Monday, June 22, 2009

നിര്‍ത്തുക ഈ ആഭാസം

ലാവ്ലിന്‍ കേസിന്റെ മറവില്‍ ജനങ്ങളുടെ സാമാന്യബോധത്തിനുനേരെ ഏതാനും മാധ്യമങ്ങളും രാഷ്ട്രീയക്കോമരങ്ങളും വെല്ലുവിളി തുടങ്ങിയിട്ട് നാളുകളേറെയായി. പഴകിപ്പൊളിയാറായ മൂന്നു ജലവൈദ്യുതപദ്ധതി നവീകരിക്കാനുള്ള പ്രവര്‍ത്തനം ഏറ്റെടുത്തതിന്റെ പേരിലാണ് ഒരു രാഷ്ട്രീയനേതാവ് വേട്ടയാടപ്പെടുന്നത്. മരണം കാത്തുകഴിയുന്ന ക്യാന്‍സര്‍ രോഗികള്‍ക്ക് ഒരിറ്റ് ആശ്വാസം നല്‍കാനുള്ള ആശുപത്രി സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തതിന്റെ പേരിലാണ് ഒരു രാഷ്ട്രീയനേതാവിന്റെ ചോരയ്ക്കുവേണ്ടിയുള്ള ജുഗുപ്സാവഹമായ വ്യക്തിഹത്യ അരങ്ങേറുന്നത്. ധാര്‍മികത, നീതിബോധം, മര്യാദ, സത്യം തുടങ്ങിയ ഒന്നും വേട്ടനായ്ക്കളെ ഭയപ്പെടുത്തുകയോ പിന്തിരിപ്പിക്കുകയോ ചെയ്യുന്ന വാക്കുകളല്ല. ഒരു നുണ പറയുക, അത് മാധ്യമങ്ങളില്‍ വാര്‍ത്തയാവുക, പിന്നീട് അത് സ്ഥാപിക്കാനുള്ള തെളിവുകള്‍ സൃഷ്ടിക്കുക, സംഘടിതമായി അവ പ്രചരിപ്പിക്കുക-ഈ രീതിയാണ് ലാവ്ലിന്‍കേസില്‍ തുടക്കംമുതല്‍ അവലംബിച്ചത്. 374 കോടിരൂപ സംസ്ഥാനത്തിന് നഷ്ടംവരുത്തിയ ഇടപാട് എന്ന് ആവര്‍ത്തിച്ചുപറയുന്നതില്‍നിന്നുതന്നെ എത്രമാത്രം കാപട്യത്തോടെയാണ് ഈ കേസിനെ സിപിഐ എം വിരുദ്ധ മാധ്യമ സംഘം കൈകാര്യംചെയ്യുന്നത് എന്ന് മനസ്സിലാക്കാവുന്നതാണ്.

