Friday, October 25, 2013

കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിന്റെ നിലപാട് അപലപനീയം

കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിന് മുന്നില്‍ എസ്എഫ്ഐ ഏരിയ സെക്രട്ടറി എം എസ് കിച്ചു നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം എട്ടുദിവസം പിന്നിട്ടു. സമരത്തോട് അനുരഞ്ജനമാര്‍ഗം സ്വീകരിക്കാന്‍ തയ്യാറാകാത്ത പ്രിന്‍സിപ്പലിന്റെയും കോളേജ് മാനേജ്മെന്റിന്റെയും നിലപാട് അപലപനീയമാണെന്ന് എസ്എഫ്ഐ ജില്ലാ ഭാരവാഹികള്‍ കാട്ടാക്കട പ്രസ്ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഹൈക്കോടതി ഉത്തരവുപോലും ദുര്‍വ്യാഖ്യാനം ചെയ്ത് അസത്യം പ്രചരിപ്പിക്കുന്നവര്‍ 50 വര്‍ഷം പൂര്‍ത്തിയാകുന്ന കലാലയത്തിന് അപമാനമാണ്. 2011 ഒക്ടോബര്‍ 20ന് റിട്ട് പെറ്റീഷന്‍ 27952/11ലെ വിധിയില്‍ വിദ്യാര്‍ഥികളോ അധ്യാപകരോ അനധ്യാപകരോ അല്ലാത്ത മറ്റാരും മുന്‍കൂട്ടി അനുവാദമില്ലാതെ ക്യാമ്പസില്‍ കടക്കരുതെന്നാണ് പറയുന്നത്. 2012-13ല്‍ ഒരു അധ്യയനദിവസംപോലും വിദ്യാര്‍ഥിസമരം കാരണം നഷ്ടമായിരുന്നില്ല. 2013-14ല്‍ സംഘടനാടിസ്ഥാനത്തിലായിരുന്നു തെരഞ്ഞെടുപ്പ്. പാര്‍ലമെന്ററി സമ്പ്രദായം അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് മാനേജ്മെന്റാണ്. ഇങ്ങനെ നടന്ന തെരഞ്ഞെടുപ്പിലും എസ്എഫ്ഐ വിജയിച്ചതാണ് പ്രകോപനത്തിനു കാരണം. വിദ്യാര്‍ഥിനികളുടെ വിശ്രമമുറിക്ക് സമീപം ക്യാമറ സ്ഥാപിക്കുന്നത് സദുദ്ദേശ്യമാണോ എന്ന് മാനേജ്മെന്റ് വിശദീകരിക്കണം. കേരള സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത കോളേജുകളില്‍ ഒളിക്യാമറ സ്ഥാപിച്ച ഏക കോളേജ് കാട്ടാക്കട ക്രിസ്ത്യന്‍ കോളേജാണ്.

വിദ്യാര്‍ഥിനികളെ ഉപദ്രവിക്കുന്ന സെക്യൂരിറ്റി ജീവനക്കാരെ സംബന്ധിച്ച് നിരവധി പരാതി പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നല്‍കിയിട്ടുണ്ട്. ആ പരാതികള്‍ സാധൂകരിക്കുന്നതാണ് കഴിഞ്ഞദിവസം കാരക്കോണം മെഡിക്കല്‍ കോളേജില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കുനേരെ ഉണ്ടായ സെക്യൂരിറ്റി സ്റ്റാഫിന്റെ ആക്രമണം. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലും കാരക്കോണം മെഡിക്കല്‍ കോളേജിലും പ്രവര്‍ത്തിക്കുന്നത് ഒരേ സെക്യൂരിറ്റി ജീവനക്കാരാണ്. വിദ്യാര്‍ഥികളില്‍നിന്നും സര്‍വകലാശാലയില്‍ അടയ്ക്കാന്‍ വിവിധ ഇനങ്ങളില്‍ പിരിച്ചെടുക്കുന്ന തുക അടയ്ക്കുന്നില്ലെന്ന് സര്‍വകലാശാല തന്നെ രേഖാമൂലം വ്യക്തമാക്കിയിട്ടുണ്ട്. 2012 ഏപ്രില്‍ 11നു വാഹനാപകടത്തില്‍ മരിച്ച രണ്ടാംവര്‍ഷ ചരിത്ര വിദ്യാര്‍ഥി വിജുകുമാറിന്റെ കുടുംബത്തിന് ലഭിക്കേണ്ടിയിരുന്ന ഇന്‍ഷുറന്‍സ് തുക നഷ്ടമായി.

കോളേജ് മാഗസിനില്‍ ചേര്‍ക്കാന്‍ കോളേജിന്റെ പശ്ചാത്തലത്തില്‍ ചെ ഗുവേരയുടെ ചിത്രം വരയ്ക്കാന്‍ ഫൈനാര്‍ട്സ് കോളേജ് വിദ്യാര്‍ഥികളെ കൊണ്ടുവന്നവരായി ആരോപിക്കപ്പെടുന്നവരെ പുറത്താക്കുന്നത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം. സര്‍വകലാശാല നിര്‍ദേശിക്കുന്ന തലത്തില്‍ എന്‍ക്വയറി കമീഷന്റെ പ്രവര്‍ത്തനം നടന്നിട്ടില്ല. അന്വേഷണ കമീഷനിലെ എല്ലാ അംഗങ്ങളെയും അറിയിച്ചിട്ടല്ല യോഗം ചേര്‍ന്നത്. വിദ്യാര്‍ഥികളുടെ ഭാവി തകര്‍ക്കാനുള്ള തീരുമാനം ആദ്യംതന്നെ എടുക്കുകയും പിന്നീട് അന്വേഷണപ്രഹസനം നടത്തുകയുമായിരുന്നു. ഈ വസ്തുതകള്‍ കേരള സര്‍വകലാശാലാ അധികൃതര്‍ക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ 25നു സര്‍വകലാശാലാ ആസ്ഥാനത്ത് മാനേജ്മെന്റ് പ്രതിനിധികളും വിദ്യാര്‍ഥികളുമായി ചര്‍ച്ചചെയ്യാന്‍ സര്‍വകലാശാല തയ്യാറായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ 25ന് കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലേക്ക് നടത്താനിരുന്ന മാര്‍ച്ച് മാറ്റിവയ്ക്കുന്നതായും മാനേജ്മെന്റ് പിടിവാശി തുടരുന്നപക്ഷം തിങ്കളാഴ്ച മുതല്‍ ജില്ലാ വ്യാപകമായി ശക്തിയായ പ്രക്ഷോഭം ആരംഭിക്കുമെന്നും എസ്എഫ്ഐ ജില്ലാപ്രസിഡന്റ് സിബി, സെക്രട്ടറി അന്‍സാരി, വൈസ്പ്രസിഡന്റ് നീരജ്, ജില്ലാകമ്മിറ്റി അംഗം ശിവപ്രസാദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

deshabhimani

1 comment: