Saturday, October 6, 2012

കണ്ണൂര്‍ സര്‍വകലാശാല കോളേജുകളിലും എസ്എഫ്ഐക്ക് ചരിത്രവിജയം

കലിക്കറ്റിനു പിന്നാലെ കണ്ണൂര്‍ സര്‍വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലും എസ്എഫ്ഐക്ക് അത്യുജ്വല വിജയം. 40 കോളേജ് യൂണിയനുകളില്‍ മുപ്പത്തഞ്ചും കരസ്ഥമാക്കി എസ്എഫ്ഐ ചരിത്രനേട്ടമാണ് കൈവരിച്ചത്. ആകെയുള്ള 51 കൗണ്‍സിലര്‍മാരില്‍ 44ഉം എസ്എഫ്ഐക്കാണ്. 20 കോളേജ് യൂണിയനുകളില്‍ എസ്എഫ്ഐ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 20 കൗണ്‍സിലര്‍മാര്‍ക്കും എതിരുണ്ടായില്ല. കെഎസ്യുവിന് മൂന്നും എംഎസ്എഫിന് രണ്ടും യൂണിയനുകളേ നേടാനായുള്ളൂ. രണ്ടുസംഘടനകള്‍ക്കുമായി കണ്‍സിലര്‍മാര്‍ ഏഴു മാത്രം. വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടന്ന 20 കോളേജ് യൂണിയനുകളില്‍ പതിനഞ്ചെണ്ണം എസ്എഫ്ഐ സ്വന്തമാക്കി. കണ്ണൂരില്‍ പതിമൂന്നില്‍ പത്തും കാസര്‍കോട്ട് ഏഴില്‍ അഞ്ചും. ഹര്‍ത്താലായതിനാല്‍ വയനാട്ടിലെ നാലു കോളേജുകളില്‍ തെരഞ്ഞെടുപ്പ് തിങ്കളാഴ്ചത്തേക്ക് മാറ്റി. സംഘര്‍ഷത്തെതുടര്‍ന്ന് കാസര്‍കോട് ഗവ. കോളേജിലെ തെരഞ്ഞെടുപ്പ് മാറ്റിയിരുന്നു. പ്രൊഫഷണല്‍ കോളേജുകളില്‍ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും.

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍, മാടായി, ശ്രീകണ്ഠപുരം എസ്ഇഎസ്, ആലക്കോട് മേരിമാത, ഇരിട്ടി എംജി, മട്ടന്നൂര്‍ പിആര്‍എന്‍എസ്എസ്, തലശേരി ഗവ. ബ്രണ്ണന്‍, പാലയാട് യൂണിവേഴ്സിറ്റി ക്യാമ്പസ്, കണ്ണൂര്‍ എസ്എന്‍, കണ്ണൂര്‍ ഗവ. വനിത കോളേജുകളാണ് എസ്എഫ്ഐ നേടിയത്. കെഎസ്യു കോട്ടയായ ഇരിട്ടി എംജിയും ആലക്കോട് മേരിമാതയും എസ്എഫ്ഐ പിടിച്ചെടുത്തു. കൂത്തുപറമ്പ് നിര്‍മലഗിരിയിലും ചെണ്ടയാട് എംജി കോളേജിലുമാണ് കെഎസ്യു ജയിച്ചത്. തളിപ്പറമ്പ് സര്‍സയ്യിദ് യൂണിയന്‍ മാത്രമേ എംഎസ്എഫിന് ലഭിച്ചുള്ളൂ. കാഞ്ഞങ്ങാട് നെഹ്റു, മുന്നാട് പീപ്പിള്‍സ്, കുമ്പള ഐഎച്ച്ആര്‍ഡി, പെരിയ അംബേദ്കര്‍, പെര്‍ല നളന്ദ കോളേജുകളാണ് കാസര്‍കോട് ജില്ലയില്‍ എസ്എഫ്ഐ നേടിയത്. പെര്‍ല നളന്ദ കോളേജില്‍ എസ്എഫ്ഐ ജയിക്കുന്നത് ആദ്യമാണ്. രാജപുരം ടെന്‍ത്പയസില്‍ കെഎസ്യുവും പടന്ന ഷറഫില്‍ എംഎസ്എഫും ജയിച്ചു.

