Friday, September 6, 2013

പൊലീസ് മൃഗീയത: പരിക്കേറ്റ യുവാവിനെ പ്രതിയാക്കി കേസ്

മുഖ്യമന്ത്രിക്കെതിരെ കറുത്ത ഷര്‍ട്ടൂരി വീശിയതിന് പൊലീസ് മര്‍ദ്ദിച്ച് ജനനേന്ദ്രിയം തകര്‍ത്ത യുവാവിനെതിരെ പൊലീസ് കേസും. അവശ നിലയില്‍ നിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന ജയപ്രസാദി(32) നെ രണ്ടാം പ്രതിയാക്കിയാണ് പേട്ട പൊലീസ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പനുസരിച്ചാണ് കേസ്.

മര്‍ദ്ദനത്തിനു നേതൃത്വം നല്‍കിയ തുമ്പ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ സി വിജയദാസിനെ സസ്പെണ്ട് ചെയ്തെങ്കിലും ഇയാള്‍ക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടയിലാണ് പരിക്കേറ്റ് ചികിത്സയിലുള്ള ജയപ്രസാദിനെ പ്രതിയാക്കി അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശ്രമിക്കുന്നത്. ആശുപത്രിയില്‍ കഴിയുന്ന ജയപ്രസാദിന്റെ നില ഗുരുതരമായി തുടരുകയാണ്.

അതിനിടെ മര്‍ദ്ദനത്തില്‍ ശക്തമായ പ്രതിഷേവുമായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ പ്രതിഷേധിച്ചു.

തളരാതെ ജയപ്രസാദ്

തിരു: "അറബി കൂലി കൃത്യമായി തരാത്തതുകൊണ്ടാണ് സലാലയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയെത്തിയത്. നല്ലൊരു വിസ സംഘടിപ്പിച്ച് മടങ്ങണമെന്നായിരുന്നു ആഗ്രഹം. ഇനി അതിനു കഴിയില്ലെന്ന് അറിയാമെങ്കിലും ദുഃഖമില്ല. പക്ഷേ, ഉമ്മന്‍ചാണ്ടി രാജിവയ്ക്കുംവരെ കരിങ്കൊടി കാണിക്കാന്‍ എല്ലായിടത്തും ഞാനുണ്ടാകും"-പൊലീസിന്റെ കൊടിയ ക്രൂരതയുടെ നീറ്റലില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന സിപിഐ എം പ്രവര്‍ത്തകന്‍ ജയപ്രസാദ് പറഞ്ഞു.

"എന്റെ ജീവിതം തകര്‍ക്കാന്‍ മാത്രം എന്തു തെറ്റാണ് ചെയ്തതെന്ന് മനസ്സിലാകുന്നില്ല. ഗള്‍ഫില്‍നിന്ന് തിരിച്ചെത്തിയശേഷം നാട്ടില്‍ കാര്‍പെന്‍ഡര്‍ പണിയെടുത്താണ് കുടുംബം പോറ്റുന്നത്. സിപിഐ എം നേതൃത്വം കൊടുക്കുന്ന സമരത്തിലെല്ലാം അറിവായ കാലം മുതല്‍ കുടുംബസമേതമാണ് ഞങ്ങള്‍ പങ്കെടുക്കുന്നത്. സമരവീര്യം പകര്‍ന്നുതന്നാണ് അച്ഛന്‍ പോയത്. മെഡിക്കല്‍ കോളേജ് ഭാഗത്ത് ചുമട്ടുതൊഴിലാളിയായ അച്ഛന് നിരവധി സമരത്തില്‍ പൊലീസ് മര്‍ദനം ഏറ്റിട്ടുണ്ട്. നിരന്തരം പൊലീസ് പീഡനമേറ്റ് അസുഖം പിടിച്ചാണ് അച്ഛന്‍ മോഹനന്‍ മരിച്ചത്. 2008ല്‍ ഗള്‍ഫില്‍ എത്തിയ ഞാന്‍ അച്ഛന് അസുഖം മൂര്‍ഛിച്ചപ്പോഴാണ് ആദ്യം തിരികെ എത്തിയത്. 2011 ജനുവരി 19ന് അച്ഛന്‍ മരിച്ചു. പിന്നീട് വീണ്ടും സലാലയില്‍ എത്തിയെങ്കിലും അറബി കൂലിതരാതെ പീഡിപ്പിച്ചതുകൊണ്ട് രണ്ടുമാസം മുമ്പ് തിരിച്ചെത്തി. അച്ഛന്റെ ജീവനായിരുന്നു പാര്‍ടി. അച്ഛന്റെ മരണശേഷം ഞങ്ങളുടെ കുടുംബം ആ സ്ഥാനത്ത് പാര്‍ടിയെ കരുതുന്നവരാണ്. അമ്മ രാജേശ്വരിയും ഭാര്യ സരിതയും പാര്‍ടി അംഗങ്ങളാണ്. ജ്യേഷ്ഠന്‍ ശിവപ്രസാദ് ബ്രാഞ്ച് സെക്രട്ടറിയും. ഡിവൈഎഫ്ഐ ലോക്കല്‍ ഭാരവാഹി ആയിരിക്കെയാണ് ഗള്‍ഫിലേക്ക് പോയത്. മടങ്ങിയെത്തിയപ്പോള്‍ വീണ്ടും സജീവമാകുകയായിരുന്നു. മഹിളാ അസോസിയേഷന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായ സരിതയെയും കൂട്ടിയാണ് സമരത്തിനു പോയത്. പൊലീസ് കൊല്ലാക്കൊല ചെയ്താലും ഞങ്ങളുടെ കുടുംബത്തിന്റെ സമരവീര്യത്തിന്റെ ഒരംശം പോലും കുറയ്ക്കാനാകില്ല. "ഷര്‍ട്ടൂരി വീശിയ ഉടന്‍ തടയാന്‍ വന്ന പൊലീസുകാരന്‍ ആദ്യം പിടിച്ചത് എന്റെ ജനനേന്ദ്രിയത്തിലാണ്. വേദനകൊണ്ടു പുളഞ്ഞ് എടുത്തുചാടുകയായിരുന്നു. അപ്പോള്‍ മറ്റു പൊലീസുകാര്‍ ഓടിവന്ന് എന്റെ ശരീരത്തിലെ മര്‍മസ്ഥലത്തെല്ലാം കൊളുത്തിപ്പിടിച്ചു. പിന്നെ എങ്ങനെയെങ്കിലും രക്ഷപ്പെടാനുള്ള വെപ്രാളത്തിലാണ് മുന്നോട്ട് ഓടാന്‍ ശ്രമിച്ചത്. പൊലീസുകാര്‍ കഴുത്തില്‍ ചുറ്റിപ്പിടിച്ചിരുന്നതിനാല്‍ തിരിഞ്ഞു നോക്കാനോ ഒച്ചയുണ്ടാക്കി ബഹളം വയ്ക്കാനോ ആയില്ല. ഗേറ്റ് കടക്കുന്നതുവരെ പിറകില്‍നിന്ന് എന്നെ ബൂട്ടിട്ട് ചവിട്ടുന്നുണ്ടായിരുന്നു. മതിലിന് അകത്തു കടന്നശേഷവും അവര്‍ എന്റെ ജനനേന്ദ്രിയത്തില്‍ ലാത്തികൊണ്ട് കുത്തി. അപ്പോഴാണ് വീണുപോയത്. ക്യാമറകളുമായി മാധ്യമപ്രവര്‍ത്തകര്‍ എന്റെ പിറകെ തന്നെ ഉണ്ടായിരുന്നതുകൊണ്ടാണ് കലിതീരാഞ്ഞിട്ടും മര്‍ദനം നിര്‍ത്തിയത്.