ധനപ്രിന്‍സിപ്പല്‍സെക്രട്ടറിയായിരുന്ന വരദാചാരിയുമായി ബന്ധപ്പെട്ട വിവാദത്തിന്റെ ചുരുളുകള്‍ അഴിയുമ്പോള്‍ ഈ കേസിലെ ഒരു പെരുംനുണകൂടി പൊളിയുകയാണ്. ലാവ്ലിന്‍കേസ് കെട്ടിപ്പൊക്കിയത് നട്ടാല്‍കുരുക്കാത്ത നുണകളുടെ അടിത്തറയിലാണ് എന്ന് കൂടുതല്‍ വ്യക്തമാകുന്നു. പിണറായി വിജയനെതിരെ നടന്ന പ്രചാരണങ്ങളില്‍ ഏറ്റവുമധികം വിപണനമൂല്യം വരദാചാരിയുടെ മൊഴിക്കായിരുന്നു. ലാവ്ലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാറിനെ എതിര്‍ത്ത വരദാചാരിയുടെ തല മനോരോഗവിദഗ്ധനെക്കൊണ്ട് പരിശോധിപ്പിക്കണമെന്ന് വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയന്‍ ഫയലില്‍ കുറിപ്പെഴുതി എന്നാണ് പ്രചരിപ്പിച്ച കഥ. സര്‍വാദരണീയനായ പ്രിന്‍സിപ്പല്‍സെക്രട്ടറിയെ മനോരോഗിയായി ചിത്രീകരിച്ചുപോലും. കരാര്‍ നടപ്പാക്കാന്‍ പിണറായിവിജയന്‍ വ്യഗ്രത കാട്ടി എന്ന സന്ദേശമാണ് ഈ കഥ പ്രചരിപ്പിക്കുന്നതിലൂടെ തല്‍പ്പരകക്ഷികള്‍ പുറത്തുവിട്ടത്. പിണറായി വിജയന്‍ സഹകരണ മന്ത്രികൂടി ആയിരുന്നെന്നും വരദാചാരിക്കെതിരെ കുറിപ്പെഴുതിയത് സഹകരണവകുപ്പുമായി ബന്ധപ്പെട്ട ഫയലിലാണെന്നുമുള്ള വിശദീകരണങ്ങള്‍ ആരും ഗൌനിച്ചുപോലുമില്ല.

ഈ കേസിന് വിശ്വാസ്യത നല്‍കാന്‍ ഏറ്റവുമധികം പ്രചരിപ്പിക്കപ്പെട്ടത് 'തലപരിശോധന'യുടെ കഥയാണ്. സിബിഐയുടെ അന്വേഷണവും ആ കഥയുടെ പിന്നാലെതന്നെ പോയി. വരദാചാരി ഉറപ്പിച്ചുപറഞ്ഞു-ലാവ്ലിന്‍ പ്രശ്നത്തിലാണ് മന്ത്രി തനിക്കെതിരെ തിരിഞ്ഞതെന്ന്. അത് സ്ഥാപിക്കാന്‍ രണ്ട് കള്ളസാക്ഷികളെ സിബിഐ സൃഷ്ടിച്ചു. അതില്‍ ഒരാള്‍ സിഎംപിനേതാവ് എം വി രാഘവന്‍ മന്ത്രിയായിരുന്നപ്പോള്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച യുഡിഎഫിന്റെ വിശ്വസ്തനാണ്. എല്ലാറ്റിനും പുറമെ, ക്രൈം വാരിക പത്രാധിപരെ രണ്ടാമതും വിളിച്ചുവരുത്തി സാക്ഷിയാക്കിയ സിബിഐ അയാളില്‍നിന്ന് മൊഴിയെടുത്തു-വിവാദ ഫയല്‍ പിണറായി വിജയന്റെ പേഴ്സണല്‍ സ്റ്റാഫിലുണ്ടായിരുന്ന ഒരാള്‍ മുക്കിക്കളഞ്ഞു എന്നാണ് ആ മഞ്ഞപ്പത്രവ്യവഹാരി സിബിഐക്ക് നല്‍കിയ മൊഴി. ഈ കഥ വിശ്വസിച്ചുതന്നെയാണ് സിബിഐ അന്വേഷണവും പുരോഗമിച്ചത്.

