസ്ഥചെയ്തിരിക്കുന്നു. രണ്ടുവര്‍ഷം കഴിഞ്ഞാല്‍ ഓഹരി വില്‍ക്കുന്നതിനുള്ള അവകാശവും ഇവര്‍ക്കുണ്ട്. ഭാവിയില്‍ അഞ്ഞൂറുകോടിയിലധികം മൂല്യമുള്ള ഓഹരികളാണ് സുനന്ദയ്ക്ക് സൌജന്യമായി നല്‍കിയിരിക്കുന്നത്. ഇത്രയും വലിയ സൌജന്യം നല്‍കുന്നതിന്റെ അടിസ്ഥാനമെന്താണെന്ന ചോദ്യത്തിന് ഇതുവരെയും വിശ്വസനീയമായ ഉത്തരം ലഭിച്ചിട്ടില്ല. തരൂരിന്റെ ഇടപെടലിനും പിന്തുണയ്ക്കുമുള്ള പ്രതിഫലമാണ് ഇതെന്നാണ് പരക്കെ വിശ്വസിക്കുന്നത്.

കേരളത്തിന്റെ താല്‍പ്പര്യത്തിനായാണ് താന്‍ ഇടപെട്ടതെന്നാണ് തരൂരിന്റെ വാദം. ടീമിന്റെ ഉടമസ്ഥരില്‍ ഒരാളൊഴികെ ആരുംതന്നെ മലയാളികളല്ല. ഏകമലയാളിക്കാകട്ടെ ഒരു ശതമാനം ഓഹരിമാത്രമാണുള്ളത്. സംസ്ഥാനത്തിന്റെ കായികമേഖലയുടെ വികസനത്തിന് ആരും എതിരല്ല. കേന്ദ്രത്തില്‍നിന്ന് അതിനായി കൂടുതല്‍ പണവും പദ്ധതികളും സംഘടിപ്പിക്കുന്നതിനാണ് തരൂര്‍ നേതൃത്വം നല്‍കിയതെങ്കില്‍ എല്ലാവരും അദ്ദേഹത്തെ പിന്തുണയ്ക്കുമായിരുന്നു. ഇപ്പോള്‍ നടത്തിയ ഇടപെടല്‍ സംസ്ഥാനത്തിന്റെ ക്രിക്കറ്റിനെ എങ്ങനെയാണ് ശക്തിപ്പെടുത്തുകയെന്ന കാര്യം അദ്ദേഹത്തിനുമാത്രമേ അറിയാന്‍ കഴിയുകയുള്ളൂ. യഥാര്‍ഥത്തില്‍ തരൂരിന്റെ സുഹൃത്തിന് സാമ്പത്തികനേട്ടം ഉണ്ടാക്കുന്നതിന് നടത്തിയ അവിശുദ്ധനീക്കത്തെ മറച്ചുപിടിക്കുന്നതിന്, കേരളത്തിന്റെ വികാരം ഉപയോഗപ്പെടുത്താന്‍ കഴിയുമോയെന്നാണ് തരൂര്‍ വിദഗ്ധമായി നോക്കുന്നത്. വ്യവസായകൂട്ടായ്മയുടെ നേട്ടത്തിനായി തന്റെ അധികാരവും മന്ത്രിപദവിയുടെ സ്വാധീനവും തരൂര്‍ ദുരുപയോഗപ്പെടുത്തിയിരിക്കുന്നു. പ്രഥമദൃഷ്ട്യാ മന്ത്രിപദവി തരൂര്‍ വ്യക്തിതാല്‍പ്പര്യങ്ങള്‍ക്കായി ദുരുപയോഗപ്പെടുത്തിയിരിക്കുന്നു. ഒരു നിമിഷംപോലും അധികാരത്തില്‍ തുടരാന്‍ അദ്ദേഹത്തിന് ധാര്‍മികമായി അവകാശമില്ല.

ഐപിഎല്‍ ഇന്നൊരു കായികവിനോദം മാത്രമല്ല. അത് കോടിക്കണക്കിന് രൂപ ഒഴുകുന്ന വന്‍ ബിസിനസാണ്. അവരുടെതന്നെ ഉപദേഷ്ടാവിന്റെ കണക്കുപ്രകാരം 18,000 കോടി രൂപയിലധികം മൂല്യമുള്ള ബിസിനസായി അത് ചുരുങ്ങിയ കാലംകൊണ്ട് വളര്‍ന്നിരിക്കുന്നു. സാധാരണ ക്രിക്കറ്റ് മത്സരങ്ങളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ഐപിഎല്‍. കളി കഴിഞ്ഞുള്ള വിരുന്നിനുള്‍പ്പെടെ പ്രത്യേകം ടിക്കറ്റുണ്ട്. അര്‍ധരാത്രിയില്‍ തുടങ്ങുന്ന വിരുന്നിന്റെ പ്രധാന ആകര്‍ഷണകേന്ദ്രം റഷ്യയില്‍നിന്നും മറ്റു ചില രാജ്യങ്ങളില്‍നിന്നുമുള്ള മോഡലുകളാണ്. ഐപിഎല്ലിന്റെ വരുമാനസ്രോതസ്സുകളെക്കുറിച്ച് ശക്തമായ സംശയം നിലനില്‍ക്കുന്നുണ്ട്. പലരും കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള മാര്‍ഗമായി ഇതിനെ ഉപയോഗിക്കുന്നുണ്ട്. ഏറ്റവും ചുരുങ്ങിയത് രണ്ടു ടീമുകള്‍ക്കെങ്കിലും മൌറീഷ്യസ് ബന്ധമുണ്ട്. രണ്ടു രാജ്യങ്ങളിലും പ്രത്യേകം പ്രത്യേകം നികുതി നല്‍കേണ്ടതില്ലെന്ന കരാറിന്റെ വെളിച്ചത്തില്‍ മൂലധനലാഭത്തിന്മേല്‍ നികുതിയില്ലാത്ത രാജ്യമായ മൌറീഷ്യസില്‍ രജിസ്റര്‍ചെയ്യുന്ന കമ്പനികള്‍ വന്‍ നികുതിവെട്ടിപ്പാണ് യഥാര്‍ഥത്തില്‍ നടത്തുന്നത്. ഐപിഎല്‍ ടീമിന്റെ സാമ്പത്തിക ഉറവിടത്തെ സംബന്ധിച്ച് ഗൌരവമായ അന്വേഷണം ആവശ്യമാണ്. ഇപ്പോള്‍ ആദായനികുതിവകുപ്പ് ചില അന്വേഷണം നടത്തുന്നുണ്ടെങ്കിലും അത് തല്‍ക്കാലം ശ്രദ്ധതിരിക്കാനുള്ള സൂത്രമാണ്.
തരൂരിന്റെ പങ്ക് പകല്‍പോലെ വ്യക്തമാണ്. മറ്റു ചില മന്ത്രിമാരും പലതരത്തില്‍ ഇതില്‍ ഇടപെടുന്നെന്നത് ശരിയാണ്. ഇതെല്ലാം അന്വേഷണത്തിന്റെ പരിധിയില്‍ വരണമെങ്കില്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിതന്നെ ഇതുസംബന്ധിച്ച് അന്വേഷിക്കേണ്ടതുണ്ട്. ഐപിഎല്ലിനെ നിയന്ത്രിക്കുന്ന ബിസിസിഐക്കും ഇക്കാര്യത്തില്‍ പ്രധാന ഉത്തരവാദിത്തമുണ്ട്. കോടികള്‍ വരുമാനമുള്ള വന്‍ ബിസിനസ് സാമ്രാജ്യമായി ബിസിസിഐ മാറിയിരിക്കുന്നു. ഇവര്‍ക്ക് സര്‍ക്കാര്‍ നിരവധി സൌജന്യം നല്‍കുന്നുണ്ട്. ആദായനികുതിയിലും വിനോദനികുതിയിലും ഇളവുകള്‍ അനുവദിക്കുന്നു. സര്‍ക്കാര്‍ സ്റേഡിയം നിസ്സാര നിരക്കിലാണ് വാടകയ്ക്ക് നല്‍കുന്നത്. സുരക്ഷയുടെ കാര്യവും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍, ഇതിന്റെ ലാഭം മുഴുവന്‍ കുന്നുകൂടുന്നത് ബിസിസിഐയുടെ അക്കൌണ്ടിലാണ്. ബിസിസിഐ സ്വകാര്യസ്ഥാപനമല്ലെന്നും അത് പൊതുമേഖലയുടെ സ്വഭാവത്തിലുള്ളതാണെന്നും കോടതി ഉള്‍പ്പെടെ വിധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും കാര്യങ്ങള്‍ക്ക് മാറ്റമില്ല. സാധാരണക്കാരുടെമേല്‍ പുതിയ നികുതിഭാരം അടിച്ചേല്‍പ്പിക്കുന്നതില്‍ പ്രത്യേക താല്‍പ്പര്യം കാണിക്കുന്ന കേന്ദ്രത്തിന് വന്‍ കുത്തകസ്വഭാവത്തിലുള്ള ബിസിസിഐക്കും ഐപിഎല്ലിനും എത്രമാത്രം ഇളവ് നല്‍കിയാലും തൃപ്തിപ്പെടുകയുമില്ല. വന്‍ രാഷ്ട്രീയനേതാക്കളും ബിസിനസ് കുത്തകകളുംകൂടി ഉള്‍പ്പെടുന്ന സംഭവമായതുകൊണ്ട് ആരും ശബ്ദിക്കാന്‍ ധൈര്യം കാണിക്കുന്നില്ല.

