Sunday, March 31, 2013

സോഷ്യലിസ്റ്റ് ജനത ദൈ്വവാരിക പത്രാധിപര്‍ക്ക് മര്‍ദനം


സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) പ്രസിദ്ധീകരണം സോഷ്യലിസ്റ്റ് ദൈ്വവാരികയുടെ പത്രാധിപരും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും വിവര്‍ത്തകനുമായ എം ടി ബേബിയെ എം പി വീരേന്ദ്രകുമാറിന്റെ അനുയായി ക്രൂരമായി മര്‍ദിച്ചു. നെഞ്ചത്ത് ചവിട്ടേറ്റ് വീണ ബേബിയുടെ തലയ്ക്കും ക്ഷതമേറ്റു. പാര്‍ടിയുടെ മുതിര്‍ന്ന നേതാവും വാരിക മാനേജിങ് എഡിറ്ററുമായ ചാരുപാറ രവിയുടെ മകന്‍ സി ആര്‍ അരുണാണ് മര്‍ദിച്ചതെന്ന് ബേബി സിറ്റി പൊലീസ് കമീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞു. അരുണ്‍ മാതൃഭൂമി പത്രത്തിന്റെ പരസ്യവിഭാഗം ജീവനക്കാരനാണ്.

വ്യാഴാഴ്ച പകല്‍ പതിനൊന്നരയോടെ വാരിക ഓഫീസിലാണ് ബേബിക്ക് മര്‍ദനമേറ്റത്. പാര്‍ടി വൈസ് പ്രസിഡന്റ് കെ കൃഷ്ണന്‍കുട്ടിക്കെതിരെ ലേഖനം എഴുതണമെന്ന ആവശ്യം നിരസിച്ചതാണ് അക്രമത്തിനിടയാക്കിയതെന്ന് ബേബി "ദേശാഭിമാനി"യോട് പറഞ്ഞു. വാരികയുടെ പുതിയ ലക്കത്തില്‍ സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) സംസ്ഥാനസമിതിയിലെ ഉള്‍പ്പോരിനെക്കുറിച്ച് ഏകപക്ഷീയമായ ലേഖനം എഴുതണമെന്ന് ചാരുപാറ രവി ആവശ്യപ്പെട്ടു. ലേഖനത്തില്‍ കൃഷ്ണന്‍കുട്ടിയെ അധിക്ഷേപിക്കണമെന്നും പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാര്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും രവി പറഞ്ഞു. തന്റെ മാധ്യമ- രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്കും നീതിബോധത്തിനും നിരക്കാത്തതിനാല്‍ അപ്രകാരം ചെയ്തില്ല. പുതിയ ലക്കം പുറത്തുവന്നശേഷം ലേഖനം പ്രസിദ്ധീകരിക്കാത്തതിനാല്‍ രവി ശകാരിച്ചു. രവി നടത്തുന്ന അണ്‍ എയ്ഡഡ് സ്കൂളിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ട വാര്‍ത്ത വാരികയില്‍ കൊടുത്തിരുന്നു. ഇതില്‍ അരുണിന്റെ പേര് ഉള്‍പ്പെട്ടില്ല. ഇതിന്റെ പേരില്‍ ബുധനാഴ്ച അരുണ്‍ മൊബൈലില്‍ വിളിച്ച് അസഭ്യം പറഞ്ഞു. അച്ഛന്‍ തന്ന വാര്‍ത്തയാണ് പ്രസിദ്ധീകരിച്ചതെന്ന് അരുണിനോട് പറഞ്ഞു.

വ്യാഴാഴ്ച രാവിലെ ഓഫീസിലെത്തിയ അരുണ്‍ അസഭ്യം പറഞ്ഞ്, ചവിട്ടി നിലത്തിടുകയായിരുന്നു. തല തറയിലിടിച്ചു. ഓഫീസിന്റെ മൂലയില്‍ ഇരിക്കുകയായിരുന്ന വടികൊണ്ട് തലയ്ക്കടിക്കാനും ശ്രമിച്ചു. നിരങ്ങിമാറിയതിനാല്‍ തലയ്ക്ക് കൊണ്ടില്ല. തിരുവനന്തപുരത്ത് നിന്നാല്‍ കൊന്നുകളയുമെന്ന് അരുണ്‍ ഭീഷണിപ്പെടുത്തിയതായും ബേബി പറഞ്ഞു. ബേബിയെ വീരന്‍ ജനത ജില്ലാ പ്രസിഡന്റ് എന്‍ എം നായര്‍, ജില്ലാ സമിതി അംഗം ചാല സുരേന്ദ്രന്‍ എന്നിവരാണ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. ബേബി സിറ്റി പൊലീസ് കമീഷണര്‍ക്ക് നല്‍കിയ പരാതി തുടര്‍നടപടികള്‍ക്കായി കന്റോണ്‍മെന്റ് എസ്ഐക്ക് കൈമാറി.

deshabhimani 310313

No comments:

Post a Comment