സര്‍ക്കാരിന്റെ വികല വിദ്യാഭ്യാസനയത്തിനും വിദ്യാര്‍ഥി വേട്ടയ്ക്കുമെതിരെ ക്യാമ്പസുകള്‍ പ്രതികരിച്ചപ്പോള്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിദ്യാര്‍ഥി സംഘടനകള്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. പിജി പ്രവേശനത്തിന്റെപേരില്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ ഹൈക്കോടതി വിധിയെ ആശ്രയിച്ചതും കെഎസ്യുവിനും എംഎസ്എഫിനും തിരിച്ചടിയായി. കണ്ണൂര്‍ ജില്ലയിലെ എസ്എഫ്ഐ നേതാക്കളെ മുഴുവന്‍ ജയിലിലടച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാന്‍പോലും പൊലീസ് അനുവദിച്ചിരുന്നില്ല. എന്നിട്ടും എസ്എഫ്ഐക്ക് വിദ്യാര്‍ഥികള്‍ മിന്നുന്നവിജയം സമ്മാനിച്ചു. എസ്എഫ്ഐയുടെ "ജനകീയ വിദ്യാഭ്യാസം, മതേതര ക്യാമ്പസ്" സന്ദേശം വിദ്യാര്‍ഥികള്‍ അഭിമാനത്തോടെ നെഞ്ചേറ്റി. അടുത്തിടെ കലിക്കറ്റ് സര്‍വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലും എസ്എഫ്ഐ ചരിത്രവിജയമാണ് നേടിയത്. സംസ്ഥാനത്തെ മുഴുവന്‍ സര്‍വകലാശാല യൂണിയനുകളുടെ ഭരണസാരഥ്യവും എസ്എഫ്ഐക്കുതന്നെ.

അപവാദങ്ങള്‍ക്ക് തിരിച്ചടി; വിജയം കൊയ്ത് എസ്എഫ്ഐ

കണ്ണൂര്‍: നേതാക്കളെ ജയിലിലടച്ചും ക്യാമ്പസുകളില്‍ അപവാദ പ്രചരണം നടത്തിയും, വിദ്യാര്‍ഥികളുടെ മനസ്സില്‍ വേരോടിയ പ്രസ്ഥാനത്തെ കോളേജുകളില്‍നിന്ന് പിഴുതെറിയാന്‍ നീക്കം നടത്തിയവര്‍ക്ക് തെറ്റി. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വലതുപക്ഷ സംഘടനകളും വര്‍ഗീയവാദികളും ഒറ്റക്കെട്ടായി എതിര്‍ത്തിട്ടും ജില്ലയില്‍ എസ്എഫ്ഐയുടെ വിജയം ഇരട്ടിച്ചു. 29ല്‍ 25 കോളേജ് യൂണിയനുകളും എസ്എഫ്ഐ സ്വന്തമാക്കി. ഇതില്‍ പതിനഞ്ചിടത്ത് ജയം എതിരില്ലാതെ. 35 യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരില്‍ മുപ്പതും എസ്എഫ്ഐ നേടി.