പിണറായി വിജയന്‍ സിബിഐയുടെ ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം നല്‍കിയിട്ടും അത് കണക്കിലെടുക്കാതെ വരദാചാരിയെ വിശ്വസിക്കുന്നു എന്നാണ് സിബിഐ കേസ് റിപ്പോര്‍ട്ടില്‍ എഴുതിവച്ചത്. മറിച്ച് തെളിയിക്കാനുള്ള എല്ലാ രേഖയും നശിപ്പിക്കപ്പെട്ടു എന്ന് ഉറപ്പാക്കാനും സിബിഐയും തല്‍പ്പരകക്ഷികളും ഇതിനിടയില്‍ തയ്യാറായി. 'തലപരിശോധനാ' വിവാദത്തെക്കുറിച്ച് 1997 സെപ്തംബറില്‍ ഒന്നിലേറെ വാര്‍ത്തകള്‍ എഴുതിയ പത്രങ്ങളും അവയുടെ ലേഖകരും ഒന്നും അറിഞ്ഞില്ലെന്ന് നടിച്ച് ഈ വ്യാജപ്രചാരണങ്ങള്‍ക്ക് കൂട്ടുനിന്നു. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ലാവ്ലിന്‍ കേസിലെ മൂവായിരം പേജ് വരുന്ന രേഖകള്‍ സിപിഐ എം കേന്ദ്രനേതൃത്വത്തിന് കൈമാറിയെന്നും അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് വരദാചാരിയുടെ തല പരിശോധിക്കണമെന്ന് പിണറായി എഴുതിയ കുറിപ്പടങ്ങുന്ന ഫയലാണെന്നും കഴിഞ്ഞ മാര്‍ച്ച് 30ന് മലയാളമനോരമ ഫോട്ടോസ്റ്റാറ്റ് സഹിതം വന്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചു. ഇങ്ങനെയെല്ലാം ഏകപക്ഷീയമായ അപവാദപ്രചാരണവും കള്ളക്കേസും മുന്നേറുമ്പോഴാണ്, 'തലപരിശോധന' പ്രശ്നം ഉയര്‍ന്നത് ലാവ്ലിന്‍ വിഷയത്തിലല്ല സഹകരണവകുപ്പുമായി ബന്ധപ്പെട്ട വിഷയത്തിലാണ് എന്നും അത് ഇവിടത്തെ മാധ്യമങ്ങളാകെ തുടര്‍ച്ചയായി വാര്‍ത്തയെഴുതാന്‍ കാരണമായ വിഷയമായിരുന്നെന്നും രേഖാമൂലം വാര്‍ത്തകള്‍ പുറത്തുവന്നത്.

സംസ്ഥാനത്തിന്റെ സഹകരണ മേഖലയെയും ഗ്രാമപഞ്ചായത്തുകളെയും കൂട്ടിയിണക്കി വികസനമേഖലയില്‍ പുതിയ ചലനം സൃഷ്ടിക്കുന്നതിനുള്ള ശ്രദ്ധേയമായ നിര്‍ദേശമാണ് അന്ന് സഹകരണവകുപ്പ് മുന്നോട്ടുവച്ചത്. അത്തരമൊരു നിര്‍ദേശത്തോട് ധനപ്രിന്‍സിപ്പല്‍സെക്രട്ടറിയുടെ പ്രതികരണം ധിക്കാരത്തിന്റെ അങ്ങേത്തലയ്ക്കലുള്ളതായിരുന്നു. സംസ്ഥാനത്ത് മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന സഹകരണസ്ഥാപനങ്ങളുടെ വിശ്വാസ്യതതന്നെ വരദാചാരി ചോദ്യംചെയ്തു. അത്തരമൊരു സമനിലതെറ്റിയ പ്രതികരണം വന്നപ്പോഴാണ്, അതിന്റെ ഉറവിടമായ തല പരിശോധിക്കപ്പെടേണ്ടതാണെന്ന് സഹകരണമന്ത്രി അഭിപ്രായപ്പെട്ടത്. അന്നത് വിവാദമാക്കാന്‍ പത്രങ്ങള്‍ ഇറങ്ങി. പ്രതിഷേധവുമായി ഏതാനും ഐഎഎസുകാര്‍ വന്നു. വാര്‍ത്തകള്‍ തുടര്‍ച്ചയായി വന്നു.