ശരത് പവാറായിരുന്നു ദീര്‍ഘകാലം ബിസിസിഐയുടെ അധ്യക്ഷന്‍. ബിജെപി നേതാവ് അരു ജെയ്റ്റ്ലി ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാണെങ്കില്‍ ഗുജറാത്തിലെ ആ സ്ഥാനത്ത് നരേന്ദ്രമോഡിതന്നെയാണ്. ഈ അസോസിയേഷനുകളെല്ലാം ചേരുന്ന ബിസിസിഐയാണ് ഐപിഎല്‍ നടത്തുന്നത.് ചില കേന്ദ്രമന്ത്രിമാര്‍ കൊച്ചി ടീമിന് എതിരായും പ്രവര്‍ത്തിച്ചതായി ആക്ഷേപമുണ്ട്. എന്തായാലും രാജ്യത്തിനും ക്രിക്കറ്റ് ലോകത്തിനും അപമാനമാണ് ഈ സംഭവങ്ങള്‍. അതിന്റെ ഗൌരവം കേന്ദ്രം ഉള്‍ക്കൊള്ളണം. സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയെ അന്വേഷണത്തിനായി നിശ്ചയിക്കണം. കുറ്റവാളിയെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞ ശശി തരൂര്‍ ഉടന്‍ രാജിവയ്ക്കണം.

deshabhimani editorial 17042010

3 comments:

  1. ഐപിഎല്ലുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശസഹമന്ത്രി ശശി തരൂര്‍ നടത്തിയ ഇടപെടലുകള്‍ ഗൌരവമേറിയ ചോദ്യങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്. കൊച്ചി കേന്ദ്രമായ ടീമിനുവേണ്ടി തന്റെ അധികാരവും സ്വാധീനവും അദ്ദേഹം ഉപയോഗിച്ചെന്ന ആരോപണം ഐപിഎല്ലിന്റെ ചുമതലക്കാരനായ ലളിത് മോഡിയാണ് പരസ്യമായി ഉയര്‍ത്തിയത്. താന്‍ മോഡിയെ വിളിച്ചെന്ന കാര്യം ഇതുവരെയും തരൂര്‍ നിഷേധിച്ചിട്ടില്ല. എന്നാല്‍, അതിനുപുറകില്‍ മറ്റു താല്‍പ്പര്യങ്ങളില്ലെന്നാണ് തരൂര്‍ പറഞ്ഞിരുന്നത്. എന്നാല്‍, അദ്ദേഹവുമായി വളരെ അടുത്ത് ബന്ധമുള്ള സുനന്ദ പുഷ്കറിന് കൊച്ചി ഐപിഎല്ലിന്റെ ഉടമസ്ഥതയുള്ള റൊന്ദേവു സ്പോര്‍ട്സ് വേള്‍ഡ് സൌജന്യമായി നല്‍കിയത് 19 ശതമാനം ഓഹരിയാണ്. എന്തിന്റെ അടിസ്ഥാനത്തിലാണ് 75 കോടി രൂപ ഇപ്പോള്‍ മതിപ്പുവിലയുള്ള ഓഹരികള്‍ ഇവര്‍ക്ക് നല്‍കിയതെന്ന് വിശദീകരിക്കേണ്ട ഉത്തരവാദിത്തം തരൂരിനുതന്നെയാണുള്ളത്.

    ReplyDelete
  2. ഇതിനൊപ്പം നില്‍ക്കാന്‍ കഴിയില്ല .
    ശരിക്കും ഐ പി എല്‍ പണത്തിന്റെ കളിയാണ് .
    ഐ പി എല്‍ കളിക്ക് ആരാധകരും ഉണ്ട് കേന്ദ്രത്തിന്റെ പണം ഇവിടുത്തെ വെള്ളാനകളുടെ വായില്‍ പോകുന്നത് പോലെ അല്ലല്ലോ ജനങ്ങളില്‍ ആവേശം ഉണ്ടാക്കുന്നത്‌ ?
    കളി വളര്‍ത്താന്‍ ജനങ്ങള്‍ സ്വയം വരണമെങ്കില്‍ അവര്‍ക്ക് തോന്നേണ്ടേ കളിക്കണം എന്ന് അത് വളര്‍ത്താന്‍ ഇപ്പോള്‍ ഐ പി എല്ലിനു കഴിയുന്നുണ്ട് .
    മൂന്നു വര്ഷം മുന്‍പ് നാനൂറു കോടിക്ക് വാങ്ങിയ ടീം ഇപ്പോള്‍ ആയിരത്തി എഴുനൂറു കോടി രൂപയില്‍ എത്തി നില്‍ക്കുന്നു .
    തരൂര്‍ രാജി വക്കുകയും കൊച്ചി ടീം ഇവിടെ നിന്നും പോകുകയും ചെയ്‌താല്‍ അത് കൊണ്ടുള്ള നേട്ടം ഉത്തരേന്ത്യന്‍ ലോബ്ബിക്ക് തന്നെയാണ് .
    അതിനു വേണ്ടി അവര്‍ കളിച്ച കളികള്‍ വിജയിക്കുന്നു എന്നര്‍ത്ഥം .
    എല്ലാ ടീമിന്റെയും സ്രോതസ് വെളിപെടുതനം. അല്ലാതെ അത് കൊച്ചി ടീമില്‍ മാത്രമായിട്ടു ഒതുക്കു രാഷ്ട്രീയ ലാഭം നോക്കുന്നതില്‍ എതിര്‍പ്പുണ്ട് .

    ReplyDelete
  3. “ഐപിഎല്ലിലേക്ക് ഒഴുകുന്ന പണത്തിന്റെ സ്രോതസ്സ് സര്‍ക്കാര്‍ അന്വേഷിക്കണം. ഈ വാണിജ്യസംരംഭത്തെ നികുതിയില്‍നിന്ന് ഒഴിവാക്കുന്നതും ഇളവ് നല്‍കുന്നതും ന്യായമാണോ എന്ന് പരിശോധിക്കുകയും വേണം“ എന്ന് സി.പി.എം പോളിറ്റ് ബ്യൂറോ ആവശ്യെപ്പെട്ടിട്ടുണ്ട്.

    ReplyDelete