Sunday, March 24, 2013

ശിക്ഷ തീരുമാനിക്കേണ്ടത് സര്‍ക്കാരല്ല: പിണറായി


പാലക്കാട്: രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥയെ തകര്‍ക്കുന്ന നടപടിയുമായാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും ഇത് അപകടകരമാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സിപിഐ എം കൊഴിഞ്ഞാമ്പാറ ലോക്കല്‍കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വധശിക്ഷ നല്‍കില്ലെന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ ഉറപ്പിന്മേലാണ് സൈനികരെ തിരിച്ചയച്ചതെന്നാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍ പറയുന്നത്. വധശിക്ഷ വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. എന്നാല്‍, അതിനുമുമ്പ് ഇത്തരം ഉറപ്പു നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് എങ്ങനെയാണ് കഴിഞ്ഞത്. ജുഡീഷ്യറിയോടുള്ള സര്‍ക്കാരിന്റെ സമീപനമാണ് ഇത് വ്യക്തമാക്കുന്നത്. ഇത്തരത്തിലുള്ള സംഭവം രാജ്യത്ത് ആദ്യമാണ്.

ശ്രീലങ്കന്‍പ്രശ്നത്തെത്തുടര്‍ന്ന് ഡിഎംകെ മന്ത്രിമാര്‍ രാജിവച്ച് 24 മണിക്കൂറിനകമാണ് കരുണാനിധിയുടെ മകന്‍ എം കെ സ്റ്റാലിന്റെ വീട് സിബിഐ റെയ്ഡ് ചെയ്തത്. അധികാരം കോണ്‍ഗ്രസ് എങ്ങനെ ദുരുപയോഗപ്പെടുത്തുന്നുവെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ഇത്. രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സിയായ സിബിഐക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. ഡിഎംകെയെ ഭീഷണിപ്പെടുത്തുക മാത്രമല്ല, ഇതിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിട്ടത്. കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന മറ്റ് കക്ഷികള്‍ക്കുള്ള മുന്നറിയിപ്പുകൂടിയായിരുന്നു. അന്വേഷണ ഏജന്‍സിയെ രാഷ്ട്രീയവല്‍ക്കരിച്ച് ദുരുപയോഗം ചെയ്യുന്നത് ജനാധിപത്യത്തിന് വെല്ലുവിളിയാണ്.

വന്‍കിട കോര്‍പറേറ്റുകളും ഭരണകക്ഷിയിലെ പ്രമുഖരും ഉന്നത ഉദ്യോഗസ്ഥരുംചേര്‍ന്ന് രാജ്യത്തെ കൊള്ളയടിക്കുകയാണ്. കോണ്‍ഗ്രസിന്റെ കൈവശം കള്ളപ്പണം കുമിഞ്ഞുകൂടുന്നു. എംപിമാരെ സ്വാധീനിച്ച് ഭൂരിപക്ഷം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ഈ പണമാണ് ഉപയോഗിക്കുന്നത്. ജനങ്ങളുടെ ജീവിതം തകര്‍ക്കുന്ന സമീപനമാണ് യുഡിഎഫ്സര്‍ക്കാര്‍ കേരളത്തില്‍ സ്വീകരിക്കുന്നത്. കൃഷിക്കാര്‍ ദുരിതത്തിലാണ്. കര്‍ഷക ആത്മഹത്യ തുടരുന്നു. വരള്‍ച്ചയും കൃഷിനാശവും സര്‍ക്കാരിന് വിഷയമല്ലാതായി. അഴിമതി വ്യാപകമായി. എന്ത് വൃത്തികേട് കാണിച്ചാലും അവര്‍ക്കെല്ലാം യുഡിഎഫ് സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നു. വിജിലന്‍സിനെ പൂര്‍ണമായും രാ ഷ്ട്രീയവല്‍ക്കരിച്ചു. ഇതുവഴി അഴിമതി മൂടിവയ്ക്കുകയാണ് സര്‍ക്കാര്‍. പൊതുമേഖലാ സ്ഥാപനമായ വാട്ടര്‍ അതോറിറ്റിയെ സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിക്കാനാണ് ശ്രമം. ഇതോടെ കുടിവെള്ളത്തിന് തീവിലയാകും. വാട്ടര്‍ അതോറിറ്റിയെ പൂര്‍ണമായും ഇല്ലാതാക്കാനാണ് നീക്കം. എന്നാല്‍, ഇത് കേരളത്തില്‍ എളുപ്പത്തില്‍ നടപ്പാക്കാമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്നും പിണറായി പറഞ്ഞു.

സൈനികരെ രക്ഷിക്കാന്‍ ജുഡീഷ്യറിയില്‍ കൈകടത്തി: വി എസ്

രണ്ട് ഇന്ത്യന്‍ പൗരന്മാരെ വെടിവച്ചു കൊന്ന കൊടുംകുറ്റവാളികള്‍ക്ക് നിയമം അനുശാസിക്കുന്ന കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കുന്നതിനു പകരം കേന്ദ്രസര്‍ക്കാര്‍ ഇറ്റാലിയന്‍ കുറ്റവാളികളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിന് കോടതിയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും കോടതിയുടെ അധികാരത്തില്‍ കൈകടത്തുകയും ചെയ്തതായി പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ രഹസ്യ ഒത്താശയോടെ കേന്ദ്ര സര്‍ക്കാര്‍ കൊലയാളികള്‍ക്ക് രക്ഷപ്പെടാന്‍ പഴുതൊരുക്കുകയായിരുന്നു. കേരളത്തിന് കേസെടുക്കാന്‍ അവകാശമില്ലെന്ന് സുപ്രീംകോടതിയില്‍ പറഞ്ഞത് അഡീഷണല്‍ സോളിസിറ്റര്‍ ജനറലാണ്. കൊലയാളികള്‍ക്ക് അനുകൂലമായ നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ ആദ്യംമുതല്‍ സ്വീകരിച്ചത്. സുപ്രീംകോടതിയുടെ ശക്തമായ നിലപാടുകളെ തുടര്‍ന്നാണ് പ്രതികളെ ഇറ്റലി ഇന്ത്യയിലേക്ക് തിരിച്ചയച്ചത്. ഇറ്റാലിയന്‍ സര്‍ക്കാരിനു മുന്നില്‍ കീഴടങ്ങുകയും അതിനെ ഇന്ത്യയുടെ നയതന്ത്ര വിജയമായി കൊട്ടിഘോഷിക്കുകയും ചെയ്യുന്നത് നാണക്കേടാണ്. പാവപ്പെട്ട ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ ജീവനേക്കാള്‍ ഇറ്റാലിയന്‍ കൊലയാളികളുടെ താല്‍പ്പര്യത്തിന് കീഴടങ്ങുന്ന ഇന്ത്യന്‍ ഭരണാധികാരികളുടെ തനി നിറമാണ് ഇതിലൂടെ വെളിവായതെന്ന് വി എസ് പറഞ്ഞു.

deshabhimani 240313

No comments:

Post a Comment