Friday, October 25, 2013

അതിര്‍ത്തിക്കുമീതെ സൗഹൃദത്തിന്റെ ഹസ്തദാനം

ഏഷ്യയിലെ വന്‍ ശക്തി രാജ്യങ്ങളുടെ കൂടിക്കാഴ്ച പകരുന്നത് സഹകരണത്തില്‍ അധിഷ്ഠിതമായ പുതിയ മുന്നേറ്റത്തിനുള്ള പ്രതീക്ഷകള്‍. ഇന്നത്തെ ലോക രാഷ്ട്രീയാവസ്ഥയില്‍ ഇന്ത്യ-ചൈനാ സൗഹൃദത്തിന് കൂടുതല്‍ അര്‍ഥതലങ്ങളുണ്ടാകുമ്പോള്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്റെ ചൈനാ സന്ദര്‍ശനത്തെ പ്രതീക്ഷയോടെയാണ് ലോകത്തെ പുരോഗമനകാംക്ഷികള്‍ ഉറ്റുനോക്കുന്നത്. മാര്‍ച്ചില്‍ ചൈനീസ് പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം മേയില്‍ ലീ കെച്യാങ് നടത്തിയ ആദ്യത്തെ വിദേശ സന്ദര്‍ശനം ഇന്ത്യയിലേക്കായിരുന്നു. ഡല്‍ഹിയില്‍ നടത്തിയ പ്രസ്താവനകളിലൂടെയും "ദി ഹിന്ദു"വില്‍ എഴുതിയ ലേഖനത്തിലൂടെയും "ഹിമാലയത്തിനു മുകളിലൂടെ ഒരു ഹസ്തദാനം" എന്നാണ് ഇന്ത്യയുമായുള്ള സൗഹൃദത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിലെത്തിയ ഡോ. മന്‍മോഹന്‍സിങ് ചൈനീസ് നേതൃത്വത്തെ അഭിസംബോധനചെയ്ത് "ഇന്ത്യയും ചൈനയും ഹസ്തദാനം ചെയ്യുമ്പോള്‍ ലോകം ശ്രദ്ധിക്കുന്നു" എന്ന് പ്രസ്താവിച്ചു.

അതേ, ലോകത്തിന് ശ്രദ്ധിക്കാതിരിക്കാന്‍ കഴിയില്ല. യുദ്ധത്തിലും അധിനിവേശങ്ങളിലും താല്‍പ്പര്യമുള്ള സാമ്രാജ്യത്വശക്തികള്‍ ഇന്ത്യ-ചൈന ബന്ധത്തെക്കുറിച്ച് ആശങ്കയോടെയാകും നോക്കിക്കാണുക. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ഭൂമിശാസ്ത്രപരമായ വലിയൊരു പ്രതിബന്ധമായി ഹിമാലയം നില്‍ക്കുമ്പോള്‍ ഹിമാലയത്തിനു മുകളിലൂടെ ഒരു ഹസ്തദാനം എന്ന ലീ കെച്യാങ്ങിന്റെ പരാമര്‍ശം അര്‍ഥവത്താണ്. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള പരിഹരിക്കപ്പെടേണ്ട വിഷയങ്ങളുടെ വൈപുല്യവും അത് ഓര്‍മിപ്പിക്കുന്നു. അതിനുള്ള ശ്രമത്തിനിടയില്‍ത്തന്നെ ഇരു രാജ്യവും തമ്മില്‍ സ്നേഹത്തിന്റെ കരസ്പര്‍ശം സാധ്യമാകുമെന്ന പ്രത്യാശയാണ് ചൈനീസ് പ്രധാനമന്ത്രി പ്രകടിപ്പിച്ചത്. ലോക ജനസംഖ്യയുടെ മൂന്നിലൊന്ന് പ്രതിനിധാനം ചെയ്യുന്ന രാജ്യങ്ങളെന്ന നിലയിലും വളരുന്ന സാമ്പത്തികശക്തികള്‍ എന്ന നിലയിലും ഇരു രാജ്യങ്ങള്‍ക്കും ആഗോള രാഷ്ട്രീയ, സാമ്പത്തിക രംഗങ്ങളിലുള്ള പ്രാധാന്യം വലുതാണ്. വരാന്‍പോകുന്നത് ഏഷ്യയുടെ കാലഘട്ടമെന്നു തെളിയിക്കാന്‍ യോജിച്ച പ്രവര്‍ത്തനം അനിവാര്യം. അതിര്‍ത്തിയിലെ സമാധാനം ലക്ഷ്യമിട്ട് ഒപ്പുവച്ച അതിര്‍ത്തി പ്രതിരോധ സഹകരണ കരാര്‍ ഇരു രാജ്യങ്ങളുടെയും മറ്റു മേഖലകളിലെ സഹകരണത്തിന്റെ അടിസ്ഥാനശിലയാണ്. ബംഗ്ലാദേശ്, ചൈന, ഇന്ത്യ, മ്യാന്‍മര്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്നുള്ള കൂട്ടായ്മ ലോകത്തിനാകെ മാതൃകയാകും. മേഖലയിലെ സാമ്പത്തിക വികസനത്തിന് ഇത് വന്‍ സാധ്യത തുറക്കും.

1954ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവും ചൈനീസ് പ്രധാനമന്ത്രി ചൗ എന്‍ ലായും ഒപ്പുവച്ച സമാധാനപരമായ സഹവര്‍ത്തിത്വത്തിനുള്ള പഞ്ചശീല തത്വങ്ങള്‍ക്ക് ഇടയ്ക്ക് മുറിവേറ്റെങ്കിലും മഹത്തായ ആ അടിസ്ഥാനപ്രമാണം ഭാവിയിലും സഹകരണത്തിനുള്ള അടിസ്ഥാനശിലയായി വര്‍ത്തിക്കും. പഞ്ചശീലതത്വങ്ങളുടെ അറുപതാം വാര്‍ഷികം അടുത്തവര്‍ഷം വിപുലമായി ആഘോഷിക്കാന്‍ ധാരണയിലെത്തിയത് പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ബീജിങ്ങിലെ സെന്‍ട്രല്‍ പാര്‍ടി സ്കൂളില്‍ പ്രസംഗിക്കാന്‍ മന്‍മോഹന്‍സിങ്ങിനെ ക്ഷണിച്ചത് ഇന്ത്യയോടുള്ള സ്നേഹപൂര്‍വസമീപനത്തിന്റെ തെളിവാണ്.
(വി ജയിന്‍)

സൗഹൃദാഹ്വാനവുമായി മന്‍മോഹന്‍ ചൈനീസ് പാര്‍ടി സ്കൂളില്‍

ബീജിങ്: ഇന്ത്യ-ചൈന അതിര്‍ത്തിതര്‍ക്കം ഉടന്‍ പരിഹരിക്കണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഏഴ് പ്രായോഗിക തത്വങ്ങളില്‍ അധിഷ്ഠിതമായ നിര്‍ദേശങ്ങള്‍ മന്‍മോഹന്‍ മുന്നോട്ടുവച്ചു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ കേന്ദ്ര പാര്‍ടി സ്കൂളില്‍ "ഇന്ത്യ, ചൈന- ഒരു പുതിയ യുഗം" എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു മന്‍മോഹന്‍. പ്രധാനമന്ത്രിയെ എഴുന്നേറ്റുനിന്ന് കരഘോഷത്തോടെയാണ് സദസ്സ് വരവേറ്റത്. ചൈനീസ് പാര്‍ടി സ്കൂളിനെ അഭിവാദ്യംചെയ്യാനുള്ള ബഹുമതി അപൂര്‍വമായാണ് മറ്റ് രാഷ്ട്രനേതാക്കള്‍ക്ക് ലഭിക്കുന്നത്.

സഖ്യങ്ങളുടെയും ബാന്ധവങ്ങളുടെയും പഴയ തത്വസംഹിതകള്‍ക്ക് ഇനി പ്രസക്തിയില്ലെന്ന് മന്‍മോഹന്‍സിങ് അഭിപ്രായപ്പെട്ടു. പഞ്ചശീലതത്വങ്ങളോട് അചഞ്ചലമായ പ്രതിബദ്ധത കാത്തുസൂക്ഷിച്ചുകൊണ്ട് പരസ്പര ബഹുമാനത്തിലൂന്നി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ കാലഘട്ടത്തില്‍ ശക്തിപ്പെടുത്താനാകും. അതിന് പരമാധികാരവും താല്‍പ്പര്യങ്ങളും പരസ്പരം സംരക്ഷിക്കാന്‍ രണ്ടുപക്ഷവും തയ്യാറാകണം. തുല്യമായ സുരക്ഷ ഉറപ്പാക്കണം. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് മുന്നോട്ടുവച്ച വന്‍ശക്തിബന്ധങ്ങളുടെ പുതിയ മാതൃകയെ ഇന്ത്യ സ്വാഗതംചെയ്യുന്നു. 1950കളില്‍ ഇന്ത്യയും ചൈനയും രൂപപ്പെടുത്തിയ സഹവര്‍ത്തിത്വത്തിനുള്ള പഞ്ചശീലതത്വങ്ങളുടെ സമകാലിക വികാസമാണിത്. അതിര്‍ത്തിയില്‍ സമാധാനവും ശാന്തിയും കാത്തുസൂക്ഷിക്കുകയാണ് ഉഭയകക്ഷി ബന്ധത്തിന്റെ ആണിക്കല്ല്- മന്‍മോഹന്‍ പറഞ്ഞു.

ഇന്ത്യക്കും ചൈനയ്ക്കും സഹകരിച്ച് പ്രവര്‍ത്തിക്കാവുന്ന മേഖലകള്‍ ഉള്‍പ്പെടുത്തി എട്ട് പ്രധാന നിര്‍ദേശമടങ്ങിയ മാര്‍ഗരേഖയും മന്‍മോഹന്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ പദ്ധതികളില്‍ ചൈനീസ് നിക്ഷേപത്തെ അദ്ദേഹം സ്വാഗതംചെയ്തു. അടിസ്ഥാനസൗകര്യവികസന മേഖലയില്‍ അഞ്ചുവര്‍ഷത്തിനിടെ ഒരു ലക്ഷം കോടി ഡോളറിന്റെ ചൈനീസ് നിക്ഷേപമാണ ഇന്ത്യ പ്രതീക്ഷിക്കുന്നത്. മന്‍മോഹന്‍സിങ്ങിന്റെ ത്രിദിന സന്ദര്‍ശനം വന്‍ വിജയമാണെന്ന് ചൈന വിലയിരുത്തി. സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇരുരാജ്യവും പ്രതിജ്ഞാബദ്ധമാണെന്ന ശക്തമായ സന്ദേശം നല്‍കാന്‍ ഇതുവഴി സാധിച്ചെന്ന് വിദേശമന്ത്രി വാങ് യീ പറഞ്ഞു. പ്രവിശ്യാ ഭരണാധികാരികള്‍ അടക്കമുള്ള നേതാക്കളും പ്രവര്‍ത്തകരും പാര്‍ടി സ്കൂളില്‍ സന്നിഹിതരായിരുന്നു.

deshabhimani

No comments:

Post a Comment