പിന്നീട് ലാവ്ലിന്‍ വിവാദം കുതന്ത്രങ്ങളിലൂടെയും ഉപജാപങ്ങളിലൂടെയും ഊതിപ്പെരുപ്പിച്ച ഘട്ടത്തിലാണ് 'തലപരിശോധന' തെറ്റായി അവതരിപ്പിച്ച് പിണറായിക്കെതിരെ തിരിക്കാന്‍ ഉപജാപകര്‍ തയ്യാറായത്. മറിച്ച് സ്ഥാപിക്കാനുള്ള തെളിവുകളും പഴുതുകളും നശിപ്പിച്ചുകളയാനുള്ള പ്രവര്‍ത്തനവും അവര്‍ ഏറെക്കുറെ പൂര്‍ത്തിയാക്കിയിരുന്നു. ഇല്ലാത്ത ആ ഫയല്‍ പിണറായിയും അനുകൂലികളും സെക്രട്ടറിയറ്റില്‍നിന്ന് മുക്കി എന്നുവരെ പ്രചാരണമുണ്ടാവുകയും അതിന്റെ പേരില്‍ കോണ്‍ഗ്രസുകാരനായ ഒരു സ്ഥിരം വ്യവഹാരി കേസുകൊടുക്കുകയുംചെയ്തു. പത്രത്തില്‍ വന്ന വാര്‍ത്തകള്‍ പിന്നീട് കണ്ടുപിടിക്കപ്പെടുമെന്നും അത് തിരിച്ചടിയാകുമെന്നും ഉപജാപക സംഘം ഓര്‍ത്തില്ല. അവരുടെ വാക്കുവിശ്വസിച്ച് കള്ളക്കേസും കള്ളസാക്ഷികളെയുമുണ്ടാക്കിയ സിബിഐയും പിന്നീടെന്നെങ്കിലും മറിച്ചുള്ള തെളിവുകള്‍ പുറത്തുവരുമെന്ന് ഓര്‍ത്തുകാണില്ല.

'വരാദാചാരിയുടെ തലപരിശോധന' എന്നത് തരംതാണനിലയില്‍ കെട്ടിച്ചമച്ച നുണക്കഥയാണെന്ന് സൂര്യവെളിച്ചംപോലെ തെളിഞ്ഞിരിക്കുന്നു. ആര് എന്ത് ന്യായീകരണം പറഞ്ഞാലും സിബിഐയും വരദാചാരിയടക്കമുള്ളവരും സ്വന്തം പത്രത്താളുകളെപ്പോലും തള്ളിപ്പറഞ്ഞവരും മൂന്നാംക്ളാസ് നുണയന്മാരുടെ പട്ടികയിലാണെന്ന് വ്യക്തമായിരിക്കുന്നു. അങ്ങനെ വിവസ്ത്രരായി നില്‍ക്കുന്ന ഈ പരിഷകളില്‍നിന്ന് പശ്ചാത്താപത്തിന്റെയോ തെറ്റുതിരുത്തലിന്റെയോ വെള്ളിവെളിച്ചം ഉദിച്ചുപൊങ്ങുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. അവര്‍ക്ക് നഷ്ടപ്പെടാന്‍ ഒരുതുണ്ട് നാണംപോലുമില്ലാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. അവരോട് ഞങ്ങള്‍ക്ക് അഭ്യര്‍ഥിക്കാനുള്ള ഏകകാര്യം, ഇനിയെങ്കിലും അവസാനിപ്പിക്കുക ഈ ദുഷ്ടവൃത്തികള്‍ എന്നതുമാത്രമാണ്; അവര്‍ അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ലെങ്കില്‍പ്പോലും.

ദേശാഭിമാനി മുഖപ്രസംഗം 22 ജൂണ്‍ 2009

4 comments:

  1. ലാവ്ലിന്‍ കേസിന്റെ മറവില്‍ ജനങ്ങളുടെ സാമാന്യബോധത്തിനുനേരെ ഏതാനും മാധ്യമങ്ങളും രാഷ്ട്രീയക്കോമരങ്ങളും വെല്ലുവിളി തുടങ്ങിയിട്ട് നാളുകളേറെയായി. പഴകിപ്പൊളിയാറായ മൂന്നു ജലവൈദ്യുതപദ്ധതി നവീകരിക്കാനുള്ള പ്രവര്‍ത്തനം ഏറ്റെടുത്തതിന്റെ പേരിലാണ് ഒരു രാഷ്ട്രീയനേതാവ് വേട്ടയാടപ്പെടുന്നത്. മരണം കാത്തുകഴിയുന്ന ക്യാന്‍സര്‍ രോഗികള്‍ക്ക് ഒരിറ്റ് ആശ്വാസം നല്‍കാനുള്ള ആശുപത്രി സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തതിന്റെ പേരിലാണ് ഒരു രാഷ്ട്രീയനേതാവിന്റെ ചോരയ്ക്കുവേണ്ടിയുള്ള ജുഗുപ്സാവഹമായ വ്യക്തിഹത്യ അരങ്ങേറുന്നത്. ധാര്‍മികത, നീതിബോധം, മര്യാദ, സത്യം തുടങ്ങിയ ഒന്നും വേട്ടനായ്ക്കളെ ഭയപ്പെടുത്തുകയോ പിന്തിരിപ്പിക്കുകയോ ചെയ്യുന്ന വാക്കുകളല്ല. ഒരു നുണ പറയുക, അത് മാധ്യമങ്ങളില്‍ വാര്‍ത്തയാവുക, പിന്നീട് അത് സ്ഥാപിക്കാനുള്ള തെളിവുകള്‍ സൃഷ്ടിക്കുക, സംഘടിതമായി അവ പ്രചരിപ്പിക്കുക-ഈ രീതിയാണ് ലാവ്ലിന്‍കേസില്‍ തുടക്കംമുതല്‍ അവലംബിച്ചത്. 374 കോടിരൂപ സംസ്ഥാനത്തിന് നഷ്ടംവരുത്തിയ ഇടപാട് എന്ന് ആവര്‍ത്തിച്ചുപറയുന്നതില്‍നിന്നുതന്നെ എത്രമാത്രം കാപട്യത്തോടെയാണ് ഈ കേസിനെ സിപിഐ എം വിരുദ്ധ മാധ്യമ സംഘം കൈകാര്യംചെയ്യുന്നത് എന്ന് മനസ്സിലാക്കാവുന്നതാണ്.

    ReplyDelete
  2. പാര്‍ട്ടി പണിയിലൂടെ നേതാക്കള്‍ കണക്കറ്റ പണം ഉണ്ടാക്കുന്നുണ്ടെന്നറിയാത്തവര്‍, ഈ ബൂലോഗത്ത് മാത്രമെയുള്ളൂ‍ എന്നു തോന്നുന്നു.ബ്ലോഗൊന്നും വായിക്കാത്ത സാധാരണക്കാര്‍ക്ക് ഇതൊരു പുതിയ കാര്യമല്ല..

    പിന്നേ...നാടിനെ സേവിക്കാഞ്ഞിട്ട് അവര്‍ക്ക് ഉറക്കം വരുന്നില്ല...ഒന്ന് പോ കൂവേ..

    മനുഷ്യര്‍ ജന്മനാ ആര്‍ത്തിപ്പണ്ടാരങ്ങളല്ലേ?

    പണമുണ്ടാക്കുന്നവനു വേണ്ടി റ്റൈപ്പ് ചെയ്യാനും ആളുണ്ട്...

    ആ‍ഹ്, എള്ള് ഉണങ്ങുന്നത് എണ്ണയ്ക്ക്, എലിക്കാട്ടമെന്തിനാണാവോ?

    ReplyDelete
  3. എള്ള് ഉണങ്ങുന്നത് എണ്ണയ്ക്ക്, എലിക്കാട്ടമെന്തിനാണാവോ?

    കിളിക്ക് കൊടുക്കാനായിരിക്കും...:)

    ReplyDelete
  4. എലിക്കാട്ടം ഉണക്കുന്ന ഇടപാടിൽ
    കിളിക്കു കൊടുക്കാനെന്നപേരിൽ ജനശക്തി എത്രകോടി അടിച്ചു മാറ്റി?

    ReplyDelete