സര്‍ക്കാരിന്റെ വിദ്യാഭ്യാസ കച്ചവടത്തെ പിന്തുണക്കുന്നവര്‍ക്കും ക്യാമ്പസുകളെ വര്‍ഗീയവല്‍ക്കരിക്കുന്നവര്‍ക്കും ഇടമില്ലെന്ന് തെളിയിക്കുന്നതാണ് എസ്എഫ്ഐയുടെ ചരിത്ര വിജയം. നിരവധി കള്ളപ്രചാരണങ്ങള്‍ നടത്തിയിട്ടും കെഎസ്യുവും എംഎസ്എഫും ദയനീയ തോല്‍വി ഏറ്റുവാങ്ങി. ഇവര്‍ നല്‍കിയ ലിസ്റ്റ് അനുസരിച്ച് തെരഞ്ഞെടുപ്പിന് മുമ്പ് എസ്എഫ്ഐ നേതാക്കളെ മുഴുവന്‍ പൊലീസ് കള്ളക്കേസില്‍ കുടുക്കി ജയിലടച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് ഇവരെ മാറ്റി നിര്‍ത്തുകയായിരുന്നു ലക്ഷ്യം. നേതാക്കളില്ലാതെ തെരഞ്ഞെടുപ്പിനെ നേരിട്ടത് എസ്എഫ്ഐയുടെ വിജയത്തിന്റെ മാറ്റു കൂട്ടി. കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കറ്റിന്റെ തലതിരിഞ്ഞ നടപടികള്‍ക്ക് വിദ്യാര്‍ഥികളുടെ പിന്തുണയില്ലെന്നും വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പുഫലം. പിജി പ്രവേശനത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കുന്നതിന് കെഎസ്യുവും എംഎസ്എഫും കോടതി കയറിയതും പ്രതിഷേധം ക്ഷണിച്ചുവരുത്തി.

കെഎസ്യു കോട്ടയായ ഇരിട്ടി എംജി കോളേജിലും ആലക്കോട് മേരിമാതയിലും എസ്എഫ്ഐയുടെ വിജയം വലതുപക്ഷ വിദ്യാര്‍ഥി സംഘടനകളെ ഞെട്ടിക്കുന്നതായി. കഴിഞ്ഞ വര്‍ഷം കെഎസ്യു ജയിച്ച മാടായി കോളേജ് എസ്എഫ്ഐ പിടിച്ചെടുത്തു. ആലക്കോട് മേരിമാത, കണ്ണൂര്‍ എസ്എന്‍, ഇരിട്ടി എംജി എന്നിവയൊഴികെയുള്ള കോളേജുകളിലെ മുഴുവന്‍ മേജര്‍ സീറ്റുകളും എസ്എഫ്ഐ കരസ്ഥമാക്കി. എസ്എന്‍ കോളേജില്‍ ഒമ്പതും ഇരിട്ടി എംജിയില്‍ എട്ടും മേജര്‍ സീറ്റ് എസ്എഫ്ഐ നേടി. മേരിമാതയില്‍ 4 മേജര്‍ സീറ്റ് എസ്എഫ്ഐക്കാണ്. മറ്റ് നാലെണ്ണം നേടിയത് സ്വതന്ത്രരാണ്. കെഎസ്യുവിന് ഇവിടെ ഒരു ക്ലാസ് പ്രതിനിധിയെ മാത്രമേ ലഭിച്ചുള്ളൂ. അധ്യയന വര്‍ഷത്തിന്റെ തുടക്കം മുതല്‍ എസ്എഫ്ഐ നേതാക്കളെ വേട്ടയാടിയതിനും കള്ളക്കേസില്‍ കുടുക്കി ഭീകരമായി മര്‍ദിച്ച് ജയിലിലടച്ചതിനുമെതിരെയുള്ള വിദ്യാര്‍ഥികളുടെ വിധിയെഴുത്താണ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് ഫലമെന്ന് എസ്എഫ്ഐ ജില്ലാസെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. അക്രമികളെന്ന് മുദ്രകുത്തി ജനാധിപത്യ പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെയുള്ള വിദ്യാര്‍ഥികളുടെ പ്രതിരോധമാണ് ഈ ജയം. ചരിത്ര വിജയം സമ്മാനിച്ച വിദ്യാര്‍ഥികളെ ജില്ലാസെക്രട്ടറിയറ്റ് അഭിവാദ്യം ചെയ്തു.

പെര്‍ള നളന്ദ പിടിച്ചെടുത്തു: എസ്എഫ്ഐക്ക് ചരിത്ര വിജയം

കാസര്‍കോട്: ജില്ലയിലെ ക്യാമ്പസുകളില്‍ സംഘശക്തിയുടെ കരുത്തുതെളിയിച്ച് എസ്എഫ്ഐക്ക് മേധാവിത്വം. വെള്ളിയാഴ്ച കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടന്ന ഏഴു കോളേജില്‍ അഞ്ചിലും എസ്എഫ്ഐ വിജയിച്ചു. നേരത്തെ അഞ്ച് കോളേജുകളില്‍ എസ്എഫ്ഐ എതിരില്ലാതെ ജയിച്ചിരുന്നു. പെര്‍ള നളന്ദ കോളേജില്‍ എംഎസ്എഫിന്റെ കുത്തക തകര്‍ത്ത് യൂണിയന്‍ എസ്എഫ്ഐ പിടിച്ചെടുത്തു. 11 യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരില്‍ ഒമ്പതും എസ്എഫ്ഐ നേടി. കെഎസ്യുവിനും എംഎസ്എഫിനും ഒന്നുവീതം കൗണ്‍സിലര്‍മാരെക്കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ബഹുഭൂരിപക്ഷം കോളേജുകളിലും തൂത്തെറിയപ്പെട്ട ഇരുസംഘടനകളും ഒന്നുവീതം കോളേജുകളില്‍ ഒതുങ്ങി.

കുമ്പള ഐഎച്ച്ആര്‍ഡി, പെര്‍ള നളന്ദ, മുന്നാട് പീപ്പിള്‍സ്, പെരിയ അംബേദ്കര്‍, കാഞ്ഞങ്ങാട് നെഹ്റു എന്നീ കോളേജുകളില്‍ ഭൂരിഭാഗം സീറ്റുകളും കൈയടക്കിയാണ് എസ്എഫ്ഐ വിജയിച്ചത്. കാലിച്ചാനടുക്കം എസ്എന്‍ഡിപി, എളേരിത്തട്ട് ഇ കെ നായനാര്‍, നീലേശ്വരം ഐഎച്ച്ആര്‍ഡി, നീലേശ്വരം യൂണിവേഴ്സിറ്റി ക്യാമ്പസ്, ചീമേനി ഐഎച്ച്ആര്‍ഡി എന്നിവിടങ്ങളിലാണ് എല്ലാ സീറ്റിലും എതിരില്ലാതെ എസ്എഫ്ഐ ജയിച്ചത്. എംഎസ്എഫ് കുത്തകയെന്ന് വീമ്പിളക്കുന്ന പെര്‍ള നളന്ദ കോളേജില്‍ എട്ട് മേജര്‍ സീറ്റില്‍ അഞ്ചും നേടി ചരിത്രവിജയം രചിച്ചു. പടന്ന ഷറഫ് കോളേജില്‍ എംഎസ്എഫും രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ കെഎസ്യുവും ജയിച്ചു. വലത്- വര്‍ഗീയ പിന്തിരിപ്പന്‍ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളായ എംഎസ്എഫ്, കെഎസ്യു, എബിവിപി അവിശുദ്ധ സഖ്യത്തോടാണ് പല കോളേജുകളിലും എസ്എഫ്ഐ മത്സരിച്ചത്. വിഷലിപ്തമായ പ്രചാരണങ്ങളും ആക്രമണങ്ങളുമാണ് ക്യാമ്പസുകളില്‍ ഇവര്‍ അഴിച്ചുവിട്ടത്. പരാജയമുറപ്പിച്ച ഗവ. കോളേജില്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തി തെരഞ്ഞെടുപ്പ് മാറ്റിവയ്പ്പിച്ചു. എസ്എഫ്ഐ സാരഥികളെ വിജയിപ്പിച്ച വിദ്യാര്‍ഥികളെ ജില്ലാ സെക്രട്ടറിയറ്റ് അഭിവാദ്യം ചെയ്തു.