കുടുംബാംഗങ്ങളും പാര്‍ടി പ്രവര്‍ത്തകരും നാട്ടുകാരും ജയപ്രസാദിന് ആശ്വാസമേകാന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 18-ാം വാര്‍ഡിലെ 44-ാം കിടക്കയ്ക്കരികെ സാദാസമയവുമുണ്ട്. അച്ഛനേറ്റ കൊടിയ പീഡനത്തിന്റെ കാഠിന്യം അറിയില്ലെങ്കിലും മക്കളായ മൂന്നാം ക്ലാസുകാരന്‍ ആദിത്യനും യുകെജി വിദ്യാര്‍ഥി അദൈ്വതും ക്ലാസ് കഴിഞ്ഞാല്‍ ആശുപത്രിക്കിടയ്ക്കക്കരികില്‍ അച്ഛനടുത്തു തന്നെയുണ്ട്.

deshabhimani

1 comment:

  1. പോലിസ് അതിക്രമങ്ങൾ ചെയ്യും..
    മുൻപൊരിക്കൽ ഒരു കറുത്ത വംശക്കാരനെ
    അമേരിക്ക ൻ പോലീസ് വഴിയിൽ മൃഗീയമായി അടിച്ചു വീഴ്ത്തുന്ന ചിത്രം കണ്ടിരുന്നു
    അപ്പോഴൊക്കെ കേരളം ഇത്ര നീച്ചമായി തരാം താഴും എന്ന് കരുതിയതെ ഇല്ല ഏറ്റുമുട്ടലുകളിൽ വടി കൊണ്ടും ടിയർ ഗസ് കൊണ്ടും
    ഒക്കെ അടിയും മറ്റും പതിവാണ്
    ഓടിച്ചിട്ട്‌ പിടിച്ചു ഒന്ന് രണ്ടു പേരെ നന്നായി പെരുമാറി വിടുന്ന പോലിസിനെ കോണ്‍ഗ്രെസ് ഭരണ കാലത്ത് നമ്മൾ ധാരാളം കാണാറുണ്ട്
    എന്നാൽ പാന്റിന്റെ സിബ്ബൂരി,
    രണ്ടു പേർ കയ്യും പിറകിലേക്ക് പിടിച്ചു കൊടുത്ത്
    വരി ഉടക്കുന്ന മൃഗീയത
    അതും നടു റോഡിൽ
    കക്കയം ക്യാമ്പിൽ ഒക്കെ അങ്ങിനെ നടന്നു എന്ന് കേട്ടിട്ടുണ്ട്
    ഇതിനെ ഒക്കെ എങ്ങിനെ വിശേഷിപ്പിക്കണം എന്ന് മനസിലാവുന്നില്ല
    തിരുവനതപുരം പ്പോലിസുകാരെ ഭ്രാന്തിനു ചികിൽസിപ്പിക്കണം..
    കേരളത്തിലെ മറ്റു ജില്ലകളിലെ പോലീസുകാരിൽ നിന്നും തലസ്ഥാന പോലീസുകാരെ വേർ തിരിച്ചു നിർ ത്തുന്നത് ഇവരുടെ സഹിക്കാൻ വയ്യാത്ത മൃഗീയത തന്നെയാണ്
    ഇവരുടെ മൃഗീയതയെ നമ്മൾ കയ്യാമം വച്ചല്ല നേരിടേണ്ടത്
    മറ്റു ജില്ലകളിലേക്ക് സ്ഥലം മാറ്റി അവിടെ നിന്നും കൊള്ളാവുന്ന പോലീസുകാരെ തലസ്ഥാനത്തു നിയമിക്കണം
    മാനസിക രോഗത്തിനുള്ള ചികിത്സ നല്കുകയും വേണം

    ReplyDelete