Thursday, March 28, 2013

നിതാഖാത്ത്; 20 ലക്ഷം വിദേശികള്‍ സൗദി വിടേണ്ടിവരും


ദമാം: തൊഴില്‍ മേഖലയില്‍ സ്വദേശിവല്‍ക്കരണം ലക്ഷ്യമിട്ട് നിതാഖാത്ത് സമ്പ്രദായം സൗദി അറേബ്യയില്‍ നിലവില്‍ വന്നു. 20 ലക്ഷം വിദേശികള്‍ ഉടന്‍ മടങ്ങേണ്ടിവരും. പത്തില്‍ താഴെ പേര്‍ ജോലിചെയ്യുന്ന സ്ഥാപനത്തില്‍ ഒരു സ്വദേശിയെ ജോലിയ്ക്കു വയ്ക്കണമെന്ന ഉത്തരവ് പ്രാബല്യത്തില്‍ വന്നതോടെ മലയാളികളടക്കമുള്ള ആയിരങ്ങള്‍ ആശങ്കയിലായി. നാട്ടിലേക്കു മടങ്ങേണ്ടി വരുന്ന പ്രവാസികളുടെ പുനരധിവാസം കേരളത്തെയും പ്രതികൂലമായി ബാധിക്കും. ചെറുകിടസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍ നഷ്ടമാകും.

നിയമം നേരത്തെ നടപ്പാക്കിയിരുന്നെങ്കിലും കഴിഞ്ഞ ആഴ്്ച ചേര്‍ന്ന മന്ത്രിസഭായോഗം നിയമഭേദഗതിയിലൂടെ കടുത്ത നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതുപ്രകാരം നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങളെ ചുവപ്പ് പട്ടികയില്‍പ്പെടുത്തും. ഒരു മാസം മുമ്പത്തെ കണക്കനുസരിച്ച് സ്വദേശികളെ നിയമിക്കാത്ത 3,40,000 സ്ഥാപനങ്ങളുണ്ടായിരുന്നു. തുടര്‍ന്നാണ് 27വരെ സമയം അനുവദിച്ചത്. മലയാളികളടക്കം വിദേശികള്‍ നടത്തുന്ന ചെറുകിട സ്ഥാപനങ്ങളില്‍ ഭൂരിപക്ഷത്തിലും പത്തില്‍ താഴെപ്പേരാണ് ജോലിയെടുക്കുന്നത്. മലയാളികള്‍ ഏറെ ജോലി ചെയ്യുന്നതും ചെറിയ കടകളിലും വര്‍ക്ഷോപ്പുകളിലുമാണ്. ഈ സ്ഥാപനങ്ങളെയെല്ലാം നിയമം ബാധിക്കും.

നടപടി ശക്തമായാല്‍ 2,50,000 ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ ചുവപ്പ് പട്ടികയില്‍ ഉള്‍പ്പെടുമെന്നാണ് അവസാന കണക്ക്. ഇത്രയും സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബുധനാഴ്ചയോടെ ഇത്തരം സ്ഥാപനങ്ങള്‍ ഒരു സ്വദേശിയെയെങ്കിലും ജോലിക്ക് വച്ചില്ലെങ്കില്‍ ഇവര്‍ക്കുള്ള സര്‍ക്കാര്‍ സഹായം തടയും. മാത്രമല്ല, തൊഴിലാളികളുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കി നല്‍കില്ല. ഇതോടെ സൗദിയില്‍ താമസിക്കുന്നതിന് വേണ്ട രേഖയായ ഇക്കാമയും പുതുക്കാനാകില്ല. ഇക്കാമ പുതുക്കാത്തവരെ അനധികൃത താമസക്കാരായി കണക്കാക്കി പാസ്പോര്‍ട്ട് വിഭാഗവും പൊലീസും പിടികൂടി നാടുകടത്തും. ഇതിനുള്ള ചെലവ് സ്വയം വഹിക്കണമെന്നാണ് പുതിയ വ്യവസ്ഥ. അനധികൃത തൊഴിലാളികളെ മാത്രമല്ല മനുഷ്യക്കടത്തിലൂടെ എത്തിയവരെയും കുടിയേറ്റക്കാരെയും നാടുകടത്തുന്നുണ്ട്. ഇതില്‍ നിരവധി മലയാളികളുമുണ്ട്. പുതിയ സാഹചര്യത്തില്‍ ദിവസം 100 ഇന്ത്യക്കാര്‍ വീതം വിസ റദ്ദാക്കി പോകുന്നുണ്ടെന്നാണ് വിവരം.

തീരുമാനം ഇന്ത്യക്കാരെ കാര്യമായി ബാധിക്കില്ലെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞു. സര്‍ക്കാരും എംബസിയും ജാഗ്രത പാലിക്കും. എത്ര പേരെ ബാധിക്കുമെന്ന കണക്ക് സര്‍ക്കാരിന്റെ കൈയിലില്ല. സൗദി അധികൃതരുമായി ചര്‍ച്ച നടത്തും. സാവകാശം ലഭിച്ചാല്‍ പരിഹരിക്കാം. കാര്യങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു. സൗദി തൊഴില്‍ മന്ത്രാലയവുമായി ചര്‍ച്ച നടത്താന്‍ ഇന്ത്യന്‍ സ്ഥാനപതിയെ ചുമതലപ്പെടുത്തിയെന്നും വയലാര്‍ രവി പറഞ്ഞു.

പ്രശ്നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍, മന്ത്രി കെ സി ജോസഫ് എന്നിവരും പ്രധാനമന്ത്രിക്ക് കത്തയച്ചു.
(ടി എം മന്സൂര്)

deshabhimani

No comments:

Post a Comment