Tuesday, October 15, 2013

പിള്ളച്ചേട്ടന്റെ "പൈശാ"ക്കഥകളുമായി വക്കീലന്മാരുടെ പുസ്തകം

ഒരു പഴംകൊണ്ട് 25 പഴംപൊരി ഉണ്ടാക്കിയ യേശുവാണ് കൃഷ്ണപിള്ളച്ചേട്ടന്‍. പൈശാ പൈശാ എന്ന ശബ്ദമാണ് ഈ ചേട്ടന് എപ്പോഴും നാവില്‍നിന്ന് വരുന്നത്. കുട്ടികള്‍ തര്‍ക്കിച്ചാല്‍ പൈശ തന്നിട്ടു പോടെ എന്നാണ് ചേട്ടന്റെ നിഷ്കളങ്കമായ വിരട്ട്. "പൈപ്പും പരിപ്പുവടയും പറഞ്ഞത്" എന്ന ക്യാമ്പസ് കഥകളില്‍ നിറഞ്ഞുനില്‍ക്കുന്നത് ക്യാന്റീന്‍ നടത്തിയിരുന്ന കൃഷ്ണപിള്ള ച്ചേട്ടനും ഭാര്യ ഗോമതിച്ചേച്ചിയുമാണ്. ലോ അക്കാദമിയിലെ പൂര്‍വവിദ്യാര്‍ഥികളുടെ ഫേസ് ബുക്ക് കൂട്ടായ്മ ഇറക്കിയ കലാലയ അനുഭവങ്ങളും തങ്ങളുടെ സര്‍ഗസൃഷ്ടികളുമാണ് ഈ പുസ്തകം. ഇതിലെ പ്രധാന കഥാപാത്രങ്ങള്‍ മൂന്നു പതിറ്റാണ്ടായി ലോ അക്കാദമിയില്‍ ക്യാന്റീന്‍ നടത്തിയിരുന്ന കൃഷ്ണപിള്ളയും കലാലയമുറ്റത്ത് കുടിവെള്ളപദ്ധതിക്കായി ഇറക്കിയിട്ടിരിക്കുന്ന കോണ്‍ക്രീറ്റ് പൈപ്പുകളുമാണ്. പണ്ട് ഇറക്കിയിട്ടിരുന്ന കൂറ്റന്‍ പൈപ്പുകള്‍ വിദ്യാര്‍ഥികള്‍ക്ക് പിന്നീട് ഒഴിവുവേളകളിലെ ഇരിപ്പിടമായി. ഇതിനു പുറമെ വിദ്യാര്‍ഥി സംഘടനകളുടെ യോഗങ്ങള്‍ക്കും ചൂടേറിയ നിയമ ചര്‍ച്ചകള്‍ക്കും ക്യാമ്പസ് പ്രണയത്തിനും ഈ പൈപ്പുകള്‍ സാക്ഷിയായി. ഈ പൈപ്പുകളില്‍ ഒരിക്കലും അഴുക്കു പുരണ്ടിട്ടില്ല. അഴുക്കൊക്കെ ഉടുതുണികള്‍ ഭദ്രമായി വീട്ടിലെത്തിച്ചു എന്നാണ് പുസ്തകത്തിലെ ഒരു കഥയില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

 ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ആരംഭിച്ച കേരള ലോ അക്കാദമി ഇന്റര്‍നെറ്റ് കമ്യൂണിറ്റി എന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ് "പൈപ്പും പരിപ്പുവടയും പറഞ്ഞത്" എന്ന പുസ്തകത്തിന് രൂപം നല്‍കിയത്. ഇതിന്റെ എഡിറ്ററായ വി അരവിന്ദ്, അഭിഭാഷകരായ എം ആര്‍ ചിത്രലാല്‍, ഡിജിത്ത് നായര്‍, വി പി വിപിന്‍കുമാര്‍ എന്നിവരാണ് ഈ ഓര്‍മപ്പുസ്തകത്തിന്റെ പിന്നണിയില്‍. ഫേസ്ബുക്കില്‍ കലാലയത്തെ ഓര്‍മിപ്പിക്കുന്ന പൈപ്പ്, ക്യാന്റീന്‍, ബസ്, ലേഡീസ് റൂം, സ്റ്റേജ്, മണ്‍കുടം, ഗ്രൗണ്ട്, കലുങ്ക്, ഇടനാഴി, ഹോസ്റ്റല്‍ എന്നിവയുടെ ചിത്രങ്ങള്‍ ഇടുകയായിരുന്നു. ഇതില്‍ പൂര്‍വവിദ്യാര്‍ഥികള്‍ തങ്ങളുടെ അനുഭവങ്ങളും കുറിപ്പുകളും എഴുതിച്ചേര്‍ക്കുകയായിരുന്നു. കലാലയത്തില്‍ നടന്ന ചെറിയ സംഭവങ്ങള്‍, യാത്രകള്‍, തുടങ്ങിയവ കഥാരൂപത്തില്‍ പുസ്തകമായി. ആകര്‍ഷകമായ ലേ ഔട്ടും ചിത്രങ്ങളും ചേര്‍ത്ത് അപൂര്‍വമായ ഒരു സൃഷ്ടിയായി ഇതു രൂപംകൊണ്ടു. പുസ്തകത്തിന്റെ പ്രകാശനവും ശ്രദ്ധേയമായി. ക്യാന്റീന്‍ നടത്തിയിരുന്ന കൃഷ്ണപിള്ളയ്ക്കും ഗോമതിക്കും പുസ്തകം കൈമാറി കോളേജ് പ്രിന്‍സിപ്പല്‍ ലക്ഷ്മിനായരാണ് പ്രകാശനം നിര്‍വഹിച്ചത്. ഡോ. എന്‍ നാരായണന്‍നായരും പങ്കെടുത്തു. പൈപ്പിനു സമീപത്താണ് ചടങ്ങ് നടന്നത്. 1979 ബാച്ചു മുതലുള്ള വിദ്യാര്‍ഥികള്‍ മുതല്‍ നിലവില്‍ പഠിക്കുന്നവര്‍വരെ പങ്കാളികളായി. പ്രമുഖ യുവ കഥാകൃത്തുക്കളായ കെ ആര്‍ മീരയും ബി മുരളിയുമാണ് പുസ്തകത്തിന് ആമുഖക്കുറിപ്പ് എഴുതിയിരിക്കുന്നത്.

deshabhimani

No comments:

Post a Comment