Monday, March 25, 2013

ക്രഷര്‍ ഉടമകള്‍ക്ക് സര്‍ക്കാര്‍ സഹായം 7000 കോടി


ക്രഷര്‍ ഉടമകളില്‍നിന്നും സംസ്ഥാനത്തിന് ലഭിക്കേണ്ട 7000 കോടി രൂപ സര്‍ക്കാര്‍ വേണ്ടെന്ന് വച്ചു. ഭരണതലത്തിലെ ക്രഷര്‍ ഉടമകളുടെ സ്വാധീനമാണ് ഈ തുക വേണ്ടെന്നുവയക്കാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഖജനാവിന് വലിയ നഷ്ടമുണ്ടാക്കുന്ന കോമ്പൗണ്ടിങ് നികുതി ഒഴിവാക്കണമെന്ന വാണിജ്യ നികുതി കമ്മിഷണറുടെ നിര്‍ദ്ദേശം സര്‍ക്കാര്‍ അവഗണിച്ചതിലൂടെയാണ് ഈ നഷ്ടം സംസ്ഥാനത്തിനുണ്ടാവുന്നത്. ഭരണ മുന്നണിയിലെ പ്രമുഖരില്‍ ചിലര്‍ക്ക് നേരിട്ട് തന്നെ ക്രഷര്‍ യൂണിറ്റുകളുമായി ബന്ധമുണ്ട്. ഇവരുടെ സമ്മര്‍ദ്ദമാണ് കോമ്പൗണ്ടിങ് നിലനിര്‍ത്താന്‍ കാരണമെന്ന് ആരോപണമുയര്‍ന്നുകഴിഞ്ഞു.

ധനസമാഹരണത്തിന് നിത്യോപയോഗ സാധനങ്ങള്‍ക്ക് പോലും വ്യാപകമായി നികുതി വര്‍ധിപ്പിച്ചപ്പോഴാണ് 7000 കോടി നികുതി പിരിക്കാമായിരുന്ന ക്രഷര്‍ യൂണിറ്റുകളെ സര്‍ക്കാര്‍ സഹായിച്ചത്. ക്രഷര്‍ യൂണിറ്റുകളുടെ കോമ്പൗണ്ടിങ് നികുതി സമ്പ്രദായം ഒഴിവാക്കണമെന്ന വാണിജ്യ നികുതി കമ്മിഷണറുടെ നിര്‍ദ്ദേശം മറികടന്നത് യു ഡി എഫിലെ ഉന്നതരുടെ സമ്മര്‍ദം മൂലമാണെന്നാണ് സംശയിക്കുന്നത്. ധന മന്ത്രിയുടെ പാര്‍ട്ടിയിലെ ഉന്നതനാണ് സമ്മര്‍ദ്ദത്തിന് നേതൃത്വം നല്‍കിയതെന്നാണ് ആരോപണം.

മുസ്‌ലിം ലീഗിന്റെ ഉന്നതനാണ് ക്രഷര്‍ ഉടമാ സംഘടനയുടെ നേതാവ്. സംസ്ഥാനത്തെ ഒരു മന്ത്രിക്ക് ആറു വന്‍കിട ക്രഷറുകളില്‍ പങ്കാളിത്തമുണ്ട്. യു ഡി എഫിലെ ഒരുന്നതന്റെ മകന്‍, ധനമന്ത്രിയുടെ പാര്‍ട്ടിയിലെ വിവാദ നായകന്റെ മകന്‍, ആ പാര്‍ട്ടിയിലെ തന്നെ ഒരു മുന്‍മന്ത്രിയുടെ മകന്‍ എന്നിവരൊക്കെ ക്രഷര്‍ ഉടമകളാണ്.

ഒരു നിശ്ചിത തുക കോമ്പൗണ്ടിങ് നികുതിയായി ഈടാക്കപ്പെടുന്ന ക്രഷര്‍ മേഖലയില്‍ നിന്ന് ഇപ്പോള്‍ സര്‍ക്കാരിനു ലഭിക്കുന്നത് 100 കോടി രൂപയാണ്. 10 വര്‍ഷം മുമ്പ് ഒരടി മെറ്റലിന് 10 രൂപയില്‍ താഴെ മാത്രം വിലയുണ്ടായിരുന്നപ്പോഴാണ് ഈ മേഖലയില്‍ കോമ്പൗണ്ടിങ് നികുതി ഏര്‍പ്പെടുത്തിയത്. അന്ന് ഒരു മൂല്യവുമില്ലാതിരുന്ന എംസാന്‍ഡിന് ഇപ്പോള്‍ ഒരടിക്ക് 55 രൂപ വിലയുണ്ട്. വില പല മടങ്ങ് കൂടിയെങ്കിലും നികുതിയില്‍ അതിനനുസരിച്ച് വര്‍ദ്ധനയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ക്രഷര്‍ കോമ്പൗണ്ടിങ് നികുതി ഒഴിവാക്കണമെന്ന നിര്‍ദ്ദേശം വാണിജ്യ നികുതി കമ്മീഷണര്‍ ധന വകുപ്പിന് സമര്‍പ്പിച്ചത്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയുള്ള 12 മണിക്കൂറാണ് നിയമപ്രകാരം ഒരു ക്രഷറിന്റെ പ്രവര്‍ത്തനസമയം.

ഒരു മണിക്കൂറില്‍ 400 ടണ്‍ ഉത്പാദനശേഷിയില്‍ ദിവസം 4800 ടണ്‍ മെറ്റല്‍ അടിച്ചുകൂട്ടുന്നു. 20 ടണ്‍ മെറ്റലാണ് ഒരു ലോഡ്. ശരാശരി 200 ലോഡ് മെറ്റല്‍ കണക്കാക്കിയില്‍ പ്രതിദിന വരുമാനം 24 ലക്ഷം രൂപയാണ്. ഇതിനു പുറമെ കൃത്രിമ മണല്‍ എംസാന്‍ഡില്‍ നിന്ന് 27 ലക്ഷം രൂപ വേറെ ലഭിക്കുന്നു. പ്രതിമാസം 25 ദിവസം പ്രവര്‍ത്തിക്കുന്നതായി കണക്കാക്കിയാല്‍ ഒരു യൂണിറ്റില്‍ നിന്ന് 12.75 കോടി രൂപ വരുമാനം കിട്ടുന്നുണ്ട്. 400 വന്‍കിട സൂപ്പര്‍ െ്രെപമറി ക്രഷര്‍ യൂണിറ്റുകളാണ് കേരളത്തിലുള്ളത്. ഇവയുടെ ശരാശരി വാര്‍ഷിക വരുമാനമായ 61200 കോടി രൂപയില്‍ 12.5 ശതമാനം നികുതി കണക്കാക്കിയാല്‍ 7650 കോടി രൂപ വരും.

ഒരു ക്രഷര്‍ യൂണിറ്റില്‍ നിന്ന് 19 കോടി രൂപ വാര്‍ഷിക നികുതി ലഭിക്കണമെങ്കിലും അതിന്റെ പത്തിലൊരംശം പോലും സര്‍ക്കാരിലെത്തുന്നില്ല എന്നതാണ് വസ്തുത.
(എസ് സന്തോഷ്)

janayugom

No comments:

Post a Comment