Saturday, March 16, 2013

ഇന്ന് ചെങ്കൊടിയുയരും


സംസ്ഥാനത്തെ കയറ്റിറക്കുരംഗത്ത് ജോലിചെയ്യുന്ന തൊഴിലാളികളുടെ പൊരുതുന്ന സംഘടനയായ കേരള സ്റ്റേറ്റ് ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് ഫെഡറേഷന്റെ (സിഐടിയു) കരുത്തും വളര്‍ച്ചയും വിളിച്ചറിയിക്കുന്ന 12-ാം സംസ്ഥാന സമ്മേളനത്തിന് ശനിയാഴ്ച കൊച്ചിയില്‍ തുടക്കംകുറിക്കും. സമ്മേളനത്തെ വരവേല്‍ക്കാന്‍ ചെങ്കൊടിയേന്തിയ നഗരം ചുവന്നുതുടുത്തു. സമ്മേളനത്തിനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ക്കായി തൊഴിലാളികള്‍ കുടുംബസമേതമാണ് പ്രവര്‍ത്തിക്കുന്നത്.
രാവിലെ ഒമ്പതിന് സ. പേരൂര്‍ക്കട സദാശിവന്‍ നഗറില്‍ (എറണാകുളം ടൗണ്‍ഹാള്‍) സമ്മേളനത്തിന് തുടക്കംകുറിച്ച് ചെങ്കൊടി ഉയരും. തുടര്‍ന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്യും. ട്രേഡ്യൂണിയന്‍ നേതാക്കളായ അഡ്വ. കെ പി ഹരിദാസ് (ഐഎന്‍ടിയുസി), കെ എസ് ഇന്ദുശേഖരന്‍നായര്‍ (എഐടിയുസി), വി രാധാകൃഷ്ണന്‍ (ബിഎംഎസ്), മാഹിന്‍ അബൂബക്കര്‍ (എസ്ടിയു) എന്നിവര്‍ സമ്മേളനത്തിന് ആശംസ നേരും. ഉദ്ഘാടന സമ്മേളനത്തില്‍ ഫെഡറേഷന്‍ പ്രസിഡന്റ് കെ എം സുധാകരന്‍ അധ്യക്ഷനാകും. ജനറല്‍ സെക്രട്ടറി പി ടി രാജന്‍ റിപ്പോര്‍ട്ടും ട്രഷറര്‍ കാട്ടാക്കട ശശി വരവുചെലവ് കണക്കും അവതരിപ്പിക്കും.

വൈകിട്ട് 5.30ന് നടക്കുന്ന സെമിനാര്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ഗോവിന്ദന്‍ ഉദ്ഘാടനംചെയ്യും. മാര്‍ക്സിസത്തിന്റെ പ്രസക്തി എന്ന വിഷയം പി രാജീവ് എം പി അവതരിപ്പിക്കും. ഞായറാഴ്ച വൈകിട്ട് നാലിന് കാല്‍ലക്ഷം തൊഴിലാളികള്‍ നീല യൂണിഫോമില്‍ അണിനിരക്കുന്ന പ്രകടനം ഹൈക്കോടതി ജങ്ഷനില്‍നിന്ന് ആരംഭിക്കും. തുടര്‍ന്ന് സ. ഇ ബാലാനന്ദന്‍ നഗറില്‍ (രാജേന്ദ്രമൈതാനം) ചേരുന്ന പൊതുസമ്മേളനം സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനംചെയ്യും.

പ്രകടനത്തിന്റെ മുന്‍നിരയില്‍ ആതിഥേയരായ എറണാകുളവും തുടര്‍ന്ന് തിരുവനന്തപുരം, കോഴിക്കോട്, കൊല്ലം, തൃശൂര്‍, പത്തനംതിട്ട, പാലക്കാട്, ആലപ്പുഴ, മലപ്പുറം, കോട്ടയം, വയനാട്, കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി എന്നീ ക്രമത്തിലാണ് അണിനിരക്കേണ്ടത്. റാലിക്ക് എത്തുന്ന വാഹനങ്ങള്‍ ഹൈക്കോര്‍ട്ട് കവലയ്ക്കു വടക്ക് തൊഴിലാളികളെ ഇറക്കി ബോള്‍ഗാട്ടി റോഡിലും ഗ്രൗണ്ടിലും പാര്‍ക്ക്ചെയ്യണം. തെക്കന്‍ ജില്ലകളില്‍നിന്നുള്ള വാഹനങ്ങള്‍ ഹൈക്കോര്‍ട്ട് ജങ്ഷനുസമീപം ആളെയിറക്കി ഗോശ്രീ-ചാത്യാത്ത് റോഡില്‍ പാര്‍ക്ക്ചെയ്യണം. വടക്കന്‍ ജില്ലകളില്‍നിന്നുള്ളവ കളമശേരിയില്‍നിന്ന് വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡിലൂടെ വന്ന് ഗോശ്രീ റോഡില്‍ ആളെയിറക്കി തിരിച്ച് ഗോശ്രീ പാലം കടന്ന് ബോള്‍ഗാട്ടി റോഡിലും ഗ്രൗണ്ടിലുമായി പാര്‍ക്ക്ചെയ്യണം. രാത്രി എട്ടുമണി കഴിയാതെ രാജേന്ദ്രമൈതാനിയുടെ ഭാഗത്തേക്ക് വാഹനങ്ങള്‍ അനുവദിക്കില്ല.

deshabhimani 160313

No comments:

Post a Comment