Tuesday, March 26, 2013

കോപ്റ്റര്‍ ഇടപാടില്‍ ആരോ കോഴ വാങ്ങി: ആന്റണി


അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ ആരോ കോഴപ്പണം വാങ്ങിയിട്ടുണ്ടെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി സമ്മതിച്ചു. ഇടപാട് സംബന്ധിച്ച സിബിഐ അന്വേഷണം നിര്‍ണായക ഘട്ടത്തിലൂടെ കടന്നുപോകുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രതികരണം നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം തീര്‍ന്നാല്‍ ശക്തമായ നടപടിയുണ്ടാകും. ആസിയന്‍ രാജ്യങ്ങളിലൂടെ ആറുമാസത്തെ സാഹസിക യാത്രയ്ക്കുശേഷം തിരിച്ചെത്തിയ നാവികസേനയുടെ സെയിലിങ് പരിശീലന കപ്പലായ ഐഎന്‍എസ് സുദര്‍ശിനിക്കും നാവികര്‍ക്കും കൊച്ചി നാവിക ആസ്ഥാനത്ത് നല്‍കിയ സ്വീകരണത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആന്റണി.

കേസില്‍ ആരേയും രക്ഷപ്പെടാന്‍ സമ്മതിക്കില്ല. ഇക്കാര്യത്തില്‍ പാര്‍ലമെന്റില്‍ നല്‍കിയ ഉറപ്പ് പാലിക്കും. ആയുധങ്ങളും മറ്റും വാങ്ങുന്നതു സംബന്ധിച്ച നയം പരിഷ്കരിച്ചുകൊണ്ടിരിക്കയാണ്. തദ്ദേശീയ സാങ്കേതികവിദ്യയ്ക്ക് പ്രാമുഖ്യം നല്‍കുന്നതാകും പുതിയ നയം. ആയുധങ്ങള്‍ വാങ്ങുന്നത് സംബന്ധിച്ച നയം ഇനി എല്ലാവര്‍ഷവും പുതുക്കും. ഇറ്റാലിയന്‍ നാവികരുടെ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ശരിയാണെന്ന് തെളിയുകയാണ്. രാജ്യവും സര്‍ക്കാരും ശ്രീലങ്കയിലെ തമിഴ് വംശജരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയും വിദേശമന്ത്രിയും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഭീകരവാദത്തെ ഫലപ്രദമായി ചെറുക്കാന്‍ പ്രാദേശിക, അന്താരാഷ്ട്ര തലങ്ങളില്‍ സഹകരണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 260313

No comments:

Post a Comment