deshabhimani 061012

2 comments:

  1. കലിക്കറ്റിനു പിന്നാലെ കണ്ണൂര്‍ സര്‍വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലും എസ്എഫ്ഐക്ക് അത്യുജ്വല വിജയം. 40 കോളേജ് യൂണിയനുകളില്‍ മുപ്പത്തഞ്ചും കരസ്ഥമാക്കി എസ്എഫ്ഐ ചരിത്രനേട്ടമാണ് കൈവരിച്ചത്. ആകെയുള്ള 51 കൗണ്‍സിലര്‍മാരില്‍ 44ഉം എസ്എഫ്ഐക്കാണ്. 20 കോളേജ് യൂണിയനുകളില്‍ എസ്എഫ്ഐ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 20 കൗണ്‍സിലര്‍മാര്‍ക്കും എതിരുണ്ടായില്ല. കെഎസ്യുവിന് മൂന്നും എംഎസ്എഫിന് രണ്ടും യൂണിയനുകളേ നേടാനായുള്ളൂ. രണ്ടുസംഘടനകള്‍ക്കുമായി കണ്‍സിലര്‍മാര്‍ ഏഴു മാത്രം.

    ReplyDelete
  2. കട്ടപ്പന ഗവ. കോളേജില്‍ എല്ലാ സീറ്റിലും എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 19 സീറ്റില്‍ സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കിയെങ്കിലും വ്യാഴാഴ്ച നടന്ന സൂക്ഷ്മ പരിശോധനയില്‍ 16 സീറ്റില്‍ എതിര്‍സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയിരുന്നു. ബാക്കി മൂന്ന് സ്ഥാനാര്‍ഥികള്‍കൂടി വെള്ളിയാഴ്ച പത്രിക പിന്‍വലിച്ചതോടെ എല്ലാ സീറ്റിലും എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ വിജയിക്കുകയായിരുന്നു. തെരഞ്ഞെടുക്കപ്പെട്ടവര്‍: വിന്‍സ്മോന്‍ സജീവ് (ചെയര്‍മാന്‍), ആര്യ സുകുമാരന്‍ (വൈസ് ചെയര്‍മാന്‍), വരുണ്‍കുമാര്‍ പി ഡി (ജനറല്‍ സെക്രട്ടറി), അനൂപ് സിബിച്ചന്‍, വിജിന്‍മോന്‍ വിജയന്‍ (കൗണ്‍സിലേഴ്സ്), മോബിന്‍ പി എബ്രാഹം (മാഗസിന്‍ എഡിറ്റര്‍), ബിബിന്‍ ബാബു (ആര്‍ട്്സ് ക്ലബ് സെക്രട്ടറി), അഭിലാഷ് ജയന്‍, സുഹൈല്‍ നസീര്‍, അക്ഷയകുമാര്‍ പി എം, ബിനീഷ് ടി കെ , നിഷ ആന്റണി ( പ്രതിനിധികള്‍), സൂര്യമോള്‍ എം എസ്, മനീഷ പ്രകാശ് (വനിത പ്രതിനിധികള്‍), അസോസിയേഷന്‍ സെക്രട്ടറിമാര്‍: മെല്‍ഡിന്‍ മാത്യു (കെമിസ്ട്രി), അരുണ്‍ അപ്പുക്കുട്ടന്‍ (കൊമേഴ്സ്),ഹംസ എം എ(ഇക്കണോമിക്സ്), ജോബിന്‍ ജോണ്‍ (മലയാളം), ജിതിന്‍ മോന്‍ വിജയന്‍ (മാത്തമാറ്റിക്സ്).

    ReplyDelete