Monday, September 23, 2013

ബിജെപിയും ആര്‍എസ്എസും ജനങ്ങളെ ഭിന്നിപ്പിക്കുന്നു: വൃന്ദ കാരാട്ട്

ഇരിട്ടി: ബിജെപിയും ആര്‍എസ്എസ്സും മതാടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തഘട്ടത്തില്‍ പുതിയ രാഷ്ട്രീയപരീക്ഷണത്തിനാണ് ആര്‍എസ്എസ് മുതിരുന്നത്. ഇതാണ് മുസാഫര്‍ നഗറില്‍ കണ്ടത്. ഒരേ മനസ്സോടെ കഴിഞ്ഞ കര്‍ഷകരെ മതത്തിന്റെപേരില്‍ തമ്മിലടിപ്പിച്ചു. നരേന്ദ്രമോഡിയുടെ അനുയായിയായ അമിത്ഷാ ആറുമാസം അവിടെ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഇത്. രാഷ്ട്രീയ സര്‍വനാശ സംഘമായി ആര്‍എസ്എസ് അധഃപതിച്ചു. സിപിഐ എം വിളമന ലോക്കല്‍ കമ്മിറ്റിക്കായി വള്ളിത്തോട് നിര്‍മിച്ച ഇഎം എസ് ഭവന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

തെരഞ്ഞെടുപ്പ് അടുക്കുന്തോറും യുപിഎ സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം കുറഞ്ഞുവരികയാണ്. കല്‍ക്കരി അഴിമതിയുടെ കറപുരണ്ടതാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ കൈകള്‍. കല്‍ക്കരി ഇടപാട് സംബന്ധിച്ച ഫയലുകള്‍ കാണാനില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ സുപ്രീംകോടതിപോലും വിമര്‍ശിച്ചു. രേഖകള്‍ കാണാതായാല്‍ അങ്കണവാടി ജീവനക്കാരുടെയും അക്കൗണ്ടന്റുമാരുടെയുമൊക്കെ തൊഴില്‍ നഷ്ടപ്പെടുന്ന നാടാണിത്. എന്നിട്ടും മന്‍മോഹന്‍സിങ്ങിന്റെ കസേരയ്ക്ക് അനക്കമില്ല. സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പണമില്ലെന്ന് ആണയിടുന്ന കേന്ദ്രസര്‍ക്കാര്‍ വന്‍കിട കോര്‍പറേറ്റുകള്‍ക്കായാണ് പണമൊഴുക്കുന്നത്. വിലക്കയറ്റം വര്‍ധിക്കുന്ന ഗുരുതര സാഹചര്യം കേന്ദ്രനയങ്ങളുടെ സൃഷ്ടിയാണ്. ഉള്ളി മുറിക്കുമ്പോഴല്ല, വാങ്ങുമ്പോഴാണ് ജനങ്ങളുടെ കണ്ണുനിറയുന്നത്. ഭക്ഷ്യസുരക്ഷാ ബില്ലിന്റെ മറവില്‍ കേരളജനതയെ ശിക്ഷിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. ബിപിഎല്‍ കുടുംബത്തിന് ഇപ്പോള്‍ മാസത്തില്‍ 35കിലോ ഭക്ഷ്യധാന്യം ലഭിക്കുന്നത് വെട്ടിക്കുറയ്ക്കപ്പെടും. കേരളിയനായ ഭക്ഷ്യമന്ത്രി കെ വി തോമസാണ് ഇത് ചെയ്യുന്നത്. യുപിഎ നയങ്ങള്‍ പിന്തുടരുന്ന ഉമ്മന്‍ചാണ്ടിയും കേരളത്തെ തകര്‍ച്ചയിലേക്കാണ് നയിക്കുന്നത്.

ലോകമെങ്ങും ഊര്‍ജത്തിന്റെയും പ്രകാശത്തിന്റെയും പ്രതീകമായി സൗരോര്‍ജം മാറുമ്പോള്‍ ഇവിടെ അത് ഉമ്മന്‍ചാണ്ടി ഇരുട്ടിന്റെയും അഴിമതിയുടെയും പ്രതീകമാക്കി. ജനങ്ങളുടെ പ്രതിഷേധം ഭയന്ന് ഉമ്മന്‍ചാണ്ടി ഇപ്പോള്‍ പൊതുപരിപാടികള്‍ തുടര്‍ച്ചയായി റദ്ദാക്കുകയാണ്. ഇങ്ങനെയായാല്‍ അദ്ദേഹം കേരളത്തില്‍നിന്ന് താമസം മാറ്റേണ്ട സാഹചര്യം വരും. ഈ സമരത്തില്‍നിന്ന് ഇടതുപക്ഷം പിന്നോട്ടില്ല. വര്‍ഗീയതയും തൊഴിലില്ലായ്മയും ആഭ്യന്തരസുരക്ഷാരാഹിത്യവും ചേര്‍ന്ന് രാജ്യം അപകടകരമായ സ്ഥിതിയിലേക്കാണ് നീങ്ങുന്നത്. ജനങ്ങളുടെ കൂട്ടായ്മ ഏറ്റവും കൂടുതല്‍ ആവശ്യമായ കാലഘട്ടംകൂടിയാണിത്. ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുകയാണ് കാലഘട്ടത്തിന്റെ ആവശ്യം. സുര്‍ജിത് ഭവന്‍ നിര്‍മാണത്തിന് ഏറ്റവും കൂടുതല്‍ പണം സംഭാവന ചെയ്ത കണ്ണൂര്‍ ജില്ലയിലെ ജനങ്ങള്‍ അഭിനന്ദനമര്‍ഹിക്കുന്നതായും അവര്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment