Friday, October 25, 2013

കെല്‍ട്രോണില്‍ ലേബര്‍ കമീഷണര്‍ ഹൈക്കോടതി വിധി ലംഘിക്കുന്നു

ഹൈക്കോടതി നിര്‍ദേശാനുസരണം, കെല്‍ട്രോണില്‍ നടത്തിയ ട്രേഡ് യൂണിയനുകളുടെ ഹിതപരിശോധനയുടെ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ലേബര്‍ കമീഷണര്‍ തയ്യാറാകുന്നില്ല. ഫെബ്രുവരി 16ന് നടന്ന ഹിതപരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ലേബര്‍ കമീഷണര്‍ തൊഴിലാളി സംഘടനകള്‍ക്ക് അംഗീകാരവും നല്‍കുന്നില്ല. രാഷ്ട്രീയസമ്മര്‍ദംമൂലമാണ് ഹിതപരിശോധനയുടെ ഫലം അംഗീകരിക്കാന്‍ രജിസ്ട്രാര്‍ ഓഫ് ട്രേഡ് യൂണിയന്‍സ് കൂടിയായ ലേബര്‍ കമീഷണറും കെല്‍ട്രോണ്‍ മാനേജ്മെന്റും തയ്യാറാകാത്തതെന്ന് തൊഴിലാളികള്‍ പറഞ്ഞു. കെല്‍ട്രോണില്‍ ആദ്യമായി ഹിതപരിശോധന നടന്നത് 1987ലാണ്. അതിനുശേഷം ഈ വര്‍ഷമാണ് വീണ്ടും വരുന്നത്. എന്നാല്‍, ഭരണകക്ഷി യൂണിയനുകള്‍ പരാജയ ഭീതിമൂലം തങ്ങളുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നടപടികള്‍ നിര്‍ത്തി വയ്പിക്കാന്‍ ശ്രമിച്ചു. ആദ്യം നിയമിച്ച റിട്ടേണിങ് ഓഫീസറെ ഒഴിവാക്കി, തിരുവനന്തപുരം ജില്ലാ ലേബര്‍ ഓഫീസര്‍ (ഇ) ഓമനക്കുട്ടനെ നിയമിച്ചു. രാഷ്ട്രീയ ഇടപെടലുകള്‍മൂലം ഇദ്ദേഹത്തിനും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.

ഫെബ്രുവരിയില്‍ നടന്ന ഹിതപരിശോധനയില്‍ 44.90 ശതമാനം വോട്ടുനേടി എം വി ജയരാജന്‍ പ്രസിഡന്റായ കെല്‍ട്രോണ്‍ എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) ഏറ്റവും വലിയ സംഘടനയായി. 24.88 ശതമാനം വോട്ട് നേടി പാലോട് രവി പ്രസിഡന്റായുള്ള കെല്‍ട്രോണ്‍ എംപ്ലോയീസ് യൂണിയന്‍ രണ്ടാം സ്ഥാനവും 20.81 ശതമാനം വോട്ട് നേടി സി ദിവാകരന്‍ പ്രസിഡന്റായുള്ള കെല്‍ട്രോണ്‍ എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ മൂന്നാം സ്ഥാനവും നേടി. 2010-ലെ ട്രേഡ് യൂണിയന്‍ അംഗീകരിക്കല്‍ നിയമം പ്രകാരം 15 ശതമാനം വോട്ട് നേടാനാകാതെ മുസ്ലീംലീഗ് നേതാവ് അബ്ദുറഹ്മാന്‍ രണ്ടത്താണി പ്രസിഡന്റായുള്ള കെല്‍ട്രോണ്‍ എംപ്ലോയീസ് യുണൈറ്റഡ് ഫോറം പുറത്തായി. ഇതിനിടെ, എംപ്ലോയീസ് യുണൈറ്റഡ് ഫോറം ഹിതപരിശോധന നടപടികള്‍ റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. കെല്‍ട്രോണ്‍ എംപ്ലോയീസ് അസോസിയേഷന്‍ ഇതിനെ നിയമപരമായും സംഘടനാപരമായും ചെറുത്തു. ഹൈക്കോടതിയില്‍നിന്ന് ഉത്തരവ് ഉണ്ടായതോടെ കെല്‍ട്രോണില്‍ ഹിതപരിശോധന നടത്താന്‍ ലേബര്‍ കമീഷണര്‍ നിര്‍ബന്ധിതനായി. ഇത് റദ്ദ് ചെയ്യണമെന്ന എംപ്ലോയീസ് യുണൈറ്റഡ് ഫോറത്തിന്റെ ആവശ്യവും ഹൈക്കോടതി തള്ളി. കോടതിയുടെ വിധിപ്പകര്‍പ്പ് അടക്കമുള്ള അപേക്ഷ ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയെങ്കിലും അംഗീകാര സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ലേബര്‍ കമീഷണര്‍ തയ്യാറായിട്ടില്ലെന്ന് തൊഴിലാളി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

deshabhimani

No comments:

Post a Comment